ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
3:37 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാഴ്ചകളിലെ കാഷ്മീർ
Sunday, August 11, 2019 2:15 AM IST
X
ദാൽ തടാകം
ശ്രീനഗറിലെ പ്രധാന തടാകമാണ് ദാൽ. ശിക്കാര വഞ്ചികളാണ് തടാകത്തിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിക്കുന്നത്. താമസത്തിനായി തടാകത്തിൽ ഹൗസ് ബോട്ടുകളുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്. പൂക്കളുടെ തടാകമെന്നാണ് ദാലിനെ വിശേഷിപ്പിക്കുന്നത്. തടാകത്തിൽ പൊങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളും ചന്തകളും സഞ്ചാരികളെ വളരെ ആകർഷിക്കുന്നവയാണ്. ദാൽ തടാ്കത്തിൽ നിന്ന് മീൻ പിടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന നിരവധി കാഷ്മീരികളുണ്ട്.
ഷാലിമാർ ബാഗ്
ശ്രീനഗറിലെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രമാണ് ഷാലിമാർ ബാഗ്. സ്നേഹത്തിന്റെ വാസസ്ഥലം എന്നാണ് ഷാലിമാർ എന്ന വാക്കിനർത്ഥം. മുഗൾ ഗാർഡൻ എന്നും ഈ പൂന്തോട്ടം അറിയപ്പെടുന്നു. ജഹാംഗീർ തന്റെ ഭാര്യ നൂർജഹാനായി 1619ൽ പണിത പൂന്തോട്ടം 31 ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്. മൂന്നു തട്ടുകളായി തിരിച്ചാണ് പൂന്തോട്ടം നിർമിച്ചിരിക്കുന്നത്. ഏറ്റവും മുകളിലത്തെ തട്ടിന് ‘സന്തോഷം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫറാ ബക്ഷ്’ എന്നും മധ്യത്തിലുള്ള തട്ടിന് ‘നല്ലത് നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫൈസ് ബക്ഷ്’ എന്നും ഏറ്റവും താഴെയുള്ള തട്ടിന് ‘ജീവിതം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഹയാത് ബക്ഷ്’ എന്നും പേരു നൽകിയിരിക്കുന്നു. 410 ജലധാരകളാണ് ഷാലിമാർ പൂന്തോട്ടത്തിലുള്ളത്.
പഹൽഗാം
കാഷ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം. ആട്ടിടയന്മാരുടെ ഗ്രാമമെന്നാണ് പഹൽഗാം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 2740 മീറ്റർ ഉയരത്തിലാണ് പഹൽഗാം. ഇവിടെ നിന്നാണ് പ്രസിദ്ധമായ അമർനാഥ് തീർഥാടനം ആരംഭിക്കുന്നത്.
കുങ്കുമം
കാഷ്മീരിലെ പ്രധാപ്പെട്ട കൃഷിയാണ് കുങ്കുമ പൂവ്. പാംപോറിലാണ് കുങ്കുമം വളരെയധികം കൃഷി ചെയ്യുന്നത.് നൂറു കിലോഗ്രാം കുങ്കുമപ്പൂവിൽ നിന്ന് മൂന്നു കിലോ കുങ്കുമമാണ് ലഭിക്കുക. ബിരിയാണിയിലും മധുരപലഹാരങ്ങളിലും മിഠായികളിലും കുങ്കുമം ചേർക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുങ്കുമം കാഷ്മീരിൽ നിന്ന് ലഭിക്കുന്നതാണ്.
കാഷ്മീർ ആപ്പിൾ
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളിന്റെ മൂന്നിൽ രണ്ടും കാഷ്മീർ താഴ്വരയിൽ നിന്നാണ്. അബരി എന്ന വിഭാഗത്തിൽപ്പെടുന്ന ആപ്പിളാണ് കാഷ്മീരിൽ ഉത്പാദിപ്പിക്കുന്നത്. ചുവന്ന് തുടുത്ത ചെറിയ വരയുള്ള ഇടത്തരം വലിപ്പമുള്ളവയാണ് അബരി ആപ്പിൾ. കേരളത്തിലടക്കം പലസ്ഥലങ്ങളിലും കാഷ്മീർ ആപ്പിളുകൾ എത്താറുണ്ട്. ഇവയിൽ ചിലതെങ്കിലും കാഷ്മീരിൽ നിന്നുള്ളതല്ലെന്നതാണ് വാസ്തവം. കാഷ്മീരി ആപ്പിളിന് വിപണിയിൽ വൻവിലയാണെങ്കിലും കർഷകനു കാര്യമായ വരുമാനം ലഭിക്കാറില്ല.
ADVERTISEMENT
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്ടുകൾ തേടി ആളുകൾ ഇവിടേക്ക് എത്തുന്നു. താമരപ്പൂവിനു ചുറ്റുമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും ജീവിതം... തിരുന്നാവായയിലെ പൂക്കടക്കാരൻ ശ്രീരാഗ് താമരമാല കെട്ടുന്നതു കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണ്! ആദ്യം പ്ലാസ്റ്റിക് കുപ്പിയിൽനിന്നു സ്വർണ നിറമുള്ളൊരു മുത്തെടുത്തു അറ്റം കുടുക്കിയ നൈലോൺ നൂലിൽ കൊരുക്കുന്നു. തുടർന്നു ഒരു ചെന്താമര മൊട്ടെടുത്തു അതിന്റെ അടിവശത്തുകൂടെ സൂചി കടത്തി പുഷ്പത്തെ ഏറെ സൂക്ഷ്മതയിൽ നൂലിന്റെ അറ്റം വരെ നീക്കുന്നു. ഇതുപോലെ 17 എണ്ണം കൂടി കോർത്താൽ മാലയുടെ ഒരു വശമായി. മറു വശത്തേയ്ക്കു വേണ്ടി 18 മൊട്ടുകൾകൂടി മറ്റൊരു നൂൽക്കഷണത്തിൽ കൊരുത്തെടുത്താൽ ഒരു വിവാഹമാലയുടെ പ്രാഥമികമായ പണി കഴിഞ്ഞു! "പൂക്കളുടെ മേൽഭാഗം മേലോട്ടാക്കികൊണ്ടു താമര കോർക്കണമെന്നും, കുഞ്ചലം മൂന്നു വലിയ പൂമൊട്ടുകൾ, മേൽഭാഗം കീഴോട്ടാക്കിയും കെട്ടുന്നതാണ് ഇഷ്ടമെന്നും ചിലർ സൂചിപ്പിക്കാറുണ്ട്," മാലകെട്ടു കലാകാരൻ ഓർക്കുന്നു. ചുവന്ന റോസും ചെന്താമരയും ഒന്നിടവിട്ടു കോർക്കണമെന്നു ഇടക്കെത്തുന്ന ചിലർ ആവശ്യപ്പടാറുണ്ടെന്നും ശ്രീരാഗ് കൂട്ടിച്ചേർത്തു. പാശ്ചാത്യ സംസ്കൃതിയനുസരിച്ചു, പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ത്യാഗശീലത്തിന്റെയുമെല്ലാം പ്രതീകമാണു ചുവന്ന പനിനീർപ്പൂ. അടുപ്പം, ഉപാസന, ആത്മാർഥത മുതലായ മൃദുല വികാരങ്ങൾക്കൊന്നും വൻകരകൾ അതിർത്തിരേഖകൾ വരയ്ക്കുന്നില്ലല്ലോ. ശുദ്ധജലത്തിലും ശുദ്ധവായുവിലും മാത്രം തഴച്ചു വളരുന്ന താമരയുടെ ദളങ്ങൾ വളരെ മൃദുവായതിനാൽ മാല നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതീവ ശ്രദ്ധ നിർബന്ധം. തലേന്നു രാത്രി തയാറാക്കുന്ന താമരമാലകളും താമരപൂച്ചെണ്ടുകളും പിറ്റേന്നു മധൂവരന്മാർ അണിഞ്ഞു ചടങ്ങുകളിലെല്ലാം പങ്കെടുക്കുമ്പോഴും വാടാതെ, നിറം മങ്ങാതെ, ലോലമായ ദളങ്ങൾക്കു പോറലേൽക്കാതെ നിലകൊള്ളണം. "ഞങ്ങളുടെ ഏറ്റവും വലിയ പിരിമുറുക്കം പൂക്കളെ ഫ്രഷായി എങ്ങനെ നിലനിർത്താമെന്ന കാര്യത്തിലാണ്. ഫ്ലവർ മാർട്ടിൽ വന്നു സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നവരോടു ഇക്കാര്യം പ്രത്യേകം പറയാറുണ്ട്," കടയിലെത്തുന്നവരോടു പതിവായി ഇടപെടുന്ന ശ്രീരാഗ് വെളിപ്പെടുത്തി.
രീതികളും മാറുന്നു
ഒരു നാടൻ താമരപ്പൂവിനു അമ്പതു ദളങ്ങൾ വരെയുണ്ടാകാം. മൊട്ടുകളുടെ പുറംഭാഗത്തുള്ള, പച്ച നിറം അൽപം കലർന്ന കുറേ പാളികൾ അടർത്തിക്കളഞ്ഞ ശേഷം, ശരിക്കുമൊരു ചെങ്കമലത്തിന്റെ ബാഹ്യരൂപത്തിലേക്കു മാറിയ അവസ്ഥയിലാണ് അവയെ മാല കെട്ടാനുപയോഗിക്കുന്നത്. കട്ടി കൂടുതലുള്ള പുറത്തെ ദളങ്ങളുടെ അഭാവത്തിൽ മൊട്ടുകൾ ഇത്തിരി വിരിഞ്ഞ പോലെയിരിക്കും. അതിനാൽ മാലയിൽ കാണുന്ന ജലപുഷ്പങ്ങളെ മൊട്ടെന്നോ പൂവെന്നോ വിളിക്കാം. താമരമൊട്ടിന്റെ ദളശിഖരങ്ങൾ സുന്ദരമായി ഉൾവശത്തേക്കു ഡയമൺഡ് ഫോൾഡ് ചെയ്തും മറ്റു പുഷ്പങ്ങൾ ഇടകലർത്തിയും ഹാരങ്ങൾ നിർമിക്കാറുണ്ട്. സുന്ദരമായും പൂക്കളെ മാനിച്ചുകൊണ്ടുമുള്ള എല്ലാ സ്റ്റൈലുകളിലും മാലകൾ നിർമിച്ചു കൊടുക്കാൻ താൻ തയാറാണെന്ന് ചെറു ചിരിയോടെ ശ്രീരാഗ് പറയുന്നു. കാലം മാറുകയല്ലേ, കലാകാരൻ ചേർത്തു പറഞ്ഞു. സാങ്കേതിക മേന്മ കൂടുതൽ ആവശ്യമുള്ളൊരു കരകൗശലമാണ് പൂച്ചെണ്ടുകളുടെ സ്ട്രച്ചർ നിർമാണം. ലോലമായ പുഷ്പങ്ങളെ ഒതുക്കിച്ചുമന്നു നിർത്താനുള്ള ചെറു കൂടയും താഴെ അതിനു യോജിക്കുന്നൊരു പിടിയുമാണ് ഒരു ബൊക്കെയുടെ പ്രധാന ഘടന. കുറെ കെട്ടുകളും തുന്നുകളും വേറെയുമുണ്ട്. തിരക്കുള്ള സമയങ്ങളിൽ സിന്തറ്റിക് നിർമിതമായ റെഡിമെയ്ഡ് ഫ്രെയ്മുമുകളും ഉപയോഗിക്കാറുണ്ട്. ബൊക്കെ ഫ്രെയിം നിർമിതിയിൽ സംഭവിക്കാവുന്നൊരു ചെറിയ പിഴവു പോലും ബൊക്കെയുടെ ചേലു കുറയ്ക്കും. വെളിഭാഗത്തുള്ള താമര ദളങ്ങങ്ങൾ ഡയമൺഡ് രൂപത്തിൽ മടക്കി മനോഹാരിത കൂട്ടുന്നതും അടിയിലുള്ള നേർത്ത പച്ചിലചില്ലകളുടെ ക്രമീകരണവും വരെ ഭംഗിയിൽ ചെയ്തവസാനിപ്പിക്കണം. ഇന്ദീവര ഹാരങ്ങൾ വിവാഹങ്ങൾക്കു ഉപയോഗിക്കുന്ന സമ്പ്രദായം ഇന്ത്യയിലുടനീളം നിലവിലുണ്ടെങ്കിലും കോർക്കേണ്ട പൂക്കളുടെ എണ്ണത്തിലും കെട്ടു രീതിയിലും ലഘുവായ വ്യത്യാസങ്ങളുണ്ടെന്നു ശ്രീരാഗ് വിശദീകരിച്ചു. എന്നിരുന്നാലും, ഔഷധ-ഭക്ഷ്യ ഗുണങ്ങൾ ഏറെയുള്ള നമ്മുടെ ദേശീയ പുഷ്പത്തിന്റെ പൗരാണികവും സാംസ്കാരികവും ചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ പ്രത്യേകതകളിൽ മാറ്റമൊന്നുമില്ലല്ലോയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. സീസൺ അനുസരിച്ചു താമരയുടെ വില വ്യത്യാസപ്പെടുന്നു. ഒരു മൊട്ടിനു പത്തു രൂപ മുതൽ മുപ്പതു രൂപ വരെ വില വരും. അമ്പാടിയിൽനിന്നു നിവേദ്യ വിൽപനക്കാർ കൂടുതൽ എണ്ണം വാങ്ങിക്കൊണ്ടു പോകുമ്പോൾ അവർക്കു ചെറിയ വിലക്കിഴിവ് ലഭിക്കും.
താമര വിരിയും കാലം
മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് പൊതുവേ ഏറ്റവും കൂടുതൽ താമര വിരിയുന്നത്. രണ്ടു മാലകളും രണ്ടു ബൊക്കെകളും ചേർന്ന ഒരു സെറ്റിനു 3,500 രൂപ മുതൽ 4,500 രൂപ വരെ വില ലഭിക്കും. കൃത്യവില നിശ്ചയിക്കുന്നത്, താമര എത്രത്തോളം ഫ്രഷാണ്, ചുവപ്പാണ്, മാലയിലും ബൊക്കെയിലും ഏതു തരം പണിയാണ് ചെയ്തിരിക്കുന്നത്, മൊത്തം എത്ര പുഷ്പങ്ങൾ ഉപയോഗിച്ചു മുതലായ ഘടകങ്ങളെ ആശ്രയിച്ചാണ്- ശ്രീരാഗ് താമരമാലയുടെ വാണിജ്യശാസ്ത്രം വിവരിച്ചു. "താമരപ്പാടത്തുനിന്നു ചാക്കുകളിലോ പെട്ടികളിലോ നിറച്ചാണ് കൃഷിക്കാർ എത്തിക്കുന്നത്. കൃഷിക്കാരനു ഞങ്ങൾ നൽകുന്നതും സീസൺ ആയതിനാൽ ആനുപാതികമായി കുറഞ്ഞ വിലയാണ്. മൊട്ടുകളുടെ ഗുണം പരിശോധിച്ച്, എണ്ണിനോക്കി പണം നൽകും," അഞ്ചെട്ടു വർഷമായി താമരമാലകെട്ടു വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നയാൾ കൂട്ടിച്ചേർത്തു.
ഒരു കളിയും നടക്കില്ല
ദിവസം പത്തു മാലകൾക്കെങ്കിലും ഓർഡർ ഉണ്ടാകും. ചില ദിവസങ്ങളിൽ അതിലധികവും ഏറ്റെടുക്കേണ്ടി വരും. പുലരുംവരെ പണിയെടുത്താലേ ഇരുപതു മാലകളും ഇരുപതു ബൊക്കെളും തയാറാക്കാൻ കഴിയൂ. നേരം പുലരുന്പോഴേ ആളുകളെത്തും. ഒരു ഒാർഡർ എടുക്കുന്പോൾ ആദ്യത്തെ സമ്മർദം ആവശ്യത്തിനനുസരിച്ചു താമരപ്പൂ കിട്ടുമോയെന്നതാണ്. വേണ്ടത്ര സാധനം വേണ്ട ദിവസം ലഭിക്കുമെന്ന പ്രതീക്ഷയിലാണല്ലോ ഓർഡർ എടുക്കുന്നത്. സ്റ്റോക്കുചെയ്തു സൂക്ഷിക്കാൻ കഴിയുന്ന സാധനമല്ലല്ലോ. കൃഷിക്കാരെ കൃത്യമായി ഫോളോഅപ് ചെയ്തു പൂവിന്റെ ലഭ്യത ഉറപ്പുവരുത്തുകയല്ലാതെ വേറെ മാർഗമൊന്നുമില്ല- മേഖലയിലെ പ്രധാന ഉത്കണ്ഠ ശ്രീരാഗ് പങ്കുവച്ചു.വേനൽക്കാലത്തു കൃഷി ചെയ്യേണ്ട ജലസസ്യമാണ് താമരയെങ്കിലും മഴക്കാലത്താണത് ഏറ്റവുമധികം പൂവിടുന്നത്. നാടൻ താമരകളാണ് ഗ്രാമീണ കർഷകരിൽ പലരും വളർത്തുന്നതെങ്കിലും ഹൈബ്രിഡ് ഇനങ്ങൾക്കാണ് ശോഭയും വലിപ്പവും കൂടുതൽ. പിങ്ക് ക്ലൗഡ്, പീക്ക് ഓഫ് പിങ്ക്, സറ്റാ ബൊങ്കേറ്റ്, ഗ്രീൻ ആപ്പിൾ, ബുച്ച മുതലായ സ്പീഷീസുകൾ കേരളത്തിൽ നന്നായി വളരുന്ന ഇനങ്ങളാണ്.
നാടൻ വാടില്ല
തൃപ്പൂണിത്തുറയിലെ ബോട്ടണി ബിരുദധാരി ഗണേശ് കുമാർ അനന്തകൃഷ്ണൻ വികസിപ്പിച്ചെടുത്ത മിറാക്ക്ൾ, ആമണ്ട് സൺഷൈൻ, ലിറ്റ്ൽ റൈൻ മുതലായവയും പഴയ സസ്യങ്ങളായ ഷിരോമണും പിയോണി വറൈറ്റികൾക്കും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. നാടൻ വർഗത്തിൽപെട്ട താമരകൾക്കു വർണവും വലിപ്പവും ഇത്തിരി കുറവാണെങ്കിലും കൂടുതൽ സമയം അവ വാടാതെ നിൽക്കും- ശ്രീരാഗ് നിരീക്ഷിച്ചു. ഭാരതപ്പുഴയുടെ വടക്കൻ തീരത്തുള്ള തിരുന്നാവായയിലെ കൊടക്കൽ, എടക്കുളം പ്രദേശങ്ങളിലുള്ള കായലുകളാണ് കേരളത്തിലെ ഏറ്റവും വലിയ താമരപ്പാടങ്ങൾ. മലപ്പുറം ജില്ലയിലെതന്നെ ഇടപ്പാൾ മേഖലയിലെ നെയ്തല്ലൂർ, കാലടി, കുണ്ടയാർ മുതലായ ഇടങ്ങളിലും ചെറിയ തോതിൽ താമരകൃഷിയുണ്ട്. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു താമരയെത്തുന്നുണ്ട്.
കൂടിയാലും കുറഞ്ഞാലും
രണ്ടടിയെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളാണ് താമരപ്പാടങ്ങൾ. ജലനിരപ്പ് വളരെ കൂടിയാലും കുറഞ്ഞാലും അതു താമരയുടെ വളർച്ചയെ ബാധിക്കുന്നു. മറ്റു ചെടികളെ അപേക്ഷിച്ചു കീടബാധ വളരെ കുറഞ്ഞൊരു സസ്യമാണ് താമര. നിലംബൊ നൂസിഫെറ ഗയർടിൻ എന്ന വിഭാഗത്തിൽപെട്ടതാണ് ഇന്ത്യയിൽ കണ്ടുവരുന്ന മിക്കവാറും എല്ലാ താമരകളുമെന്നാണ് ലക്നോയിൽ പ്രവർത്തിക്കുന്ന നേഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. അതല്ല, കേരളത്തിൽ വളരുന്ന ചിലയിനം പത്മങ്ങൾ നിലംബൊ ലൂട്ടിയ വർഗത്തിലേതാണെന്നു മറ്റൊരു പഠനവുമുണ്ട്. ഏതു വർഗത്തിൽ പെട്ടതായാലും ശരി, ഹൃദ്യമായ ജലപുഷ്പങ്ങളെ അതിലും ഹൃദ്യമായ ഹാരങ്ങളും പൂച്ചെണ്ടുകളുമാക്കി മാറ്റുകയെന്നതു മാത്രമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും പാഷൻ! മഹനീയമായ കർമത്തിനു താമരപ്പൂവിനാൽ ഹൃദ്യമായൊരു കൈയൊപ്പ്.
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു.
പൊതുപ്രവർത്തനത്തിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട കരുത്ത്. ഗാന്ധിയൻ ആദർശങ്ങളുടെ പിൻബലം, അടിയുറച്ച കാർഷിക പാരന്പര്യം, അതിർത്തികളില്ലാത്ത സൗഹൃദവലയം, യുവത്വം ചോരാത്ത കലാഹൃദയം ഇതൊക്കെയാണ് പി.ജെ. ജോസഫ് എന്ന ജനകീയ നേതാവിന്റെ ഈട്. അനുയായികൾക്കും പ്രിയപ്പെട്ടവർക്കും ഇദ്ദേഹം തനി നാട്ടിൻ പുറത്തുകാരനാണ്. ജൂണ്‍ 28നു 84 വയസ് പൂര്‍ത്തിയാക്കി ശതാഭിഷേക നിറവിലെത്തുന്ന പി.ജെ. ജോസഫ് സൺഡേ ദീപികയ്ക്കു നൽകിയ അഭിമുഖം.
രാഷ്ട്രീയക്കാരനാകുമെന്നു കരുതിയിരുന്നോ?
അങ്ങനെയൊരു സ്വപ്നം ഇല്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്ന് എംഎ ഇക്കണോമിക്സ് പൂര്‍ത്തിയാക്കിയ ശേഷം ഒരു ജോലിക്കു ശ്രമിച്ചു. അതിനിടയിലാണ് കേരള കോൺഗ്രസ് സ്ഥാപകനായ കെ.എം. ജോർജ് അപ്രതീക്ഷിതമായി എന്നെ നിയമസഭയിലേക്കു മത്സരിപ്പിക്കണമെന്ന് എന്റെ പിതാവിനോട് ആവശ്യപ്പെട്ടത്. അദ്ദേഹം സമ്മതിച്ചില്ല. ഒടുവിൽ മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങി. അങ്ങനെ ഞാനും രാഷ്ട്രീയക്കാരനായി. തൊടുപുഴയും കൂത്താട്ടുകുളം, ഇലഞ്ഞി, വാഴക്കുളം, കല്ലൂര്‍ക്കാട് തുടങ്ങിയ മേഖലകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കു മതസരിച്ചാണ് 1,635 വോട്ടുകള്‍ക്കു വിജയിച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ ശ്രദ്ധിച്ചത്?
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു. 1978ല്‍ പ്രത്യേക സാഹചര്യത്തില്‍ എട്ടു മാസം ആഭ്യന്തരമന്ത്രിയാകാനും അവസരം കിട്ടി. അന്നു റൂള്‍ ഓഫ് ലോ നടപ്പാക്കുക എന്നതായിരുന്നു നിലപാട്. അതില്‍ നന്നായി വിജയിച്ചു.
തിരക്കിനിടയിലും കൃഷി വിട്ടില്ലല്ലോ?
കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എനിക്കും കൃഷിക്കും തമ്മിൽ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധമാണുള്ളത്. ഗാന്ധിയന്‍ ആശയങ്ങളോടു ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. അതിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കാണ് 1980ല്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സ്ഥാപിച്ചത്. ഗ്രാമസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി കാര്‍ഷിക മേളയ്ക്കു തുടക്കം കുറിച്ചു. കോട്ടയത്തായിരുന്നു ആദ്യത്തെ കാര്‍ഷികമേള. അഞ്ചു ദിവസത്തെ മേള വന്‍ വിജയമായിരുന്നു. അന്ന് എംജി സര്‍വകലാശാല വിസി ആയിരുന്ന യു.ആര്. അനന്തമൂര്‍ത്തി മേളയ്ക്ക് എത്തിയപ്പോൾ നൽകിയ ഉപദേശത്തെത്തുടർന്നാണ് ഇതു തൊടുപുഴയിലേക്കു മാറ്റിയത്.
കാര്‍ഷിക മേള വലിയ ശ്രദ്ധ നേടിയതിനു പിന്നിൽ?
കാര്‍ഷിക മേളകള്‍ വലിയ ജനശ്രദ്ധ നേടി. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ പ്രഗല്‍ഭരൊക്കെ മേളയിലെത്തിയത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കി. 25 വര്‍ഷം നടത്തിയ കാര്‍ഷിക മേളയിലൂടെ ജൈവകൃഷി, നൂതനകൃഷി സമ്പ്രദായങ്ങള്‍, പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കല്‍, ക്ഷീരമേഖലയുടെ വികസനം എന്നിവയ്ക്കെല്ലാം ഉണര്‍വും ഉത്തേജനവും നല്‍കാനായി. കലാകാരന്മാരുടെ സാന്നിധ്യവും പരിപാടിയെ കൂടുതൽ ജനകീയമാക്കി. കാര്‍ഷിക മേളയിലെ ആശയമായ ജൈവകൃഷി പ്രോത്സാഹനം കേന്ദ്രസര്‍ക്കാര്‍ പിന്നീടു സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചു.
മുൻ മന്ത്രിയെന്ന നിലയിൽ തിരിഞ്ഞുനോക്കുന്പോൾ?
ഭവനനിര്‍മാണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന 1982-87 കാലയളവില്‍ ഭവനരഹിതര്‍ക്ക് ഒരു ലക്ഷം വീടുകളും 1996ല്‍ മൈത്രി ഭവനനിര്‍മാണ പദ്ധതിയില്‍ നാലു ലക്ഷം വീടുകളും നിര്‍മിച്ചത് വലിയ നേട്ടമായി കരുതുന്നു. കേന്ദ്രസര്‍ക്കാരിനു പ്രത്യേകം തയാറാക്കി സമര്‍പ്പിച്ച പദ്ധതിപ്രകാരമാണ് ഇതിനു പണം കിട്ടിയത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്രയും വീടുകള്‍ നിര്‍മിച്ചു നൽകിയത്. ഇതിനു കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ സംസ്ഥാനത്ത് ആദ്യമായി ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റോഡ് നിര്‍മാണത്തിനു തുടക്കം കുറിച്ചു. ഇതിനായി കെഎസ്ടിപി രൂപീകരിച്ചു. ലോകബാങ്ക് സഹായത്തോടെയാണ് ഇത്തരം റോഡുകള്‍ നിര്‍മിച്ചത്. ഗുണനിലവാരമുള്ള റോഡുകളുടെ നിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റത്തിന് ഇതോടെ തുടക്കമായി. ജലവിഭവ മന്ത്രിയായിരിക്കെ പൈപ്പ് പോളിസി നടപ്പാക്കി. ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതും റോഡുകള്‍ തകരുന്നതും പതിവായിരുന്നു. പൈപ്പ് സ്ഥാപിക്കാൻ കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്ന മൂലം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിക്കുന്നതാണ് കാരണമെന്നു കണ്ടെത്തി. പരിഹാരമായി ക്വാളിറ്റി കണ്ട്രോള് ഏര്‍പ്പെടുത്തി. സ്കൂളുകളില്‍ പ്ലസ് ടു ആരംഭിക്കാനായത് വിദ്യാഭ്യാസ നിലവാരം ഉയർത്താൻ വഴിതെളിച്ചു.
നടക്കാതെ പോയ സ്വപ്നം ?
സംസ്ഥാനത്ത് നോര്‍ത്ത്- സൗത്ത് എക്സ്പ്രസ് ഹൈവേ യാഥാര്‍ഥ്യമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. 1998ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഈ ആശയം മുന്നോട്ടുവച്ചു രൂപരേഖ തയാറാക്കി. എന്നാല്‍, പാത സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തുമെന്ന വാദത്തെത്തുടര്‍ന്നു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ചെറു നഗരങ്ങളെല്ലാം വികസിച്ചതോടെ കേരളത്തിൽ യാത്ര ദുഷ്കരമാണ്. ദീര്‍ഘദൂര യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കിലാകുന്നു. നോര്‍ത്ത്-സൗത്ത് എക്സ്പ്രസ് ഹൈവേ കേരളത്തിന് അനിവാര്യമാണെന്ന് ഇപ്പോഴും കരുതുന്നു. അതുപോലെ ഹയര്‍ എഡ്യൂക്കേഷന്‍ സംവിധാനം പൊളിച്ചെഴുതണം. ലോക നിലവാരത്തിലേക്ക് എത്തിക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയുള്ള കോഴ്സുകള്‍ കൂടുതൽ തുടങ്ങണം.
തൊടുപുഴയുടെ മുഖം മാറ്റിയതിൽ?
ശരിയായ പ്ലാനിംഗ് ഉണ്ടെങ്കില്‍ വികസനം സാധ്യമാണെന്നതിന് ഉദാഹരണമാണ് തൊടുപുഴ. തൊടുപുഴയുടെ വികസനം സംബന്ധിച്ച എന്റെ ആശയങ്ങള്‍ റൈറ്റ്സുമായി പങ്കുവച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് നിരവധി ബൈപാസ് റോഡുകള്‍ യാഥാര്‍ഥ്യമായത്. മലങ്കരയില്‍ 1,000 ഏക്കര്‍ സ്ഥലമെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കണമെന്ന ആഗ്രഹം സഫലമായിട്ടില്ല. നൂറുകണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന തരത്തില്‍ ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം.
രാഷ്ട്രീയ, കൃഷി, സംഗീത സമന്വയം എങ്ങനെ ?
ആധ്യാത്മികരംഗത്ത് ക്രിസ്തുവും പൊതുപ്രവര്‍ത്തനത്തില്‍ ഗാന്ധിജിയുമാണ് റോള്‍ മോഡല്‍. ഏതു കാര്യത്തിന് ഇറങ്ങുന്പോഴും ഇവര്‍ മനസില്‍ തെളിഞ്ഞുനില്ക്കും. ബൈബിള്‍ വായിക്കാനും പ്രാര്‍ഥിക്കാനും സമയം കണ്ടെത്തും. ഇതോടൊപ്പം സംഗീതവും ആസ്വദിക്കും. സുജാത എന്ന സിനിമയിലെ എസ്ഡി ബര്മന് എഴുതിയ "ജല്‍ത്തെ ഹെ..... ജിസ്കെലിയെ'''' എന്ന ഗാനമാണ് പ്രിയപ്പെട്ടത്. ഭാര്യ ശാന്തയ്ക്കും ഈ പാട്ട് ഏറെ ഇഷ്ടമായിരുന്നു. ചാനലില്‍ ദിവസവും രാവിലെ സംഗീത പരിപാടി കാണാറുണ്ട്. പഴയഗാനങ്ങളും ഗായകരെ സംബന്ധിച്ച വിലയിരുത്തലുകളും ഇഷ്ടമാണ്. ഇതോടൊപ്പം ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും വിശുദ്ധ കുര്‍ബാന കാണാനും സമയം നീക്കിവയ്ക്കാറുണ്ട്. പതിറ്റാണ്ടുകളായി വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട പശുക്കളെ പരിപാലിച്ചുവരുന്നു. കാലിത്തൊഴുത്തിലും കൃഷിയിടത്തിലുമെത്തിയാല് മനസിനു വലിയ സന്തോഷം തോന്നും.
പ്രിയതമയുടെ വേര്‍പാട് ...
കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ഭാര്യ ഡോ. ശാന്തയുടെ സൗമ്യ സാന്നിധ്യമുണ്ടായിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുമെങ്കിലും തീരുമാനങ്ങളില്‍ ഇടപെട്ടിരുന്നില്ല. സാധാരണക്കാരോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു. പുറപ്പുഴ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്നപ്പോഴെല്ലാം സമയം നോക്കാതെ ആളുകളുടെ ആവശ്യത്തിന് ഓടിയെത്തിയിരുന്നു. മേശപ്പുറത്തു ഫ്രെയിം ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി അല്പനേരം മൗനം പാലിച്ച ശേഷം ശാന്തയുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത ഇപ്പോഴും ജീവിതത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജീവിതത്തില്‍ ശത്രുക്കളുണ്ടോ ?
ഏഴേഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന ബൈബിള്‍ വചനമാണ് മനസിലുള്ളത്. മനസ് എപ്പോഴും ശാന്തമായിരിക്കണമെന്നും പുഞ്ചിരിക്കുന്ന മുഖമാണ് വേണ്ടതെന്നും ഡോ. ശാന്ത പറയുമായിരുന്നു. ഇതു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്ത് നല്‍കും. ദിവസത്തില്‍ ഒരു നന്മയെങ്കിലും ചെയ്യാതെ കടന്നുപോകരുതെന്നാണ്ആഗ്രഹം. എങ്കിലേ ജീവിതം അര്‍ഥപൂര്‍ണമാകൂ എന്നാണ് വിശ്വാസം. പിതാവിന്റെ രാഷ്ട്രീയ പാരന്പര്യം പിന്തുടർന്ന് മകൻ അപു ജോൺ ജോസഫ് ഇപ്പോൾ സജീവമായി രാഷ്ട്രീയ രംഗത്തുണ്ട്. ഡോ. അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോൻ എന്നിവരാണ് മറ്റു മക്കൾ.
ജെയിസ് വാട്ടപ്പിള്ളില്‍
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആവേശംകൂടി ഒത്തുചേരുന്ന അർമാദം- അതായിരുന്നു അദ്ദേഹത്തിന്റെ പാട്ട്. ഓർമകൾ ബാക്കിയാക്കി, പാതി പാടിനിർത്തി ജോയ് പീറ്റർ മടങ്ങിയിട്ട് ഏഴു വർഷം...
വർഷങ്ങൾക്കു മുന്‍പാണ്. തമിഴ് പാട്ടുകൾ എവിടെ കേട്ടാലും എല്ലാംമറന്നു കാതോർത്തിരുന്ന ഒരു ബാലനുണ്ടായിരുന്നു തലശേരിയിൽ. ഒരു തവണ കേട്ടാൽ ഈണം അവന്റെ ഹൃദയത്തിൽ കൂടൊരുക്കും. ക്ലാസ് മുറിയിൽ ബെഞ്ചിൽ താളംകൊട്ടി അവൻ പാടിയപ്പോൾ കൂട്ടുകാർ കൈയടിച്ചു. മെല്ലെ യുവജനോത്സവങ്ങളിലേക്കെത്തി. കൈനിറയെ സമ്മാനങ്ങൾ നേടി. സന്തോഷമെന്നായിരുന്നു അവന്റെ പേരിനർഥം- ജോയ്... ജോയ് പീറ്റർ! എണ്‍പതുകളുടെ തുടക്കത്തിൽ നാട്ടിലെ ചെറുപ്പക്കാർ ചേർന്നുണ്ടാക്കിയ സംഗീതസംഘം നടത്തിയ പരിപാടിയിൽ അവനു പാടാൻ അവസരംകിട്ടി. പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലെ എസ്.പി.ബിയുടെ ഏ ആത്താ എന്ന പാട്ടാണ് അവൻ പാടിത്തകർത്തത്. സ്വന്തം നാട്ടുകാരുടെ പ്രോത്സാഹനത്തേക്കാൾ വലിയ സമ്മാനമെന്ത്. കൂടുതൽ സ്റ്റേജുകളിൽ പാടണമെന്ന ആഗ്രഹം അന്നുദിച്ചതാണ്. കാലം മുന്നോട്ടൊഴുകിയപ്പോൾ സ്റ്റേജിൽ ജോയേട്ടൻ എന്ന ജോയ് പീറ്റർ ഉണ്ടാകണമെന്ന ആഗ്രഹം പാട്ടുപ്രേമികളുടേതായി മാറി!
പഠിക്കാതെ, പഠിച്ച്!
നന്നായി പാടുന്നവരോട് ആളുകൾ പൊതുവേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- സംഗീതം പഠിച്ചിട്ടുണ്ടോ? അന്നത്തെക്കാലത്ത് ജോയ് പീറ്ററിനെപ്പോലൊരാൾക്കു ശാസ്ത്രീയസംഗീതം പഠിക്കാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. വീട്ടിലെ സാന്പത്തിക സ്ഥിതി അതിനനുവദിക്കുകയും ചെയ്തില്ല. അതുകൊണ്ടുതന്നെ ജോയ് പഠിച്ചത് കാസറ്റുകൾ കേട്ടാണ്. തമിഴും ഹിന്ദിയുമടക്കം ഒരുതവണ കേട്ടാൽമതി. വരികൾ എഴുതിയെടുക്കുക, ഒരു റിഹേഴ്സൽ, പിന്നെ പാടുക- അതായിരുന്നു രീതി. എല്ലാവരും ഇഷ്ടപ്പെടുന്ന ഫാസ്റ്റ് നന്പറുകളായിരുന്നു ജോയിയുടെ സ്പെഷൽ. പാടുന്പോൾ സ്റ്റേജിൽ ഒരു നിമിഷംപോലും വെറുതെ നിൽക്കില്ല. സ്വാഭാവികമായി പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കും. പാട്ടുപ്രേമികൾ അതേറ്റെടുത്തു. കാണികൾ ഒന്നടങ്കം ഡാൻസ് ചെയ്യുന്ന ഗാനമേളവേദികൾ മലബാറിൽ പതിവായി. ഗാനമേളയുടെ പോസ്റ്ററുകളിൽ പ്രിയപ്പെട്ട ജോയേട്ടന്റെ പടമുണ്ടെങ്കിൽ ജീപ്പുപിടിച്ചും കാണികൾ വന്നുതുടങ്ങി. ഗാനമേളയുണ്ടെങ്കിൽ അവരുടെ ആദ്യത്തെ അന്വേഷണം ജോയേട്ടൻ പാടുന്നില്ലേ എന്നായി. ജോയ് അവരിലേക്ക് ആഹ്ലാദവും ആവേശവും പകർന്നു. കണ്ണൂർ ജില്ലയിലെ അന്നത്തെ ഒട്ടുമിക്ക ട്രൂപ്പുകളിലും ജോയ് പീറ്റർ പാടിയിരുന്നു. ഓർക്കസ്ട്രയ്ക്കു പേരുകേട്ട തലശേരി മെലഡി മേക്കേഴ്സിൽ സ്ഥിരം ഗായകനായി പത്തുവർഷത്തിലേറെക്കാലം. ഇളയരാജ മുതൽ എ.ആർ. റഹ്്മാൻ വരെയുള്ളവരുടെ അടിപൊളി പാട്ടുകൾ. കൈനിറയെ പ്രോഗ്രാമുകൾ വന്നു. എസ്.പി.ബിയും ശങ്കർ മഹാദേവനുമടക്കം പ്രമുഖ ഗായകർക്കൊപ്പം വിദേശ പരിപാടികളിലും പാടാൻ അവസരമെത്തി. ഒരോ പരിപാടികളും കേൾവിക്കാർ ആഘോഷമാക്കി.
ആ സുന്ദര യുഗ്മഗാനം
മെലഡി മേക്കേഴ്സിനു വേണ്ടി പാടാൻ ഗായികയെ തേടിയാണ് ജോയ് പീറ്റർ ഉറ്റ സുഹൃത്തും ട്രൂപ്പിന്റെ കീബോർഡിസ്റ്റുമായ ഡൊമിനിക് മാർട്ടിനൊപ്പം വയനാട്ടിലെത്തിയത്. വർഷം 1989. അന്നു കണ്ടെത്തി ഒപ്പം പാടിത്തുടങ്ങിയ റാണിയെന്ന ഗായിക പിന്നീട് ജോയിയുടെ ജീവിതത്തിലെയും റാണിയായി. 1993 മാർച്ച് 15നായിരുന്നു വിവാഹം. തുടർന്ന് ഒട്ടേറെ വേദികളിൽ വിവിധ ട്രൂപ്പുകൾക്കു വേണ്ടി ജോയ് പീറ്ററും റാണിയും ഒരുമിച്ചു പാടി. ജീവിതം സുന്ദരമായ യുഗ്മഗാനമായി. സ്റ്റേജ് പെർഫോർമർ എന്ന നിലയിൽ ജോയ് പീറ്റർ കൊണ്ടുവന്ന ട്രെൻഡ് വർഷങ്ങളോളം തുടർന്നു. മെലഡി മേക്കേഴ്സിലെ കലാകാരന്മാർ വർഷങ്ങൾക്കു ശേഷം പലവഴിക്കു പിരിഞ്ഞതോടെ ജോയ് സ്വന്തം സംഗീത ട്രൂപ്പുണ്ടാക്കി- ജോയ് പീറ്റേഴ്സ് ഓർക്കസ്ട്ര. തുടർന്ന് സംഗമം എന്നു പേരുമാറ്റി. പ്രോഗ്രാമുകളില്ലാത്ത സമയത്ത് മറ്റു ജോലികൾ ചെയ്യാനും ജോയ് മടിച്ചില്ല. താരമാകുന്നതിനു മുന്‍പും ചെയ്തിരുന്ന കെട്ടിടനിർമാണത്തൊഴിൽ അഭിമാനത്തോടെ തുടർന്നു- മേസ്തിരിയായും പണിക്കാരനായും. കഠിനാധ്വാനംചെയ്ത് സ്വന്തം വീടുണ്ടാക്കി. പാട്ടുകൾ തുടർന്നു. അവിചാരിതമായാണ് ജോയിയുടെ ജീവിതഗാനത്തിൽ താളപ്പിഴകൾ വന്നുതുടങ്ങിയത്. മുന്‍പ് വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്ന മദ്യത്തിന് അദ്ദേഹം ക്രമേണ അടിമയായി. ലഹരി അഡിക്ഷൻ ഒരു കുറ്റമല്ല, രോഗമാണെന്നു റാണി പോലും തിരിച്ചറിഞ്ഞത് പിന്നീടാണ്. 2018 മേയിൽ ജോയ് പീറ്റർ ജീവിതത്തിൽനിന്നു സ്വയം പിൻവാങ്ങി. അന്പത്തിരണ്ടാം വയസിലായിരുന്നു ആ മടങ്ങിപ്പോക്ക്- അർഹിച്ച വലിയ അവസരങ്ങളും അംഗീകാരങ്ങളും കൈയെത്തുംമുന്പ്... തലശേരി കോടിയേരി ഈങ്ങയിൽപീടികയിലെ അനുഗ്രഹ് എന്ന വീട്ടിൽ റാണിയും രണ്ടു മക്കളും ജോയിയുടെ ഓർമകളും മാത്രമായി. സുഹൃത്തുക്കളായ കലാകാരന്മാരുടെ നിറഞ്ഞ പിന്തുണകൊണ്ടാണ് സംഗീതരംഗത്തേക്കു തിരിച്ചുവരാനായതെന്നു റാണി ജോയ് പീറ്റർ പറയുന്നു. സ്റ്റേജ് പ്രോഗ്രാമുകൾ ഒഴിഞ്ഞുപോയ, പ്രളയവും കോവിഡും അടക്കമുള്ള ദുരിതകാലം കടന്ന് റാണി ഇപ്പോൾ പാട്ടുകളുടെ ലോകത്ത് സജീവമാണ്. മൂത്തമകൻ ജിതിൻ ജോയ് കാനഡയിൽ പഠന ശേഷം ജോലിയിൽ പ്രവേശിച്ചു. രണ്ടാമത്തെയാൾ റിതിൻ ജോയ്. ഇരുവരും പാടാൻ മിടുക്കർ. സംഗീതവേദികളിൽ ഇപ്പോഴും മിക്കയാളുകളും ജോയ് പീറ്ററെന്ന അത്ഭുതഗായകനെ ഓർമിക്കും. മെലഡി മേക്കേഴ്സിന്റെ സുവർണകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിടും. ജോയേട്ടനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ആരാധകരും നിരവധി. സ്റ്റേജിൽ തമിഴ് ഫാസ്റ്റ് നന്പറുകൾ സഹഗായകർ പാടുന്നതു കേൾക്കുന്പോൾ റാണിയുടെ കണ്ണുകൾ നിറയും...
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആരെയും പ്രചോദിപ്പിക്കും. നാട്ടിലെ പലചരക്കു കടയിൽനിന്നു ഗുജറാത്തിലെ മൾട്ടിനാഷണൽ കന്പനിയിലെ പ്രധാന പദവിയിലെത്തിയ കഥ വായിക്കാം.
പഠനം ഇല്ലാത്ത ദിവസവും സ്കൂളിൽനിന്നു നേരത്തെ വരുന്ന ദിവസവും ബാബു തോമസ് എന്ന കൗമാരക്കാരനു വലിയ ആഹ്ലാദമായിരുന്നു. മറ്റൊന്നുമല്ല, കട്ടപ്പന ടൗണിലുള്ള അപ്പന്റെ പലചരക്കു കടയിൽ പോകാം. കട്ടപ്പന ചെന്പകത്തിനൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അദ്ദേഹത്തിന്റെ പലചരക്കുകടയും അക്കാലത്തു കട്ടപ്പനക്കാർക്ക് സുപരിചിതം. അപ്പന്റെ കൂടെ കടയിൽ പോകുന്നതും അവിടെ വരുന്നവർക്കു സാധനങ്ങൾ ചോദിച്ചു തൂക്കി കൊടുക്കുന്നതുമെല്ലാം ബാബുവിനും ഹരം. കടയിൽ എത്തുന്ന ആളുകളോടു സംസാരിക്കുന്നതും ഇടപഴകുന്നതുമെല്ലാം ആ പയ്യൻ ശരിക്കും ആസ്വദിച്ചു. അല്ലെങ്കിലും നാലു പതിറ്റാണ്ട് മുന്‍പ് കട്ടപ്പന ടൗണിലെ കുട്ടികൾക്കു വിനോദത്തിനു ഇതൊക്കെയല്ലാതെ മറ്റു കാര്യമായ സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതേ ആവേശം
ആ പലചരക്കുകടയിൽനിന്ന് ആളുകളോട് ഇടപെടുന്നതും അവരെ കൈകാര്യം ചെയ്യുന്നതും പഠിച്ച പയ്യൻ നാലു പതിറ്റാണ്ടുകൾക്കിപ്പുറം ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു മൾട്ടിനാഷണൽ കന്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ തലപ്പത്ത് അതേ ആവേശത്തോടെ കർമനിരതൻ. ഗുജറാത്തിൽ അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള ഷാൽബി ലിമിറ്റഡ് കന്പനിയുടെ ചീഫ് ഹ്യുമൻ റിസോഴ്സ് ഒാഫീസറായ ബാബു തോമസ് മറ്റൊരു നേട്ടത്തിന്റെ ആഹ്ലാദത്തിലാണിപ്പോൾ. 2025ൽ ദി ഇക്കണോമിക്സ് ടൈംസ് തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഈ മലയാളിയും ഇടംപിടിച്ചു. കട്ടപ്പനയിലെ പലചരക്കുകടയിൽനിന്നാണ് ഈ നേട്ടങ്ങളുടെ തുടക്കമെന്നു പറയാൻ അദ്ദേഹത്തിനു തെല്ലും മടിയില്ല.
പിടിച്ചുകയറിയ ശരാശരിക്കാരൻ
സ്കൂൾ പഠനകാലത്തൊക്കെ ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു താനെന്നു ബാബു തോമസ് പറയുന്നു. നാട്ടിലെ പ്രൈവറ്റ് കോളജിൽനിന്നു ഡിഗ്രി നേടി കോട്ടയം നാട്ടകം ഗവൺമെന്റ് കോളജിലായിരുന്നു പിജി പഠനം. ഇതിനിടയിൽ പിതാവിന്റെ ഒരു സുഹൃത്തിന്റെ മകൻ കോട്ടയത്ത് ഒരു കന്പനിയിൽ എച്ച്ആർ മാനേജർ ആയി ജോലിയിൽ പ്രവേശിച്ചു എന്ന വർത്തമാനം കേട്ടു. അതോടെ എച്ച്ആർ എന്നത് മനസിലെവിടെയോ കയറിപ്പറ്റി. അങ്ങനെയിരിക്കെ ഗുജറാത്തിൽ പഠനത്തിനു പോയ അയൽവാസിയും സഹപാഠിയുമായിരുന്ന സ്കറിയ ഗുജറാത്തിലേക്കു ക്ഷണിച്ചു. അതൊരു തുടക്കമായിരുന്നു. ഗുജറാത്തിൽ എത്തിയിട്ട് 35 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കേരളത്തിൽനിന്നു പഠനം കഴിഞ്ഞ് എത്തുന്നവർക്ക് അന്നു ഗുജറാത്തിൽ നല്ല മതിപ്പായിരുന്നു. എൽഎൽബിയും അഹമ്മദാബാദിൽനിന്ന് ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് എച്ച്ആർ ജോലിക്കു തുടക്കമിട്ടത്. വാഡിലാൽ, ഗുജറാത്ത് അംബുജ, ബാങ്ക് ഒാഫ് ബറോഡ, ജിവികെ ഗ്രൂപ്പ് എന്നിവിടങ്ങളിലെല്ലാം എച്ച്ആർ വിഭാഗത്തിന്റെ ചുമതല വഹിച്ചു. കഴിഞ്ഞ എട്ടു വർഷമായി മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽ ചെയിൻ നടത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷാൽബി ലിമിറ്റഡിൽ.
നടന്ന വഴികൾ മറക്കാതെ
ഗ്രാമീണ ചുറ്റുപാടിൽനിന്ന് സ്വന്തം അധ്വാനംകൊണ്ട് മികച്ച കരിയർ കണ്ടെത്തിയ മാതൃകയും മാനവവിഭവശേഷി കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും മറ്റുള്ളവർക്കു പരിശീലനവും ക്ലാസുകളും കൊടുക്കുന്നതിലുള്ള മികവുമൊക്കെ പരിഗണിച്ചാണ് അദ്ദേഹത്തെ ഇക്കണോമിക് ടൈംസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭാര്യ ബെറ്റി ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ്. മകൾ രേഷ്മ മോർഗൻ സ്റ്റാൻലി കന്പനിയിൽ ജോലി ചെയ്യുന്നു. മകൻ സുബിൻ എൻജിനിയറിംഗിൽ ബിരുദാനന്തബിരുദ വിദ്യാർഥി. കാഞ്ഞിരപ്പള്ളിയിൽനിന്നു കുടിയേറിയതാണ് ചെന്പകത്തിനൽ കുടുംബം. വിവാഹജീവിതത്തിൽ 63 വർഷങ്ങൾ പിന്നിട്ട പിതാവ് ജോസഫ് തോമസും അമ്മ ത്രേസ്യാമ്മയുമാണ് എക്കാലത്തെയും തന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ ഇടയ്ക്കിടെ അദ്ദേഹം കട്ടപ്പനയിൽ എത്താറുണ്ട്. മൂത്ത സഹോദരൻ സണ്ണി അഗ്രികൾച്ചറൽ കോർപറേറ്റീവ് ബാങ്കിൽനിന്നു വിരമിച്ചു. സഹോദരി ഷേർളി അധ്യാപികയായിരുന്നു. മറ്റൊരു സഹോദരൻ ജെമിനിയും കുടുംബവും കട്ടപ്പനയിൽ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള ബിസിനസിൽ സജീവം. കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ 11 വർഷം അൾത്താര ബാലനായിരുന്നതിന്റെ മധുരമുള്ള ഒാർമ ഇന്നും ആത്മീയബലമാണെന്നും ആദ്യ കാലത്തു പ്രതിസന്ധിയുടെയും ബുദ്ധിമുട്ടുകളുടെയും പലഘട്ടങ്ങളിലും പള്ളിയാണ് കുടുംബത്തിനു താങ്ങായി മാറിയതെന്നും ബാബു തോമസ് ഓർമിക്കുന്നു.
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓർക്കസ്ട്ര അറേഞ്ച് ചെയ്ത് പാടിക്കിട്ടുന്ന യാന്ത്രികകാലം. വേദികളിൽ പെർഫോം ചെയ്യുന്നതും ലാപ്ടോപ്. ഓർക്കസ്ട്ര വേണ്ട, പാടുകയും വേണ്ട. ഇങ്ങനെ മതിയോ എന്ന് ആരും ചോദിച്ചുപോകും. പോരാ എന്നു പറയാൻ ആളുകൾ കുറവാണ്. എന്നാൽ, ലെസ്ലി ലൂയിസ് പറയുന്നു- ഭാവവും വികാരവുമാണ് സംഗീതത്തെ നയിക്കേണ്ടതെന്ന്...ഒരു സ്വപ്നത്തിൽനിന്നാണ് ഇപ്പോഴും മെലഡിയുണ്ടാകുന്നത്- ലെസ്ലി ലൂയിസ്. അപ്പോൾ നമുക്കു ചോദിക്കാം, എവിടെനിന്നല്ല സുന്ദരസംഗീതമുണ്ടാകുന്നത് എന്ന്. ഉത്തരം അദ്ദേഹംതന്നെ പറയുന്നുണ്ട്- ഒരിക്കലും കംപ്യൂട്ടറിൽനിന്നല്ല, ഓട്ടോ-ട്യൂണിൽനിന്നല്ല, എഐയിൽനിന്നല്ല! വണ്‍ ഓഫ് എ കൈൻഡ് എന്നു വിശേഷിപ്പിക്കാവുന്ന സംഗീതജ്ഞനാണ് ലെസ്ലി ലൂയിസ്. അദ്ദേഹത്തിന്റെ സംഗീതവുമായി വലിയ ബന്ധമില്ലാത്തവർക്കു പോലും കൊളോണിയൽ കസിൻസ് എന്ന ആൽബത്തിന്റെ പേരു പറഞ്ഞാൽ അറിയാം. ഗായകൻ ഹരിഹരനുമായി ചേർന്നു രൂപീകരിച്ച സംഗീതദ്വയമാണ് കൊളോണിയൽ കസിൻസ്. അതേ പേരിലുള്ള ആദ്യ ആൽബം പുറത്തിറങ്ങിയിട്ട് 30 വർഷങ്ങളാകുന്നു. എംടിവി ഏഷ്യാ വ്യൂവേഴ്സ് ചോയ്സ് അവാർഡ്, യുഎസ് ബിൽബോർഡ് വ്യൂവേഴ്സ് അവാർഡ് എന്നിവ നേടിയ ആൽബമാണത്. കൃഷ്ണ, സനിധപ തുടങ്ങിയ പാട്ടുകൾ ഇന്നും തലമുറകൾക്കു പ്രിയങ്കരം. ഇന്ത്യൻ ശ്രോതാക്കൾക്ക് റോക്ക്, പോപ് സംഗീതധാരകളെ പരിപചയപ്പെടുത്തിയ കംപോസർമാരിൽ മുൻനിരക്കാരനാണ് ലെസ്ലി. എക്കാലവും പുതുമകളെ ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്ത അദ്ദേഹം കഴിഞ്ഞനാൾ സംഗീതമേഖലയിലെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. വാക്കുകൾ ഇങ്ങനെ: “സർഗാത്മകതയുടെ മികവുയർത്തുന്ന ഏതുപകരണത്തെയും ഇഷ്ടപ്പെടുന്ന ആളെന്ന നിലയ്ക്ക് പുതിയ സാങ്കേതികവിദ്യകളെ ഞാൻ സ്വാഗതംചെയ്യുന്നു. കംപ്യൂട്ടർ വന്നകാലത്ത് അതിനെ ആളുകൾ സംശയത്തോടെയാണ് കണ്ടത്. ഓട്ടോ-ട്യൂണ്‍ സോഫ്റ്റ് വെയർ വന്നപ്പോൾ ഇനി ആർക്കും പാടാം എന്നായിരുന്നു പലരുടെയും പക്ഷം. എന്നാൽ, അതൊന്നുമല്ല സംഭവിച്ചത്. നമുക്കു കിട്ടുന്ന ഒരുപകരണത്തിൽ വൈദഗ്ധ്യം നേടുന്പോഴാണ് അതിന്റെ ശക്തി കൂടുന്നത്. എഐയുടെ കാര്യവും വ്യത്യസ്തമല്ല. ഒരു പരീക്ഷയ്ക്ക് സഹായിക്കുന്ന കാൽക്കുലേറ്റർ മാത്രമാണത്, തലച്ചോറല്ല. മെലഡി ഇപ്പോഴും ഉണ്ടാകുന്നത് ഒരു സ്വപ്നത്തിൽനിന്നാണ്. എഐയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. എന്നാൽ, നിങ്ങളായിരിക്കണം അതിനെ നയിക്കുന്നത്. ഒരിക്കലും അതു തെളിയിക്കുന്ന വഴിയേ നടക്കൽ ആകരുത് സംഗീതസൃഷ്ടി. വികാരങ്ങൾക്കു പകരമായി എന്തെങ്കിലും വയ്ക്കാൻ എഐയ്ക്കു കഴിയില്ല. പ്രചോദിപ്പിക്കാനും സഹായിക്കാനും മെച്ചപ്പെടുത്താനും എഐയ്ക്കു കഴിയും. ഒരു സങ്കടത്തെയോ ഓർമയെയോ ആഹ്ലാദത്തെയോ കുറിച്ചു മനുഷ്യൻ പാടുന്പോഴുള്ള വികാരം കൊണ്ടുവരാൻ അതിനു സാധിക്കില്ല. സംഗീതത്തിന്റെ ആത്മാവ് മനുഷ്യനിലാണ്. കലാകാരൻ ജീവനോടെയുള്ളയാളാവണം.”-തെളിമയുള്ളതാണ് ലെസ്ലിയുടെ വാക്കുകൾ.
ഗിറ്റാർ ജ്വരം
ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായിരുന്ന പി.എൽ. രാജിന്റെ മകനായി 1960 ജൂണ്‍ 20ന് മുംബൈയിൽ ജനിച്ച ലെസ്ലി ലൂയിസ് ബീറ്റിൽസിനെയും എറിക് ക്ലാപ്ടനെയും ജിമി ഹെൻറിക്സിനെയും കേട്ട് ആരാധിച്ചാണ് വളർന്നത്. ചെറുപ്പത്തിലേ ഗിറ്റാർ ജ്വരം കയറി. കഫേ റോയൽ (ഒബ്റോയ് ടവേഴ്സ്) പോലുള്ള വൻകിട ഹോട്ടലുകളിൽ ഗിറ്റാറിസ്റ്റായിരുന്നു. തുടർന്ന് കല്യാണ്ജി- ആനന്ദ്ജി, ലക്ഷ്മികാന്ത്-പ്യാരേലാൽ, ആർ.ഡി. ബർമൻ, ലൂയിസ് ബാങ്ക്സ് തുടങ്ങിയവർക്കുവേണ്ടി റിക്കാർഡിംഗുകൾക്കും ഗിറ്റാർ വായിച്ചുതുടങ്ങി. പാട്ടും വഴങ്ങുമായിരുന്നു. തംപ്സ് ആപ് ടേസ്റ്റ് ദ തണ്ടർ, മാംഗോ ഫ്രൂട്ടി, സന്തൂർ സന്തൂർ എന്നിവ പോലുള്ള പരസ്യ ജിംഗിളുകൾ ഒരുക്കി ലെസ്ലി പ്രശസ്തിയിലേക്കുയർന്നു. ആഷാ ഭോസ്ലേ, സുനീതാ റാവു, അലിഷാ ചിനായ്, കെകെ തുടങ്ങിയവർക്കുവേണ്ടി മ്യൂസിക് കോന്പോസിഷനും പ്രൊഡക്ഷനും നിർവഹിച്ചു. 1998ൽ ഹസീന എന്ന പേരിൽ ആദ്യ സോളോ ആൽബം. ഹിന്ദിയിലും തമിഴിലും സിനിമാ പാട്ടുകളും ഒരുക്കി. കൊളോണിയൽ കസിൻസ് പുറത്തിറങ്ങിയതോടെ ഇന്ത്യൻ സംഗീതരംഗത്ത് സ്വന്തം സ്ഥാനമുറപ്പിക്കുകയും ചെയ്തു. പിതാവ് ശാസ്ത്രീയസംഗീതം പഠിപ്പിക്കാനാഗ്രഹിച്ചെങ്കിലും ഗിറ്റാറിന്റെ വഴിയിൽനിന്നു മാറിനടക്കാൻ ലെസ്ലി വഴങ്ങിയില്ല. മുന്‍പ് നർത്തകിയായിരുന്ന അമ്മയുടെ പിന്തുണ ആവോളം കിട്ടി. സാധാരണ ഗിറ്റാറിസ്റ്റുകളും ഗായകരും ധാരാളമുണ്ടെന്നു തിരിച്ചറിഞ്ഞ് അവരിൽനിന്നെല്ലാം വ്യത്യസ്തനായൊരു സംഗീതജ്ഞനാവണം എന്നായിരുന്നു ലെസ്ലിയുടെ ആഗ്രഹം. അതിൽ പലതലങ്ങളിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ട്രെൻഡുകൾ വരും, പോകും
അറുപത്തിനാലാം വയസിലും ഒരു യുവാവിന്റെ ചടുലതയോടെ ലെസ്ലി ലൂയിസ് സംഗീതരംഗത്തുണ്ട്. എന്താണ് അതിനു പിന്നിലെ രഹസ്യം എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ: “ക്രിയേറ്റിവിറ്റിയാണ് എന്നും എന്റെയൊപ്പമുള്ള കൂട്ടുകാരൻ. അത് എന്റെ ഉള്ളിലിരുന്നു പാടിക്കൊണ്ടിരിക്കും. ആദ്യ ഗാനം മുതൽ ഇന്നുവരെ ട്രെൻഡുകൾക്കു പിന്നാലെ ഒരിക്കലും പോയിട്ടില്ല. സത്യസന്ധമായ, തെളിമയോടെ എന്നോടു സംസാരിക്കുന്ന മെലഡികളെ പിന്തുടരുകയാണ് ഞാൻ. അതാണ് എന്റെ യാത്ര. എന്റെ സംഗീതം ചിലപ്പോൾ ചട്ടക്കൂടുകളിൽ ഒതുങ്ങുന്നതാവില്ല. ശാസ്ത്രീയ സംഗീത പാരന്പര്യത്തിന് ഇണങ്ങുന്നത് ആവണമെന്നുമില്ല. ലോകം തീർത്തും നിശബ്ദമായിരിക്കുന്പോഴും സംഗീതം പ്രാണവായുവാക്കണം. തോൽവികൾ മുന്നിൽ വന്നാലും ഉത്സാഹത്തോടെ മുന്നോട്ടു പോകണം. യഥാർഥ കഴിവ് ഏതിരുട്ടിലും തിളങ്ങുകതന്നെ ചെയ്യും.”
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തിൽ അവർ വായന തുടരുന്നു.
സുഖകരമായ ഇരിപ്പിടം, എസിയുടെ കുളിർമ, ചുറ്റും പതിനായിരക്കണക്കിനു പുസ്തകങ്ങൾ... ഇതൊക്കെയുണ്ടായിട്ടും ഒരു പുസ്തകമെടുത്തു വായിക്കാൻ മടിക്കുന്നവർ മറയൂരിലെ ഈ കാഴ്ചയൊന്നു കാണണം. മറയൂരിലെ ചിന്നാർ വന്യജീവിസങ്കേതത്തോടു ചേർന്ന ഊരുകളിലെ ഗോത്രവാസികൾ വായനയുടെ രസത്തിലാണ്. ഇരിക്കാൻ നല്ല ഇരിപ്പിടങ്ങളില്ല, ഗ്ലാമർ ഷെൽഫുകളില്ല, ആവശ്യത്തിനു വെളിച്ചമില്ല, ചുറ്റുപാടുമാണെങ്കിൽ വന്യമൃഗങ്ങൾ നിറഞ്ഞ ഘോരവനങ്ങൾ... എന്നിട്ടും അവർ വായിക്കുകയാണ്. കാടും കാട്ടരുവിയും മലകളും അതിരിടുന്ന ഒൻപതു കോളനികളിലെ ബോധി വായനശാലകൾ ഇന്ന് ആദിവാസികളുടെ അറിവിടങ്ങളായി മാറിയിരിക്കുന്നു. റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തിൽ അവർ വായന തുടരുന്നു.
ബോധി രസം
ഗോത്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി 2016ലാണ് വനംവകുപ്പ് ബോധി വായനശാലകൾക്കു തുടക്കമിട്ടത്. ഇടുക്കി ജില്ലയുടെ വടക്കേയറ്റത്ത് തമിഴ്നാട് അതിരിടുന്ന ചിന്നാർ, ആലംപെട്ടി, ഇരുട്ടള എന്നീ മൂന്ന് ഊരുകളിലായിരുന്നു തുടക്കത്തിൽ ബോധി വായനാകേന്ദ്രങ്ങൾ തുറന്നത്. അടുത്ത വർഷം പാളപ്പെട്ടിയിലും പുതുക്കുടിയിലും ലൈബ്രറികൾ ആരംഭിച്ചു. പിന്നീട് ഈച്ചാംപെട്ടി, വെള്ളക്കല്ല്, തായണ്ണൻകുടി, ചന്പക്കാട്, ഓളെവയൽ കോളനികളിലും വായനശാലകൾ വന്നു. ആദിവാസികളുടെ പാർപ്പിടങ്ങളോടു ചേർന്ന ചെറിയ മുറികളിലും അങ്കണവാടിയിലും കമ്യൂണിറ്റി സെന്ററിലുമൊക്കെയാണ് വായനശാലകളുടെ പ്രവർത്തനം. വന്യതയുടെ തണലിൽ മുതിർന്നവരും കുട്ടികളും ഇവിടെ പുസ്തകങ്ങൾ വായിച്ചു രസിക്കുന്നു, അറിവ് നേടുന്നു. എഴുത്തും വായനയും അറിയാവുന്ന മുതിർന്നവർ കുട്ടികൾക്കു കുട്ടിക്കഥകൾ വായിച്ചുകൊടുക്കും. പ്ലസ് ടു വരെ പഠിപ്പുള്ള ചെറുപ്പക്കാർ പിഎസ്സി ഉൾപ്പെടെ മത്സര പരീക്ഷകൾക്കു തയാറെടുക്കുന്നതും വായനശാലയിലാണ്. ചിന്നാർ വന്യജീവി സങ്കേതത്തിൽ അധിവസിക്കുന്ന വനവാസികളേറെയും മുതുവാൻ, ഹിൽപുലയ വിഭാഗക്കാരാണ്. ഒറ്റപ്പെട്ട പതിനൊന്ന് ഊരുകളിലെ ജനസംഖ്യ 1,750 മാത്രം. ഇപ്പോഴും അൻപതു ശതമാനം മാത്രമാണ് ഇവിടെ സാക്ഷരത. എഴുത്ത് അറിയാത്തവർ അറിവുള്ളവരുടെ വായന കാണാനും കേൾക്കാനും വായനശാലയിലെത്തും. പഠിപ്പുള്ളവർ ഉറക്കെ വായിക്കുന്പോൾ അവർ കേട്ടിരിക്കും. ലോക വാർത്തകളും മഹാസംഭവങ്ങളും വനവാസികൾ അറിയുന്നത് വായനശാലകളിലെ ഉൗരുകൂട്ട വർത്തമാനങ്ങളിൽ നിന്നാണ്. വനംവകുപ്പിന്റെ അഭ്യർഥനപ്രകാരം വ്യക്തികളും സ്ഥാപനങ്ങളും സമ്മാനിച്ച 25,000 പുസ്തകങ്ങളാണ് വായനശാലകളിലുള്ളത്. പഴയ പുസതകങ്ങൾ സമ്മാനിച്ച അഭ്യുദയകാംക്ഷികളും ഏറെയുണ്ട്. ദേവികുളം താലൂക്കിൽപ്പെട്ട ചിന്നാർ വന്യജീവികേന്ദ്രത്തിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന വനവാസികൾക്ക് ബോധി വായനശാലകൾ വലിയ തുണയാണെന്നു ലൈബ്രറി കോ-ഓർഡിനേറ്റർ മിനി കാശി പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സിലുമായി ഈ ഗ്രന്ഥാലയങ്ങൾക്കു അഫിലിയേഷനുണ്ട്. പുസ്തകങ്ങൾ വാങ്ങാൻ നിലവിൽ ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റും ലഭിക്കും. ചിന്നാർ ചെക്ക് പോസ്റ്റിലെ വായനശാലയിൽനിന്നാണ് വനാന്തര ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം.
സമൂഹവായന
സ്ത്രീകൾക്ക് ആദ്യമൊക്കെ വായനശാലയിലേക്കു വരാൻ മടിയായിരുന്നു. സമൂഹ വായന എന്ന ആശയം ഗോത്രവർഗക്കാർക്ക് ആദ്യം ഉൾക്കൊള്ളാനായില്ല. ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുന്ന കുട്ടികളും ലൈബ്രറിയിലെത്താൻ മടിച്ചു. സ്കൂളിൽ പോയിട്ടുള്ളവരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൗരുകൾ കയറിയിറങ്ങി ഗോത്രവാസികളെ വായനശാലയിലേക്കു വിളിച്ചുകൊണ്ടുവരികയായിരുന്നു. വായന വശമുള്ളവർ നാടോടിക്കഥകളും കുട്ടിക്കവിതകളും കുട്ടികൾക്കു വായിച്ചുകൊടുക്കാൻ തുടങ്ങിയതോടെ അവർക്കു താത്പര്യമായി. തനിയെ വായിക്കാൻ പഠിക്കണമെന്ന ആഗ്രഹത്തിൽ കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങി. ആദിവാസികൾക്കു തമിഴ് പുസ്തകങ്ങളും ഇഷ്ടമാണ്. സ്കൂളിൽ പോകുന്ന കുട്ടികൾക്കു പ്രയോജനപ്പെടാനായി മലയാളം വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതായി മിനി കാശി പറഞ്ഞു. ഒത്തുചേരലുകൾക്കും ഗോത്രകലാ പരിപാടികൾക്കുമുള്ള കമ്യൂണിറ്റി ഹബ്ബായും ബോധി ലൈബ്രറികൾ മാറിയിട്ടുണ്ട്. പത്താം ക്ലാസ് പാസായ ഊരുവാസികളാണ് ലൈബ്രേറിയൻമാർ. ഇവർക്കു ചെറിയ മാസ വേതനവും നൽകും. നോവലുകൾ, ചെറുകഥകൾ, നാടോടിക്കഥകൾ, ചരിത്രം, പുരാണം എന്നിങ്ങനെ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പുസ്തക ശേഖരമുണ്ട്. ചിലപ്പതികാരം ഉൾപ്പെടെ തമിഴ് പുസ്തകങ്ങൾക്കും വായനക്കാർ ഏറെ. മലയാളവും തമിഴും ലിപിയില്ലാത്ത തനതു ഗോത്രഭാഷയും ഇവർ സംസാരിക്കും. വായനശാലയിൽനിന്നു പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നവരുമുണ്ട്. മുള കെട്ടി പുല്ലുമേഞ്ഞ കുടിലിനുള്ളിലെ അരണ്ട വെളിച്ചത്തിലാണ് വായന. ചിന്നാറിലെ പ്രതാപൻ ഇതിനകം വായിച്ചു തീർത്തത് ആയിരത്തിലേറെ പുസ്തകങ്ങൾ. സർക്കാരിന്റെ വാത്മീകം പദ്ധതിയിൽ വായനശാലകൾ കേന്ദീകരിച്ചു നടത്തിയ കരിയർ പരിശീലനത്തിലൂടെ ചന്പക്കാട് ഊരിലെ സവിത, കമ്മാളൂരിലെ രവിചന്ദ്രൻ, ഒളെവയലിലെ മണി എന്നിവർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം ലഭിച്ചു. രാവിലെ എട്ടു മുതൽ 9.30 വരെയും വൈകുന്നേരം അഞ്ചു മുതൽ ആറര വരെയുമാണ് വായനശാലകളുടെ പ്രവർത്തനം. രാവിലെ പുസ്തക വായനയ്ക്കും വായനകേൾക്കലിനും ശേഷം ഇവർ പണിക്കു പോകും. പുൽത്തൈലം വാറ്റുകയാണ് ഏറെപ്പേരുടെയും ജോലി. വനംവകുപ്പിന്റെ സഹകരണത്തിൽ ചെറുധാന്യ കൃഷി (മില്ലറ്റ്) എല്ലാ ഉൗരുകളിലുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗോത്രവാസി മില്ലറ്റ് കൃഷിയിടമായി കൃഷിവകുപ്പിന്റെ അവാർഡ് ലഭിച്ചതും തായണ്ണൻകുടിക്കാണ്. റാഗി, വരക്, ചാമ, തിന, മണിച്ചോളം, ബജ്റ തുടങ്ങി പതിനഞ്ച് ഇനം ധാന്യങ്ങൾ ഇവർ കൃഷി ചെയ്യുന്നു. പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചിന്നാർ വന്യജീവി സങ്കേതം ജൈവവൈവിധ്യത്തിന്റെ കലവറയാണ്. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ഇവിടം വംശനാശ ഭീഷണി നേരിടുന്ന ചാന്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും ഹനുമാൻ കുരങ്ങുകളുടെയും വാസസ്ഥലം കൂടിയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഒരു ഫേസ് ബുക്ക് പോസ്റ്റാണ് ബോധി വായനശാലകൾക്കു നിമിത്തമായത്. ചന്ദനക്കാടുകളുള്ള ചിന്നാർ വന്യജീവി സങ്കേതത്തിലെ കോളനികളിൽ വനവായനശാലകൾ തുറക്കാനുള്ള ആഗ്രഹം "ടേക്കിംഗ് ബുക്സ് ടു ദ വൈൽഡ്' എന്ന പേരിലാണ് വനംവകുപ്പ് പോസ്റ്റ് ചെയ്തത്. ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭുവും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദുമാണ് ഇതിനു മുൻകൈയെടുത്തത്. ആയിരക്കണക്കിനു പുസ്തകങ്ങൾ എത്തിക്കാമെന്ന ഉറപ്പാണ് മണിക്കൂറുകൾക്കുള്ളിൽ മറുപടിയായി പലേടങ്ങളിൽനിന്നു ലഭിച്ചത്. ചിന്നാർ ചെക്പോസ്റ്റിനു സമീപം ഉപയോഗ ശൂന്യമായിക്കിടന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് വനംവകുപ്പ് ലൈബ്രറിക്കു സജ്ജമാക്കിയത്. അങ്ങനെ അറിവിന്റെ വെളിച്ചം ബോധിയിലൂടെ ഊരുകളിലേക്കു പടരുകയാണ്.
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ചൊരുക്കിയ റേസിംഗ് ട്രാക്ക്. മൈക്കിൾ ഷൂമാക്കർ അടക്കം കാർ റേസിംഗ് ലോകത്തെ അതികായന്മാർ അണിനിരന്ന ആദ്യ മത്സരം. സെലിബ്രിറ്റികൾ അടക്കം കാണികൾ. പക്ഷേ, ആദ്യത്തെ മൂന്നു വർഷം മത്സരങ്ങൾ നടന്നു! പിന്നെ, ഒന്നര പതിറ്റാണ്ടായി ബുദ്ധ് സർക്യൂട്ട് കാത്തിരിക്കുന്നു, മറ്റൊരു ആഗോള മത്സരത്തിന്റെ ചക്രമുരുളാൻ...
2011 ഒക്ടോബർ 30. ജർമൻ ഇതിഹാസ ആർക്കിടെക്ടായ ഹെർമൻ ടിൽകെ രൂപകല്പന ചെയ്ത ഫ്ലിപ്പർ ഷൂ മാതൃകയിലുള്ള റേസിംഗ് ട്രാക്കിൽ ഒരു ഫോർമുല വൺ വേഗപോരാട്ടം. ട്രാക്കിൽ ഇതിഹാസങ്ങൾ നേർക്കുനേർ. മെഴ്സിഡസിനു വേണ്ടി മൈക്കിൾ ഷൂമാക്കർ, റെഡ് ബുള്ളിനു വേണ്ടി സെബാസ്റ്റ്യൻ വെറ്റൽ, മക്ലാരനു വേണ്ടി ലൂയി ഹാമിൽട്ടൺ, ഫെറാരിക്കു വേണ്ടി ഫെർണാണ്ടോ അലോൺസോ. ആ വേഗപ്പോരിലേക്ക് നെഞ്ചിടിപ്പോടെ കണ്ണുംനട്ട് ഇന്ത്യൻ മാധ്യമങ്ങളും കാറോട്ടപ്രേമികളും. രണ്ടര മണിക്കൂറിനും 60 ലാപ്പുകൾക്കുമൊടുവിൽ എഫ് വണ്ണിന്റെ ചെക്കേർഡ് ഫ്ലാഗ് കടന്ന് റെഡ് ബുള്ളിന്റെ സെബാസ്റ്റ്യൻ വെറ്റൽ പുതിയ ചരിത്രമെഴുതി. വെറ്റലിന് ആ വിജയം പുതുമയായിരുന്നില്ലെങ്കിലും ഇന്ത്യൻ ജനതയ്ക്ക് അതൊരു സ്വപ്ന സാഫല്യമായിരുന്നു. ഇന്ത്യൻ ദിനപത്രങ്ങളുടെ പ്രധാന തലക്കെട്ടിലേക്കാണ് ചുവന്ന കാളയെയും പതിപ്പിച്ചുള്ള റെഡ് ബുൾ അദ്ദേഹം ഓടിച്ചു കയറ്റിയത്. പണത്തിളക്കത്തിന്റെ എഫ് വൺ പോരാട്ടം മധ്യവർഗ രാജ്യത്തിലേക്കു വിരുന്നെത്തി എന്നതു നിസാര കാര്യമായിരുന്നില്ല.ഇതിഹാസ താരങ്ങൾ ദക്ഷിണേഷ്യയിലേക്ക് ആദ്യമായി റേസിംഗ് കാറുകൾ പറത്തിയപ്പോൾ അതു ഇന്ത്യൻ മണ്ണിലായിരുന്നു എന്നത് അഭിമാനനിമിഷങ്ങൾ സമ്മാനിച്ചു. 1950ൽ ആരംഭിച്ച ഫോർമുല വണ്ണിന്റെ റേസിംഗ് കലണ്ടറിൽ 2011ൽ അങ്ങനെ ഇന്ത്യയും ഇടം പിടിച്ചു. ഇതിനു വഴിയൊരുക്കിയത് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് എന്ന റേസിംഗ് ട്രാക്ക്.
61 വർഷത്തെ കാത്തിരിപ്പ്
ഫോർമുല വൺ ദൂരദർശനിൽ സംപ്രേഷണം ചെയ്തപ്പോൾ ആറു കോടി മുതൽ ഏഴു കോടി വരെ കാഴ്ചക്കാരുണ്ടായിരുന്നെന്നാണ് ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ റേസിംഗ് ഡ്രൈവറുമായ വിക്കി ഛന്ദോക് 2003ൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇന്ത്യയിൽ വിനോദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഫോർമുല വൺ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ട്രാക്ക് ഒരുക്കൽ ആയിരുന്നു വെല്ലുവിളി. 1996-97ൽ ആദ്യം കോൽക്കത്തയും രണ്ടായിരത്തിന്റെ തുടക്കത്തിൽ ആന്ധ്ര, കർണാടക എന്നിവയുമൊക്കെ ട്രാക്കിന് പരിഗണനയിൽ എത്തി. എഫ് വൺ പ്രതിനിധികൾ ബെഗളൂരുവിലെ രണ്ട് സൈറ്റുകൾ പോയി കണ്ടു.ഇന്ത്യയിൽ നിലവിലെ രണ്ടു റേസ് ട്രാക്കുകളും തമിഴ്നാട്ടിലായിരുന്നു. ഒന്ന് കോയമ്പത്തൂരിലും ഒന്ന് ചെന്നൈയിലും. അത് എഫ്വണിനു പറ്റുമായിരുന്നില്ല. ഒടുവിൽ 2007ൽ നറുക്കു വീണത് യുപിയിലെ ഗ്രേറ്റർ നോയിഡ സെക്ടർ 75ലുള്ള ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന്. ന്യൂഡൽഹിയിൽനിന്ന് 54 കിലോമീറ്റർ മാത്രം അകലം എന്നതായിരുന്നു പ്രധാന ആകർഷണം. വിഖ്യാത ജർമൻ ആർക്കിടെക്ട് ഹെർമൻ ടിൽക്കെയായിരുന്നു സർക്യൂട്ട് ഒരുക്കിയത്. ചെലവ് രണ്ടായിരം കോടിയിലേറെ.
875 ഏക്കറിൽ
2009ന്റെ അവസാനത്തോടെ ഗൗതം ബുദ്ധ് നഗറിലുള്ള ജയ്പീ ഗ്രീൻസ് സ്പോർട്സ് സിറ്റിയുടെ തരിശുഭൂമിയിൽ സർക്യൂട്ട് നിർമാണം തുടങ്ങി. കാറുകളുടെ ഓവർ ടേക്കിംഗ് സാധ്യത കൂട്ടാൻ നിരവധി സ്ലോ കോർണറുകൾ ഉൾക്കൊള്ളിച്ചായിരുന്നു ഡിസൈൻ. 875 ഏക്കറുകളിലായി 5.125 കിലോമീറ്റർ നീളമുള്ള ട്രാക്ക്. 2010ൽ നോയിഡ ഇന്ത്യയിലെ ആദ്യ എഫ് വൺ നഗരമാകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെങ്കിലും എഫ് വൺ വാണിജ്യ ഡയറക്ടർ ബേർണി എക്കിൾസ്റ്റോൺ ഒരു വർഷംകൂടി കാത്തിരിക്കാൻ ഇന്ത്യയോടു പറഞ്ഞു. ഡ്രൈവർമാർക്കു വെല്ലുവിളിയാകുന്ന ചില കാര്യങ്ങൾകൂടി കൂട്ടിചേർക്കാനും നിർദേശിച്ചു. ഒടുവിൽ 2011 ഒക്ടോബർ 30ന് ആദ്യ എഫ്വൺ റേസിനു കളമൊരുങ്ങി. മൂന്നു സെക്ടറുകളും 16 ടേണുകളും നാലു സ്ലോ ടേണുകളും മൂന്നു ഹൈ സ്പീഡ് സ്ട്രക്ച്ചറുകളുമായി 60 ലാപ്പുകളായിരുന്നു ഇന്ത്യൻ ഗ്രാൻ പ്രീക്ക്. 308 കിലോമീറ്റർ റേസിംഗ് ദൂരം. ട്രാക്ക് കണ്ടിട്ട് കടുത്ത പോരാട്ടം പ്രതീക്ഷിക്കാം എന്നായിരുന്നു റെഡ് ബുള്ളിന്റെ ഡ്രൈവർ മാർക്ക് വെബ്ബർ പറഞ്ഞത്.
തീപാറിയ ദിനം
2011 എയർടെൽ ഇന്ത്യൻ ഗ്രാൻ പ്രീ എന്നാണ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലെ മത്സരം അറിയപ്പെട്ടത്. 2011 എഫ് വൺ കലണ്ടറിലെ പതിനേഴാമത് റേസ്. റെഡ് ബുള്ളിനോടൊപ്പം ഫോർമുല വണ്ണിലെ പരമ്പരാഗത രാജാക്കന്മാരായ മക്ലാരൻ, ഫെറാറി, മെഴ്സിഡസ്, വില്യംസ് ടീമുകളും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ലോട്ടസ് റെനോ, ഫോഴ്സ് ഇന്ത്യ, എച്ച്ആർടി തുടങ്ങിയ ടീമുകളുമാണ് അങ്കത്തിനിറങ്ങിയ ആദ്യ ടീമുകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ എഫ് വൺ റേസിന് ആവേശം പകരാൻ ഹോളിവുഡ്, ബോളിവുഡ് താരങ്ങളും ക്രിക്കറ്റ്, ടെന്നീസ് താരങ്ങളുമൊക്കെ ഒഴുകിയെത്തി. മക്ലാരൻ ടീമിന്റെ പ്രത്യേക അതിഥിയായി റൊവാൻ ആറ്റ്കിൻസൺ എന്ന മിസ്റ്റർ ബീൻ നോയിഡയിലെത്തി. ബോളിവുഡിൽനിന്ന് ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, പ്രീതി സിന്റ എന്നിവരും. വിരേന്ദർ സേവാഗും ഹർഭജൻ സിംഗും സാനിയ മിർസയും മെയിൻ ഗ്രാൻഡ് സ്റ്റാന്റിലെത്തി. കറുപ്പും വെള്ളയും നിറമുള്ള ചേക്കേർഡ് ഫ്ലാഗ് വീശാനുള്ള നിയോഗം ക്രിക്കറ്റ് ഇതിഹാസവും റേസിംഗ് ആരാധകനുമായ സച്ചിൻ തെണ്ടുൽക്കറിനായിരുന്നു. റെഡ് ബുള്ളിനു വേണ്ടി വെറ്റലും വെബ്ബറും സ്റ്റീയറിംഗിനു പിന്നിൽ. മക്ലാരനു വേണ്ടി ജെൻസൺ ബട്ടണും ലൂവി ഹാമിൽട്ടണും. ഇതിഹാസതാരം മൈക്കിൾ ഷൂമാക്കർ മെർസിഡസിനു വേണ്ടി സ്റ്റീയറിംഗ് വീൽ പിടിച്ചപ്പോൾ ട്രാക്കിൽ ഒരു ഇന്ത്യൻ ഡ്രൈവറുമുണ്ടായിരുന്നു, എച്ച്ആർടി കോസ്വർത്തിനു വേണ്ടി കോയമ്പത്തൂരുകാരൻ നരേൻ കാർത്തികേയൻ. ആദ്യ ലാപ് മുതൽ സെബാസ്റ്റ്യൻ വെറ്റലായിരുന്നു മുന്നിൽ. അവസാനം വരെയും കുതിപ്പു തുടർന്ന വെറ്റൽ കരിയറിലെ 21-ാമത് ജയവും സീസണിലെ പതിനേഴാമത് ജയവും സ്വന്തം പേരിൽ കുറിച്ചു. പോൾ പൊസിഷനിൽനിന്ന് എല്ലാ ലാപ്പിലും ലീഡ് ചെയ്തും റേസിലെ ഏറ്റവും വേഗമേറിയ ലാപ്പിനുള്ള റിക്കാർഡും കരിയറിലെ ആദ്യ ഗ്രാൻ സ്ലാം എന്ന ഖ്യാതിയും നേടിയാണ് വെറ്റൽ ഇന്ത്യൻ ഗ്രാൻ പ്രീ കിരീടം ചൂടിയത്. ജെൻസൺ ബട്ടൺ രണ്ടാമതെത്തിയപ്പോൾ ഫെർണാണ്ടോ അലോൺസോ പോഡിയത്തിന്റെ മൂന്നാം സ്ഥാനം സ്വന്തമാക്കി. മോശം ഫോം ഇന്ത്യയിലും ആവർത്തിച്ച ഹാമിൽട്ടണിന് ഏഴാം സ്ഥാനം. വെബ്ബറും ഷൂമാക്കറും നാലും അഞ്ചും സ്ഥാനത്ത്. മറ്റൊരു കാറുമായുണ്ടായ കൂട്ടിയിടിയെത്തുടർന്ന് ഇന്ത്യയിലെ ആദ്യ എഫ് വൺ ഡ്രൈവറായ നരേൻ കാർത്തികേയനു പതിനേഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഒരു ലക്ഷത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഗാലറി സ്റ്റാൻഡ് ഏതാണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. ഫോർമുല വണ്ണിന് ഇന്ത്യയിൽ ലഭിച്ച ഗംഭീര സ്വീകരണം എഫ്വൺ കലണ്ടറിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉറപ്പിക്കുമെന്ന് ആരാധകരും അധികൃതരും ഒരു പോലെ പ്രതീക്ഷിച്ചു. 2012ലും 13ലും തട്ടിമുട്ടി മത്സരം നടന്നു. എന്നാൽ, പിന്നെ സംഭവിച്ചത് മറ്റൊന്നാണ്.
ബാരിക്കേഡുകളുടെ പൂട്ട്
ആഘോഷമായി ആദ്യത്തെ ഇന്ത്യൻ ഗ്രാൻപ്രീ നടന്ന ട്രാക്ക് 14 വർഷം കഴിയുമ്പോൾ വീണ്ടും തരിശുഭൂമിയായി മാറിയിരിക്കുന്നു. ഇന്നു സർക്യൂട്ടിലേക്കുള്ള റോഡുകൾക്കു ബാരിക്കേഡുകളുടെ പൂട്ടുണ്ട്. വല്ലപ്പോഴും മാത്രം വാഹനങ്ങൾ കടന്നുപോകുന്ന പാതയ്ക്കിരുവശവും കാടുകയറി. ട്രാക്കിനു ചുറ്റുമുള്ള റോഡുകൾ വിജനം. ഇപ്പോൾ പശുക്കളും കുരങ്ങന്മാരും നായകളും സ്വൈരവിഹാരം നടത്തുന്നു. എഫ് വൺ ട്രാക്കിനൊപ്പം ക്രിക്കറ്റ് സ്റ്റേഡിയവും ഹോക്കി സ്റ്റേഡിയവുമൊക്കെ പണിതുയർത്തുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും "പണി പുരോഗമിക്കുന്നു'' എന്ന ബോർഡുകൾ മാത്രം ബാക്കി. വിഐപികൾക്കു സ്പോർട്സ് സിറ്റിയിലേക്ക് അതിവേഗമെത്താൻ സജ്ജമാക്കിയിരുന്ന ഹെലിപാഡിലും കോപ്റ്ററുകൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. ട്രാക്കിന്റെ മെയിൻ ഗ്രാൻഡ് സ്റ്റാൻഡ് ഇപ്പോഴും തലപ്പൊക്കത്തോടെ നിൽക്കുന്നുണ്ടെങ്കിലും കാറുകൾ കടന്നുപോകുന്ന മറ്റിടങ്ങളിൽ പണിതിട്ടുള്ള ക്ലാസിക് സ്റ്റാൻഡും സ്റ്റാർ സ്റ്റാൻഡുമൊക്കെ ആരവങ്ങളിലാതെ ഇപ്പോൾ വെറുതെ കിടക്കുന്നു. ഇന്ത്യയുടെ നീണ്ട കായികമത്സരങ്ങളുടെ കൂട്ടത്തിലേക്ക് ഫോർമുല വൺകൂടി എഴുതി ചേർക്കപ്പെടും എന്ന സ്വപ്നം തകർത്ത് ഇന്ത്യൻ ഗ്രാൻ പ്രീ ഇന്നു മേൽവിലാസമില്ലാതെ നിലനിൽക്കുന്നു. 2013ലാണ് അവസാനമായി ഒരു എഫ് വൺ റേസ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ അരങ്ങേറിയത്. അതോടെ എഫ് വൺ ഇന്ത്യയോടു വിട പറഞ്ഞു. ആദ്യ മത്സരം തരംഗമായ രാജ്യത്തു മൂന്നാം വർഷം തിരിച്ചടി.
കുരുക്കിലായ ചക്രങ്ങൾ
ഉദ്ഘാടന സീസണിൽത്തന്നെ അല്ലറ ചില്ലറ പ്രശ്നങ്ങൾ തല പൊക്കിയിരുന്നു. ടീമുകൾ ഇന്ത്യയിൽ അടയ്ക്കേണ്ട നികുതി സംബന്ധിച്ച തർക്കമായിരുന്നു പ്രധാന വെല്ലുവിളി. റേസ് നടത്തിയ 12 ടീമുകളും നികുതി അടയ്ക്കണമെന്നതായിരുന്നു സർക്കാർ ആവശ്യം. എന്നാൽ, രാജ്യത്തെ ഉയർന്ന ടാക്സും അതിനുവേണ്ടിയുള്ള സർക്കാർ ഇടപെടലും എഫ് വൺ ടീമുകൾക്കു രസിച്ചില്ല. ഫോർമുല വണ്ണിനെ ഒരു കായികമത്സരമായി കണക്കാക്കാൻ കഴിയാത്തതിനാൽ പുറത്തുനിന്നു കാറുകൾ അടക്കമെത്തിക്കുമ്പോൾ ടീമുകൾ അധിക തീരുവ നൽകണമെന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ, പല കോണിൽനിന്നും വിമർശനം ഉയർന്നതോടെ കോമൺവെൽത്ത് ഗെയിംസിനും ക്രിക്കറ്റ് ലോകകപ്പിനും നൽകിയിരുന്നതുപോലെ ഫോർമുല വണ്ണിനും കസ്റ്റംസ് തീരുവയിൽനിന്നും വിനോദ, ലക്ഷ്വറി നികുതികളിൽനിന്നും ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ, ഇത് ഇഷ്ടപ്പെടാതിരുന്ന ആരോ പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിൽ എത്തി. എഫ് വണ്ണിനെ എന്തുകൊണ്ട് വിനോദനികുതിയിൽനിന്ന് ഒഴിവാക്കിയെന്നു സുപ്രീം കോടതി സർക്കാരിനോടു ചോദിച്ചതോടെ ഇന്ത്യൻ ഗ്രാൻപ്രീയുടെ അന്ത്യം ഏതാണ്ട് കുറിക്കപ്പെട്ടു. ഉയർന്ന ടിക്കറ്റ് വിലയും നോയ്ഡയുടെ പ്രാന്തപ്രദേശത്തുള്ള സ്പോർട്സ് സിറ്റിയിൽ എത്താനുള്ള ബുദ്ധിമുട്ടും രാജ്യത്തെ കാറോട്ടപ്രേമികളെയും ഇതിനകം അകറ്റിയിരുന്നു. ആദ്യ സീസണിൽ കിട്ടിയ ആരവും പിന്തുണയും ടെലിവിഷൻ സംപ്രേഷണത്തിനും കിട്ടാതെ വന്നതോടെ 2013ൽ ഇന്ത്യയിലെ എഫ് വൺ റേസിന് പരിസമാപ്തി, ഇതിഹാസങ്ങൾ മാറ്റുരച്ച ആ ട്രാക്ക് അനാഥം.
ഉണരാതിരിക്കില്ല
അവസാന എഫ് വൺ മത്സരം നടന്നു പത്തു വർഷങ്ങൾക്കിപ്പുറം 2023ൽ ഇതേ സർക്യൂട്ടിൽ മറ്റൊരു റേസിംഗ് മത്സരം നടന്നിരുന്നു. മോട്ടോർ സൈക്കിൾ റേസിന്റെ ഏറ്റവും ഉയർന്ന ക്ലാസായ എഫ്ഐഎം മോട്ടോർ സൈക്കിൾ ഗ്രാൻപ്രീ എന്ന മോട്ടോ ജിപി. എന്നാൽ, കാർ റേസിന്റെ വിധി തന്നെയായിരുന്നു ഇതിനും. ഒരൊറ്റ സീസണിനു ശേഷം മോട്ടോർ സൈക്കിൾ ഗ്രാൻപ്രീയും ഇന്ത്യ വിട്ടു. ഇതിനിടയിൽ ഫോർമുല 2000 ചാംപ്യൻഷിപ്പും ഇന്ത്യൻ റേസിംഗ് ലീഗിമൊക്കെ സർക്യൂട്ടിൽ നടന്നെങ്കിലും എഫ് വണ്ണിന്റെയും മോട്ടോജിപിയുടെയും പ്രൗഢി അതിനില്ലല്ലോ. എന്നാൽ, പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. മോട്ടോജിപി 2026ൽ ഇന്ത്യയിലേക്കു തിരികെയെത്തുമെന്ന ചെറിയ പ്രതീക്ഷ റേസിംഗ് പ്രേമികൾക്കുണ്ട്. എന്നെങ്കിലും എഫ് വൺ തിരികെ വരുമെന്നും. കേന്ദ്രസർക്കാർ താത്പര്യമെടുത്ത് ഇറങ്ങിയാൽ ലോക കാറോട്ടത്തെ തിരികെ കൊണ്ടുവരാമെന്നുമാണ് റേസിംഗ് പ്രേമികൾ പറയുന്നത്. ഇതിഹാസതാരങ്ങൾ ഉപേക്ഷിച്ചു പോയെങ്കിലും കടുത്ത റേസിംഗ് ആരാധകരുടെ കൂട്ടായ്മകളും രാജ്യത്തുടനീളമുള്ള ആഭ്യന്തര റേസിംഗ് ഡ്രൈവർമാരും ഇടയ്ക്കിടെ എത്തുന്നതാണ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന് ഇടയ്ക്കെങ്കിലും ജീവൻ നൽകുന്നത്. ചില റേസിംഗ് സംഘടനകൾ മുൻകൈയെടുത്തു റേസിംഗ് ടൂർണമെന്റുകളും സർക്യൂട്ടിൽ സംഘടിപ്പിക്കാറുണ്ട്. നിങ്ങളുടെ സ്വന്തം കാർതന്നെ മത്സരത്തിലിറക്കാനും ഇത്തരം ടൂർണമെന്റുകളിൽ അവസരമുണ്ട്. എൻസോ ഫെറാറി പറഞ്ഞത് പോലെ "നിങ്ങളുടെ പിന്നിലുള്ളത് പ്രധാനമല്ല.'' ഇന്ത്യൻ ഗ്രാൻപ്രീക്ക് എന്തു സംഭവിച്ചു എന്നതു പ്രധാനമല്ല. മുന്നിലെ വെല്ലുവിളികളെ ഓവർടേക്ക് ചെയ്തു ലക്ഷ്യത്തിലെത്തുക എന്നതാണ് പ്രധാനം, ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ചെറിയൊരു ഉറക്കത്തിലാണ്. എന്നെങ്കിലും എഫ് വണ്ണിന്റെ ആവേശത്തിലേക്കു വീണ്ടുമുണരാൻ.
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന്യനായി പ്രഖ്യാപിച്ചപ്പോൾ അതിനൊപ്പം ചർച്ചയായത് പണി തീരാത്ത ഒരു മഹാദേവാലയം. ആന്റണി ഗൗഡി എന്ന അതുല്യപ്രതിഭ ഡിസൈൻ ചെയ്ത, ബാഴ്സലോണയിലെ ഇതിഹാസ നിർമിതി സഗ്രാദ ഫമിലിയ ബസിലിക്ക. 143 വർഷം മുന്‍പ്, കൃത്യമായി പറഞ്ഞാൽ 1882ൽ നിർമാണം തുടങ്ങിയതാണ് ഈ പള്ളി. എന്നാൽ, ഇതുവരെയും പൂർത്തിയായിട്ടില്ല. 2026ൽ പണി പൂർത്തിയാക്കാമെന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. പണി തീർന്നിട്ടില്ലെങ്കിലും 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇതിനെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയിരുന്നു. അത്രയ്ക്കുണ്ട് ഈ പള്ളിയുടെ മഹത്വം. 2005ൽ യുനെസ്കോ ലോക പൈതൃക പദവി നൽകി. കേരളത്തിൽനിന്നുള്ള ആദ്യ സന്യാസിനി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനൊപ്പമാണ് ആന്റണിയെ ഗൗഡിയെ ധന്യനായി പ്രഖ്യാപിച്ചത്.
വേറിട്ട ശില്പി
വാസ്തുവിദ്യയിൽ അസാധാരണ കഴിവുള്ള ആന്റണിക്ക് പ്രകൃതിയും മതവുമായിരുന്നു താത്പര്യമുള്ള മറ്റു വിഷയങ്ങൾ. അദ്ദേഹത്തിന്റെ നിർമിതികളിൽ നിയോ ഗോഥിക്, ഒാറിയന്റൽ നിർമാണ രീതികളുടെ സ്വാധീനം പ്രകടമായിരുന്നു. ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്ന വിധത്തിലായിരിക്കണം നിർമിതി എന്നത് അദ്ദേഹത്തിനു നിർബന്ധമായിരുന്നു.സഗ്രാദ ഫമിലിയ 1882ൽ ഫ്രാൻസിസ്കോ ഡിപോള ഡെൽ വില്ലാർ എന്ന ആർക്കിടെക്ട് ആണ് ആദ്യം വിഭാവന ചെയ്തത്. 1883ൽ ഗൗഡി ഇതിന്റെ മുഖ്യശില്പിയായി നിയമിക്കപ്പെട്ടു. സ്പെയിനിൽ ക്രിസ്തുമതത്തെ സജീവമാക്കുക എന്ന ലക്ഷ്യവും ഈ പള്ളി നിർമാണത്തിൽ ഉണ്ടായിരുന്നു. പളളി പണിയിൽ ഏർപ്പെട്ടതോടെ ഗൗഡി വിശ്വാസത്തിൽ കൂടുതൽ ആഴപ്പെട്ടു. ക്രൈസ്തവ മൂല്യങ്ങളെ തന്റെ നിർമിതികളിൽ എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. ബൈബിളിലെ പ്രധാന സംഭവങ്ങൾ പലതും സഗ്രാദ ഫമിലിയ പളളിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. യേശുവിന്റെ ജനനം, മരണം, മാതാവ്, അപ്പസ്തോലൻമാർ, സുവിശേഷകർ എന്നിവരെ കൂടാതെ വിശുദ്ധരെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഘടകങ്ങളും ബസിലിക്കയുടെ പ്രത്യേകതകളാണ്. 1852 ജൂണ്‍ 25ന് കാറ്റലോണിയയിലെ ബാഴ്സലോണയിലാണ് ആന്റണി ഗൗഡിയുടെ ജനനം. അവിടെത്തന്നെയാണ് സഗ്രാദ ഫമിലിയായും സ്ഥിതിചെയ്യുന്നത്. അച്ഛൻ ഫ്രാൻസിസ് ഗൗഡി, അമ്മ അന്റോണിയ കോർനെറ്റ്. അഞ്ചു മക്കളിൽ ഏറ്റവും ഇളയവനാണ് ആന്റണി ഗൗഡി. രണ്ടു സഹോദരങ്ങൾ വളരെ ചെറുപ്പത്തിലേ മരിച്ചു. 25, 35 വയസുകളിൽ മറ്റു രണ്ടു പേരും മരിച്ചു. ഫ്രാൻസിൽ വേരുകളുളള കുടുംബം 17-ാം നൂറ്റാണ്ടിൽ സ്പെയിനിലെ കാറ്റലോണിയ പ്രദേശത്തേക്കു കുടിയേറുകയായിരുന്നു. എപ്പോഴും കാറ്റലോണിയൻ വ്യക്തിത്വത്തെക്കുറിച്ച് അദ്ദേഹം അഭിമാനംകൊണ്ടിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാഴ്സലോണയിൽ ഉപരിപഠനത്തിനു പോയി. സൈനിക സേവനം അടക്കം പൂർത്തിയാക്കി എട്ടു വർഷത്തിനു ശേഷം ബിരുദധാരിയായി തിരിച്ചെത്തി. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം സസ്യഭുക്ക് ആയിരുന്നു. അവിവാഹിതനായ ഗൗഡി തീവ്ര കത്തോലിക്കാ വിശ്വാസിയുമായിരുന്നു. പല വാടകവീടുകളിലും താമസിച്ച് 1906ൽ സ്വന്തമായി വീടുണ്ടാക്കി 93 വയസുള്ള പിതാവിനൊപ്പം താമസമാക്കി.
ജീവിതം പണിശാലയിൽ
1925 വരെ ഗൗഡി ഈ വീട്ടിൽ താമസിച്ചു. ബസിലിക്ക പണിക്കായി ജീവിതംതന്നെ സമർപ്പിച്ചു. പളളി പണി എങ്ങനെയും തീർക്കാനുള്ള വ്യഗ്രതയിൽ മരിക്കുന്നതിന് ഒരു വർഷം മുന്‍പ് പണിശാലയിലേക്കു താമസം മാറ്റി. ചെറുപ്പകാലത്തു വൃത്തിയുള്ള വേഷം ധരിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന അദ്ദേഹം അവസാന കാലഘട്ടത്തിൽ അതൊന്നും ശ്രദ്ധിക്കാതായി. ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം ശോഷിച്ചു. 1926 ജൂൺ ഏഴിന് പതിവ് പ്രാർഥനയ്ക്കായി പള്ളിയിലേക്കു പോകുന്ന വഴിയിൽ ഒരു ട്രാം വന്നിടിച്ചു റോഡിൽ കിടന്നു. വേഷവും രൂപവും കണ്ട് ഏതോ ഭിക്ഷക്കാരനാണെന്നു കരുതി ആരോ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്നാണ് ആളെ തിരിച്ചറിഞ്ഞത്. വൈകിക്കിട്ടിയ പരിചരണം അദ്ദേഹത്തെ തുണച്ചില്ല. ജൂൺ 10ന് അദ്ദേഹം ജീവിതത്തോടു വിടപറഞ്ഞു. വലിയ ജനാവലിയുടെ ആദരവോടെ അദ്ദേഹത്തെ സഗ്രാദ ഫമിലിയയുടെ അടിത്തറയിൽ അടക്കം ചെയ്തു. ആന്റണിയുടെ മരണശേഷം പണി ഏറ്റെടുത്ത പ്രിയ ശിഷ്യൻ ഡോമിനിക് സുഗ്രാനിയസിനും മരിക്കുന്നതിന് മുന്‍പ് പണിപൂർത്തിയാക്കാൻ പറ്റിയില്ല. എന്നാൽ, ആന്റണി ഗൗഡിയുടെ നൂറാം ചരമവാർഷികമായ 2026ൽ എങ്ങനെയും പണി പൂർത്തിയാക്കി ഗൗഡിക്കുള്ള ആദരമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പണി തുടരുന്നത്.
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പലരും മോഹിക്കുന്ന ഇടം. ഈ വിസ്മയം ഇങ്ങനെ അണിയിച്ചൊരുക്കിയതിനു പിന്നിൽ ഒരു കുടുംബമുണ്ട്. ഒരു ആർക്കിടെക്ട് കുടുംബം
ലൈബ്രറി എന്നു കേൾക്കുന്പോൾ എന്താണ് നിങ്ങളുടെ മനസിൽ? പഴഞ്ചൻ കസേരയിൽ ചാഞ്ഞും ചെരിഞ്ഞും കാൽ മരച്ചും നടുകഴച്ചുമൊക്കെ കഷ്ടപ്പെട്ടിരുന്നു വായിക്കുന്ന ഇടം... അല്ലെങ്കിൽ കൈയിലെ ടൗവ്വൽ കൊണ്ട് മുഖം പൊത്തി തൊട്ടാൽ പൊടിപറക്കുന്ന ബുക്ക് ഷെൽഫുകളിലുള്ള തെരച്ചിൽ... കാറ്റും വെളിച്ചവും കടക്കാത്ത ഇടുക്കുമുറികൾ... എന്നാൽ, എല്ലാം മറന്നേക്കൂ... ദേവഗിരി സെന്റ് ജോസഫ് കോളജിലെ ലൈബ്രറി ഒരു സ്വപ്നലോകമാണ്. ആധുനിക സൗകര്യങ്ങളുള്ള ഒരു മാളിലോ ഫൈവ് സ്റ്റാർ ഹോട്ടൽ ലോഞ്ചിലോ ചെന്നതുപോലെയുള്ള ഒരു വേറിട്ട അനുഭവം. മാനേജ്മെന്റിന്റെയും ലൈബ്രറി കൺസൾട്ടന്റ് ആയ റവ.ഡോ.ജോൺ നീലങ്കാവിലിന്റെയും മനസറിഞ്ഞ് ഈ ലൈബ്രറിക്കു രൂപവും ഭാവവും പകർന്നതിനു പിന്നിൽ ഒരു കുടുംബമുണ്ട്. ലോകപൈതൃകപദവിയുള്ള കോഴിക്കോടിന് തിലകക്കുറിയായി ഈ ലൈബ്രറിയെ പണിതൊരുക്കിയ കോഴിക്കോട് ചെലവൂരിലെ ഒരു ആർക്കിടെക്ട് കുടുംബം.
വിസ്മയം ഒരുക്കുന്നവർ
ചെലവൂര്‍ ഇലാന്‍ റെസിഡന്‍സിയിലെ തടത്തില്‍ ടി.ഡി. ഫ്രാന്‍സിസ്, ഭാര്യ ജയ്സി ഫ്രാന്‍സിസ്, മകന് കരണ്‍ ജെ. ഫ്രാങ്ക് എന്നിവരുടെ കരവിരുതും അധ്വാനവും രൂപകല്പനാ വൈഭവവും ഒത്തുചേർന്നപ്പോൾ ദേവഗിരി ലൈബ്രറി ഒരു വിസ്മയമായി മാറുകയായിരുന്നു. പുതുതലമുറയുടെ ഇഷ്ടങ്ങളോട് ഓരോ ഇഞ്ചും ചേർത്തൊരുക്കിയ ഒരു ന്യൂജെൻ ലൈബ്രറി. വീട്, വിവിധ സ്ഥാപനങ്ങൾ ഇതൊക്കെ രൂപകല്പന ചെയ്തു നിർമിച്ച് നേരത്തേതന്നെ ശ്രദ്ധ നേടിയവരാണ് ഇലാൻസ ഡിസൈൻ സ്റ്റുഡിയോ. എന്നാൽ, ദേവഗിരി കോളജിലെ ലൈബ്രറി ഈ ആർക്കിടെക്ട് കുടുംബത്തിന്റെ പേരും പെരുമയും കടൽ കടത്തിയിരിക്കുന്നു. മാധ്യമങ്ങളിലൂടെ ലൈബ്രറിയുടെ ദൃശ്യങ്ങൾ കണ്ടവരെല്ലാം അതിന്റെ ആർക്കിടെക്ചറൽ മികവിനെ ആവോളം പുകഴ്ത്തുന്നു. എന്നെങ്കിലും അവിടമൊന്നു സന്ദർശിക്കണമെന്ന് ആഗ്രഹം പറയുന്നു.
സിനിമാറ്റിക് ലൈബ്രറി
വായനയുടെ ഒരു സിനിമാറ്റിക് അനുഭവമാണ് ഈ ലൈബ്രറി സമ്മാനിക്കുന്നത്. ഒാരോരുത്തരുടെയും മൂഡ് അനുസരിച്ച് പുസ്തകവുമായി ഇരിക്കാനുള്ള ഇടം തെരഞ്ഞെടുക്കാം. ഒന്നിച്ചിരുന്നും ഒറ്റയ്ക്കിരുന്നും വായിക്കാം. വേറിട്ട വായനാനുഭവം സ്വന്തമാക്കാൻ ഡിസൈൻ ചെയ്തിരിക്കുന്ന ക്യുബിക്കിളുകൾ ഇന്നു വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. കഫ്റ്റീരിയ മോഡലിൽ ഒറ്റമുറി വായനാമൂലകളുണ്ടിവിടെ. ആരുടെയും ശല്യമില്ലാതെ ഇരുന്നു വായിക്കാം. കൂട്ടംകൂടിയിരുന്നു വായിക്കണോ... അതിനും സൗകര്യം. ഗവേഷകർക്കുള്ള ക്യുബിക്കിൾ കുറെക്കൂടി സ്വകാര്യത നൽകും. ലാപ്ടോപ്, ബുക്കുകൾ, രേഖകൾ തുടങ്ങിയവ സ്വന്തമായി സൂക്ഷിക്കാൻ ക്യുബിക്കിൾസിൽ ഇടമുണ്ട്. അവിടെ മറ്റാർക്കും പ്രവേശനമില്ല. താക്കോല്‍ പഠന കാലയളവില്‍ ഗവേഷകര്‍ക്കു സ്വന്തമായി സൂക്ഷിക്കാം. ഫിംഗർ പ്രിന്റ് പഞ്ചിംഗ് വഴിയാണ് ക്യുബിക്കിളുകളിലേക്കു പ്രവേശനം. ലൈബ്രറിയിലെ കാഴ്ചകളൊക്കെ കണ്ട് ഗാലറിയിരുന്നു വായിക്കുന്ന അനുഭവം ഒന്നാലോചിച്ചു നോക്കിക്കേ. നാലു നിലകളിലായി എയർ കണ്ടീഷൻ ചെയ്ത ലൈബ്രറിയുടെ മുക്കിനും മൂലയിലും ഭിന്നശേഷിക്കാർക്കു വരെ അനായാസം എത്താനുള്ള സൗകര്യങ്ങളുമുണ്ട്.
ന്യൂജെൻ ലുക്ക്
42,000 ചതുരശ്രയടിയിൽ വിശാലമായി കിടക്കുന്ന ലൈബ്രറിയുടെ ആംബിയൻസ് യുവതലമുറയ്ക്കു ഹരമായില്ലെങ്കിലേ അതിശയമുള്ളൂ. ഗ്ലാസ് വാട്ടര്‍ഫാള്‍, ഷെയ്ഡുകളില്ലാത്ത സ്വാഭാവിക വെളിച്ച വിതാനം, ഓട്ടോമാറ്റിക് ഗ്ലാസ് വാതിലുകള്‍, ഗ്ലാസ് ലിഫ്റ്റുകള്‍, ഗാന്ധിസ്ക്വയര്‍, ചാവറ സ്ക്വയര്‍, ഇന്‍കുബേഷന്‍ കോര്‍ണര്‍, ബുക്ക് ടവര്‍... എണ്ണിയാല്‍ തീരാത്ത കൗതുകങ്ങളും സൗകര്യങ്ങളുമാണ് ഈ ലൈബ്രറിയിൽ ഒരുക്കപ്പെട്ടിരിക്കുന്നത്. ലൈബ്രറിയിലെ ഓരോ സീറ്റിലും ചാര്‍ജിംഗ് സോക്കറ്റുകളുണ്ട്. എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യതയും. ഗാര്ഡന് ലൈബ്രറിയില്‍ കാട്ടുചെടികളുടെ സജ്ജീകരണം ആരുടെയും ശ്രദ്ധയാകർഷിക്കും. കനത്ത ചൂടിനെ തടയാൻ മേല്‍ക്കൂരയില്‍നിന്നു പനങ്കുലപോലെ തൂങ്ങിക്കിടക്കുന്ന കാട്ടുചെടികളേക്കാള് മറ്റെന്തു പ്രകൃതിദത്ത സാധ്യതയാണുള്ളതെന്നു ചോദിക്കുന്നു സസ്യശാസ്ത്ര ബിരുദധാരികൂടിയായ ജയ്സി. വായനയെ ഒരു ലഹരിയാക്കാവുന്ന വിധമാണ് ഇലാൻസ ഒരോ ഇടവും ക്രമീകരിച്ചത്. ദേവഗിരിയിലെ ലൈബ്രറി ഒരുക്കുന്നതിൽ ഫ്രാൻസിസിന് മറ്റൊരു ഇഷ്ടം കൂടിയുണ്ടായിരുന്നു. അദ്ദേഹം അവിടത്തെ പൂർവവിദ്യാർഥി കൂടിയാണ്. ഇടുങ്ങിയ മുറികളും വെളിച്ചംകയറാ മൂലകളും പൊളിച്ചെഴുതണമെന്നു പണ്ടേ തോന്നിയിരുന്നുവെന്ന് ഫ്രാന്‍സിസ് പറയുന്നു.
ദേശീയ പുസ്കാര നിറവിൽ
ഒറ്റ വർഷംകൊണ്ട് ദേവഗിരി കോളജ് ലൈബ്രറി നവീകരണം പൂര്‍ത്തിയാക്കിയ ഇലാന്സ ഡിസൈന്‍ സ്റ്റുഡിയോയെ ദേശീയതല പുരസ്കാരത്തിന് അര്‍ഹമാക്കിയത് ദേവഗിരി ലൈബ്രറിയുടെ സ്റ്റീല്‍ സ്ട്രക്ചറുകളുപയോഗിച്ചുള്ള നിര്‍മാണ രൂപകല്പന വിദ്യയാണ്. മിനിസ്ട്രി ഓഫ് സ്റ്റീല്‍ പ്രമോഷന്റെ 2024ലെ എസ്എസ്എംബി പുരസ്കാരം ഇലാന്സയ്ക്കായിരുന്നു. കല്ല്, മണൽ, സിമന്റ് എന്നിവയ്ക്കു പകരം സ്റ്റീലിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയതിനു പല വമ്പന്മാരെയും പിന്തള്ളിയാണ് ഇലാന്സ പുരസ്കാര ജേതാക്കളായത്. ഇലാന്സയുടെ സ്റ്റീല്‍ മോഡല്‍ നിര്‍മാണ രൂപകല്പനയെ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകൾ കേന്ദ്രമന്ത്രാലയം ആരാഞ്ഞിട്ടുണ്ട്. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റിസോര്‍ട്ടുകളുടെയും വാസ്തുശില്പ രൂപകല്പന നിര്‍വഹിച്ചിട്ടുള്ള തടത്തില്‍ ഫ്രാന്‍സിസും കുടുംബവും ദൈവനിയോഗം പോലെ കരുതുന്ന പാഷനാണ് വാസ്തുശില്പ രൂപകല്പന. മകന് കരണ്‍ ആര്‍ക്കിടെക്ചര്‍ കോഴ്സ് പൂര്‍ത്തിയാക്കി മാതാപിതാക്കളോടൊപ്പം സജീവമാണ്. മകള്‍ മിലന് ജെ. ഫ്രാങ്കും മറ്റൊരു ജീവിതവഴിയേക്കുറിച്ച് ചിന്തിച്ചിട്ടില്ല. ആര്‍ക്കിടെക്ട് കോഴ്സ് പൂര്‍ത്തിയാക്കി മിലനുംകൂടി എത്തുന്നതോടെ ഈ കുടുംബത്തിൽനിന്ന് ഇനിയും ഏറെ വിസ്മയങ്ങൾ പ്രതീക്ഷിക്കാം.
ബിനു ജോര്‍ജ്
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷയമാകുന്ന കൗതുകം കണ്ടയാൾ. ക്വീൻ ഓഫ് പോപ് എന്ന വിശേഷണത്തിന് മറ്റാരാണ് അർഹയാകുക! ഇതാ, മഡോണ ബയോപിക് വരുന്നു -നെറ്റ്ഫ്ളിക്സിൽ...
അമേരിക്കൻ ഗായിക മഡോണയുടെ സംഗീത, വ്യക്തിജീവിതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് മഡോണ സ്റ്റഡീസ്. മഡോണോളജിയെന്നും മഡോണ സ്കോളർഷിപ് എന്നും മഡോണ ഫിനോമെനൻ എന്നുമെല്ലാം ഇതിനെ വിളിക്കാറുണ്ട്. സാംസ്കാരിക, മാധ്യമ പഠനങ്ങൾ അടങ്ങുന്ന ബഹുമുഖ സമീപനമാണ് ഇതിനുള്ളത്. ഒരു ഗായികയെക്കുറിച്ച് എന്താണിത്ര ഗൗരവമായി പഠിക്കാനെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ- മഡോണയെപ്പോലെ മറ്റൊരാളില്ല! (ടെയ്ലർ സ്വിഫ്റ്റിന്റെ ജീവിതവും പിന്നീട് ഇത്തരത്തിൽ പഠനവിഷയമാകുന്നുണ്ട്). 1958ൽ മിഷിഗണിൽ ജനിച്ച് നർത്തകിയാവാൻ ഇരുപതാം വയസിൽ ന്യൂയോർക്കിലെത്തി സൂപ്പർ താരമായി മാറിയ കഥയാണ് മഡോണയുടേത്. റോക്ക് ബാൻഡുകളിൽ ഡ്രമ്മറും ഗിറ്റാറിസ്റ്റും ഗായികയുമെല്ലാമായി പ്രവർത്തിച്ച് സോളോ പെർഫോർമറായി കുതിച്ചുയർന്ന കഥ. ആദ്യ ആൽബം മുതൽ മെഗാ ഹിറ്റുകൾ, സിനിമകൾ, റിക്കാർഡ് ലേബൽ, ഫാഷൻ ബ്രാൻഡുകൾ, പുസ്തകങ്ങൾ, ഹെൽത്ത് ക്ലബ്ബുകൾ... രണ്ടു നൂറ്റാണ്ടു കാലങ്ങളിൽ തിളങ്ങിയ സ്റ്റാർഡം... തൊട്ടതെല്ലാം പൊന്നാക്കിയെന്ന വിശേഷണത്തിന്റെ ജീവിക്കുന്ന ഉദാഹരണം.
നെറ്റ്ഫ്ളിക്സിൽ
മഡോണയെക്കുറിച്ചുള്ള ബയോപിക് വരുന്നുവെന്ന വാർത്തകൾ കേട്ടു തുടങ്ങിയിട്ട് ഒരുപാടു കാലമായി. ഉൗഹാപോഹങ്ങൾ കണക്കില്ലാതെ പരന്നു. ആര്, എങ്ങനെ, എവിടെ അത്തരമൊരു ജീവിതചിത്രം ഒരുക്കുമെന്ന ചോദ്യങ്ങൾക്കു വലിയ സാംഗത്യമുണ്ടായിരുന്നു. ഒട്ടും എളുപ്പത്തിൽ ചെയ്യാവുന്നതല്ല അതെന്നുറപ്പ്. അവരുടെ ജീവിതത്തിലേതെന്നപോലെ സിനിമയിലും വിവാദങ്ങൾ തീയാകുമെന്നതിലുമില്ല ലവലേശം സംശയം. ഇപ്പോൾ പുറത്തുവന്ന വാർത്തകളനുസരിച്ച് മഡോണയുടെ കഥപറയുന്ന ടിവി സീരീസ് ഉറപ്പായി. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ളിക്സിലാവും ഇതു വരിക. ഡെഡ്പൂൾ ആൻഡ് വോൾവെറിൻ സംവിധായകൻ ഷോണ്‍ ലെവി ആയിരിക്കും പ്രോജക്ടിന്റെ അമരക്കാരൻ. ഇരുവരും തമ്മിൽ നടന്ന നീണ്ട നാളുകളുടെ ചർച്ചകൾക്കൊടുവിലാണ് തീരുമാനമെന്ന് വാർത്തകളിൽ പറയുന്നു.
ആരാവും മഡോണ?
ഫ്ളോറൻസ് പഫ്, അലെക്സ ഡെമി, ഒഡേസ യങ്... മഡോണയായി സ്ക്രീനിലെത്തുമെന്നു കരുതിയ നടിമാരുടെ നിര നീണ്ടതാണ്. എമ്മി പുരസ്കാരം മൂന്നുതവണ നേടിയ ജൂലിയ ഗാർണറാകും മിക്കവാറും മഡോണയാകുക എന്നതാണ് ഒടുവിലത്തെ വിവരം. എന്നാൽ, അവരുടെ തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ അഭിനയിക്കാനെത്തൂ എന്നും പറയുന്നു. ബയോപിക് എങ്ങനെ യാഥാർഥ്യമായാലും ഏതാനും വർഷങ്ങൾക്കുമുന്‍പ് മഡോണ പറഞ്ഞ വാചകങ്ങൾ ഓർമിക്കപ്പെടും- ഒരു ഗായിക, നർത്തകി, കലാകാരി എന്നീ നിലകളിൽ ജീവിതം എന്നെ നടത്തിയ അതിശയകരമായ വഴികളെക്കുറിച്ച് എനിക്കു പറയണമെന്നുണ്ട്. ഒരു സാധാരണ മനുഷ്യൻ ഈ ലോകത്ത് അവളുടെ വഴി കണ്ടെത്തിയ കഥ കൂടിയാണത്. മഡോണയുടെ കഥ യൂണിവേഴ്സൽ പിക്ചേഴ്സ് ഫീച്ചർ ഫിലിമായി പുറത്തിറക്കുമെന്നും അവർതന്നെ അതു സംവിധാനംചെയ്യുമെന്നും മുന്‍പു സൂചനകളുണ്ടായിരുന്നു. എന്നാൽ, രണ്ടുവർഷംമുന്പ് ഈ പ്രോജക്ട് അനിശ്ചിതത്വത്തിലായി. കഴിഞ്ഞ നവംബറിലാണ് ടെലിവിഷൻ പരന്പരയായി ചിത്രം എത്തുമെന്നു മഡോണ ഫാൻസിനു സൂചന നൽകിയത്. ഇരുപതു ദശലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതു സംബന്ധിച്ച് ആരാധകരുടെ വലിയ ചർച്ചകളും നടന്നു.
ഏകാകിയായ പെണ്‍കുട്ടി
അഞ്ചാം വയസിൽ അമ്മ മരിച്ച മഡോണ വിചിത്രമായ ചിന്തകളും പ്രവൃത്തികളുമായി ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമാണ് കൗമാരത്തിൽ നയിച്ചത്. തന്നിഷ്ടങ്ങൾ മൂലം പ്രശ്നങ്ങളും വിവാദങ്ങളും അന്നുമുതൽക്കേ കൂട്ടുണ്ട്. എന്തിനോ വേണ്ടി അലഞ്ഞിരുന്ന ഏകാകിയായ പെണ്കുട്ടിയെന്നു മഡോണ സ്വയം ഓർമിച്ചിട്ടുണ്ട്. ഒരർഥത്തിൽ പ്രശ്നക്കാരി. എന്നാൽ, നന്നായി പഠിച്ചു. ആരെങ്കിലും ആയിത്തീരണമെന്ന് ആ പെണ്‍കുട്ടി തീവ്രമായി ആഗ്രഹിച്ചു. ക്ലാസിക്കൽ പിയാനോ പഠിച്ചുതുടങ്ങി ബാലേയിലേക്കു മാറി നൃത്തത്തിൽ മനസുറപ്പിച്ചു. മിഷിഗണിൽനിന്നു ന്യൂയോർക്കിൽ എത്തുന്പോൾ വെറും 35 ഡോളറാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് മഡോണ ഓർമിച്ചിട്ടുണ്ട്, താൻ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്ന ആ പറിച്ചുനടലെന്നും. പിന്നീടുള്ള പതിറ്റാണ്ടുകൾ സംഗീതചരിത്രത്തിൽ രേഖപ്പെടുത്തിയവയാണ്. വിവിധങ്ങളായ വിജയപാതകളിലൂടെ, നിലപാടുകളിൽ ഉറച്ച് മഡോണയുടെ ജീവിതം ഒഴുകി. നിഴൽപോലെ വിവാദങ്ങളും വൈചിത്ര്യങ്ങളും ഒപ്പംകൂടി- യാതൊന്നും അവരെ തൊടുകപോലും ചെയ്തില്ല. അവർ ഒരു ക്ലാസിക് സിംബൽ ആയി തുടർന്നു. സംഗീതത്തിലെ ഗ്രേറ്റസ്റ്റ് വുമണ്‍ എന്നു വിശേഷിപ്പിക്കപ്പെട്ടു- ലോകം മുഴുവനുമറിഞ്ഞു. ആ ജീവിതവും സംഗീതവും ഏതു രൂപത്തിൽ സ്ക്രീനിലെത്തിയാലും അവരെക്കുറിച്ചു പഠിക്കുന്നവർക്കു വലിയ സമ്മാനമാകുമെന്നുറപ്പ്.
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂടാരം കയറ്റിയേക്കാം എന്ന ആത്മവിശ്വാസത്തിലാണ് ശാർദൂൽ ഠാക്കൂർ പന്തെറിഞ്ഞത്. എന്നാൽ, പയ്യന്റെ പതർച്ച പ്രതീക്ഷിച്ച ബൗളർക്ക് മനക്കരുത്തിന്റെ മുരൾച്ചയാണ് കേൾക്കാനായത്. കണ്ണടച്ചു തുറക്കുംമുന്‍പേ എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സർ! നേരിടുന്ന ആദ്യ ബോൾ എന്ന ബഹുമാനമൊന്നും 14 വയസും 23 ദിവസം മാത്രം പ്രായമുള്ള ആ കൗമാരക്കാരൻ നൽകിയതേയില്ല. സഭാകന്പമോ പരിഭ്രമമോ ഇല്ലാതെ ബോളർമാരെ നേരിടുന്ന പയ്യനെ കണ്ട് എതിരാളികൾ അന്പരന്നു. ഒരു ചാന്പ്യന്റെ ശരീരഭാഷ. ആദ്യമത്സരത്തിൽ 34 റൺസുമായി പുറത്തായപ്പോൾ ആ കണ്ണുകളിൽനിന്ന് രണ്ടു തുള്ളികൾ അടർന്നു ഗ്രൗണ്ടിലേക്കു വീണു. അതു നിരാശയുടെ തുള്ളികളാണെന്നു പലരും കരുതി. എന്നാൽ, റൺ ഒഴുക്കിനു ചാലു വെട്ടുകയായിരുന്നെന്ന് അറിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല... ഇതു വൈഭവ് സൂര്യവംശി... ഈ ഐപിഎല്ലിന്റെ സെൻസേഷനായി മാറിയ രണ്ടു കൗമാരക്കാരിൽ ഒരാൾ. 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വൈഭവം. രണ്ടാമൻ ആയുഷ് മാത്രേ. മധുരപ്പതിനേഴിന്റെ മധുരം റൺമഴയായി പെയ്യിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇളമുറത്തന്പുരാൻ. വിരാട് കോഹ്ലിയും രോഹിത് ശർമയും അരങ്ങൊഴിയുന്പോൾ പ്രതിഭാദാരിദ്ര്യമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നണിപ്പോരാളികളാകാൻ ഒരുങ്ങുന്നവർ.
ഒരു പൊട്ടിത്തെറി
കളിക്കളത്തിലേക്കു കാലെടുത്തുവച്ചപ്പൊഴേ റിക്കാർഡിട്ട് വൈഭവിന്റെ തുടക്കം. രാജസ്ഥാൻ റോയൽസിനുവേണ്ടി അരങ്ങേറിയപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും 19ൽ താഴെയുള്ളവരുടെ ഇന്ത്യൻ ടീമിലും ഒക്കെയുള്ള വൈഭവിന്റെ മികവിൽ സംതൃപ്തരായ രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിംഗ് ടീമാണ് താരലേലത്തിൽ കൊച്ചുപയ്യനെ വല വീശിപ്പിടിച്ചത്. ഒരു കോടി പത്തുലക്ഷം രൂപ വില! പതിമൂന്നാം വയസിൽ ഇന്ത്യ അണ്ടർ 19 ടീമിനു വേണ്ടി ഓസ്ട്രേലിയയ്ക്കെതിരെ 58 പന്തിൽ സെഞ്ചുറി. പിന്നീട് ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ബിഹാറിനു വേണ്ടി കളി. ഐപിഎല്ലിൽ ചങ്കുറപ്പിന്റെ തുടക്കം. ആദ്യ മത്സരത്തിൽ കണ്ണീരണിഞ്ഞാണ് വൈഭവ് കൂടാരം കയറിയതെങ്കിൽ രണ്ടാം മത്സരത്തിൽ പന്തെറിയാൻ എത്തിയവരെല്ലാമാണ് കണ്ണീരണിഞ്ഞത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളർമാരായിരുന്ന മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവർ ആ ദിനം പെട്ടെന്നൊന്നും മറക്കില്ല. നിഷ്ഠുരമായ ആക്രമണം. അഫ്ഗാൻകാരൻ കരിം ജനറ്റിന്റെ ഒരോവറിൽ 30 റൺസാണ് പയ്യൻ വാരിക്കൂട്ടിയത്. തലങ്ങും വിലങ്ങും പതിനൊന്ന് സിക്സറുകളും ഏഴ് ബൗണ്ടറികളും. സവായ് മാൻസിംഗ് സ്റ്റേഡിയം ആദ്യം സ്തംഭിച്ചു. പിന്നെ പൊട്ടിത്തെറിച്ചു. 35 പന്തിൽ സെഞ്ചുറി!
അസാധാരണം
ഗുജറാത്ത് വീരൻമാർക്ക് മഹാഭാരതയുദ്ധത്തിൽ അഭിമന്യു വീണ ആശ്വാസമായിരുന്നു പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വൈഭവ് പുറത്താകുമ്പോൾ. ഏറ്റവും വേഗമേറിയ ഐപിഎൽ സെഞ്ചുറിയിൽ ക്രിസ് ഗെയിലിനു തൊട്ടുപിന്നിൽ ഇടം. ഐപിഎല്ലിൽ സെഞ്ചുറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന, പെട്ടെന്നൊന്നും തകർക്കാനാവാത്ത റിക്കാർഡും. നിർഭയത്വവും ഏകാഗ്രതയും വൈഭവിന്റെ കരുത്ത്. സാങ്കേതികത്വത്തിലേക്കു വന്നാൽ മറ്റാർക്കുമില്ലാത്ത തരത്തിലുള്ള ബാക്ക് ലിഫ്റ്റ് ഷോട്ടുകൾ. ബ്രയൻ ലാറ, വിനോദ് കാംബ്ലി എന്നിവരെപ്പോലെ അസാധാരണ ബാക്ക്ലിഫ്റ്റ്. സാധാരണയിൽ കൂടുതൽ പവറുള്ള ബാക്ക് ലിഫ്റ്റുകൾ. എന്നാൽ, കളിച്ചുതുടങ്ങുന്നവർക്കു പരിശീലകർ അത്തരം ബാക്ക് ലിഫ്റ്റ് ഉപദേശിക്കാറില്ല. കാരണം അതിവേഗത്തിലുള്ള ഡൗൺ സ്വിംഗ് കൂടിയില്ലെങ്കിൽ പണി പാളും. അമ്പേ പരാജയപ്പെടാനുള്ള സാധ്യത.
സെഞ്ചുറി വരവ്
ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയിറങ്ങിയ ആയുഷ് മാത്രെയാകട്ടെ 2024- 25 സീസണിൽ രഞ്ജിട്രോഫിയിൽ മുംബൈയ്ക്കു വേണ്ടി മഹാരാഷ്ട്രയ്ക്കെതിരേ സെഞ്ചുറി അടിച്ചാണ് വരവറിയിച്ചത്. ആദ്യത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിൽ 171 റൺസ്! ഐപിഎൽ മെഗാ ലേലത്തിൽ ശ്രദ്ധിക്കപ്പെടാതെപോയ ആയുഷിനെ പരിക്കേറ്റ റിതുരാജ് ഗെയ്ക്വാദിനു പകരക്കാരനായി കൊണ്ടുവരുന്നത് കേവലം മുപ്പതു ലക്ഷം രൂപയ്ക്ക്. എന്നാൽ, ആദ്യം കിട്ടിയ അവസരത്തിൽത്തന്നെ മുംബെ ഇന്ത്യൻസിനെതിരെ 15 പന്തിൽ 32 റൺസെടുത്ത് ശ്രദ്ധാകേന്ദ്രം. തുടർന്ന് സൺ റൈസേഴ്സിനെതിരെ 19 പന്തിൽ 30 റൺസ്. പഞ്ചാബിനെതിരെ തിളങ്ങാനായില്ലെങ്കിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ചവിട്ടിമെതിച്ചു. ഓപ്പണറായി ഇറങ്ങിയ ആയുഷ് മാത്രെ, 48 പന്തിൽ 94 റൺസെടുത്തു പുറത്താകുമ്പോൾ, എല്ലാ ഫോർമാറ്റിലേക്കും യോജിക്കുന്ന കളിക്കാരൻ എന്ന ലേബലാണ് പതിഞ്ഞത്.
പക്വത, കൃത്യത
വൈഭവിനെ അപേക്ഷിച്ച്, ഷോട്ടുകളുടെ തെരഞ്ഞെടുപ്പിൽ കുറെക്കൂടി പക്വതയും ആയുഷിനുണ്ട്. റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരത്തിൽ ഭുവനേഷ് കുമാറിനെ നേരിട്ട രീതി നോക്കുക. പന്തിന്റെ ഗതിക്കനുസരിച്ച്, കൃത്യതയോടെ ഫീൽഡിലെ വിടവുകൾ കണ്ടെത്തി ബൗണ്ടറി പായിക്കുന്നതിൽ പരിചയസന്പന്നന്റെ പാടവം. പോയിന്റിനും ഗള്ളിക്കും ഇടയിൽ വിടവു കണ്ടെത്തി കടത്തിവിടുന്ന ഷോട്ടുകളിൽ ക്രിയാത്മകമായ ഒരു ശൈലിയുടെ തിളക്കം. പതിനഞ്ചാം ഓവറിലെ അവസാന പന്ത് എക്സ്ട്രാ കവറിലൂടെ ഫ്ലാറ്റായി സിക്സ് അടിക്കുന്നത് കണ്ടതിന്റെ അന്പരപ്പ് പെട്ടെന്നൊന്നും മാറില്ല. സിക്സറിനോട് അമിതാസക്തി കാണാതിരുന്നപ്പോൾ ഓർമ വന്നത് കോഹ്ലിയുടെ ബാറ്റിംഗാണ്. ഏതൊരു സാഹചര്യത്തിലും വിട്ടുവീഴ്ചയില്ലാതെ ക്രിക്കറ്റിംഗ് ഷോട്ടുകളിലൂടെയാണ് കോഹ്ലിയുടെ റൺയാത്ര. ആയുഷ് മാത്രെയിലും അത്തരമൊരു ക്ലാസ് മിന്നുന്നുണ്ട്. രണ്ടു ശൈലിക്കാരായതിനാൽ വൈഭവിനെയും ആയുഷിനെയും താരതമ്യം ചെയ്യുന്നത് അനുചിതമാകും. മൂന്നു വർഷത്തെ പരിശീലനക്കൂടുതൽ ആയുഷിൽ കുറച്ചുകൂടി പക്വത വരുത്തി. ധോണി ആയുഷിനെ ഉപദേശിച്ചത് ഒരിക്കലും വൈഭവിനെ അനുകരിക്കാൻ നോക്കരുതെന്നാണ്. ഇരുവരുടെയും ശൈലി ധോണി സൂക്ഷ്മമായി നിരീക്ഷിച്ചെന്നു വ്യക്തം. രാഹുൽ ദ്രാവിഡ് വൈഭവിനെക്കുറിച്ച് പറഞ്ഞത്, ആ കുട്ടിയെ കൂടുതൽ നിയന്ത്രിക്കാതെ സ്വതസിദ്ധമായ രീതിയിൽ കളിക്കാൻ അനുവദിക്കുക എന്നാണ്. ചേർത്തുപിടിക്കാൻ ധോണി, ദ്രാവിഡ് തുടങ്ങിയവരുണ്ടാകുന്പോൾ ഈ കുട്ടികൾ കുതിക്കുക തന്നെ ചെയ്യും.
ബാറ്റിംഗിലെ മിന്നും വേഗം
പ്രായത്തിൽ കവിഞ്ഞ പ്രകടനം ഇതാദ്യമല്ല. ക്രിക്കറ്റിൽതന്നെ സച്ചിനും കാംബ്ലിയും കോഹ്ലിയും ലാറയും ഉദാഹരണം. സ്വതസിദ്ധമെന്നു വിളിക്കുന്ന ജൈവഘടകങ്ങൾ ഒരു ബൗളറേക്കാൾ കൂടുതൽ വേണ്ടത് ബാറ്റർക്കാണ്. പ്രതിഭാസമായി അവതരിക്കുന്ന ചില കളിക്കാരിൽ പ്രകടമായ ചില ന്യൂറോപതിക് സാധ്യത ഉണ്ടെന്നു പഠനങ്ങൾ പറയുന്നു. ഏറ്റവും പ്രധാനം ശരീരത്തിലെ ന്യൂറോൺ വിന്യാസത്തിലെ ചില പ്രത്യേകതകളാണെന്ന് ആധുനിക ശാസ്ത്രം ചൂണ്ടിക്കാട്ടുന്നു. ഒരു ബാറ്ററെക്കുറിച്ചു മാത്രമായി പറയുമ്പോൾ എടുത്തു പറയേണ്ട കാര്യം ഒരു ഷോട്ട് കളിക്കാനെടുക്കുന്ന സമയമാണ്. മണിക്കൂറിൽ 140 കിലോമീറ്റർ ശരാശരി വേഗത്തിൽ വരുന്ന ഒരു പന്ത് കളിക്കാൻ ഒരു ബാറ്റർക്കു കിട്ടുക ഏകദേശം 0.5 സെക്കൻഡ് മാത്രം. അതായത് ഒരു സെക്കൻഡിൽ 40 മീറ്റർ! ക്രീസിന്റെ നീളവും ബാറ്ററുടെ സ്ഥാനവും ഒക്കെ കിഴിച്ചാൽ 20 മീറ്റർ ആണ് ബാറ്റിലെത്താൻ പന്ത് സഞ്ചരിക്കുന്നത്. ബൗളറുടെ കൈയിൽനിന്നു വിടുന്ന വേളയിൽത്തന്നെ പന്തിന്റെ വേഗം, ദിശ, സ്ഥാനം എന്നിവ കണക്കുകൂട്ടാൻ കഴിയണം. സെക്കൻഡിൽ 30 മുതൽ 60 വരെ ഫ്രെയിമുകളായാണ് ദൃശ്യങ്ങൾ കണ്ണിൽ പതിക്കുന്നത്. എല്ലാ ക്രിയകൾക്കുമായി കിട്ടുന്നത് ഒരു സെക്കൻഡിന്റെ പകുതി മാത്രമാണെന്നു മനസിലാക്കിയാൽ ബാറ്റിംഗിനു വേണ്ട ഏകാഗ്രതയുടെ ആഴമറിയാം. കാഴ്ചയുടെ സെൻസറി ന്യൂറോണുകളും തലച്ചോറും തമ്മിലുള്ള ഏകോപനമാണ് നിർണായകം. ചിലർക്കു ജന്മസിദ്ധമായി കിട്ടുന്ന കഴിവിൽ ഈ സിഗ്നലുകളുടെ പ്രയാണത്തിനെടുക്കുന്ന സമയം വളരെ കുറവായിരിക്കും. പ്രതിഭകൾ രണ്ടുതരം. ജന്മസിദ്ധ ജനിതകഘടനയുള്ളവർ. നിരന്തര പരിശീലനത്തിലൂടെ സ്വായത്തമാക്കിയ കഴിവുള്ളവർ. രണ്ടിനും നേട്ടവും കോട്ടവും ഉണ്ട്. ജന്മസിദ്ധ ജനിതകഘടനയുള്ളവർ ചെറുപ്രായത്തിൽത്തന്നെ കുതിക്കും. ജന്മസിദ്ധമായ കഴിവുള്ളയാൾക്കു പരിശീലനംകൂടി ചേരുന്പോൾ അമാനുഷിക പ്രതിഭകളാകും. സച്ചിൻ ടെണ്ടുൽക്കർ, ബ്രയൻ ലാറ, മാറഡോണ, മെസി... ഇത്തവണ ഐപിഎല്ലിൽ വേറെയും യുവപ്രതിഭകളെ കണ്ടു. കേരളത്തിൽനിന്നുള്ള 24കാരൻ വിഗ്നേഷ് പുതൂർ. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി മൂന്നു വിക്കറ്റെടുത്തു ഈ ഇടം കൈയൻ ലെഗ് സ്പിന്നർ (ചൈനാമാൻ). കൂടാതെ പ്രിയാൻഷ് ആര്യ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, അങ്ക്രിഷ് രഘുവംശി എന്നിങ്ങനെ 25 വയസിൽ താഴെയുള്ള ഒരു ഡസനിലധികം പേർ. കളിക്കാരെ വിരമിക്കുന്നുള്ളൂ, പ്രതിഭ തുടരും.
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അങ്ങനെ തുടരാനും ചില്ലറ ആത്മവിശ്വാസംപോരാ. ആ മനോബലം അധികംപേർക്കു കിട്ടാറില്ല. അത് ആവോളംകിട്ടിയ ഗായികയുടെ പേരാണ് മാലിനി അവസ്തി.
"തനിമ കൈവിട്ടുകളയാതിരിക്കണമെന്നു നിങ്ങൾ സത്യസന്ധമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പറ്റില്ല എന്നു പറയാൻ പഠിക്കണം. ശരി എന്നതിനേക്കാൾ പറ്റില്ല എന്നാണ് ഞാൻ എന്റെ കരിയറിൽ കൂടുതലും പറഞ്ഞിട്ടുള്ളത്. അതെന്നെ കൂടുതൽ ശക്തയാക്കി, ശരിയായ പാതയിലാണ് ഞാനെന്ന് ഒന്നുകൂടി ഉറപ്പാക്കി...'- കലർപ്പുകളില്ലാത്ത സംഗീതവുമായി എങ്ങനെ മുന്നോട്ടുപോകുന്നു എന്ന ചോദ്യത്തിന് മാലിനി അവസ്തിയുടെ ഉത്തരം ഇതാണ്. ശുദ്ധസംഗീതം എന്നൊന്ന് ഇല്ല എന്നു വാദിക്കുന്നവരുണ്ടാകാം. പാട്ടിനു പാരന്പര്യവും ചരിത്രവും അവകാശപ്പെടാൻ പറ്റില്ല എന്നു ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാൽ തന്റെ പാട്ട് ഇതാണ് എന്ന് ഉറപ്പിച്ചു പറയാൻ മാലിനിക്കു കഴിയുന്നുണ്ട്. അവരുടെ പാട്ടിലൂടെ അത് കേൾക്കുന്നുമുണ്ട്.
പാട്ടുകൾ, കഥകൾ...
ഇന്ത്യൻ നാടോടി സംഗീതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവളാണ് മാലിനി അവസ്തി. ഇതു വെറും വിശേഷണമല്ലെന്നു വ്യക്തമാകാൻ അവരുടെ ഒരൊറ്റ പാട്ടെങ്കിലും കേട്ടാൽമതിയാകും. ഉസ്താദ് രാഹത് അലി ഖാൻ സാഹിബ്, പത്മവിഭൂഷണ്‍ ഗിരിജാ ദേവി എന്നിവരെപ്പോലുള്ള മഹാപ്രതിഭകൾക്കുകീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച മാലിനി താൻ കേട്ടുശീലിച്ച പുരാവൃത്തങ്ങളുടെയും നാടൻപാട്ടുകളുടെയും ആചാരങ്ങളുടെയും ചവിട്ടിയുറച്ച പാതയിൽ മുന്നേറാൻ തീരുമാനിക്കുകയായിരുന്നു. അവധി, ഭോജ്പുരി, ബുന്ദേൽഘണ്ടി സ്വരങ്ങളുടെ തനിമ അവരുടെ ശബ്ദത്തിലൂടെ കൂടുതൽ തിളങ്ങിത്തുടങ്ങി. ഓരോന്നിനെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവതു പ്രയത്നിച്ചു. കലർപ്പുകളെ കൈപ്പാടുകളകലെനിർത്തി. ബനാറസ് ഹിന്ദു സർവകലാശാലയിലായിരുന്നു മാലിനിയുടെ പഠനം. നാടിന്റെ ചരിത്രവും സംസ്കാരവും കലകളും ആചാരങ്ങളും അവരുടെ മനസിൽ ആഴത്തിൽ പതിഞ്ഞതാണ്. അതിന്റെയെല്ലാം മൂല്യങ്ങളിലും ചിന്താധാരകളിലും അടിസ്ഥാനമാക്കിയുള്ളതാവണം തന്റെ ജീവിതമെന്ന് പണ്ടേയുറപ്പിച്ചു. സംസ്കൃതവും ചരിത്രവും പഠിച്ചത് ഇതിനെയെല്ലാം കൂടുതൽ ദൃഢമാക്കി. ഫോക് സംഗീതം മറവിയിലേക്കു മാഞ്ഞുതുടങ്ങിയപ്പോൾ അതിനെ മുൻനിരയിലേക്കു കൊണ്ടുവരണമെന്നു മാലിനിക്കു തോന്നി. തലമുറകൾ പറഞ്ഞുവച്ചത് നഷ്ടപ്പെടരുതെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു. പാടിത്തുടങ്ങിയതോടെ അതിനെ ജനപ്രിയമാക്കാനുള്ള പരിശ്രമമായി. യുവാക്കളിലടക്കം ആ സാംസ്കാരിക പാരന്പര്യത്തിന്റെ നന്മ പടർത്താൻ മാലിനിക്കു കഴിഞ്ഞു. ദാദ്ര, തുംരി, കജ്രി ഛൈത്തി എന്നിവയെല്ലാം ഒരു നിയോഗംപോലെ അവരിലൂടെ ഒഴുകിവന്നു. ഫോക് ക്യൂൻ ഓഫ് ഇന്ത്യ എന്ന പേരും വൈകാതെ അവരെ തേടിയെത്തി.
പാട്ട് വിനോദം മാത്രമല്ല
ഫോക് സംഗീതം വെറുതെ വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്ന് മാലിനി അവസ്തി പറയുന്നു. "ഇതു നിങ്ങളെ കൂടുതൽ അറിവുള്ളവരാക്കും, കൂടുതൽ നല്ല മനുഷ്യരാക്കും, നിങ്ങൾ ആരാണെന്നു സ്വയം മനസിലാക്കാൻ സഹായിക്കും. ഈ പാട്ടുകളും അവയ്ക്കു പിന്നിലെ കഥകളും പുരാവൃത്തങ്ങളും ഞങ്ങൾ തലമുറകളായി കേട്ടും പറഞ്ഞും വളർന്നതാണ്. എല്ലാവരുടെയും സന്തോഷമാണ് ഇവ ലക്ഷ്യംവയ്ക്കുന്നത്- സർവേ ഭവന്തു സുഖിനഃ എന്നു അലയൊലി കേൾക്കുന്നതുപോലെ. ചെറുപ്പത്തിലും വളർന്നപ്പോഴും ഇതെല്ലാം മനസിലാക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഭാരതീയ സംസ്കാരത്തിന്റെ ആത്മാവിരിക്കുന്നത് ഈ സംഗീതത്തിലാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഫോക് സംഗീതത്തിന്റെ പ്രാധാന്യം കേൾവിക്കാരെയും സംഘാടകരെയും പറഞ്ഞുവിശ്വസിപ്പിക്കാൻ തുടക്കത്തിൽ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. പാടുന്നത് വിശദീകരിച്ചുകൊടുത്ത് ഒരോ പാട്ടിനുമൊപ്പം കേൾവിക്കാരെ അതിന്റെ സത്തയിലേക്കു നടത്താനാണ് ശ്രമിച്ചത്. അതൊട്ടും എളുപ്പമായിരുന്നില്ല. ഉറച്ച വിശ്വാസത്തോടെ ദശാബ്ദങ്ങൾ പരിശ്രമിച്ചാണ് മാറ്റമുണ്ടാക്കാനായത്. ഇന്ന് എന്റെ കേൾവിക്കാരിൽ പത്തുമുതൽ 80 വയസുവരെയുള്ളവരുണ്ട്, സ്ത്രീകളും യുവാക്കളും എന്റെ പാട്ടുകേൾക്കുന്നു.. ഇതെല്ലാം എന്നിൽ സന്തോഷം നിറയ്ക്കുന്നു'.
നോ ഫ്യൂഷൻ!
"ഫോക് സംഗീതത്തിൽ ഒരുതരിപോലും കലർപ്പിന് ഞാൻ സമ്മതിച്ചിട്ടില്ല. ഫ്യൂഷനുകൾ ചെയ്യാൻ ഒട്ടേറെ ക്ഷണങ്ങൾ വന്നിട്ടുണ്ട്. എനിക്ക് ഇഷ്ടമില്ലാത്ത പാട്ടുകൾ പാടാറില്ല, ഇടപെടാൻ ഇഷ്ടമില്ലാത്ത കലാകാരന്മാർക്കൊപ്പം വേദിയിലെത്താറുമില്ല. വരികൾ മോശമാണെന്നു തോന്നിയതിനാൽ പാടാതെ വിട്ടുകളഞ്ഞ സിനിമാപ്പാട്ടുകളുണ്ട്. റെക്കോർഡിംഗ് സ്റ്റുഡിയോകളിൽനിന്ന് ഇറങ്ങിപ്പോകാനുള്ള ധൈര്യം എനിക്കുണ്ട്. എന്റെ വേദികൾ, പാട്ടുകൾ, ഇവന്റുകൾ എല്ലാം ഞാൻ ബോധപൂർവം തെരഞ്ഞെടുക്കുന്നതും തീരുമാനിക്കുന്നതുമാണ്. എത്ര ദൂരം യാത്രചെയ്യാനും, വേദിയുടെ വലിപ്പം നോക്കാതെ പാടാനും എനിക്ക് പ്രയാസമില്ല- ഞാൻ ചെയ്യുന്നതിന്റെ മൂല്യം തിരിച്ചറിയപ്പെടണമെന്നുമാത്രം'- മാലിനി പറയുന്നു. ഓരോരുത്തർക്കുമുണ്ട് പോയകാലത്തിലേക്കു തിരിഞ്ഞുനോക്കാനുള്ള ഇഷ്ടം. കേട്ടപാട്ടുകൾ വീണ്ടും കേൾക്കാനുള്ള ഇഷ്ടം. ആ ഇഷ്ടങ്ങളുടെയെല്ലാം വേരുകൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും ഫോക് സംഗീതത്തിലും കാണാമെന്നു മാലിനി കരുതുന്നു. അവരെ കേൾക്കുന്നവർ അതു ശരിവയ്ക്കുന്നു. ഉത്തർപ്രദേശിലെ കനൗജ് ആണ് മാലിനി അവസ്തിയുടെ ജന്മസ്ഥലം.
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ നേട്ടങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മികവ്. ലോകവേദികളിൽ ഇടം. ആലപ്പുഴ സ്വദേശി ഫെബിൻ റഷീദ് എന്ന ടെക് ആർട്ടിസ്റ്റിന്റെ നിറമുള്ള വിജയഗാഥ.
കാലം മാറി കഥ മാറിയെന്നു കേട്ടിട്ടുണ്ട്. എന്നാൽ, കഥ മാത്രമല്ല കലയും മാറുമെന്നു തെളിയിക്കുകയാണ് ആലപ്പുഴ വാടയ്ക്കൽ സ്വദേശി ഫെബിൻ റഷീദ്. വര തന്നെ മാറ്റിക്കൊണ്ടാണ് ഫെബിൻ ചിത്രകലയുടെ കഥ മാറ്റിയെഴുതുന്നത്. ത്രീഡി സ്കൾപ്ചർ, കംപ്യൂട്ടർ കോഡിംഗ്, എഐ ഒക്കെ സാധാരണക്കാരുടെ ജീവിതത്തെപ്പോലും തട്ടി വിളിക്കുന്പോൾ പെയിന്റും ബ്രഷുംകൊണ്ടു മാത്രം മത്സരിച്ചു നിൽക്കാനാവില്ലെന്നു ഫെബിനു തോന്നി. അതുകൊണ്ട് കാൻവാസ് ഒന്നുമാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. ചിത്രം വരയ്ക്കുന്നതിൽ ഈ പറയുന്ന സാങ്കേതിക വിദ്യകൾകൂടി ചാലിച്ചാൽ എന്താണെന്നായി പിന്നത്തെ ചിന്ത. അങ്ങനെയാണ് ഫെബിൻ പരന്പരാഗത ചിത്രരചനാ രീതികൾ ഒന്നു മാറ്റിപ്പിടിച്ചത്. ഉള്ളിലുണ്ടായിരുന്ന കലാകാരനെ പുതിയൊരു കാൻവാസിലേക്കു തുറന്നുവിട്ടു. എൻജിനിയറായിട്ടു ജോലി തുടങ്ങിയ ഫെബിൻ വളരെപ്പെട്ടെന്നു തന്നെ ഡിസൈനർ, ചിത്രകാരൻ എന്ന നിലയിലേക്കു മാറി. ദൃശ്യങ്ങളോടും സാങ്കേതിക വിദ്യകളോടുമുള്ള ഇഷ്ടം ഇവയെ തമ്മിൽ കൂട്ടിക്കലർത്താൻ ഫെബിനെ പ്രേരിപ്പിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദനം
അങ്ങനെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, എആര്‍/വിആര്‍, ജെസ്ചേഴ്സ്, വോയ്സ്, ജനറേറ്റീവ് ആര്‍ട്സ്, ബ്ലോക്ക്ചെയിന്‍, ത്രീഡി സ്കള്‍പ്ചര്‍, കംപ്യൂട്ടര്‍ കോഡിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന സാങ്കേതികവിദ്യകളിലൂടെ ചിത്രങ്ങൾ സൃഷ്ടിക്കാൻ ശ്രമം തുടങ്ങി. ടെക് ആര്‍ട്ട് മേഖല വലിയ സാധ്യതകളാണ് തനിക്കു തന്നതെന്ന് അദ്ദേഹം ആവേശത്തോടെ പറയുന്നു. "ടെക് ആര്‍ട്ട് ഇത്രയും വിപുലമായ സാധ്യതകൾ തുറക്കുമെന്നു കരുതിയതേയില്ല. ഏറ്റവും വലിയ ആവേശം എഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്‍സിയും ഇന്ത്യന്‍ എംബസിയും ഞാൻ നിർമിച്ച എഐ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പാരിസിലേക്കു ക്ഷണിച്ചതാണ്. ഉച്ചകോടിയുടെ രണ്ടാം ദിവസമാണ് അവസരം ലഭിച്ചത്. അന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രദര്‍ശനം കണ്ട് അനുമോദിച്ചു. കൂടാതെ ഫ്രഞ്ച് സര്‍ക്കാര്‍ നടത്തിയ പ്രത്യേക ചടങ്ങില്‍ ക്ഷണിതാവായിപങ്കെടുക്കാന് കഴിഞ്ഞതും ടെക് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്കു ലഭിച്ച വലിയ അംഗീകാരം.'
ലോകവേദികളിൽ
ടെക് ആര്ട്ടിന് നമ്മുടെ നാട്ടിലെക്കാള്‍ നിലവിൽ വിദേശത്താണ് സാധ്യതകളെന്നു ഫെബിന് പറയുന്നു. ഫെബിന്റെ ആര്‍ട്ട് വര്‍ക്ക് ആദ്യമായി വിദേശത്തു പ്രദര്‍ശിപ്പിച്ചത് ഫ്ളോറന്‍സ് ബിനാലെയിലായിരുന്നു. അത് ഒരു എഐ ആര്‍ട്ട് വര്‍ക്കായിരുന്നു. ഓറിയ കാത്തിയെന്നായിരുന്നു പേരിട്ടത്. ആര്‍ട്ട് വര്‍ക്ക് നിര്‍മിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു എഐ ആര്‍ട്ടിസ്റ്റായിരുന്നു ഓറിയ കാത്തി. മറ്റൊരു എന്‍ജിനിയറായിരുന്ന സ്ലീബാ പോളുമായി ചേര്‍ന്നാണ് ഈ എഐ ആര്‍ട്ടിസ്റ്റിനെ നിര്‍മിച്ചത്. പിന്നീട് ഈ വര്‍ക്ക് മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു. പിന്നീട് ഫെബിന്റെ സൃഷ്ടികള്‍ ആര്‍ട്ട് ദുബായ് (യുഎഇ), മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ (ദുബായ്, യുഎഇ), ഗ്രാന്‍ഡ് പലേ (പാരീസ്), ആര്‍സ് ഇലക്ട്രോണിക്ക (ഗ്ലോബല്‍ ഗാലറി), ന്യൂറിപ്സ് ക്രിയേറ്റിവിറ്റി ഗാലറി (വാന്‍കൂവര്‍, കാനഡ), ആര്‍ട്ട് ബേസലിലെ സ്കോപ്പ് ആര്‍ട്ട് ഷോ (മയാമി, യുഎസ്എ), ഏഥന്‍സ് ഡിജിറ്റല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ (എഡിഎഎഫ്, ഏഥന്‍സ്, ഗ്രീസ്), ബോസ്റ്റണ്‍ സൈബര്‍ ആര്‍ട്സ് (ബോസ്റ്റണ്‍, യുഎസ്എ), സിംഗപ്പുര്‍ ആര്‍ട്ട് വീക്ക് (സിംഗപ്പുര്‍) തുടങ്ങി നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചു. ഫെബിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം കേരളത്തില്‍ അധികമൊന്നും നടന്നിട്ടില്ല. ഒരു സോളോ എക്സിബിഷന് ആലപ്പുഴ ആര്‍ട്ട് ഗാലറിയില്‍ കഴിഞ്ഞ ഏപ്രിൽ ഏഴുമുതൽ 16 വരെ നടത്തി. മൂന്നു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന ഉട്ടോപ്യന്‍ ഡിസ്റ്റോപ്പിയ എന്ന ഡിജിറ്റല്‍ ഫെസ്റ്റിലാണ് ഫെബിന്റെ ആര്‍ട്ട് വര്‍ക്ക് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സാങ്കേതിക വിദ്യയെ മാറ്റിനിര്‍ത്തി കലകള്‍ക്ക് ഇനി നിലനിൽപ്പില്ല എന്നു തോന്നും വിധമാണ് ടെക് ആര്‍ട്ട് മേഖലയുടെ വളര്‍ച്ചയെന്ന് ഫെബിന് ചൂണ്ടിക്കാട്ടുന്നു.
നിറം മാറുന്ന അദ്ഭുതം!
ഏറ്റവും വലിയ തൃപ്തി ആലപ്പുഴ എന്നു പേരിട്ട വർക്ക് ആണെന്നു ഫെബിൻ പറയുന്നു. 160 മണിക്കൂറിലേറെ ചെലവിട്ട് കോഡിംഗിലൂടെ മാത്രം സൃഷ്ടിച്ചതാണിത്. വരയോ ഡ്രോയിംഗ് സോഫ്റ്റ്വേറുകളോ ഉപയോഗിക്കാതെ ലൈന്‍ ബൈ ലൈന്‍ കോഡ് ചെയ്തു പടം സൃഷ്ടിക്കുകയായിരുന്നു. ഇതിനു മറ്റു ചില പ്രത്യേകതകളുമുണ്ട്. ലൊക്കേഷന്‍ അനുസരിച്ചു നമ്മള് കാണുന്ന ചിത്രത്തിന്റെ പശ്ചാത്തലം മാറും. ബീച്ച്, ലൈറ്റ്ഹൗസ്, മുല്ലയ്ക്കല്, കുട്ടനാട്, പുന്നമട ഫിനിഷിംഗ് പോയിന്റ് എന്നീ സ്ഥലങ്ങളെ ബേസ് ചെയ്താണ് ഈ വർക്ക്. ബീച്ചിൽനിന്നാണ് ഒരാൾ ഈ ചിത്രം കാണുന്നതെങ്കിൽ ഇമേജിന്റെ പശ്ചാത്തലത്തിൽ ബീച്ച് തെളിയും. കുട്ടനാട്ടിൽനിന്നു നോക്കിയാൽ കുട്ടനാടിന്റെ പ്രകൃതിഭംഗിയാവും തെളിയുക. അതുപോലെ രാവിലെ കാണുന്ന നിറത്തിലാവില്ല ഉച്ചയ്ക്ക്. വൈകുന്നേരം കാണുന്നതാവില്ല രാത്രിയില്‍. കാലാവസ്ഥയ്ക്കനുസരിച്ചും മാറ്റം വരും. ആലപ്പുഴയില്‍ മഴ പെയ്താല്‍ ഈ ചിത്രത്തിലും മഴ പെയ്യും. ലോകത്തെ പ്രഗല്ഭ കലാകാരന്മാരില്നിന്ന് ആലപ്പുഴ എന്ന ചിത്രത്തിനു ഏറെ പ്രശംസ കിട്ടിയെന്ന് അദ്ദേഹം പറയുന്നു.
ആറു പേറ്റന്റുകൾ
ഇഷ്ടപ്പെട്ട മറ്റൊരു വര്‍ക്ക് ഡ്രീം ക്യാച്ചര്‍ എന്നതാണ്. ഇതു ത്രീഡി സ്കള്‍പ്ചര്‍ ആണ്. ഒരു വ്യക്തി ഉണര്‍വിന്റെയും ഉറക്കത്തിന്റെയും ഇടയില്‍ കാണുന്ന കാഴ്ചകളെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച ഡിജിറ്റലായി പുനഃസൃഷ്ടിച്ച് ഈ സ്കള്പ്ചറിലേക്കു ചേര്‍ക്കും. ഈ വിഷയത്തില്‍ ഐഐടി ഹൈദരാബാദില്‍ ഇദ്ദേഹം പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. റിട്ടയേര്‍ഡ് സിവില്‍ എന്‍ജിനിയറായ അബ്ദുള്‍ റഷീദിന്റെയും ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസറായിരുന്ന റംല ബീവിയുടെയും മകനായി ആലപ്പുഴയില്‍ ജനിച്ച ഫെബിന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എസ്ഡിവി സെന്‍ട്രല്‍ സ്കൂളിലും ചങ്ങനാശേരി ഗുഡ്ഷെപ്പേര്‍ഡ് സ്കൂളിലുമായാണ്. പിന്നീട് ചെങ്ങന്നൂര്‍ എൻജിനിയറിംഗ് കോളില്‍ പഠനം. തുടര്‍ന്ന് ഡിസൈനില്‍ ഐഐടി ഹൈദരാബാദില്‍നിന്നു മാസ്റ്റര്‍ ഡിഗ്രി. ദുബായിയില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്ന ആഷ്ന സാഹിറാണ് ഭാര്യ. നിലവില്‍ ടെക് ആര്‍ട്ടില്‍ ആറു പേറ്റന്റുകള്‍ ഫെബിനുണ്ട്. കൂടാതെ ഫോര്‍ബ്സ്, പോപ്പുലര്‍ സയന്‍സ്, എന്‍ബിസി, ഫാസ്റ്റ് കമ്പനി തുടങ്ങി ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഫോട്ടോ: പി. മോഹനൻ
മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീതജ്ഞരെയായിരുന്നു കൂടുതൽ ഇഷ്ടം?... ഇതിനെല്ലാം അദ്ദേഹംതന്നെ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. മൊസാർട്ട്, ബീഥോവൻ, ബാക്, വാഗ്നർ... വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക് അദ്ദേഹം വെറുതെ കേൾക്കുകയായിരുന്നില്ല, ആഴത്തിൽ അനുഭവിക്കുകയായിരുന്നു... പാട്ടോർമകളിൽ മാർപാപ്പ...
2022 ജനുവരി. ഫ്രാൻസിസ് മാർപാപ്പ റോമിലെ ഒരു ചെറിയ ഷോപ്പ് ആശീർവദിക്കാനെത്തി. ഒട്ടേറെ വർഷങ്ങൾക്കുശേഷം ഒന്നു പുതുക്കിയതായിരുന്നു ആ ഷോപ്പ്. ആശീർവാദത്തിനുശേഷം ഉടമകൾ പാപ്പയ്ക്ക് ഒരു കുഞ്ഞു സമ്മാനം നൽകി. അദ്ദേഹമതു സന്തോഷത്തോടെ സ്വീകരിച്ചു- ഒരു ക്ലാസിക്കൽ മ്യൂസിക് ആൽബം! ലോകം ആരാധിക്കുന്ന, ഇത്രയും തിരക്കുപിടിച്ച ദിനചര്യകളുള്ള മാർപാപ്പ എന്തുകൊണ്ടാവും ആ ചെറിയ കടയിലേക്കെത്തിയത്? ഉത്തരം അദ്ദേഹത്തെപ്പോലെ ലാളിത്യം നിറഞ്ഞതാണ്- ഫുട്ബോളും സിനിമയുംപോലെ അദ്ദേഹത്തിന് സംഗീതം ഏറ്റവും പ്രിയങ്കരമായിരുന്നു.. ആ കട റോമിലെ അദ്ദേഹത്തിനു പ്രിയപ്പെട്ട റെക്കോർഡ് സ്റ്റോർ ആയിരുന്നു.
സ്റ്റീരിയോസൗണ്ട്
റോമിലെ പാന്തെയോണിനു സമീപത്ത് വിയ ദെല്ല മിനർവയിലെ സ്റ്റീരിയോസൗണ്ട് എന്ന മ്യൂസിക് സ്റ്റോർ എങ്ങനെയാവും മാർപാപ്പയ്ക്ക് പ്രിയങ്കരമായത്? അതിനു നീണ്ട വർഷങ്ങളുടെ ചരിത്രമുണ്ട്. അന്നദ്ദേഹം ബുവേനോസ് ആരിസിന്റെ ആർച്ച്ബിഷപ്പാണ്- ഹോർഹെ ബെർഗോളിയോ. അക്കാലത്താണ് അദ്ദേഹം പതിവായി റോം സന്ദർശിച്ചുതുടങ്ങിയത്. മനസുനിറയെ സംഗീതമുള്ള അദ്ദേഹത്തിന്റെ കണ്ണിൽ സ്റ്റീരിയോസൗണ്ട് എന്ന ചെറിയ റെക്കോർഡ് സ്റ്റോർ പെടാതിരിക്കുന്നതെങ്ങനെ! റോമിലെത്തുന്പോഴെല്ലാം അദ്ദേഹം ഈ കടയിലുമെത്തിത്തുടങ്ങി. തന്റെ പ്രിയപ്പെട്ട സംഗീതകാരന്മാരുടെ ഡിസ്കുകൾ വാങ്ങുന്നതും പതിവായി. വർഷങ്ങൾക്കുശേഷം, അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയായതോടെ സ്വാഭാവികമായും മ്യൂസിക് സ്റ്റോറിലേക്കുള്ള വരവു ചുരുക്കമായി. എന്നാൽ 2022ലെ ആ സന്ദർശനം വാർത്തകളിൽ നിറഞ്ഞു. അദ്ദേഹത്തിനും അത് ഓർമകളിലെ മായാത്ത ഈണങ്ങളിലേക്കുള്ള സഞ്ചാരമായിരുന്നിരിക്കണം. ഷോപ്പ് ആശീർവദിച്ച് സ്നേഹസമ്മാനം സ്വീകരിച്ച് മാർപാപ്പ മടങ്ങിയശേഷം സ്റ്റീരിയോസൗണ്ട് ഉടമ ലെറ്റീഷ്യ ജിയോസ്ട്ര പറഞ്ഞു- പരിശുദ്ധ പിതാവിന് സംഗീതമൊരു ഹൃദയവികാരമാണ്!
മൊസാർട്ടും ബീഥോവനും
വെസ്റ്റേണ്‍ ക്ലാസിക്കൽ മ്യൂസിക് എക്കാലവും നെഞ്ചോടുചേർത്തിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഉറപ്പായും എനിക്ക് മൊസാർട്ടിനോടു വലിയ ഇഷ്ടമാണ്- സ്ഥാനമേറ്റശേഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. "മാസ് ഇൻ സി മൈനറി'ലെ "et incarnatus est' സമാനതകളില്ലാത്ത ഒന്നാണ്, അതു നിങ്ങളെ ദൈവത്തിലേക്ക് ഉയർത്തും! ക്ലാര ഹസ്കിലിന്റെ (റൊമാനിയൻ പിയാനിസ്റ്റ്) മൊസാർട്ട് പെർഫോർമൻസും എനിക്ക് ഇഷ്ടമാണ്. മൊസാർട്ട് എന്നെ സംഗീതത്താൽ തൃപ്തനാക്കുന്നു. അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനൊന്നും കഴിഞ്ഞെന്നുവരില്ല, പക്ഷേ എനിക്കതു കേൾക്കണം- മാർപാപ്പ പറഞ്ഞു. ബീഥോവന്റെ സംഗീതം കേൾക്കാനും എനിക്കിഷ്ടമാണ്, ഒരു പ്രോമിഥിയൻ രീതിയിൽ. എനിക്ക് ഏറ്റവും വലിയ പ്രോമിഥിയൻ വ്യാഖ്യാതാവ് വിൽഹെം ഫൂർട്ട്വെൻഗ്ലറാണ്. പിന്നെ ബാക്കിന്റെ (ജോഹാൻ സെബാസ്റ്റ്യൻ ബാക്) "പാഷൻസ്'. സെന്റ് മാത്യു പാഷനിലെ ടിയേഴ്സ് ഓഫ് പീറ്റർ.. ഒരുപാടിഷ്ടമുള്ള സംഗീതശകലം. ഇനി, മറ്റൊരുതരത്തിൽ എനിക്ക് വാഗ്നറിനെയും (ജർമൻ കംപോസർ റിച്ചാർഡ് വാഗ്നർ) ഇഷ്ടമാണ്. എല്ലായ്പ്പോഴുമില്ലെങ്കിലും ഞാൻ അദ്ദേഹത്തെയും കേൾക്കാറുണ്ട്. 1950ൽ മിലാനിലെ ലാ സ്കാലയിൽ വാഗ്നറിന്റെ "റിംഗ്' ഫൂർട്ട്വെൻഗ്ല്ലർ അവതരിപ്പിച്ചത് എന്നെ സംബന്ധിച്ച് എക്കാലത്തെയും മികച്ച ഒന്നാണ്. വാഗ്നറിന്റെ "പാഴ്സിഫൽ' എന്ന സംഗീതനാടകവും മാർപാപ്പയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. ആ ഇഷ്ടം മാർപാപ്പയുടെ വിശാലമായ കാഴ്ചപ്പാടുകളുടെ അടയാളംകൂടിയായി വേണം കരുതാൻ. 1857ലെ ദുഃഖവെള്ളിയാഴ്ചയാണ് വാഗ്നർ "പാഴ്സിഫൽ' എഴുതിയതത്രേ. ബുദ്ധിസം അടക്കമുള്ള കിഴക്കിന്റെ ആത്മീയതയും അതെഴുതാൻ വാഗ്നർക്കു പ്രചോദനമായിട്ടുണ്ട്. വിവിധ ചിന്താധാരകളെയും വിശ്വാസങ്ങളെയും ഒരേമനസോടെ കണ്ട മാർപാപ്പയ്ക്ക് ആ സംഗീതവും ഹൃദയഹാരിയായി.
മാർപാപ്പയുടെ സംഗീതശേഖരം
വെറുതേ നേരംപോക്കിനു സംഗീതംകേൾക്കുകയല്ല മാർപാപ്പ ചെയ്തത്. എല്ലാ തിരക്കുകൾക്കിടയിലും വിപുലമായൊരു സംഗീതശേഖരമുണ്ടാക്കി സൂക്ഷ്മമായി പരിപാലിക്കാൻ ഏർപ്പാടുചെയ്തു അദ്ദേഹം. പൊന്തിഫിക്കൽ കൗണ്‍സിൽ ഫോർ കൾച്ചറിന്റെ പ്രസിഡന്റ് കർദിനാൾ ജാൻ ഫ്രാങ്കോ റവാസിയാണ് മാർപാപ്പയുടെ മ്യൂസിക് ലൈബ്രറി ക്യുറേറ്റ് ചെയ്തിരുന്നത്. രണ്ടായിരത്തോളം കോംപാക്ട് ഡിസ്കുകളും ഇരുപതോളം വിനൈൽ ഡിസ്കുകളും ആ ശേഖരത്തിലുണ്ട്. ക്ലാസിക്കൽ മ്യൂസിക്കിനു തന്നെയാണ് ശേഖരത്തിൽ പ്രധാന സ്ഥാനം. ഫ്രഞ്ച് ഗായിക എഡിത് പിയാഫ്, അർജന്റെെൻ ടാൻഗോ മ്യുസിഷൻ ആസ്റ്റർ പിയാസോള എന്നിവരുടെ റെക്കോർഡിംഗുകളും കൂട്ടത്തിലുണ്ട്. ഒപ്പം സാക്ഷാൽ എൽവിസ് പ്രിസ്ലിയുടെ ഗോസ്പൽ ഗാനങ്ങളും. ടാൻഗോ ഒരേസമയം ഗൃഹാതുരത്വവും വരുംകാലത്തേക്കുള്ള പ്രതീക്ഷയും ഉണർത്തുമെന്നായിരുന്നു മാർപാപ്പയുടെ പക്ഷം. സംഗീതത്തോടുള്ള തന്റെ ഇഷ്ടം തീരെ ചെറുപ്പംമുതൽ ഉണ്ടെന്ന് കർദിനാളിനോടു പറഞ്ഞിട്ടുണ്ട് ഫ്രാൻസിസ് മാർപാപ്പ. അമ്മയോടൊപ്പം റേഡിയോയിൽ കേട്ട ഒരു ഓപ്പറ പരിപാടിയാണ് ഏറ്റവും പഴക്കമുള്ള ഓർമ. കാലങ്ങൾ കടന്നുപോകവേ പാട്ട് കൂടുതൽ പ്രിയങ്കരമായി. സംഗീതശേഖരമുണ്ടായി. പിൽക്കാലത്ത് ശേഖരം മുഴുവനായി കർദിനാൾ ജാൻ ഫ്രാങ്കോയെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് പലപ്പോഴും സിഡികൾ കൈമാറുന്പോൾ ഒപ്പം സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളും നൽകിയിരുന്നു- സിഡിയിൽ അടങ്ങിയിരിക്കുന്ന സംഗീതത്തെക്കുറിച്ചുള്ള ഗംഭീരമായ നിരീക്ഷണങ്ങളായിരുന്നു കുറിപ്പുകളിൽ. എത്ര സൂക്ഷ്മമായാണ് മാർപാപ്പ സംഗീതം കേൾക്കാറുള്ളതെന്ന് ആ കുറിപ്പുകൾ തെളിയിക്കുന്നതായി കർദിനാൾ ഓർമിക്കുന്നു.ഇനി ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ഓർമകൾ സ്വയം പ്രാർഥനാനിർഭരമായ സംഗീതമാണ്...
കൊളസ്ട്രോൾ ഉണ്ടാക്കിയ ശില്പങ്ങൾ
വിനോദ് ആലത്തിയൂർ എന്ന ശില്പിയെ സൃഷ്ടിച്ചത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ശില്പികളെ അടക്കം പലരെയും കുഴപ്പത്തിലാക്കുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ, ഒരു ശില്പിയെ കൊളസ്ട്രോൾ സൃഷ്ടിച്ചെന്നു പറഞ്ഞാൽ! അതിന്റെ ഉത്തരം വിനോദ് ആലത്തിയൂർ തന്നെ പറയും. ഒരു ദിവസം ഡോക്ടറെ കാണാനെത്തിയതാണ് വിനോദ്. കൈയിൽ രക്തപരിശോധനയുടെ ഒരു ലാബ് ഫലവുമുണ്ട്. ആ പേപ്പർ മേടിച്ചു നോക്കിയതും ഡോക്ടർ പറഞ്ഞു, കൊളസ്ട്രോൾ കൂടുതലാണ്. കുറച്ചേ പറ്റൂ. അതിന് എന്തു ചെയ്യണം? മരുന്നു കഴിച്ചാൽ മതിയോയെന്നായിരുന്നു വിനോദിന്റെ ചോദ്യം. എന്നാൽ, തത്കാലം മരുന്നല്ല ആവശ്യം. ദേഹമനങ്ങി പണിയെടുക്കലാണെന്നു ഡോക്ടർ. ഒന്നുകിൽ രാവിലെ നന്നായി നടന്നു ശരീരം വിയർപ്പിക്കണം. അല്ലെങ്കിൽ ശരീരം ഇളകി പണിയെടുത്തു വിയർപ്പിക്കണം... രണ്ട് ഒാപ്ഷൻ ഡോക്ടർ മുന്നോട്ടുവച്ചു. എന്നാൽ, പിന്നെ പണിയെടുത്തു കൊളസ്ട്രോൾ കുറച്ചേക്കാമെന്നു വിനോദ് ആലത്തിയൂർ തീരുമാനിച്ചപ്പോൾ ഒരു ശില്പി ജനിക്കുകയായിരുന്നു. സിമന്റ് കട്ടകളിലും വേരുകളിലും ശില്പങ്ങൾ തീർത്തു പണിയെടുക്കാനായിരുന്നു വിനോദിന്റെ പ്ലാൻ.
കല-സ്ട്രോൾ
മൂന്നു വർഷം മുന്‍പ് താനെഴുതിയ കവിതകളുടെ ചിത്രങ്ങൾ കാൻവാസിൽ പകർത്തി പോയന്റിംഗ് (Poem+painting) എന്നൊരു സർഗചിന്ത അദ്ദേഹം വളർത്തിയെടുത്തിരുന്നു. അവ കേരള ലളിതകലാ അക്കാദമിയിൽ പ്രദർശിപ്പിച്ചു ജനശ്രദ്ധയും നേടി. അങ്ങനെയിരിക്കെയാണ് കൊളസ്ട്രോൾ പ്രശ്നം തലപൊക്കിയത്. പ്രശ്നങ്ങളെ സാധ്യതകളാക്കി മാറ്റുന്നതിൽ രസം കാണുന്ന വിനോദ് വൈകാതെ കൊളസ്ട്രോൾ എന്നതിനോടു സാമ്യമുള്ള "കല-സ്ട്രോൾ' എന്ന ശില്പനിർമാണം ആരംഭിച്ചു. സ്ട്രോൾ എന്നാൽ ചുറ്റിനടക്കുകയെന്നാണല്ലൊ! പോയന്റിംഗ് എന്നു പേരുള്ള വീടിന്റെ മുന്നിൽ ശില്പങ്ങൾ ഉയരാൻ തുടങ്ങി. ശ്രീബുദ്ധനും യേശുവും ഗാന്ധിജിയും ആനയും പക്ഷിയുമൊക്കെ മുറ്റത്തു നിറഞ്ഞു. പക്ഷേ, താനെഴുതിയ കവിതകളിലെ ചില ആഖ്യാനങ്ങളാണ് കലാകാരനു ശിൽപനിർമിതിക്കു തുടക്കത്തിൽ പ്രചോദനമായത്. വേരിൽ ചില ശില്പങ്ങൾ പൂർത്തിയാക്കി ഇലകൾ ആത്മാഹുതി ചെയ്യുന്നുവെന്ന് ഒരു കവിതയിൽ അദ്ദേഹം കുറിച്ചിരുന്നു.
കട്ടകളിൽ വിരിഞ്ഞത്
"കാരണം, പല ചെടികളുടെയും വൃക്ഷങ്ങളുടെയും വേരുകളിൽ ആകർഷകമായ കലാരൂപങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ അവ ഹൃദ്യമായ കാവ്യ ശൃംഖലകളാണെന്നും ബോധ്യപ്പെടും. തുടർന്നു ചെടികളുടെയും മരങ്ങളുടെയും വേരുകളുടെ സ്വാഭാവികമായ വളർച്ചയും അവ നെയ്തെടുക്കുന്ന മനോഹരമായ ദൃശ്യങ്ങളും അടുത്തു പരിശോധിച്ചു. ഉടനെതന്നെ വേരുകൾക്കു ശിൽപങ്ങൾക്കൊരു മാധ്യമമാകാമെന്നു തിരിച്ചറിഞ്ഞു," വിനോദ് വിവരിച്ചു. ഭവന നിർമാണത്തിനു ശേഷം തൊടിയിൽ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റു കട്ടകൾ ഉപയോഗിച്ചു ശില്പങ്ങൾ നിർമിക്കാമെന്നൊരു ചിന്ത ഇതിനിടെ ഉള്ളിലെത്തി. കൊളസ്ട്രോൾ പ്രശ്നം വന്നതോടെ ഇതിലേക്കു സജീവമായി ഇറങ്ങി. ആയുധങ്ങളായി ആദ്യം ഉപയോഗിച്ചത് വീട്ടിലെ വെട്ടുകത്തിയും കറിക്കത്തിയുമാണ്. ശിൽപ വേലകൾ കുറച്ചുകൂടി ഗൗരവമായപ്പോഴാണ് ഇരുമ്പിന്റെ ചെറിയ ഉളിയും സിമന്റ് ചട്ടുകവും കൂർത്ത ഇരുമ്പിൻ കഷണവുമൊക്കെ സംഘടിപ്പിച്ചത്. സിമന്റ് കട്ടകളെ പിന്നീട് ഒരുമിച്ചു ചേർക്കാൻ സാധാരണ സിമന്റും ഉപയോഗിച്ചു.
വെട്ടിമാറ്റൽ
വേരുകൾ കണ്ടാൽത്തന്നെ അവ ഉപയോഗിച്ചു നിർമിക്കാവുന്ന ശില്പങ്ങളുടെ ഏതാണ്ടൊരു രൂപം വിനോദിന്റെ മനസിൽ തെളിയും. വേരുകളിൽ ശീമക്കൊന്ന, കണിക്കൊന്ന മുതൽ തേക്ക് വരെ നിർമിതിക്കു ഉപയോഗിച്ചിട്ടുണ്ട്. കൊത്തിയെടുക്കലല്ല, വെട്ടിമാറ്റലാണ് ശില്പ നിർമാണം. "വേണ്ടായെന്നു തോന്നുന്ന ഭാഗം മാത്രം ചെത്തിയോ വെട്ടിയോ മാറ്റിയാൽ മതി. പഴക്കമുള്ള വേരാണെങ്കിൽ കൊന്നയുടെ വേരിലും തേക്കിലെന്ന പോലെ നല്ല ശില്പങ്ങൾ പണിയാം. ഒരു കെമിക്കലും ആവശ്യമില്ലാതെ അവ കല പോലെത്തന്നെ കാലാതിവർത്തിയായി നിലനിൽക്കും. ഒരു കൃത്രിമ ചേരുവയും പുരളാതെ മുറ്റത്തിരുന്നു മഴയും വെയിലുമൊക്കെകൊണ്ട് കലയുടെയും കൈക്കരുത്തിന്റെയും ചാരുതയോടെ നിൽക്കും- വിനോദ് പറയുന്നു. ആവശ്യത്തിനു വെള്ളം ചേർത്തു സിമന്റ് കുഴച്ച് പ്ലാസ്റ്റർ ചെയ്യാത്ത ഭിത്തിയിൽ തേച്ചുപിടിപ്പിച്ചു ചുവർശില്പങ്ങളും നിർമിക്കാം. "അങ്ങനെ തേച്ചെടുത്ത ഒരു ബുദ്ധപ്രതിമ കണ്ട് പലരും അഭിനന്ദിച്ചിരുന്നു.
ശില്പിയുടെ ശ്രദ്ധ
ചിത്രങ്ങളിൽനിന്നുതന്നെയാണ് ശില്പങ്ങളും പിറക്കുന്നത്. എന്നാൽ, ചിത്രങ്ങൾ പെയിന്റ് ചെയ്ത ശേഷവും തിരുത്താനും ഭാവം മാറ്റാനും നിറങ്ങൾ മാറ്റാനും പുതുക്കാനുമെല്ലാം കഴിയും. പക്ഷേ, ശില്പ നിർമാണത്തിൽ ഈ സൗകര്യമില്ല. സൂക്ഷ്മതയില്ലെങ്കിൽ ശില്പത്തിന്റെ ചെവിയോ മൂക്കോ വിരലോ ഒക്കെ വികൃതമായിപ്പോകാം. വികാരങ്ങൾ വ്രണപ്പെടുത്താനുള്ളതാണ്', ഒറ്റവരച്ചിത്രങ്ങൾ, 'മനസ് മറന്നുവയ്ക്കുന്ന ഇടങ്ങൾ' തുടങ്ങിയ കവിതാസമാഹാരങ്ങളും വിനോദിന്റേതായി പുറത്തുവന്നിട്ടുണ്ട്. ശില്പ നിർമാണം, ചിത്രരചന, കവിതയെഴുത്ത് എന്നിവയിലൊന്നും ഒരു ദിവസത്തെ പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നതാണ് തന്റെ മുതൽക്കൂട്ടെന്നു വിനോദ് ചിരിച്ചുകൊണ്ടു പറയുന്നു. പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പെക്ടറായ വിനോദ് ജോലിക്കു ശേഷം കിട്ടുന്ന സമയമാണ് കലാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. ചിത്രകാരൻകൂടിയായ പിതാവ് ദാമോദരൻ, അമ്മ ശാന്തകുമാരി, കലാകാരനായ സഹോദരൻ രമേഷ് എന്നിവർ നിറഞ്ഞ പ്രോത്സാഹനത്തോടെ വിനോദിന്റെ കൂടെയുണ്ട്. ഭാര്യ രമ്യ പുറത്തൂർ സ്കൂളിൽ അധ്യാപിക. ഏഴാം ക്ലാസ് വിദ്യാർഥി വരദ് വിനോദ്, നാലാം ക്ലാസ് വിദ്യാർഥിനി വൻഷിക വേദ എന്നിവർ മക്കളാണ്.
ഒരു മാർപാപ്പ,ഒരുപിടി ലോകനേതാക്കൾ
വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലേക്കു കടക്കുമ്പോൾ ഒരു വലിയ എണ്ണച്ചായ ചിത്രത്തിൽ ആരുടെയും കണ്ണുടക്കും. നന്നേ മെലിഞ്ഞ പോൾ ആറാമൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിവിധ ലോകമതങ്ങളിലെ ആത്മീയ നേതാക്കളെ കരങ്ങൾ നീട്ടി സ്വാഗതം ചെയ്യുന്ന ഒരു സാങ്കല്പിക രംഗം. ഫ്രഞ്ച് കലാകാരി ഡോളോറസ് പുത്തോഡ് (Dolores Puthod) 1978ൽ വരച്ച ചിത്രം. "ദൈവത്തിന്റെ അനുധാവകർ' എന്ന പേരിൽ അറിയപ്പെടുന്ന ഈ ചിത്രം കത്തോലിക്കാ സഭയുടെ സാർവത്രികതയുടെ പ്രകാശനമായി കരുതപ്പെടുന്നു. സത്യം അന്വേഷിക്കുന്ന എല്ലാ ആളുകൾക്കും പൊതുവായുള്ള സഹനത്തിന്റെ പ്രതീകമായ മിശിഹായുടെ കുരിശ് മാർപാപ്പയുടെ നിഴലിൽ ചിത്രീകരിച്ചിരിക്കുന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. "എക്ലേസിയം സുവാം' (1964) എന്ന ചാക്രിക ലേഖനത്തിലൂടെ ലോകമതങ്ങളുമായി സംഭാഷണത്തിന് ആഹ്വാനം ചെയ്ത പോൾ ആറാമൻ മാർപാപ്പയോടുള്ള ആദരസൂചകമായിട്ടാണ് ഡോളോറസ് പുത്തോഡ് ഈ ചിത്രം ഒരുക്കിയത്. തന്റെ അപ്പസ്തോലിക യാത്രകളിൽ മതാന്തരസംവാദത്തിനു പാപ്പാ മുൻകെയെടുത്തിരുന്നു.
ലോക നേതാക്കൾ
ടിബറ്റൻ ബുദ്ധിസത്തിന്റെ നേതാവായ ദലൈലാമ, ഹിന്ദുധർമത്തിന്റെ മഹാനായ വക്താവ് മഹാത്മാ ഗാന്ധി, ഇസ്ലാമിക മതനേതാവും ഭരണാധികാരിയുമായ ഫൈസൽ രാജാവ്, ലാവോസിലെ പരമോന്നത ബുദ്ധമതാചാര്യൻ ധർമയാന മഹാ തേരാ ഫ്ര ബുദ്ധജിനോരോത്, റഷ്യൻ ഓർത്തഡോക്സ് മെത്രാപ്പോലീത്താ നിക്കോദിം, അന്ത്യോക്യയിലെ മറോനീത്ത പാത്രീയാർക്കീസ് പീറ്റർ ഖൊറൈഷ്, അക്രൈസ്തവർക്കു വേണ്ടിയുള്ള വത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രസിഡന്റായിരുന്ന കർദിനാൾ സെർജിയോ പിഗെനഡോളി, കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് മെലിറ്റോൺ, തായ്ലൻഡിലെ ബുദ്ധമതാചാര്യൻ സോംഡെറ്റ് ഫ്രാ വണ്ണാരത്ത്, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് അത്തനാഗോറസ്, കാന്റർബറി ആർച്ച്ബിഷപ്പും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രൈമറ്റുമായിരുന്ന മൈക്കൽ റാംസെ എന്നിവരെ പോൾ ആറാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ സ്വീകരിക്കുന്നതാണ് ഈ സാങ്കല്പിക ചിത്രീകരണം. ഇവരിൽ മഹാത്മാഗാന്ധി, ഫൈസൽ രാജാവ്, നിക്കോദിം മെത്രാപ്പോലീത്ത എന്നിവർ പോൾ ആറാമൻ മാർപാപ്പയുമായി കണ്ടുമുട്ടിയിട്ടില്ല. ഫൈസൽ രാജാവ് ഒഴികെ എല്ലാവരും വത്തിക്കാൻ സന്ദർശിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി 1931 ഡിസംബർ 13നു വത്തിക്കാൻ സന്ദർശിച്ചിരുന്നെങ്കിലും മാർപാപ്പയുമായി കണ്ടുമുട്ടിയില്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ "അക്രൈസ്തവ മതങ്ങൾ' എന്ന പ്രമാണരേഖയിലൂടെ ലോക മതങ്ങളുമായുള്ള സംവാദവും സഹവർത്തിത്വവും പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക മതനേതാക്കൾ ഒരിമിച്ചു വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കു സാഹചര്യമൊരുങ്ങിയിരുന്നില്ല. അക്കാലത്താണ് പുത്തോഡിന്റെ ഭാവനയിൽ ഇത്തരമൊരു ചിത്രം രൂപപ്പെടുന്നത്. 1986 ഒക്ടോബർ 27ന് ആ ഭാവന യാഥാർഥ്യമായി. മതാന്തര പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോക മതങ്ങളുടെ പ്രതിനിധികളെ ഇറ്റലിയിലെ സെന്റ് ഫ്രാൻസിസിന്റെ നാടായ അസീസിയിൽ ഒരുമിച്ചുകൂട്ടി ലോകസമാധാനത്തിനു വേണ്ടി പ്രാർഥിച്ചു. ഈ പാത പിന്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ അക്രൈസ്തവ മതങ്ങൾ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അമ്പതാം വാർഷികത്തിൽ 2015 ഒക്ടോബർ 28നു വത്തിക്കാൻ ചത്വരത്തിൽ ലോക മതനേതാക്കളെ വിളിച്ചുചേർത്തിരുന്നു.
ഇതൊരു കൊച്ചു കാര്യമല്ല!
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർഥത്തിൽ ചരിത്രനേട്ടം. ശേഷം ആ ഗായിക സ്വന്തം പിതാവിനെക്കുറിച്ചു പറഞ്ഞു- എന്റെ പിതാവിനു വലിയ സന്തോഷമായി. അദ്ദേഹമാണ് പാട്ടുപാടിത്തുടങ്ങാൻ എനിക്കു പ്രചോദനമായത്. സംഗീതം കരിയറായി എടുക്കണമെന്ന് എന്നോടു പറഞ്ഞതും അദ്ദേഹമാണ്. എന്നിലൊരു ചെറിയ സ്പാർക് അദ്ദേഹം കണ്ടിരിക്കാം... ആ പിതാവിനെ നിങ്ങളറിയും- മറ്റാരുമല്ല, കുമാർ സാനു!
അച്ഛൻ പ്രശസ്തനായ ഗായകനാണെന്നു കരുതി മകൾ വലിയ ഗായികയാകണമെന്നില്ല. സംഗീതം ജീവിതമാർഗമായി തെരഞ്ഞെടുക്കണമെങ്കിൽ കഴിവും അവസരങ്ങൾകിട്ടാനുള്ള ഭാഗ്യവും മാത്രംപോരാ, ധൈര്യവും വേണം. ഷാനണ്‍ എന്ന, ഇന്ത്യൻ വേരുകളുള്ള, ലണ്ടനിൽ വളർന്ന പെണ്‍കുട്ടിക്ക് ആ ധൈര്യം പകർന്നത് പിതാവുതന്നെയാണ്. അമ്മയ്ക്ക് ഒട്ടും ധൈര്യം ഉണ്ടായിരുന്നുമില്ല. മകളെ പാടാൻ പ്രോത്സാഹിപ്പിച്ച ആ പിതാവ് കുമാർ സാനുവാണ്- 90കളിൽ ബോളിവുഡ് സംഗീതലോകം ഏറ്റവുമധികം ആഘോഷിച്ച പ്രിയഗായകൻ. ഷാനണ്‍ കെ. എന്ന പേര് ഇന്ത്യയിലെ സംഗീതപ്രേമികൾക്ക് ഇപ്പോഴും അത്ര പരിചിതമല്ല. ചെറുപ്രായത്തിൽതന്നെ അമ്മ സലോനിക്കൊപ്പം മുംബൈയിൽനിന്ന് വിദേശത്തേക്കു കൂടുമാറിയ പെണ്‍കുട്ടി. ലണ്ടനിലെ പഠനകാലത്ത് സംഗീതവും അഭ്യസിച്ചു. ഹിന്ദി സിനിമാഗാനരംഗത്ത് സമാനതകളില്ലാത്ത തിരക്കുമായി മുന്നേറിയ കുമാർ സാനു മകളെ കാണാൻ എത്തിയിരുന്നത് ഒന്നോ രണ്ടോ വർഷം കൂടുന്പോഴാണ്. പിതാവിന്റെ അസാന്നിധ്യം തന്നിൽ എന്നും ഒരു കുറവായി അനുഭവപ്പെട്ടിരുന്നുവെന്ന് ഷാനണ്‍ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്. നീ എന്തിനാണ് ഇത്ര വേഗത്തിൽ വളരുന്നതെന്ന് അത്ഭുതപ്പെടാറുണ്ട് അച്ഛൻ. അദ്ദേഹം വരുന്പോഴാണ് ഞങ്ങൾ കുടുംബമായുള്ള യാത്രകൾക്കു പോകാറുള്ളത്. അദ്ദേഹത്തിന്റെ ജോലിയും തിരക്കുകളും പൂർണമായി മനസിലാക്കിയാണ് ഞാനും അമ്മയും ജീവിച്ചത്- ഷാനണിന്റെ ഓർമ.
പാട്ടും അഭിനയവും
ലണ്ടനിലെ റോയൽ അക്കാദമി ഓഫ് മ്യൂസിക്കിലാണ് ഷാനണ്‍ സംഗീതം പഠിച്ചത്. പിന്നീട് അമേരിക്കയിലെ പ്രശസ്തമായ ലീ സ്ട്രാസ്ബർഗ് തിയറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു. അങ്ങനെ അഭിനയവും തുടങ്ങി. ജസ്റ്റിൻ ബീബറിനു ഹിറ്റുകൾ സമ്മാനിച്ച പൂ ബെയറിന്റെ എ ലോംഗ് ടൈം എന്ന പാട്ടിലൂടെ 2018ൽ അരങ്ങേറി. ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ നാലു കോടിയിലേറെ തവണയാണ് യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടത്. പിന്നീട് മ്യൂസിക് പ്രൊഡ്യൂസർ കൈലീ ടൗണ്‍സെൻഡ്, ബോളിവുഡ് ഗായകൻ സോനു നിഗം തുടങ്ങിയവർക്കൊപ്പം പാട്ടുകളിലും, ദ ബിഗ് ഫീഡ് എന്ന സിനിമയിലും റയാൻ കെല്ലിയുടെ ഷോർട്ട് ഫിലിമിലും സഹകരിച്ചു. ഇതിനിടെ ചൽ സിന്ദഗി എന്ന ഹിന്ദി ചിത്രത്തിലും ഷാനണ്‍ സ്ക്രീനിലെത്തി. ഒട്ടേറെ പുരസ്കാരങ്ങളും നേടി. ഷാനണിന്റെ ഒറിജിനൽ ഇൻഡി-പോപ് ട്രാക്കുകളെല്ലാം ശ്രദ്ധനേടിയവയാണ്. ഗിവ് മീ യുവർ ഹാൻഡ്, ഓൾവേയ്സ്, റണ്‍, റീട്രേസ് തുടങ്ങിയവയെല്ലാം സംഗീതപ്രേമികൾ സ്വീകരിച്ചു- ഇന്ത്യയിൽ അത്ര അറിയപ്പെട്ടില്ലെങ്കിലും.
കൊച്ചെല്ല 25
അമേരിക്കയിലെ കലിഫോർണിയയിൽ നടക്കുന്ന ബൃഹത്തായ സംഗീത-കലോത്സവമാണ് കൊച്ചെല്ല. ജനങ്ങളുടെ പങ്കാളിത്തം അത്ഭുതകരമായി കൂടിയതോടെ രണ്ടു വ്യത്യസ്ത ഇവന്റുകളായി രണ്ടു വാരാന്ത്യങ്ങളിലാണ് ഇപ്പോൾ സംഗീതോത്സവം നടത്തുന്നത്. ഇക്കൊല്ലത്തെ പരിപാടിക്ക് ഇന്നു സമാപനമാകും. ലേഡി ഗാഗ, ജെന്നീ കിം, ബ്ലാക്പിങ്ക് തുടങ്ങിയവർക്കൊപ്പം മലയാളികളുടെ അഭിമാനമായ റാപ് താരം ഹനുമാൻകൈൻഡും ഇത്തവണ കൊച്ചെല്ലയുടെ വേദികളിലെത്തി. ചെണ്ടമേളംകൊണ്ട് ത്രസിപ്പിക്കുന്നതായിരുന്നു ഹനുമാൻകൈൻഡിന്റെ പാട്ട്. 1.20 ലക്ഷം കാണികൾക്കു മുന്നിലാണ് ഷാനണ്‍ തന്റെ പാട്ടുമായെത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചെല്ലയിൽ എത്തുന്ന ആദ്യത്തെ ഇൻഡീ ഇന്ത്യൻ-ഒറിജിൻ ഗായികയെന്ന സ്ഥാനവും ഷാനണിനു സ്വന്തം. ഷാനണിന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി. പവർ-പാക്ക്ഡ് പെർഫോർമൻസ് എന്നാണ് വിശേഷണം. ആരാധകരെ ആവേശംകൊള്ളിക്കുന്ന എനർജി. അസാധ്യ ആത്മവിശ്വാസം- കാഴ്ചക്കാരും കമന്റുകളും അനുനിമിഷം കൂടുന്നു. ഏതൊരു ഇന്ത്യൻ- ഒറിജിൻ ഇൻഡീ ആർട്ടിസ്റ്റിന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ കൊച്ചെല്ല വേദിയുണ്ടാകും. അതിർത്തികൾ ഭേദിച്ച് തന്റെ സ്വരം കേൾപ്പിക്കുകയെന്ന സ്വപ്നം. ശാസ്ത്രീയ സംഗീതം തുടങ്ങി റിഥം ആൻഡ് ബ്ലൂസ് ആയാലും പോപ് ആയാലും ഇന്ത്യൻ സംഗീതം വളരെ സന്പന്നമാണ്, ഒപ്പം മൂല്യം കൃത്യമായി തിരിച്ചറിയപ്പെടാത്തതും. ഇത് മഹത്തായൊരു കാര്യത്തിന്റെ തുടക്കമാണെന്ന് ഞാൻ കരുതുന്നു- ഷാനണ്‍ പറഞ്ഞു. ഉറപ്പായും നീയൊരു ഗായകയാവുമെന്നു ധൈര്യംപകർന്ന അച്ഛന്റെ വിജയംകൂടിയാണ് ഈ വാക്കുകൾ. സാനുവിന്റെ ഇളയമകൾ അനബെൽ ഗാനരചയിതാവാണ്.
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ, സംഗീതലോകത്തെ അതികായന്മാരുടെ പ്രിയപ്പെട്ടവർ... സ്ട്രിംഗുകൾക്കു ജീവൻ പകരുന്ന ഒരു സംഘം കലാകാരന്മാരുടെ വിശേഷങ്ങൾ ഈ ഈസ്റ്റർ ദിനത്തിൽ വായിക്കാം...
ഈ സ്ട്രിംഗ്സുകൾക്കു ജീവനുണ്ട്... ആ സംഗീതമഴയിൽ കുളിർകൊണ്ടിരിക്കുന്പോൾ ആർക്കും തോന്നിപ്പോകും. സ്ട്രിംഗുകളിലൂടെ മിന്നൽ വേഗത്തിൽ വിരലുകൾ ഒരുമിച്ചു നൃത്തംവയ്ക്കുന്നതു കാണുന്നതുതന്നെ ഒരു അഴകാണ്. വിരലുകൾ മാത്രമല്ല, അവരുടെ മനസുകളും ഒരുമിച്ചു നൃത്തം ചെയ്യുന്നതുകൊണ്ടാണ് കൊച്ചിൻ സ്ട്രിംഗ്സ് എന്ന അപൂർവ സംഗീതകൂട്ടായ്മ കൊച്ചിയുടെ അഭിമാനമായി മാറിയിരിക്കുന്നത്. സംഗീത വിശേഷങ്ങളും ഈസ്റ്റർ സന്തോഷങ്ങളും നേരിട്ടറിയാനായി കൊച്ചിൻ സ്ട്രിംഗ്സിൽ എത്തുന്പോൾ കരോൾ ജോർജ്, ജോസ് കുട്ടി, ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ് ആന്റണി തുടങ്ങി എല്ലാവരും നല്ല തിരക്കിലായിരുന്നു. ജേക്സ് ബിജോയ് ഈണമൊരുക്കിയ, വൈകാതെ തിയറ്ററിലെത്തുന്ന തുടരും എന്ന മോഹൻലാൽ ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്കോർ റിക്കാർഡിംഗിലായിരുന്നു എല്ലാവരും. ആരാണ് കൊച്ചിൻ സ്ട്രിംഗ്സ് എന്നു ചോദിച്ചാൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മയാണ് എന്നതാണ് ലളിതമായ ഉത്തരം.
റെക്സ് ഐസക്കിന്റെ ശിഷ്യർ
റെക്സ് ഐസക്കിന്റെ ശിഷ്യർ എന്നു പറഞ്ഞാൽ സംഗീതം അറിയുന്നവർക്ക് ഇവരുടെ മികവ് അറിയാൻ അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല. വെസ്റ്റേൺ നൊട്ടേഷനിലൂടെ സംഗീത ഉപകരണങ്ങൾ വായിക്കുന്ന രീതി ഇന്ത്യയിൽ വളർത്തിക്കൊണ്ടുവന്ന റെക്സ് ഐസക് ആണ് ഈ വയലിൻ ട്രൂപ്പിന് അടിസ്ഥാനമിട്ടത്. അദ്ദേഹത്തിൽനിന്നു വയലിൻ പഠിച്ചിരുന്ന ഒരു കൂട്ടം യുവാക്കളാണ് വർഷങ്ങൾക്കു മുമ്പ് കൊച്ചിൻ സ്ട്രിംഗ്സിന്റെ പിറവിക്കു ചുക്കാൻ പിടിച്ചത്. ഇവരിൽ പലരും കൊച്ചിൻ കലാഭവൻ, സിഎസി എന്നിവിടങ്ങളിൽ റെക്സിന്റെ ശിഷ്യരായിരുന്നു. ഇവരും ഇവരുടെ വിദ്യാർഥികളും ചേരുന്നതാണ് ഇന്നുള്ള കൊച്ചിൻ സ്ട്രിംഗ്സ്. 25ൽ അധികം കലാകാരന്മാരുടെ കൂട്ടായ്മ. വയലിൻ, വിയോള, സെല്ലോ, ഡബിൾ ബേസ് തുടങ്ങിയ സ്ട്രിംഗ് ഉപകരണങ്ങൾ വായിക്കുന്ന സൂപ്പർ താരങ്ങളാണ് ഈ കൂട്ടായ്മയുടെ കരുത്ത്.
റഹ്മാൻ മുതൽ കീരവാണി വരെ
സംഗീതലോകത്തെ അതികായന്മാരായ എ.ആർ. റഹ്മാൻ, കീരവാണി, വിദ്യാസാഗർ തുടങ്ങിയവരുടെ സിനിമാ ഗാനങ്ങൾക്കും പല സ്റ്റേജ് ഷോകൾക്കും സ്ട്രിംഗ്സ് ഒരുക്കുന്നത് കൊച്ചിൻ സ്ട്രിംഗ്സിലെ കലാകാരന്മാരാണ്. ഏറെ വർഷങ്ങളായി എ.ആർ. റഹ്മാന്റെ ലൈവ് സ്റ്റേജ് ഷോകളിലെ നിത്യസാന്നിധ്യമാണ് ഈ ടീം. സംഗീത സംവിധായകൻ കീരവാണി കഴിഞ്ഞ മാസം ഹൈദരാബാദിൽ നടത്തിയ സംഗീത പരിപാടിക്കു സ്ട്രിംഗ്സ് വായിച്ചതും ഇവർത്തന്നെ. കൊച്ചിൻ സ്ട്രീംഗ്സിന്റെ വയലിൻ ഈണം മുഴങ്ങാത്ത നഗരങ്ങളുണ്ടോയെന്നു സംശയം. കാരണം പ്രഗല്ഭരായ പല സംഗീതജ്ഞരുടെ പരിപാടികൾക്കും ഇവർക്കു വിളിയെത്തും. എറണാകുളത്താണ് റിക്കാർഡിംഗ് എങ്കിൽ കീരവാണി, വിദ്യാസാഗർ തുടങ്ങി എല്ലാവർക്കും കൊച്ചിൻ സ്ട്രിംഗ്സിലെ ടീം മതിയെന്നു നിർബന്ധം. അത്രയ്ക്കുണ്ട് അവർക്കൊക്കെ ഈ കലാകാരന്മാരുടെ മികവിലും പ്രതിഭയിലുമുള്ള വിശ്വാസവും മതിപ്പും. ട്രൂപ്പിലെ പല കലാകാരന്മാരും വർഷങ്ങളോളം പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ളവരാണ്. ട്രൂപ്പിലെ പല കലാകാരന്മാരും പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിലും പ്രമുഖ ബാൻഡുകളിലും സ്ട്രിംഗ്സ് വായിക്കുന്നു.
ഭാഷകളും കടന്ന്
മലയാളത്തിലെ മാത്രമല്ല വിവിധ ഭാഷകളിലെ സിനിമകൾക്കായി ഇവർ വയലിൻ വായിക്കുന്നുണ്ട്. സർക്കീട്ട്, സംശയം തുടങ്ങിയ മലയാള ചിത്രങ്ങളുടെ ജോലികളാണ് അടുത്തിടെ പൂർത്തിയായത്. അണിയറയിൽ പല ഗാനങ്ങളും ഒരുങ്ങുന്നുമുണ്ട്. മുൻകാല സംഗീത സംവിധായകരായ ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ, എം.കെ. അർജുനൻ തുടങ്ങിയവർക്കൊപ്പം തുടങ്ങിയ കൊച്ചിൻ സ്ട്രിംഗ്സിന്റെ സംഗീത യാത്ര പിന്നീട് ജോൺസൺ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ബേണി - ഇഗ്നേഷ്യസ് എന്നിവരിലൂടെ കടന്ന് ഇന്നത്തെ യുവ സംഗീത സംവിധായകരായ എം. ജയചന്ദ്രൻ, ബിജിബാൽ, ഗോപി സുന്ദർ, ഷാൻ റഹ്മാൻ, ജേക്ക്സ് ബിജോയ്, കൈലാസ് മേനോൻ, ഹിഷാം അബ്ദുൾ വഹാബ്, രാഹുൽ രാജ് തുടങ്ങിയവരിൽ എത്തിനിൽക്കുന്നു.
ക്രിസ്തീയ ഭക്തിഗാനങ്ങൾക്കൊപ്പം
നൂറുകണക്കിനു ക്രിസ്തീയ ഭക്തിഗാനങ്ങൾക്കായി സംഗീതം പൊഴിച്ച വയലിനുകളാണ് കൊച്ചിൻ സ്ട്രിംഗ്സിന്റെ ഈസ്റ്റർ സന്തോഷം. ക്രിസ്തീയ ഭക്തിഗാന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വയലിൻ ജേക്കബ്, ഇപ്പോഴും സജീവമായുള്ള പീറ്റർ ചേരാനല്ലൂർ, ജെർസൺ ആന്റണിയവരുടെ സംഗീതങ്ങൾക്ക് അകന്പടി കൊച്ചിൻ സ്ട്രിംഗ്സിന്റെ വയലിനുകളായിരുന്നു. ജാതിമതഭേദമെന്യേ ജനങ്ങൾ നെഞ്ചിലേറ്റിയ ഇസ്രയേലിൻ നാഥനായ, ദൈവസ്നേഹം വർണിച്ചിടാൻ... തുടങ്ങിയ ഗാനങ്ങൾ കേൾക്കുന്പോൾ ഒാർക്കുക പശ്ചാത്തലത്തിലെ ദിവ്യാനുഭൂതി പകരുന്ന ഒാർക്കസ്ട്രയിൽ ഇവരുടെ വിരൽ സ്പർശമുണ്ട്. ഒരു സംഗീതട്രൂപ്പ് കാലത്തെ അതിജീവിച്ചു മുന്നോട്ടുപോകണമെങ്കിൽ അതിൽ സംഗീതപ്രതിഭകൾ ഉണ്ടായാൽ മാത്രം പോരാ, അവർക്ക് ഇഴയടുപ്പമുള്ള മനസുകളും വേണം. അക്കാര്യത്തിൽ അനുഗ്രഹിക്കപ്പെട്ടതാണ് കൊച്ചിൻ സ്ട്രിംഗ്സ് എന്ന് വയലിനിസ്റ്റുകളായ ജോസുകുട്ടിയും കരോൾ ജോർജും പറയുന്നു.
അഭിമാന നിമിഷം
പ്രമുഖ വിഎസ്ടി (വിർച്വൽ സ്റ്റുഡിയോ ടെക്നോളജി- വിലകൂടിയ ഹാർഡ് വെയറിനെ ആശ്രയിക്കാതെ സംഗീതജ്ഞർക്ക് വൈവിധ്യമാർന്ന സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന പ്ലഗ്ഇൻ) നിർമാതാക്കളായ ഓർക്കസ്ട്രൽ ടൂൾസ് എന്ന ജർമൻ കമ്പനി സ്വര എന്ന പേരിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ വിഎസ്ടി ഈയിടെ പുറത്തിറക്കിയപ്പോൾ ഇന്ത്യയിൽനിന്നു കൊച്ചിൻ സ്ട്രിംഗ്സിനെയാണ് തെരഞ്ഞെടുത്തത്. കൊച്ചിൻ സ്ട്രിംഗ്സിലെ താരങ്ങളാണ് ഇതിൽ വായിച്ചിരിക്കുന്നത്. ട്രൂപ്പിലെ പല അംഗങ്ങളും സിംഫണി, ഓർക്കസ്ട്ര ഓഫ് ഇന്ത്യ അടക്കം പല വെസ്റ്റേൺ ക്ലാസിക്കൽ ഓർക്കസ്ട്രകളിലും സജീവമാണ്.
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേണ്‍ ക്ലാസിക്കൽ മ്യൂസിക്കിനെ നിർവചിച്ച ആ ജർമൻ സംഗീതേതിഹാസത്തിന്റെ പേര് ഒരുരാത്രികൊണ്ട് വീണുകിട്ടിയതല്ല അദ്ദേഹത്തിന്. അതിനുപിന്നിൽ പതിറ്റാണ്ടുകൾനീണ്ട സമർപ്പണത്തിന്റെ കഥയുണ്ട്... നാളെ അദ്ദേഹത്തിന്റെ നൂറ്റിമൂന്നാം ജന്മവാർഷികദിനം.
പത്തുവർഷം പരിശീലിച്ചാൽ നിങ്ങൾക്ക് സ്വയം സന്തോഷിക്കാവുന്നവിധം വായിക്കാം. ഇരുപതു വർഷത്തിനുശേഷം നിങ്ങൾ ഒരുപക്ഷേ വേദികളിൽ ശ്രോതാക്കളെ സന്തോഷിപ്പിക്കുന്നയാളാവാം.. വീണ്ടുമൊരു പത്തുവർഷം കഴിഞ്ഞാൽ നിങ്ങൾക്ക് സ്വന്തം ഗുരുവിനെയും തൃപ്തനാക്കാൻ കഴിഞ്ഞേക്കും.. എന്നാൽ പിന്നെയും ഒരുപാടു വർഷങ്ങൾ പരിശീലിച്ചാലേ നിങ്ങളൊരു യഥാർഥ സംഗീതകാരനാവൂ.. അന്നു ചിലപ്പോൾ ഈശ്വരനെ സന്തോഷിപ്പിക്കാൻ സാധിച്ചേക്കും.. -എന്തൊരു കൃത്യമായ വീക്ഷണമാണ്! ഇതു പറഞ്ഞത് സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാൻ ആണ്, തരിന്പും സംശയമില്ലാതെ യഥാർഥ സംഗീതജ്ഞനെന്നു വിളിക്കാവുന്നയാൾ. ഉദയത്തിനുമുന്പേ തുടങ്ങി ദിവസവും 18 മണിക്കൂർ വരെ നീളുമായിരുന്ന പരിശീലനംകൊണ്ട് രത്നംപോലെ തിളങ്ങിയയാൾ... ലോകത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞനെന്ന് സാക്ഷാൽ യെഹുദി മെനുഹിൻ വിശേഷിപ്പിക്കണമെങ്കിൽ ആ മഹത്വം എത്രയോ ഒൗന്നത്യമുള്ളതാകണം!
പാട്ടുസഞ്ചാരങ്ങൾ
സംഗീതവുമായി ലോകമെങ്ങുമെത്തിയ ഉസ്താദ് അലി അക്ബർ ഖാനു പിന്നിൽ പാട്ടുപഠിക്കാനായി എട്ടാം വയസിൽ വീടുവിട്ടിറങ്ങിപ്പോയ ഒരാളുണ്ട്- പിതാവ് ആചാര്യ ബാബാ അലാവുദീൻ ഖാൻ. ഇന്നത്തെ ബംഗ്ലാദേശിലെ ശിബ്പുരിൽനിന്ന് കോൽക്കത്തവരെ പോയി വായ്പ്പാട്ടും വയലിനും ക്ലാരിനെറ്റും പുല്ലാങ്കുഴലും പിയാനോയും പഠിച്ചയാളായിരുന്നു അദ്ദേഹം. ഒടുക്കം ഉസ്താദ് അഹ്മദ് അലി ഖാനു മുന്നിൽ സരോദ് പഠിക്കാനെത്തി. മൂന്നുവർഷമായപ്പോൾ അദ്ദേഹം പറഞ്ഞു- എനിക്കറിയാവുന്നതെല്ലാം നിന്നെ പഠിപ്പിച്ചുകഴിഞ്ഞു! എന്നാൽ അലാവുദീൻ ഖാന് അതു മതിയായിരുന്നില്ല. ആത്മഹത്യയ്ക്കു തൊട്ടടുത്തുവരെയെത്തിയ കഷ്ടപ്പാടുകൾ പിന്നിട്ട് അദ്ദേഹം വിഖ്യാതനായ മുഹമ്മദ് വാസിർ ഖാനു കീഴിൽ തുടർന്നുപഠിച്ചു. ആ പിതാവിന്റെ മകൻ ഇത്രയും മഹാനായില്ലെങ്കിലല്ലേ അത്ഭുതം. ഒരു ചെറിയ പട്ടണത്തിലെ വീടിന്റെ ജാലകത്തിനു പുറത്തുകാണുന്ന റോഡിനപ്പുറം എന്താണെന്നറിയാത്ത കുട്ടിക്കാലം കടന്നാണ് അലി അക്ബർ ഖാൻ ലോകമറിയുന്ന സംഗീതജ്ഞനായത്. 25 സ്ട്രിംഗുകളുള്ള, ഫ്രെട്ടുകളില്ലാത്ത സരോദ് അദ്ദേഹത്തെ വിശ്വസംഗീതജ്ഞനാക്കുകയായിരുന്നു.
പാട്ട്, മൂന്നാം വയസുമുതൽ
1922 ഏപ്രിൽ 14നു ജനിച്ച അലി അക്ബർ ഖാൻ മൂന്നാം വയസുമുതൽ പിതാവിൽനിന്ന് സംഗീതം പഠിച്ചുതുടങ്ങി. മകനിൽനിന്ന് പിതാവ് അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നത്രേ. കുടുംബം അന്ന് മൈഹറിലാണ് (ഇന്നത്തെ മധ്യപ്രദേശ്). ജോധ്പുർ മഹാരാജാവിന്റെ കൊട്ടാരം സംഗീതജ്ഞനായിരുന്നു അലാവുദീൻ ഖാൻ. സംഗീതത്തിനു അഗ്നിയും വർഷവുമുണ്ടാക്കാനാകുമെന്നു തെളിയിച്ച, അതു മരുന്നിനു പകരമാകുമെന്നുറപ്പിച്ച മിയാ താൻസെന്റെ പാരന്പര്യത്തിൽനിന്നാണ് ആ കുടുംബത്തിന്റെ വേരുകളുറച്ച മൈഹർ ഘരാനയുണ്ടായത്. പിതാവിനുകീഴിൽ ഏതാനും വർഷങ്ങൾ പഠിച്ചശേഷം അലി അക്ബർ ഖാനെ ബംഗാളിൽ മാതൃസഹോദരൻ ഫകീർ ആഫ്താബുദീൻ ഖാന്റെ അടുത്തേക്കയച്ചു- പുല്ലാങ്കുഴലും പെർക്യുഷനും (തബല, പഖാവജ്) പഠിക്കാൻ. താളബോധം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഭാഷ പഠിക്കുന്നതുപോലെയാണ് താൻ അതു പഠിച്ചതെന്ന് ഖാൻസാഹിബ് പിന്നീടു പറഞ്ഞിട്ടുണ്ട്. അവിടെനിന്നു മടങ്ങിയെത്തിയശേഷം അലാവുദീൻ ഖാൻ മകനെ ഒട്ടേറെ ഉപകരണങ്ങൾ പഠിപ്പിച്ചു. ഏതാണ്ടു പത്തുവയസിനു മുന്‍പുതന്നെ ഒരുകാര്യം ഉറപ്പിക്കുകയും ചെയ്തു- മകൻ ഇനി ജീവിതകാലം മുഴുവൻ സരോദ് വായിക്കും!ഏതാണ്ട് 20 കൊല്ലമാണ് പിതാവ് അദ്ദേഹത്തെ പഠിപ്പിച്ചത്. ദിവസവും 18 മണിക്കൂർ പരിശീലനം. അതിൽ 15 മണിക്കൂറും പിതാവ് ഒപ്പമുണ്ടാകും. അറിവ് എങ്ങനെ മറ്റുള്ളവർക്കു പകരണമെന്നും, എങ്ങനെ ഈണമൊരുക്കണമെന്നുമെല്ലാം ആ പരിശീലനത്തിൽ ഉറച്ചു. ഇളയ സഹോദരി റോഷനാര ഖാനും പരിശീലനത്തിൽ ഇടയ്ക്ക് ഒപ്പമുണ്ടാകും. (പിന്നീട് അന്നപൂർണാദേവിയെന്നു പ്രശസ്തയായ സംഗീതജ്ഞയും പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യയുമാണ് റോഷനാര). പിതാവ് പാട്ടുപഠിക്കാനാണ് വീടുവിട്ടതെങ്കിൽ മകൻ പഠനത്തിലെ കടുത്തചിട്ടകളിൽ മനംമടുത്ത് രണ്ടുതവണ വീടുവിട്ടു. തിരിച്ചുകൊണ്ടുവന്ന് വീണ്ടും പഠിപ്പിച്ചു. അലാവുദീൻ ഖാന് 100 വയസുള്ളപ്പോൾ പോലും മകനെ പഠിപ്പിച്ചിരുന്നു. 110-ാം വയസിൽ അദ്ദേഹത്തിന്റെ മരണശേഷം സ്വപ്നത്തിൽവന്നു പഠിപ്പിക്കുമായിരുന്നെന്ന് അലി അക്ബർ ഖാൻ പറയാറുണ്ട്.
ലോകം സംഗീതം
പതിമൂന്നാം വയസിൽ ഉത്തർപ്രദേശിലെ അലഹബാദിലായിരുന്നു ആദ്യത്തെ സരോദ് കച്ചേരി. വായിക്കുന്നത് ശരിയായില്ലെങ്കിൽ കൊന്പന്മാരായ കേൾവിക്കാർ സ്റ്റേജിൽകയറിച്ചെന്നു ചീത്തവിളിക്കുന്ന കാലമാണ്. പക്ഷേ അലി അക്ബർ ഖാന്റെ കച്ചേരി കഴിഞ്ഞപ്പോൾ അവർ സ്റ്റേജിലെത്തി കെട്ടിപ്പിടിച്ചു. അവിടെയൊരിതിഹാസം പിറക്കുകയായിരുന്നു. പതിനഞ്ചാം വയസിൽ ആകാശവാണിയിലെ ആദ്യത്തെ പ്രകടനത്തിന് ഉസ്താദ് അല്ലാ രഖാ ഖാൻ ആയിരുന്നു തബലയിൽ അകന്പടി. വൈകാതെ ആകാശവാണിയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകനായി. ഇരുപതുകളുടെ തുടക്കത്തിൽ എച്ച്എംവിക്കുവേണ്ടി ആദ്യത്തെ റെക്കോർഡിംഗ്. പിതാവിന്റെ വഴികാട്ടലിലൂടെ 1943ലാണ് ജോധ്പുർ മഹാരാജാവിന്റെ കൊട്ടാരം ഗായകനായത്. അവിടെ കച്ചേരികളും പാട്ടുപഠിപ്പിക്കലും ഈണങ്ങളൊരുക്കലുമായി രാജകുമാരനെപ്പോലെ കഴിഞ്ഞു. മഹാരാജാവ് ഉറങ്ങുന്നതുവരെ മണിക്കൂറുകൾ നീളുന്ന ആലാപനം. അദ്ദേഹം ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് അലി അക്ബർ ഖാൻ കൊട്ടാരംവിട്ടത്. തുടർന്ന് ബോംബെയിലെത്തി സിനിമകൾക്കു സംഗീതമൊരുക്കി. ചേതൻ ആനന്ദിന്റെ ആന്ധിയാം, സത്യജിത് റേയുടെ ദേവി, തപൻ സിൻഹയുടെ ഖുദിതോ പശൻ എന്നിവയും അവയിൽ ഉൾപ്പെടും. പിൽക്കാലത്ത് ബെർണാഡോ ബർത്തലൂച്ചിയുടെ ചിത്രത്തിനും സംഗീതമൊരുക്കി.
ജീവിതം, രണ്ടാം ഘട്ടം
1955ൽ ഖാൻസാഹിബിന്റെ ജീവിതം ഒരു വഴിത്തിരിവിലെത്തി. ലോർഡ് യെഹുദി മെനുഹിനെ കണ്ടുമുട്ടിയതായിരുന്നു അത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം യൂറോപ്പും അമേരിക്കയും സന്ദർശിച്ചു. പതിയെ ജീവിതം അമേരിക്കയിലേക്കു പറിച്ചുനടപ്പെട്ടു. അതേക്കുറിച്ച് ഒരിക്കൽ പറഞ്ഞതിങ്ങനെ: ഇതിങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ മനുഷ്യർക്കും സ്നേഹവും സമാധാനവും നൽകുന്നതാകയാൽ ഈ സംഗീതം എല്ലായിടത്തും എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ശേഷമുള്ളത് ലോക സംഗീതചരിത്രത്തിന്റെകൂടി ഭാഗമാണ്. ഇന്ത്യയിൽ സ്ഥാപിച്ച അലി അക്ബർ കോളജ് ഓഫ് മ്യൂസിക് പിന്നീട് കലിഫോർണിയയിലേക്കു മാറ്റി. സ്വിറ്റ്സർലൻഡിൽ ഇതിന്റെ ശാഖയും സ്ഥാപിച്ചു. സ്വപ്നങ്ങൾ സഫലമാക്കാൻ സാധിക്കുന്നയിടം എന്നതുകൊണ്ടാണ് ഇന്ത്യയിൽനിന്നു പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും അദ്ദേഹം അമേരിക്കയിൽ തുടർന്നത്. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന് പടിഞ്ഞാറ് വേരുകളുണ്ടാക്കിയത് അദ്ദേഹമാണ്., പുഷ്പങ്ങൾ വിടർത്തിയതും. രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നൽകി ആദരിച്ചിട്ടുണ്ട്. വിഖ്യാതമായ മക് ആർതർ ഫെലോഷിപ്പും അദ്ദേഹത്തിനു ലഭിച്ചു. കലിഫോർണിയയിൽ 2009 ജൂണ്‍ 18നായിരുന്നു അന്ത്യം. യഥാർഥ സംഗീതം ധനസന്പാദനത്തിനുവേണ്ടിയല്ല, ബഹുമതികൾക്കല്ല, മനസുകളുടെ ആനന്ദത്തിനുവേണ്ടിപോലുമല്ല.. അത് മോക്ഷത്തിലേക്കും സാക്ഷാത്കാരത്തിലേക്കുമുള്ള പാതയാണ്. എനിക്കങ്ങനെയാണു തോന്നുന്നത്- അലി അക്ബർ ഖാൻ.
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ, മികച്ച ശമ്പളമുള്ള ഒരു സർക്കാർ ജോലിതന്നെ ഉപേക്ഷിച്ചു നാടകത്തിനും സ്കിറ്റിനുമൊക്കെ പിന്നാലെ ഒരാൾ വച്ചുപിടിച്ചാലോ?... കാമ്പസുകളുടെ പ്രിയപ്പെട്ട നാടകക്കാരൻ ജോസഫ് പാണാടന്റെ കലാജീവിതം...
ഓഡിറ്റോറിയത്തിലെ ലൈറ്റുകൾ അണഞ്ഞു തുടങ്ങി. ർർണിം... ബെൽ മുഴങ്ങി... അതുവരെ കലപില ശബ്ദങ്ങളുടെ ഇരന്പൽ നിറഞ്ഞിരുന്ന ഹാൾ ശാന്തമാകുന്നു. എല്ലാ കണ്ണുകളും സ്റ്റേജിലെ ആ ചുവന്ന കർട്ടനിലേക്ക്. മൈക്കിലൂടെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി. "അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. രചന, സംവിധാനം പാണാടൻ...' കേരളത്തിലെ നൂറുകണക്കിനു കാന്പസുകളിലും സ്കൂളുകളിലും ക്ലബുകളിലും കലാസംഘങ്ങളിലുമൊക്കെ മുഴങ്ങിയിട്ടുള്ള വാചകം... കല തലയ്ക്കു പിടിച്ച് വീടും നാടും ചെറിയ ജോലിയുമൊക്കെ വിട്ടു ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ, മികച്ച ശമ്പളമുള്ള ഒരു സർക്കാർ ജോലിതന്നെ ഉപേക്ഷിച്ചു നാടകത്തിനും സ്കിറ്റിനുമൊക്കെ പിന്നാലെ ഒരാൾ വച്ചുപിടിച്ചാലോ? അങ്ങനെയൊരു താരമാണ് ജോസഫ് പാണാടൻ എന്ന ചങ്ങനാശേരിക്കാരൻ. കേരളത്തിന്റെ നൂറുകണക്കിനു കലാലയങ്ങളിൽ ആയിരക്കണക്കിനു വിദ്യാർഥികളെ പരിശീലിപ്പിച്ചും പഠിപ്പിച്ചും നാടകവേദികളിലും സ്കിറ്റുകളിലും മൈമുകളിലുമൊക്കെ വേഷം നൽകിയ അണിയറക്കാരൻ. ബൈബിൾ നാടകത്തിലായിരുന്നു തുടക്കം. പിന്നെ സർവകലാശാല മത്സരങ്ങൾക്കു പതിവായി നാടകമെഴുത്ത്, സ്കിറ്റ്, മൈം തയാറാക്കൽ എന്നിങ്ങനെ വർഷങ്ങൾ നീണ്ട കലാജീവിതം ഇപ്പോൾ സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ എന്ന പദവിയിലുമെത്തി. ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരത്തേക്കു മക്കൾക്കൊപ്പം താമസം മാറ്റിയെങ്കിലും നാടകത്തെ വിട്ടിട്ടില്ല. അടുത്തയിടെ രചിച്ച "കിഴവിയുടെ സുവിശേഷം' എന്ന നാടകവും ചങ്ങനാശേരി അതിരൂപത മത്സരത്തിൽ സമ്മാനം നേടി.
പാണാടനും പിള്ളേരും
ചങ്ങനാശേരി മെട്രോപ്പോലീത്തന്‍ ഇടവകാംഗമായിരിക്കെ തന്റെ സഹോദരന് ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ക്ക് അവതരിപ്പിക്കാൻ നാടകമെഴുതാനാണ് പേനയും പേപ്പറുമെടുത്തത്. ആദ്യ നാടകംതന്നെ അതിരൂപതാ ബൈബിള്‍ നാടകോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. "അര്‍ഥാന്തരങ്ങള്‍' എന്നതായിരുന്നു നാടകം. പിന്നീട് തുടര്‍ച്ചയായി എട്ടു തവണ പാണാടനും പിള്ളേര്ക്കുമായിരുന്നു ബൈബിള്‍ നാടകത്തില്‍ ഒന്നാം സ്ഥാനം. ഇനിയും ബൈബിള്‍ നാടകവുമായി പാണാടനും സംഘവുമെത്തിയാല് മറ്റുള്ളവര്‍ക്ക് ഒന്നാം സമ്മാനം നൽകാന് കഴിയാതെ വരുമെന്ന് സ്നേഹസ്വരത്തില്‍ മറ്റുള്ളവരുടെ ഉപദേശം. ഇതിനിടെ, പാണാടന്റെ നാടകങ്ങള്‍ ഒരു പുസ്തകമാക്കാനും അതിരൂപത തീരുമാനിച്ചു. അങ്ങനെയാണ് "സംവത്സരങ്ങളുടെ സംഘഗാഥ' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. അഞ്ചു നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദികനായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം മുന്‍കൈയെടുത്താണ് ഈ നാടക സമാഹാരം പുറത്തിറക്കിയത്. ചങ്ങനാശേരി അതിരൂപതയുടെ ഇപ്പോഴത്തെ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിദ്യാര്‍ഥിയായിരിക്കെ താന്‍ എഴുതിയ ബൈബിള്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പാണാടൻ അഭിമാനത്തോടെ പറയുന്നു. കെസിബിസി ബൈബിള്‍ നാടക മത്സര രംഗത്തും രചന, സംവിധാനം മേഖലകളിൽ തുടർച്ചയായി പാണാടന്റെ നാടകങ്ങൾ അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഇന്റര്‍ നാഷ്ണല്‍ കാത്തലിക് കള്‍ച്ചറല്‍ മീഡിയാ ഓര്ഗനൈസേഷന് അന്തര്‍ദേശിയ പുരസ്കാരം നേടിയ പാണാടന്റെ നാടകങ്ങള്‍ സര്‍വകലാശാലാ തലത്തിലും അവാര്‍ഡുകൾ നേടി.
കാമ്പസ് നാടകങ്ങൾ
എംജി സര്‍വകലാശാലയില്‍ നാടകമേഖലയില്‍ പുരുഷാധിപത്യമായിരുന്ന കാലഘട്ടത്തിലാണ് പാണാടൻ പെണ്പടയുമായി വേദി കയറുന്നത്. 1997ല്‍ വന്ന ഒരു പത്രവാര്‍ത്തയിലെ തലവാചകം ഇങ്ങനെ: അന്തര്‍ സര്‍വകലാശാല കലോത്സവം; പാങ്ങാടന്‍ അരങ്ങിലെ ഓള് റൗണ്ടര്‍'. 1992 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം പാണാടന്‍ എഴുതിയ നാടകവുമായി മത്സരത്തിനെത്തിയ ടീം ആയിരുന്നു എംജി കലോത്സവത്തിൽ വെന്നിക്കൊടി പാറിച്ചത്. ഒരു വനിതാ ടീം ആദ്യമായി നാടകത്തില്‍ ഒന്നാം സ്ഥാനം നേടിയതിനു പിന്നിലും പാണാടനായിരുന്നു. പാണാടൻ ഒരുക്കിയ കോട്ടയം ബിസിഎം കോളജ് 1996ലായിരുന്നു പുതുചരിത്രമെഴുതിയത്. 1997ല്‍ കോട്ടയം ആതിഥേയത്വം വഹിച്ച അന്തര്‍സര്‍വകലാശാല ദക്ഷിണമേഖലാ യുവജനോത്സവത്തില്‍ പാണാടന്‍ രണ്ടു വനിതാ കോളജിലെ താരങ്ങളുമായാണ് മത്സരത്തിനെത്തിയത്. കോട്ടയം ബിസിഎം കോളജ് വിദ്യാര്‍ഥിനികള്‍ക്കായി പൂതപ്പാട്ട് എന്ന നാടകം രചിച്ചു. ഇടശേരിയുടെ കവിതയുടെ നാടകാവിഷ്കാരമായിരുന്നു പൂതപ്പാട്ട്. എറണാകുളം സെന്റ് തെരേസാസിനു വേണ്ടി "മരിച്ചവരുടെ സംഗീതം' എന്ന സ്കിറ്റും ദ ലേഡി എന്ന മൈമും ഇദ്ദേഹം ഒരുക്കി.
ടീം പാണാടൻ
പാണാടന്‍ 1977ല്‍ ചങ്ങനാശേരി എസ്ബി കോളജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ചെറുപ്പം മുതൽ കലാതാത്പര്യങ്ങൾ തലയ്ക്കു പിടിച്ചിരുന്ന ആ ചെറുപ്പക്കാരനു ബാങ്കിലെ കണക്കുകൾ സംതൃപ്തി നൽകിയില്ല. അങ്ങനെ കടുത്ത തീരുമാനം. മികച്ച ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് ഒരു വരുമാനവും ഉറപ്പില്ലാത്ത കലാരംഗത്തേക്ക് ഒറ്റയിറക്കം. 91-92 കാലഘട്ടത്തില്‍ ചങ്ങനാശേരി എസ്ബിക്കുവേണ്ടി "കുഴല്‍ക്കണ്ണാടി' എന്ന സ്കിറ്റിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചുകൊണ്ടാണ് ഈ രംഗത്തു സജീവമായത്. എസ്ബി കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഇളയ സഹോദരന് ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടിയായിരുന്നു ഈ രചന. 1995ലെ എംജി യുവജനോത്സവത്തില്‍ മൈമിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് പാണാടന്റെ കുട്ടികളായിരുന്നു. ചങ്ങനാശേരിയിലെ മൂന്നു കലാലയങ്ങളായ എന്‍എസ്എസ്, എസ്ബി, അസംപ്ഷന്‍ എന്നിവര്‍ക്കായിരുന്നു ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്ഥാനം. 1996ല്‍ മദ്രാസില്‍ നടന്ന അന്തര്‍ സര്‍വകലാശാല സൗത്ത് സോണ്‍ മത്സരത്തിലും ദേശീയ മത്സരത്തിലും എംജിക്ക് സ്കിറ്റില്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയത് പാണാടന്റെ രചനയിലൂടെ.
സിനിമയിലും
തേവര എച്ച്എസ്, ചേര്‍ത്തല എസ്എന്‍, തുടങ്ങി നിരവധി കോളജുകളിലെ വിദ്യാര്‍ഥികളെ 1990കള്‍ മുതല്‍ 2000 വരെ നാടകം, സ്കിറ്റ്, മൈം തുടങ്ങിയവയില്‍ പരിശീലിപ്പിച്ചു നിരവധി ദേശീയ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ശക്തി പകര്‍ന്നത് ഈ കലാകാരന്റെ മികവാണ്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിനു സുവര്‍ണനേട്ടം സമ്മാനിച്ച "ഭാരത് ഭാരത്' എന്ന നാടകത്തിന്റെ അണിയറ ശില്പിയും ഈ ചങ്ങനാശേരിക്കാരനായിരുന്നു. സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഇദ്ദേഹം 91ല്‍ തെരുവു നാടകത്തിനും അവാര്‍ഡ് സ്വന്തമാക്കി. പ്രതീക്ഷയുടെ സംഗീതം എന്ന റേഡിയോ നാടകവും അവസ്ഥാന്തരം എന്ന ടെലി ഫിലിമും ജോസഫിന്റെ കൈയൊപ്പ് വീണതാണ്.ചാവറ അച്ചനെക്കുറിച്ചു സിഎംസി ചങ്ങനാശേരി പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റര്‍ സാങ്ടാ നിര്‍മിച്ച ചാവരുള്‍ എന്ന ടെലിഫിലിമിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചതും ജോസഫായിരുന്നു. സിനിമയിലും പാണാടൻ എന്ന ലേബൽ വീണിട്ടുണ്ട്. സംവിധായകന് രാജസേനന്റെ അസോസിയേറ്റായി നാലു സിനിമകളില്‍ പ്രവര്‍ത്തിച്ചു. ചങ്ങനാശേരി മീഡിയാ വില്ലേജിന്റെ ഭാഗമായി തുടക്കം മുതൽ പ്രവര്‍ത്തിച്ചുവരുന്ന ജോസഫിന്റെ കണ്ണാടിക്കാഴ്ചകള്‍ എന്ന പ്രോഗ്രാം ശ്രദ്ധേയം. ഭാര്യ ലില്ലിക്കുട്ടി വീട്ടമ്മയാണ്. മക്കള്‍: ചാര്‍ളി ലിയോ പാണാടന്‍, ആല്‍ബര്‍ട്ട് ലിയോ പാണാടന്‍.
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹയാണ് ഈ പുരാതന പള്ളികൾ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. നിരണം, നിലയ്ക്കല്‍, കൊട്ടക്കാവ്, കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊക്കമംഗലം, കൊല്ലം, തിരുവിതാംകോട് എന്നിവിടങ്ങളിലായാണ് പള്ളികൾ സ്ഥാപിച്ചത്. ഇതിൽ തിരുവിതാംകോട് സ്ഥാപിക്കപ്പെട്ട പള്ളി അരപ്പള്ളി എന്നാണ് അറിയപ്പെടുന്നത്. അതിനാൽ ഇവയെ പൊതുവായി ഏഴരപ്പള്ളികൾ എന്നു വിളിക്കുന്നു. അരപ്പള്ളി ഇന്നു തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കു സമീപമുള്ള തിരുവിതാംകോട് എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നാണ് ഔദ്യോഗിക നാമമെങ്കിലും അരപ്പള്ളി എന്ന പേരിലാണ് വിഖ്യാതമായത്. ചേരരാജാവ് ഉദിയന്‍ ചേരലാതന് കല്പ്പിച്ചു നല്കിയ അമലഗിരി എന്നൊരു പേരും പള്ളിക്കുണ്ട്. എഡി 63ല്‍ പണികഴിപ്പിക്കപ്പെട്ട ഈ പള്ളി ദക്ഷിണേന്ത്യയില്‍ പര്യടനം നടത്തിയ വേളയില്‍ വിശുദ്ധ തോമശ്ലീഹ സ്വന്തമായി പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിന്റെ ഒരു അപ്പസ്തോലനാല്‍ പണി കഴിപ്പിക്കപ്പെട്ട ലോകത്തെ ഏറ്റവും പുരാതനമായ പള്ളിയായാണ് തിരുവിതാംകോടിലെ അരപ്പള്ളിയെ കണക്കാക്കുന്നത്. എല്ലാ ദിവസവും ആരാധന നടക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്ന് എന്ന വിശേഷണവും അരപ്പള്ളിക്കു സ്വന്തം. പള്ളിയുടെ മൂന്നു പ്രധാന ഭാഗങ്ങള്‍ പണികഴിപ്പിച്ചത് 17-ാം നൂറ്റാണ്ടിലാണ്. പ്രവേശന ഹാൾ ഇരുപതാം നൂറ്റാണ്ടിലാണ് നിർമിച്ചത്.
ദ്രാവിഡ വാസ്തു ശൈലി
ദ്രാവിഡ വാസ്തുശൈലിയിലാണ് പള്ളി നിര്‍മാണത്തില്‍ അവലംബിച്ചിരിക്കുന്നത്. ക്രൈസ്തവതയുടെയും പ്രാദേശിക സംസ്കാരത്തിന്റെയും സ്വാധീനം കാണാം. പ്രൗഢമായ നിര്‍മാണ ശൈലി ആദിമ ക്രിസ്തീയ ആരാധനാക്രമങ്ങളുടെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആധാരശിലയായി നിലകൊള്ളുന്നു. കടുപ്പമേറിയ ഗ്രാനൈറ്റ് പാളികളാലുള്ള നിര്‍മാണമാണ് കാലത്തെ അതിജീവിക്കാന്‍ പള്ളിയെ പ്രാപ്തമാക്കിയത്. ദക്ഷിണേന്ത്യന്‍ ക്ഷേത്രവാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന സാങ്കേതികതയാണ് മറ്റൊരു പ്രത്യേകത.ആത്മീയ പ്രഭാവം തുളുമ്പുന്ന ചെറിയ അള്‍ത്താര വിശ്വാസികൾക്കു പ്രത്യേക അനുഭൂതി പകരുന്നു. പ്രാദേശിക പ്രാധാന്യമുള്ള ചില പുരാതന ശിലാലിഖിതങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇവിടത്തെ ദക്ഷിണേന്ത്യന്‍ എണ്ണവിളക്കുകള്‍ തദ്ദേശീയതയുമായുള്ള ക്രൈസ്തവതയുടെ കൂടിച്ചേരലിന്റെ നേര്‍ക്കാഴ്ചയാവുന്നു. ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളും ചരിത്രസ്നേഹികളും ഇവിടേക്കെത്തുന്നുണ്ട്. പുരാതന സംസ്കാരത്തിനും സമകാലികമായ വിശ്വാസരീതികള്ക്കുമിടയിലുള്ള പാലമായാണ് ഇന്ന് അരപ്പള്ളി വര്‍ത്തിക്കുന്നത്. കേവലം ഒരു പഴയ പള്ളി എന്നതിലുപരി ആത്മീയ പാരമ്പര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പ്രതീകം കൂടിയാണീ പള്ളി. ഇന്ത്യാ ചരിത്രത്തിൽ ക്രൈസ്തവ പാരമ്പര്യത്തിന്റെ സ്പന്ദനം.
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അതിശയകരമായ സ്ഫോടനം കുറച്ചുദിവസത്തേക്കു രാത്രിയിൽ നേരിട്ടു ദൃശ്യമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശത്തെ ഏറ്റവും തിളക്കമുള്ള 48-ാമത്തെ നക്ഷത്രമായ നോർത്ത് സ്റ്റാറിനു സമാനമായ പ്രകാശത്തിൽ ഇതു കാണാനാകുമത്രെ! 1946ൽ ആണ് ഇത് അവസാനമായി സംഭവിച്ചത്. അതിനുശേഷം വാനനിരീക്ഷകർക്ക് ഈ ആകാശവിസ്മയം ദർശിക്കാനുള്ള അസുലഭ സന്ദർഭമാണു വരുന്നത്. കഴിഞ്ഞ മാർച്ച് 27ന് പൊട്ടിത്തെറിക്കുമെന്നായിരുന്നു നിഗമനമെങ്കിലും അതു സംഭവിച്ചില്ല. വരുന്ന നവംബർ 10നാണ് അടുത്ത പ്രതീക്ഷ. "നോർത്തേൺ ക്രൗൺ' നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രമായ "ടി കൊറോണെ ബോറിയാലിസ്' (T CrB) ആണ് പൊട്ടിത്തെറിയുടെ വക്കിലുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ; T CrB-യെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അനുമാനത്തിൽ, ദീർഘകാലമായി കാത്തിരുന്ന സ്ഫോടനത്തിന്റെ ആസന്നമായ വരവിനെ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ ശാസ്ത്രകാരന്മാർ കണ്ടെത്തിയിരുന്നു. എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനും യൂണിസ്റ്റെല്ലാർ സഹസ്ഥാപകനുമായ ഫ്രാങ്ക് മാർച്ചിസ് പറഞ്ഞു. എന്നിരുന്നാലും, പഠനം ഇപ്പോഴും സൈദ്ധാന്തികമായതിനാൽ, അതിന്റെ നിഗമനങ്ങൾ അനിശ്ചിതത്വത്തിലാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയിൽനിന്നു കാണാം
ടി കൊറോണ ബൊറിയാലിസ് എന്നത് "നോർത്തേൺ ക്രൗൺ' നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വന്ദ്വ നക്ഷത്രവ്യവസ്ഥയാണ്. ഏകദേശം 3,000 പ്രകാശവർഷം അകലെയാണ് സ്ഥാനം. ഇതിൽ രണ്ടു നക്ഷത്രങ്ങളാണുള്ളത്: ഒരു ചുവന്ന ഭീമനും ഒരു വെളുത്ത കുള്ളനും. ചുവന്ന ഭീമൻ നക്ഷത്രം പ്രായമാകുന്തോറും തണുക്കുകയും വികസിക്കുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ വസ്തുക്കൾ പുറന്തള്ളുന്നു. വെള്ളക്കുള്ളൻ നക്ഷത്രം ചുരുങ്ങി, തണുത്തുകൊണ്ടിരിക്കുന്നു. ചുവന്ന നക്ഷത്രത്തിൽനിന്നു പുറന്തള്ളുന്ന വസ്തുക്കൾ വെള്ളക്കുള്ളനിൽ ശേഖരിക്കപ്പെടുന്നു. ചുവന്ന ഭീമൻ നക്ഷത്രത്തിൽനിന്നു ചോർന്ന വസ്തുക്കൾ കാലക്രമേണ ശേഖരിക്കുന്ന വെള്ളക്കുള്ളൻ ഒടുവിൽ തെർമോ ന്യൂക്ലിയർ സ്ഫോടനത്തിനു കാരണമാകുന്നു. സാധാരണയായി അദൃശ്യമായ നക്ഷത്രം, സ്ഫോടനത്തിന്റെ ഫലമായാണു ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾക്കു ദൃശ്യമാകുന്നതെന്നു ശാസ്ത്രലോകം പറയുന്നു.
പ്രവചിക്കപ്പെട്ട സംഭവം
അമേരിക്കൻ അസോസിയേഷൻ ഓഫ് വേരിയബിൾ സ്റ്റാർ ഒബ്സർവേഴ്സിന്റെ അഭിപ്രായത്തിൽ, 2023 മാർച്ച്, ഏപ്രിലിൽ നക്ഷത്രത്തിന്റെ തെളിച്ചം കുറഞ്ഞു. 2024 ഏപ്രിലിൽ അതു നോവയായി മാറുമെന്നായിരുന്നു അവരുടെ പ്രവചനം. പക്ഷേ, അതു സംഭവിച്ചില്ല. 1787, 1866, 1946 വർഷങ്ങളിൽ T CrB പൊട്ടിത്തെറിച്ചതായി രേഖകൾ കാണിക്കുന്നു. ഇതു നിരവധി കാലഘട്ടങ്ങളിലായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ച, പ്രവചിക്കപ്പെട്ട സംഭവമാണെന്നും ഗവേഷകർ പറഞ്ഞു.
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും. രക്തരക്ഷസായ ഡ്രാക്കുള പ്രഭു മറ്റ് പ്രേതങ്ങള്‍ക്കായി നടത്തുന്ന ഹോട്ടലാണിത്. ഹോട്ടലില്‍ നിറയെ പ്രേതങ്ങളായിരിക്കുമെന്നു പിന്നെ പറയേണ്ടതില്ലല്ലോ. അതു സിനിമയാണെങ്കില്‍ പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധമായ ഹോട്ടലുകള്‍ ലോകത്തിൽ പലേടത്തുമുണ്ട്. ഇന്ത്യയിലെ മുസൂറിയിലുള്ള "ദ സവോയ് ഹോട്ടല്‍' ആ പേരുദോഷം പേറുന്നതാണ്. ഹിമാലയത്തിന്റെ മനോഹരമായ പശ്ചാത്തലവും കൊളോണിയല്‍ കാലഘട്ടത്തിന്റെ പാരന്പര്യവും പേറുന്നതാണെങ്കിലും ദുരൂഹകഥകളുടെ പേരിലാണ് ഹോട്ടൽ വാർത്തകളിൽ ഇടം പിടിച്ചത്. സവോയ് ഹോട്ടലിലെ പ്രേതങ്ങളുടെ കഥ വിഖ്യാത കുറ്റാന്വേഷണ നോവലിസ്റ്റ് അഗതാ ക്രിസ്റ്റിയെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്പോൾ കഥയുടെ ആഴം മനസിലാകും.
കൊളോണിയൽ നിർമിതി
1902ലാണ് സാവോയ് ഹോട്ടലിന്റെ ചരിത്രം തുടങ്ങുന്നത്. മുസൂറിയിലെ ആദ്യകാല ലക്ഷ്വറി ഹോട്ടലുകളിലൊന്നായിരുന്നു ഇത്. ഇംഗ്ലീഷ് ഗോഥിക് ശൈലിയിൽ നിർമിച്ചിരിക്കുന്ന ഹോട്ടല്‍ ഇംഗ്ലണ്ടിന്റെ ഗ്രാന്‍ഡ് വിക്ടോറിയന്‍ കാല ഹോട്ടലുകളുടെ മാതൃകയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായി അധികം താമസിക്കാതെ സമ്പന്നരുടെ ഒരു പ്രിയപ്പെട്ട ഇടമായി. ഇന്ത്യന്‍ സമതലങ്ങളിലെ വേനല്‍ ചൂടില്‍നിന്നു രക്ഷതേടി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അക്കാലത്തു കൂട്ടത്തോടെ ഇവിടെയെത്തുന്നതു പതിവായിരുന്നു. എന്നാല്‍, ഒരു ദശാബ്ദത്തിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ 1911ല്‍ ദുരൂഹവും ഭീതിജനകവുമായ ചില സംഭവങ്ങള്‍ ഇവിടെ അരങ്ങേറി. അതോടെ ആഡംബര ഹോട്ടലിന്റെ തിളക്കം ദുരൂഹതയുടെ ഇരുളിനു വഴിമാറി. ഏറ്റവും ഭീതിപ്പെടുത്തുന്ന സംഭവം ഹോട്ടലിൽ താമസിച്ചിരുന്ന സ്പിരച്വലിസ്റ്റ് (പ്രേതങ്ങളുമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്നയാള്‍) ആയ ലേഡി ഗാര്‍നെറ്റ് ഓം എന്ന സ്ത്രീയുടെ ദുരൂഹമരണമായിരുന്നു. പിന്നീട് കഥകളുടെ പ്രവാഹമായിരുന്നു. വിചിത്ര ശബ്ദങ്ങൾ, ചില ഭാഗങ്ങളിൽ വല്ലാത്ത തണുപ്പ്, നിഴൽ രൂപങ്ങൾ, കാലടിശബ്ദം, സ്വയം ചലിക്കുന്ന വസ്തുക്കൾ, മിന്നുന്ന ലൈറ്റുകൾ ഇങ്ങനെ പലതും പലരും അവകാശപ്പെട്ടു. ഉറങ്ങുമ്പോള്‍ ആരോ തങ്ങളെ നോക്കുന്നതായി തോന്നാറുണ്ടെന്ന് അതിഥികളും പറഞ്ഞുതുടങ്ങി.
അഗത ക്രിസ്റ്റിയും
സാവോയ് ഹോട്ടലില്‍ 1920കളിലും 30കളിലും പലതവണ താമസിച്ചിട്ടുള്ള അഗത ക്രിസ്റ്റിക്കും പലവിധ വിചിത്രാനുഭവങ്ങള്‍ ഉണ്ടായതായി അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആദ്യ നോവലായ 'ദ മിസ്റ്റീരിയസ് അഫയര്‍ അറ്റ് സ്റ്റൈല്‍സ്(1920)' രചിക്കുന്നത് തന്നെ ലേഡി ഗാര്‍നെറ്റ് ഓമിന്റെ മരണത്തെ ആസ്പദമാക്കിയാണെന്നു പറയപ്പെടുന്നു. ഇതു കൂടാതെ അവരുടെ വേറെയും പല നോവലുകളിലും സവോയ് ഹോട്ടലിന്റെ സ്വാധീനം കാണം.ബ്രിട്ടീഷുകാർ രാജ്യം വിട്ടതോടെ ഹോട്ടലിന്റെ പ്രതാപം മങ്ങി. കുറെക്കാലം ഉപേക്ഷിക്കപ്പെട്ടു കിടന്നു. പിന്നീട് ഒരു ലക്ഷ്വറി ഹോട്ടലായി റീബ്രാന്‍ഡ് ചെയ്യപ്പെട്ട സാവോയ് ഹോട്ടല്‍ ഇന്ന് ഐടിസി ഹോട്ടല്‍സിന്റെ "വെല്‍ക്കം ഹെറിറ്റേജ്' ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി. ഇന്നു വളരെ തിരക്കേറിയ ഒരു ആഡംബര ഹോട്ടലാണിത്. കൊളോണിയൽ- ആധുനിക ആഡംബര മുഖമുളള ഹോട്ടലിലേക്കു വിചിത്രാനുഭവങ്ങളുടെ കഥകൾ കേട്ടാണ് ഇന്നു പലരും ത്രില്ലടിച്ചു വരുന്നത്.
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ് സോമശേഖർ എന്ന യുവ സംഗീതജ്ഞനിലേക്കു സ്വാമിജി പകർന്നതും അത്തരമൊരു പ്രകാശധാരയാണ്. അദ്ദേഹം രണ്ടു കാര്യങ്ങൾ ഉപദേശിച്ചു- സംഗീതജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടാക്കുക, മനസിലും ശബ്ദത്തിലും സാമൂഹ്യപ്രതിബദ്ധത നിറയ്ക്കുക, നിലനിൽക്കുക. ഇന്നും സോമശേഖറിന്റെ പാട്ടിന് ആ സുന്ദരശ്രുതിയുണ്ട്...
അതെ, അല്പസ്വല്പം പാടുന്നവരെല്ലാം സ്വപ്നംകാണുന്നത് സിനിമയിൽ തന്റെ പാട്ടുകേൾക്കുന്ന നിമിഷത്തെക്കുറിച്ചായിരിക്കും. ഗാനമേളകളും മറ്റു സ്റ്റേജ് പ്രോഗ്രാമുകളുമായി തിളങ്ങിനിന്നിരുന്ന സോമശേഖർ എന്ന യുവഗായകനും ആ സ്വപ്നം കണ്ടിട്ടുണ്ട്. 1986ലെ ആ ശുഭദിനംവരെ! അന്നാണ് പ്രത്യേക ക്ഷണപ്രകാരം സോമശേഖർ തൃശൂരിൽ ചിന്മയ മിഷന്റെ നീരാഞ്ജലിയിൽ സ്വാമി ചിന്മയാനന്ദയുടെ മുന്നിൽ പാടാനെത്തിയത്. പാട്ടുകൾ കേട്ടശേഷം സ്വാമിജി പറഞ്ഞു- “സിനിമയിൽ പാടുകയെന്നത് എപ്പോഴാണോ അപ്പോൾ സംഭവിക്കും. എന്നാൽ, അതു സംഭവിച്ചില്ലെങ്കിലും, സിനിമയിൽ പാടാത്തവർക്കും ഈ ഭൂമിയിൽ നിൽക്കണമല്ലോ. ആ നിൽക്കുന്ന സമൂഹത്തിനുവേണ്ടി സംഗീതംകൊണ്ട് എന്തെങ്കിലും നന്മ ചെയ്യുക”. അന്നു സോമശേഖറിന്റെ മനസിൽ ഒരു തിരിനാളം തെളിഞ്ഞു.
ഒളിച്ചുകളിച്ച ശബ്ദം
അക്കാലത്ത് രാജ്യത്തെ വൻ നഗരങ്ങളിൽ മലയാളികളുള്ളിടത്തെല്ലാം എം.ഡി. സോമശേഖർ ആൻഡ് പാർട്ടിയുടെ സംഗീതപരിപാടികൾ പ്രശസ്തമാണ്. ദിവസേന മൂന്നു പ്രോഗ്രാമുകൾവരെ വിജയകരമായി നടത്തിയിരുന്ന കാലം. ചിന്മയാനന്ദസ്വാമിയുടെ ഉപദേശം കേട്ട അതേകൊല്ലം ഡിസംബറിൽ ബോംബെയിലാണ് പരിപാടി. ഉല്ലാസ് നഗറിൽ രണ്ടാമത്തെ പ്രോഗ്രാമിൽ രണ്ടു പാട്ടുകൾ പാടിക്കഴിഞ്ഞപ്പോൾ സോമശേഖറിനെ തകർത്തുകളഞ്ഞ ഒരു സംഭവമുണ്ടായി- ശബ്ദം നഷ്ടമായി!. പാടാനും സംസാരിക്കാനും ശ്രമിക്കുന്പോൾ വരുന്നതു വായു മാത്രം.നോട്ടീസടിച്ച് ആളെക്കൂട്ടിയ നാലു പരിപാടികൾ ബാക്കിനിൽക്കുന്പോഴാണ് മുഖ്യഗായകൻ ഇത്തരമൊരു നിസഹായാവസ്ഥയിലെത്തിയത്. കൂടെപ്പാടുന്ന മറാഠിപ്പെണ്കുട്ടി ഏതാനും ഭജനുകൾ മാത്രമാണ് പാടുക. ഏറെനേരം കടന്നുപോയി. ഗുരുവായൂരപ്പനും ചിന്മയാനന്ദസ്വാമിജിയുടെ വാക്കുകളും മാത്രമായിരുന്നു ആ നേരമത്രയും സോമശേഖറിന്റെ മനസിൽ. ശബ്ദം തിരിച്ചുകിട്ടി നാട്ടിലെത്തിയാൽ ഗുരുവായൂരപ്പന്റെ മുന്നിൽ സംഗീതാർച്ചന നടത്താമെന്നായിരുന്നു പ്രാർഥന. വളരെപ്പതിയെ ശബ്ദം തിരിച്ചുവന്നു. പരിപാടി പൂർത്തിയാക്കി. പിന്നീട് ഇതുവരെ പാടിയത് മൂവായിരത്തിലേറെ വേദികളിൽ.
പ്രശാന്തഗീതങ്ങൾ
ഒന്നര വർഷത്തിലേറെയെടുത്തു പ്രാർഥനയിൽ പറഞ്ഞ വാക്കു പാലിക്കാൻ. 1988 ഓഗസ്റ്റ് 15- അന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ സോമശേഖർ ഗുരുവായൂരപ്പനു മുന്നിൽ സംഗീതാർച്ചന നടത്തി. സ്വാമിജിയുടെ വാക്കുകൾ പിൻപറ്റി ട്രിച്ചൂർ നാദബ്രഹ്മം എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ച് അതിന്റെ പേരിലാണ് പരിപാടി നടത്തിയത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ് സോമശേഖറിന്റെ പാട്ടുകൾ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു. ഈ 12 മണിക്കൂർ നോണ്‍ സ്റ്റോപ്പ് ഗാനാഞ്ജലി പിന്നീടുള്ള വർഷങ്ങളിലും തുടർന്നു. സോമശേഖർ നയിക്കുന്ന ട്രിച്ചൂർ നാദബ്രഹ്മത്തിന്റെ വേൾഡ് പീസ് പ്രെയർ എന്ന വിശേഷണത്തോടെയാണ് എല്ലാക്കൊല്ലവും ഓഗസ്റ്റ് 15ന് പരിപാടി നടത്തുന്നത്. കോവിഡ് കാലത്തുമാത്രം രണ്ടു വർഷം മുടങ്ങി. ഇപ്പോൾ എണ്‍പതോളം ഗായകർ ചേർന്ന് 12 മണിക്കൂർകൊണ്ട് നൂറിലേറെ ഗാനങ്ങൾ ആലപിക്കാറുണ്ട്. ദക്ഷിണാമൂർത്തി സ്വാമി, എം.കെ. അർജുനൻ, ശ്രീകുമാരൻ തന്പി, പി. സുശീല തുടങ്ങി ഒട്ടേറെ പ്രതിഭകൾ പോയവർഷങ്ങളിൽ പരിപാടിക്ക് അതിഥികളായി എത്തി. ഇക്കൊല്ലം ഓഗസ്റ്റ് 15ന്റെ പരിപാടിക്കുള്ള ഒരുക്കങ്ങളിലാണ് ടീം നാദബ്രഹ്മം.
പാട്ടുപാരന്പര്യം
തൃശൂർ എംജി റോഡ് പോട്ടയിൽ ലെയ്നിലാണ് സോമശേഖർ ജനിച്ചുവളർന്ന വീട്. അച്ഛൻ പൂത്തോൾ മങ്ങാട്ട് ദാമോദര മേനോൻ എന്ന ദാമു ആശാൻ ശാസ്താംപാട്ട് ഗുരുവായിരുന്നു. കൈകൊട്ടിക്കളിപ്പാട്ടിൽ ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റായിരുന്നു അമ്മ എൻ. തങ്കമ്മ എന്ന മീനാക്ഷിയമ്മ. മൂന്നു മക്കളിൽ മൂത്തയാൾ. ഇളയച്ഛൻ തൃശൂർ പത്മനാഭൻ യേശുദാസിന്റെ ശൈലിയിൽ പേരെടുത്ത ഗായകൻ. അങ്ങനെ പാട്ടുകളുടെ ലോകത്തായിരുന്നു സോമശേഖറിന്റെ ബാല്യം. എസ്ആർവി മ്യൂസിക് സ്കൂൾ പ്രിൻസിപ്പലായിരുന്ന തൃശൂർ ആർ. കൃഷ്ണയ്യർ, പ്രശസ്ത സംഗീതജ്ഞനായിരുന്ന മങ്ങാട് നടേശൻ, വല്ലങ്ങി കേശവ ഭാഗവതർ എന്നിവർക്കു കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പ്രശസ്ത ട്രൂപ്പുകളായ കലാസദൻ, വേവ്സ്, ചോയ്സ് എന്നിവയ്ക്കു വേണ്ടി ഗാനമേളകൾക്കു വേദിയിലെത്തിയാണ് സോമശേഖർ തൃശൂർക്കാരുടെ പ്രിയപ്പെട്ട ഗായകനായി മാറിയത്. ചിന്മയയിൽ പാട്ടു പഠിപ്പിച്ചു തുടങ്ങുകയും സ്വാമിജിയെ നേരിൽ കാണുകയും ചെയ്തതോടെ ഭക്തിഗാനങ്ങളിലേക്കും കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. 1995 മുതൽ ഇരുപത്തഞ്ചു കൊല്ലത്തിലേറെ പ്രവാസിയായിരുന്നു. ഗൾഫിൽ സംഗീതാധ്യാപനരംഗത്തു തിരക്കിട്ടു പ്രവർത്തിക്കുന്പോഴും ഗുരുവായൂരിലെ നാദാർച്ചനയ്ക്കും മറ്റു സംഗീതപരിപാടികൾക്കും നാട്ടിലെത്തി. ഗൾഫ് മേഖലയിൽ യേശുദാസും ജയചന്ദ്രനും അടക്കമുള്ളവരുടെ സംഗീതപരിപാടികൾ സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം നാദബ്രഹ്മം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ ഒന്നുകൂടി സജീവം. സമാന മനസ്കരായ ഒട്ടേറെപ്പേർ ഇപ്പോൾ നാദബ്രഹ്മത്തിനൊപ്പമുണ്ട്. ചീഫ് ട്രസ്റ്റിയാണ് സോമശേഖർ. നാലു തവണ പിടിപെട്ട പലയിനം കോവിഡ് പാട്ടിനെ വരിഞ്ഞുകെട്ടിയെങ്കിലും ഇക്കൊല്ലത്തിന്റെ തുടക്കത്തോടെ പഴയതിനേക്കാൾ മാധുര്യത്തോടെ സോമശേഖർ വേദികളിലേക്കെത്തി. വളർന്നുവരുന്ന ഗായകർക്കായി നാദബ്രഹ്മം ഒരുക്കുന്ന ഗ്രൂമിംഗ് സെഷനുകളുടെ നേതൃത്വവും സോമൻമാഷിനാണ്. ഇതിനകം രണ്ടായിരത്തോളം ഭക്തിഗീതങ്ങൾക്ക് ഈണമിട്ടു. നൂറുകണക്കിനു ഗായകർക്ക് പാടാൻ ആത്മവിശ്വാസവും അവസരവും നൽകി. ഒപ്പം ഫൗണ്ടേഷനു കീഴിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു. ഇടക്കാലത്തു നാലു സിനിമകളിലേക്കു പാടാൻ വിളിക്കുകയും റിക്കാർഡിംഗ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമകളൊന്നും പുറത്തിറങ്ങിയില്ല. എന്തുകൊണ്ടെന്ന് അന്വേഷിക്കാനോ വീണ്ടും അവസരങ്ങൾ തേടി പോകാനോ സോമശേഖർ മുതിർന്നില്ല. അദ്ദേഹത്തിനു മുന്നിൽ ഹൃദയത്തോളം വിശാലമായ, നന്മയുടെ പാട്ടുലോകമുണ്ട്.
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമാർക്കായിരിക്കും. ഒരു വിഐപിയാണ് ഇങ്ങനെ മടങ്ങുന്നതെങ്കിൽ ആ ഡോക്ടർമാർക്ക് ഇരട്ടി അഭിനന്ദനം ലഭിക്കും. എന്നാൽ, ലോകത്തിന്റെ മുഴുവൻ വിവിഐപിയായ ഫ്രാൻസിസ് പാപ്പ അദ്ഭുതകരമായി സുഖം പ്രാപിച്ച് ആശുപത്രി വിട്ടപ്പോൾ ഡോക്ടർമാരേക്കാൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഒരു നഴ്സ് ആണ്. ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോക്ടർമാർ തന്നെയാണ് ഈ നഴ്സിന്റെ കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.ഒരു മാസത്തിലേറെയായി ലോകമാധ്യമങ്ങളുടെ കണ്ണും കാതും റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു. ആ ആശുപത്രിയിൽനിന്നു പുറത്തേക്കു വരുന്ന ഒാരോ കുറിപ്പുകളെയും വിവരങ്ങളെയും ആകാംക്ഷയോടെയാണ് ലോകം ഏറ്റുവാങ്ങിയത്. ലോകത്തിന്റെ പ്രിയങ്കരനായ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യവിവരങ്ങൾ അറിയാനും പ്രാർഥിക്കാനുമായി നൂറുകണക്കിനു പേർ ആശുപത്രിക്കു സമീപവും തന്പടിച്ചിരുന്നു. ഇരട്ട ന്യുമോണിയ ബാധിച്ചു ജീവിതത്തിനും മരണത്തിനുമിടയിലൂടെ ആഴ്ചകൾ സഞ്ചരിച്ച അദ്ദേഹം അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവരുന്നതിനാണ് ലോകം സാക്ഷിയായത്.അർപ്പണബോധത്തോടെയും സൂക്ഷ്മതയോടെയുമുള്ള ചികിത്സയും ജനകോടികളുടെ പ്രാർഥനയും ഈ പ്രതിസന്ധിദിനങ്ങളെ തരണം ചെയ്യാൻ പാപ്പായ്ക്കു തുണയേകി. അദ്ദേഹം സുഖം പ്രാപിച്ച് മടങ്ങിയതോടെ ഡോക്ടർമാരും ആശ്വാസം പൂണ്ടു. ഫ്രാൻസിസ് പാപ്പയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന നിമിഷങ്ങളെ ഒരിക്കലും മറക്കാത്ത ഒാർമകളായിട്ടാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരും പങ്കുവയ്ക്കുന്നത്. അവിടെ പരാമർശിക്കപ്പെട്ട ഒരു പ്രധാന ആൾ ഒരു ഡോക്ടറല്ല, ഒരു നഴ്സ് ആണെന്നത് നമുക്ക് ആശ്ചര്യകരമായി തോന്നാം. ആരോഗ്യാവസ്ഥ അതീവഗുരുതരമായി മാറിയതോടെ 88 വയസുള്ള മാർപാപ്പയ്ക്കു നൽകിവന്നിരുന്ന ചികിത്സ ഒരു ഘട്ടത്തിൽ നിർത്തുന്നതുപോലും ഡോക്ടർമാരുടെ പരിഗണനയിൽ ഉണ്ടായിരുന്നു. മരുന്നുകളോടു പ്രതികരിക്കുന്നില്ലെങ്കിൽ സമാധാനപരമായി അദ്ദേഹത്തെ മരിക്കാൻ അനുവദിക്കുന്നതല്ലേ നല്ലതെന്ന ചിന്തയിൽനിന്നാണ് ചികിത്സ നിർത്തുകയെന്ന ആലോചന വന്നത്. എന്നാൽ, ഇവിടെയൊരു നഴ്സിന്റെ ഇടപെടലാണ് ഡോക്ടർക്കു ചികിത്സ തുടരാൻ പ്രചോദനമായത്. അതു മറ്റാരുമായിരുന്നില്ല, മാർപാപ്പയുടെ സ്വകാര്യ നഴ്സ് ചികിത്സ തുടരുക തന്നെ വേണമെന്നു നിർബന്ധം പിടിച്ചു. പാപ്പാ തിരികെ വരുമെന്നുതന്നെ അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ആ നിർബന്ധത്തിൽ ചികിത്സ തുടർന്ന ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തുന്ന തിരിച്ചുവരാണ് പിന്നെ പാപ്പാ നടത്തിയത്. മരണത്തിന്റെ വക്കിൽനിന്ന് സാവധാനം അദ്ദേഹം ജീവിതത്തിലേക്കു തിരികെ കയറി. 38 ദിവസത്തിനു ശേഷം ജെമെല്ലി ആശുപത്രിയുടെ ജനാലച്ചില്ലിലൂടെ തന്നെ കാത്തു താഴെനിന്നിരുന്ന ആയിരക്കണക്കിനു പേരെ നോക്കി കൈവീശി, ആശീർവദിച്ചു, ലോകസമാധാനത്തിനായി പ്രാർഥിച്ചു. മാർപാപ്പയുടെ പേഴ്സണൽ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയാണ് പാപ്പായുടെ തിരിച്ചുവരവിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ചികിത്സ ഉപേക്ഷിക്കരുതെന്ന അദ്ദേഹത്തിന്റെ നിർബന്ധത്തിൽ തീവ്രപരിചരണം തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ വൃക്കകൾക്കും അസ്ഥിമജ്ജകൾക്കും കേടുപാടു സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിടവേ അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിച്ചുതുടങ്ങി. ശ്വാസകോശത്തിലെ അണുബാധയും അതിശയകരമായി കുറഞ്ഞു. - ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോക്ടർ ആൽഫിയേരി ഒാർമിച്ചു.
ആരാണ് മാസിമിലിയാനോ സ്ട്രാപ്പെറ്റി?
വത്തിക്കാൻ സ്വദേശിയായ മാസിമിലിയാനോ സ്ട്രാപ്പെറ്റി, 2022 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഒരു രോഗത്തിൽനിന്നു മുക്തനായ ശേഷം പാപ്പാ അദ്ദേഹത്തെ തന്റെ പേഴ്സണൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി നിയമിച്ചിരുന്നു. “ഒരു നഴ്സ്, ധാരാളം അനുഭവപരിചയമുള്ള ഒരു മനുഷ്യൻ, എന്റെ ജീവൻ രക്ഷിച്ചു” - വൻകുടൽ ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ സ്പാനിഷ് കോപ്പ് റേഡിയോയോടു പറഞ്ഞു. ഔദ്യോഗിക നിയമനത്തിനു മുമ്പു തന്നെ സ്ട്രാപ്പെറ്റി മാർപാപ്പയെ ആരോഗ്യകാര്യങ്ങളിൽ ഉപദേശിച്ചുകൊണ്ടിരുന്നു. 2021 ഫെബ്രുവരിയിൽ, അദ്ദേഹത്തിന് ആദ്യമായി ഡൈവർട്ടിക്യുലൈറ്റിസ് ബാധിച്ചപ്പോൾ, വൈദ്യപരിശോധനയ്ക്കു വിധേയനാകാൻ സ്ട്രാപ്പെറ്റി അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാർപാപ്പയുടെ മറ്റ് ഡോക്ടർമാർക്കൊപ്പം, അവസ്ഥ വഷളാകാതിരിക്കാൻ ശസ്ത്രക്രിയയും അദ്ദേഹം ശിപാർശ ചെയ്തു. 2021 ജൂലൈ നാലിന് വൻകുടലിൽ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമാണ് മാസിമിലിയാനോയെ അദ്ദേഹം പ്രശംസിച്ചത്.ഡൈവർട്ടിക്യുലൈറ്റിസ് മൂലം വൻകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യാനായി മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ആണ് അന്നു പാപ്പാ വിധേയനായത്. ജെമെല്ലി ആശുപത്രിയിൽ 11 ദിവസം ചെലവഴിച്ച ശേഷമാണ് ജൂലൈ 14ന് വത്തിക്കാനിലേക്കു മടങ്ങിയത്. “എന്റെ ജീവിതത്തിൽ ഇതു രണ്ടാം തവണയാണ് ഒരു നഴ്സ് എന്റെ ജീവൻ രക്ഷിച്ചത്. ആദ്യത്തേത് 1957ൽ ആയിരുന്നു”. അർജന്റീനയിൽ സെമിനാരി പഠനത്തിനിടെ ന്യുമോണിയ ബാധിച്ചപ്പോൾ തന്നെ സഹായിച്ച ഒരു ഇറ്റാലിയൻ സഹോദരിയെക്കൂടി പരാമർശിച്ചാണ് ഫ്രാൻസിസ് പാപ്പ ഇങ്ങനെ പറഞ്ഞത്.
ഫ്രാൻസിസ് പാപ്പയും ആരോഗ്യവും
ചെറുപ്രായം മുതൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിട്ടുണ്ട്. മരണകാരണമാകാവുന്ന പലതും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, എല്ലാ പ്രതിസന്ധികളെയും അദ്ദേഹം വിജയകരമായി തരണം ചെയ്തു.
ശ്വാസകോശ സംബന്ധം
21 വയസുള്ളപ്പോൾ, ശ്വാസകോശ പാളിയുടെ വീക്കം ആയ പ്ലൂറിസി കണ്ടെത്തി. ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു.2023ന്റെ തുടക്കം മുതൽ, അദ്ദേഹത്തിന് ആവർത്തിച്ചുള്ള ഇൻഫ്ലൂവൻസയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു.
വീഴ്ചകൾ
അടുത്തിടെ മാർപാപ്പ തന്റെ വസതിയിൽ രണ്ടു തവണ വീണു. 2024 ഡിസംബറിൽ ഒരു വീഴ്ച, അതിൽ അദ്ദേഹത്തിന്റെ താടിയിൽ മുറിവേറ്റു, 2025 ജനുവരിയിൽ മറ്റൊന്ന്, കൈക്കു പരിക്കേറ്റു.
ശസ്ത്രക്രിയകൾ
2021 ജൂലൈയിൽ, ഡൈവർട്ടിക്യുലൈറ്റിസ് എന്ന വേദനാജനകമായ കുടൽ അവസ്ഥയെ പരിഹരിക്കാൻ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ. വൻകുടലിന്റെ 33 സെന്റിമീറ്റർ നീക്കം ചെയ്തു. 2023ൽ ആ അവസ്ഥ വീണ്ടും അനുഭവപ്പെട്ടു..2023 ജൂണിൽ വയറിലെ ഹെർണിയയ്ക്കു ശസ്ത്രക്രിയ നടത്താൻ ഒമ്പത് ദിവസത്തേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറം, കാൽമുട്ട് വേദന
പുറം, ഇടുപ്പ്, കാൽവേദന എന്നിവയ്ക്കു കാരണമാകുന്ന ഒരു വിട്ടുമാറാത്ത നാഡീരോഗമായ സയാറ്റിക്ക അദ്ദേഹത്തെ ഏറെക്കാലമായി അലട്ടുന്നു. ലേസർ, മാഗ്നറ്റ് തെറാപ്പി എന്നിവയിലൂടെ അതു പരിഹരിക്കാൻ ശ്രമിച്ചു. പൂർണമായി വിട്ടുമാറാത്തതിനാൽ സഞ്ചാരത്തിനു വീൽ ചെയർ ഉപയോഗിക്കുന്നു.
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടികയിൽപ്പെട്ട പ്രദേശം, ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപുണ്ടായ അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായാണ് രൂപം കൊണ്ടത്. ലാവ ഒഴുകി ഉറച്ചു രൂപംകൊണ്ട പാറകളും കുന്നുകളും അപൂർവ കാഴ്ചയാണ്. അവയ്ക്കു മുകളിലൂടെ ബലൂണുകളിൽ ഒഴുകി പറക്കുന്നതൊന്നു ചിന്തിച്ചുനോക്കിക്കേ... ഫെയറി ചിമ്മിനി റോക്ക് ഫോർമേഷനുകൾ കാണുന്നതും ബലൂൺ സഞ്ചാരവും ഭൂമിക്കടിയിലെ പുരാതന നഗരങ്ങളും കേവ് ഹോട്ടലുകളിലെ താമസവുമാണ് ഇവിടത്തെ മുഖ്യ ആകർഷണങ്ങൾ. ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. തുർക്കിയയുടെ തലസ്ഥാനമായ അങ്കാറയിൽനിന്നു ബസ് മാർഗമാണ് കപ്പഡോക്കിയയിലെ ഗൊറെമെ (Goreme) എന്ന ഈ അത്ഭുതപ്രദേശത്തേക്ക് എത്തിയത്. മൂന്നു ദിവസത്തെ ടൂര്‍ പാക്കേജ്. ഒരു മായികലോകത്തെത്തിയ പ്രതീതി. ഗൊറെമെ നാഷണൽ പാർക്കിലുള്ള വില്ലേജ് കേവ് എന്ന ഹോട്ടലിൽ ആയിരുന്നു താമസം. കേവ് ഹോട്ടൽ വാസം ഒരു പ്രത്യേക അനുഭവമാണ്. മലനിരകളിലെ പാറകള്‍ തുരന്നു ഗുഹകൾ ഉണ്ടാക്കി അവയിലാണ് ഹോട്ടലുകൾ. അകത്തു കയറുന്പോൾ ആദ്യമൊരു തിക്കുമുട്ടൽ തോന്നുമെങ്കിലും എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ആദിമ മനുഷ്യരെപ്പോലെ ഗുഹയിൽ താമസം. റെസ്റ്ററന്റുകളും കച്ചവടസ്ഥാപനങ്ങളുമെല്ലാം ഗുഹകളിൽ തന്നെയാണ് പ്രവർത്തനം.
ലാവ ഉറച്ച കുന്നുകൾ
തുർക്കിയയിലെ, മധ്യ അനറ്റോലിയ പ്രദേശത്താണ് കപ്പഡോക്കിയ. റോമൻ, ബൈസന്റൈൻ കാലഘട്ടങ്ങളിലുള്ള നിർമിതികളും ഗുഹകളും ഇവിടത്തെ പ്രധാന ആകർഷണമാണ്. രാവിലെ എട്ടിനു ഞങ്ങള്‍ യാത്ര പുറപ്പെട്ടു. വര്‍ണാഭമായ ഹോട്ട് എയർ ബലൂണുകള്‍ ആകാശത്ത് ഒഴുകി നടക്കുന്നു. കപ്പഡോക്കിയയിലെ നെവ്സെഹിറിനും അവാനോസിനും ഗോറെമെക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ ഫെയറി ചിമ്മിനി പ്രദേശങ്ങളാണ് ഇമാജിനേഷൻ ഡെവ്രന്റ് വാലി, പസാബാഗ് മങ്ക്സ് വാലി, ഗോറെമെ /സെൽവ് ഓപ്പൺ എയർ മ്യൂസിയം, പിജിയൺ വാലി, റെഡ് / റോസ് /വൈറ്റ് വാലി, ഉചിസർ കാസിൽ, ഉറഗുപ്, ഇൽഹാര വാലി തുടങ്ങിയവ. വ്യൂ പോയിന്റുകൾ പല സ്ഥലത്തുമുണ്ട്. ഗൈഡ് പ്രദേശത്തിന്റെ പ്രത്യേകതകൾ വിവരിച്ചു. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുന്‍പുണ്ടായ അഗ്നിപർവത സ്ഫോടനങ്ങൾ മൂലം ഒഴുകിയ ലാവ ഉറഞ്ഞു രൂപീകൃതമായ പ്രദേശമാണിത്. കാറ്റ്, ജലശോഷണം, രാസപ്രവർത്തനങ്ങൾ എന്നിവയാൽ നൂറ്റാണ്ടുകൾകൊണ്ട് പാറകളിൽ വിവിധ രൂപങ്ങൾ രൂപപ്പെട്ടിരിക്കുന്നു. ഒട്ടകം, ദിനോസർ, നെപ്പോളിയൻ, കൈ എന്നു വേണ്ട ആർക്കും എന്തും ഇവിടത്തെ പാറക്കൂട്ടങ്ങളെ കണ്ട് സങ്കൽപ്പിക്കാം. കാഠിന്യം കുറഞ്ഞ ഈ കല്ലുകൾ തുരന്നു മനുഷ്യർ അതിൽ വസിച്ചു. ഗോറെമെ ഓപ്പൺ എയർ മ്യൂസിയത്തില്‍ നിരവധി ആശ്രമങ്ങളും പള്ളികളും ഒരു സന്യാസ സമുച്ചയത്തിന്റെ ആസ്ഥാനത്തിന്റെ ആവശിഷ്ടങ്ങളും കണ്ടു. വിവിധ ഗുഹകളിലേക്കും അറകളിലേക്കും ഞങ്ങൾ പ്രവേശിച്ചു. ഇവിടെയുള്ള ഏറ്റവും പഴക്കമേറിയ പള്ളിയെന്ന് കരുതപ്പെടുന്ന ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയുടെ അകത്തളങ്ങൾ വിസ്മയിപ്പിക്കും.
പാറയ്ക്കുള്ളിലെ പള്ളികൾ
ലാവ കുന്നുകളായ ചിമ്മിനികളുടെ ആകൃതി വൈവിധ്യമാണ് ഏറെപ്പേരെ ഇവിടേക്ക് ആകർഷിക്കുന്നത്. ലവ് വാലി എന്ന പ്രദേശത്തു പ്രത്യേക ആകൃതിയിലുള്ള 100 അടിയോളം ഉയരമുള്ള ഫെയറി ചിമ്മിനി രൂപങ്ങൾ കാണാം. നിരവധി ചലച്ചിത്രങ്ങൾക്ക് ഇവിടം പശ്ചാത്തലം ആയിട്ടുണ്ട്. മങ്ക്സ് (പസാബാഗ്) വാലിയില്‍ കൂൺ ആകൃതിയിലുള്ള നിരവധി ഫെയറി ചിമ്മിനികളുണ്ട്. ഞാൻ പലതിന്റെയും മുകളിൽ ആയാസപ്പെട്ട് കയറി ഫോട്ടോയൊക്കെ എടുത്തു. കപ്പഡോക്കിയയിലെ ഏറ്റവും പ്രശസ്തമായ ഫെയറി ചിമ്മിനി പ്രദേശങ്ങളിലൊന്നാണ് സന്യാസികൾ താമസിച്ചിരുന്ന മങ്ക്സ് വാലി. പിജിയൺ വാലി ഫെയറി ചിമ്മിനികളിൽ പ്രാവിൻകൂടുകൾ ഉള്ളതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. പണ്ടൊക്കെ പ്രാവുകളെ കർഷകർ അതിന്റെ വിസർജ്യം വളമായി ഉപയോഗിക്കാനായി ഇവിടെ വളർത്തിയിരുന്നു. പാറകൾ തുരന്നു നിര്‍മിച്ച ക്രിസ്ത്യൻ പള്ളികളും ഗുഹാഭവനങ്ങളും ഇപ്പോഴും ഇവിടെ കാണാം. റെഡ് / റോസ് വാലി കപ്പഡോക്കിയയിലെ ഫെയറി ചിമ്മിനി രൂപങ്ങൾ കാണാനുള്ള ഏറ്റവും നല്ല സ്ഥലമാണ്. സൂര്യാസ്തമയ സമയത്ത്, തിളങ്ങുന്ന ചുവന്ന പാറയാണ് ഈ താഴ്വരയിൽ. പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള വർണാഭമായ പാറക്കെട്ടുകളും ഇവിടെയുണ്ട്. ഈ താഴ്വര ട്രെക്കിംഗിനു താല്പര്യം ഉള്ളവർക്കു പ്രിയപ്പെട്ട സ്ഥലമാണ്. സമീപമായുള്ള വൈറ്റ് വാലിയിലാകട്ടെ വെള്ള നിറത്തിലെ അനവധി ഫെയറി ചിമ്മിനികൾ കാണാം.സെൽവ് ഓപ്പൺ എയർ മ്യൂസിയത്തില്‍ പുരാതന കാലത്തു പാറയിൽ കൊത്തിയെടുത്ത ഒരു ബൈസന്റൈൻ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്. ഒൻപതു മുതൽ 13ാം നൂറ്റാണ്ട് വരെയുള്ള ഒരു സന്യാസ കേന്ദ്രമായിരുന്നു സെൽവ്. മത്സ്യത്തിന്റെയും മുന്തിരിയുടെയും അടയാളങ്ങൾ കൊത്തി വച്ചിരിക്കുന്ന ഫിഷ് ചർച്ചും ഗ്രേപ്പ് ചർച്ചും അവിടെ കണ്ടു. സെൽവിലെ മൂന്നു താഴ്വരകൾ ട്രെക്കിംഗിനും കുതിരസവാരിക്കും മികച്ച സ്ഥലമാണ്. ഇവിടെ നിന്നാൽ ഉചിസർ കാസിൽ കാണാം. യക്ഷിക്കഥകളിലെ ഗംഭീരമായ ഒരു കോട്ടപോലെ. ഗോറെമെൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ഈ കോട്ട.
ബലൂണിലെ ലോകം
ഗോറെമെയിലെ ഹോട്ട് എയർ ബലൂൺ സവാരി ലോകപ്രസിദ്ധം. ലോകത്ത് ഏറ്റവും അധികം ഹോട്ട് എയർ ബലൂണുകൾ ഉള്ളതും ഇവിടെയാണ്. ഏകദേശം 300 ബലൂണുകൾ. വിവിധ വലിപ്പത്തിലും വർണങ്ങളിലും അവ ഇങ്ങനെ ആകാശത്തുകൂടെ ഒഴുകി നടക്കുന്ന കാഴ്ച വിവരണാതീതം. എല്ലാ ദിവസവും അതിരാവിലെയാണ് ഹോട്ട് എയർ ബലൂൺ സവാരിക്കു തുടക്കം. സിവിൽ ഏവിയേഷന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ബലൂൺ സവാരി നടത്തൂ. വാനില്‍ അതിരാവിലെ ഹോട്ടലിൽനിന്ന് ഒരു മലമുകളിലെത്തി. കുറെ ബലൂണുകൾ മടക്കിവച്ചിട്ടുണ്ട്, മറ്റു ചിലതിൽ ചൂട് വായു ഗ്യാസ് ബർണറിലൂടെ കത്തിച്ചു വീർപ്പിക്കുന്നു, ചിലതിന്റെ ബക്കറ്റിൽ ആളുകളെ കയറ്റുന്നു. ചില ബലൂണുകള്‍ ആകാശത്തേക്കു പറന്നു തുടങ്ങിയിരിക്കുന്നു.
പേടിപ്പിക്കുന്ന ലാൻഡിംഗ്
ബലൂണിന്റെയും ബക്കറ്റിന്റെയും വലിപ്പമനുസരിച്ചാണ് ആൾക്കാരെ കയറ്റുന്നത്. ചൂരൽകൊണ്ട് നിർമിച്ച ഞങ്ങളുടെ ബലൂൺ ബക്കറ്റിൽ 16 പേർക്കു കയറാം. ചില ബലൂണുകളിൽ 32 പേർക്കു വരെ പറക്കാം. ബലൂൺ മെല്ലെ പൊങ്ങിത്തുടങ്ങി. വയർലസ് വഴിയുള്ള സന്ദേശങ്ങൾ സിവിൽ ഏവിയേഷനിൽനിന്നു പൈലറ്റുമാർക്കു ലഭിക്കുന്നുണ്ടായിരുന്നു. താഴെയുള്ള കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. മലനിരകളുടെ ശരിയായ ഭംഗി ആസ്വദിക്കണമെങ്കിൽ ബലൂൺ യാത്രതന്നെ വേണമെന്നു തോന്നിപ്പോയി. ചൂടു വായു ഗ്യാസ് ബർണറിലൂടെ ബലൂണിന്റെ ഉള്ളിലേക്ക് കയറ്റിവിടുന്പോൾ വായുവിന്റെ സാന്ദ്രത കുറഞ്ഞ് ബലൂണ്‍ മുകളിലേക്കു പറക്കും. ഉള്ളിലെ വായുവിന്റെ ചൂട് കുറയുമ്പോൾ ബലൂൺ താഴേക്കു നീങ്ങും. ഉയര്‍ന്നു പൊങ്ങി മേഘങ്ങള്‍ക്കു മുകളിലും പിന്നീട് താഴ്ന്നു പറന്നു ചെറിയ കുന്നുകളിലും മരച്ചില്ലകളിലും തൊട്ടു തൊട്ടില്ല എന്ന മട്ടിലും പൈലറ്റുമാർ വിദഗ്ധമായി ഒരു മണിക്കൂർ ഞങ്ങളെ ആ സ്വപ്നഭൂമികയിൽ ചുറ്റിപ്പറത്തി. ആ യാത്രയിൽ കുന്നുകൾക്കിടയിലൂടെ ആദ്യ സൂര്യരശ്മികൾ കപ്പഡോക്കിയെ ചുംബിക്കുന്ന സുന്ദരകാഴ്ചയും കണ്ടു.യാത്ര രസകരമായിരുന്നെങ്കിലും അവസാനമുള്ള ലാൻഡിംഗ് കുറച്ചു പേടിപ്പെടുത്തുന്നതായിരുന്നു. കാറ്റിന്റെ ഗതിക്കനുസരിച്ച് ഏറ്റവും അനുയോജ്യം എന്നു തോന്നുന്ന ഒരു സ്ഥലത്തു ബലൂൺ ഇറക്കും. ഞങ്ങളുടെ പൈലറ്റ് വിദഗ്ധമായി ഞങ്ങളുടെ ബലൂണ്‍ ഒരു കൃഷിയിടത്തിലൂടെ ഞങ്ങളെ പിന്തുടര്‍ന്ന പിക്അപ്പില്ത്തന്നെ സാവധാനം ലാന്‍ഡ് ചെയ്യിച്ചു. ഈ സ്വപ്നഭൂമി ഒരിക്കൽ സന്ദർശിച്ചാൽ ദീർഘകാലം ആ ഒാർമകളും കാഴ്ചകളും ഉള്ളിൽ മായാതെയുണ്ടാകും.
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ കടല്‍ത്തീരത്തു നില്‍ക്കുന്നവരും ഉണ്ടാവാം.ഇതിനൊപ്പം പ്രേതകഥകള്‍ കൂടിയായാലോ? പിന്നെ കടലിനെ പേടിയുള്ള ആളുകള്‍ ആ പ്രദേശത്തേക്ക് അടുക്കില്ല. അപൂര്‍വമെങ്കിലും പ്രേതബാധയുള്ളതായി ചിലർ പ്രചരിപ്പിക്കുന്ന ചില ബീച്ചുകളെങ്കിലും ലോകത്തുണ്ട്. ഗുജറാത്തിലെ സൂറത്തിലുള്ള ഡ്യൂമാസ് ബീച്ച് ഇത്തരം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബീച്ചിന്റെ മനോഹാരിതയേക്കാള്‍ പ്രേതകഥകൾക്കാണ് കൂടുതൽ പ്രചാരം. അതിനാല്‍ രാജസ്ഥാനിലെ ഭാന്ഗഡിനും കുല്ദാരയ്ക്കും ഡല്‍ഹിയിലെ അഗ്രസേന്‍ കി ബാവലിക്കുമൊപ്പം ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശങ്ങളുടെ പട്ടികയിലാണ് ഡ്യൂമാസ് ബീച്ചിന്റെയും സ്ഥാനം.
രാത്രി പേടി
പകല്‍ സമയത്തു ദൈവത്തിന്റെ സ്വന്തം ഭവനമായി തോന്നുന്ന ബീച്ച് സൂര്യനസ്തമിക്കുന്നതോടെ ചെകുത്താന്റെ പറുദീസയായി മാറുന്നുവെന്നാണ് ഇത്തരം കഥകളിൽ വിശ്വസിക്കുന്നവരുടെ വാദം. സൂറത്തിലെതന്നെ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമായ ഡ്യൂമാസ് ബീച്ചില്‍ പകല്‍ സമയം സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. എന്നാല്‍, ഇരുട്ടു പരക്കാന്‍ തുടങ്ങുന്നതോടെ ആളുകള്‍ ഈ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോവുകയാണ് പതിവ്. ഈ കഥകളെ വകവയ്ക്കാതെ ഈ ബീച്ചില്‍ രാത്രി ചെലവഴിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളവരില്‍ പലരെയും പിന്നീട് ആരും കണ്ടിട്ടില്ലെന്നും തിരിച്ചുവന്ന ചിലർക്കു അതീവ ഭീതിജനകമായ കഥകളാണ് പറയാനുണ്ടായിരുന്നതെന്നും പ്രദേശവാദികൾ പ്രചരിപ്പിക്കുന്നു.മറ്റു ബീച്ചുകളില്‍നിന്നു വ്യത്യസ്തമായി വെളുപ്പിനു പകരം കറുത്ത മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചാണിതെന്നത് ഇത്തരം കഥകൾക്ക് എരിവുപകരുന്നു. ചരിത്രരേഖകളനുസരിച്ച് ഡ്യൂമാസ് ബീച്ച് ഒരു കാലത്തു ഹിന്ദു വിശ്വാസികളുടെ ഒരു ശ്മശാന ഭൂമിയായിരുന്നു. അതുകൊണ്ടാണ് ഇതിനെ ചുറ്റിപ്പറ്റി ഇത്തരം കഥകളുണ്ടായതെന്നു കരുതുന്നു. അനേകം ആളുകളെ ദഹിപ്പിച്ചതിനെത്തുടര്ന്നുണ്ടായ ചാരം കടല്‍ത്തീരത്തെ വെളുത്ത മണല്‍ത്തരികളുമായി കലര്ന്നതിനെത്തുടര്ന്നു കടപ്പുറത്തിന്റെ നിറം കറുപ്പായി മാറിയെന്നു വിശ്വസിക്കുന്നവരുമുണ്ട്.
കാണാതായവർ
മനോഹരമായ പരിസരമായിരുന്നിട്ടും രാത്രിയിലെ ഭീതിജനകമായ അന്തരീക്ഷവും കഥകളും ഇവിടെയെത്തുന്നവരില്‍ ഒരു നെഗറ്റീവ് എനര്‍ജി പകരുന്നുണ്ട്. രാത്രിയില്‍ നിരവധി അസാധാരണ സംഭവങ്ങള്‍ ഇവിടെ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിലരൊക്കെ അപ്രത്യക്ഷരായിട്ടുണ്ട്. ദുരൂഹമായി ചില മൃതദേഹങ്ങളും കാണപ്പെട്ടു. ഇവിടത്തെ കഥകളും സാഹചര്യങ്ങളും എത്തുന്ന വ്യക്തികളുടെ മാനസികാവസ്ഥയും കൂടിക്കുഴഞ്ഞാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നു പലരും സംശയിക്കുന്നു. ബീച്ചില്‍ രാത്രികാലങ്ങളില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് നാട്ടുകാരിൽ ചിലർ അവകാശപ്പെടുന്നു. കൂടാതെ വെള്ളനിറത്തിലുള്ള ചില നിഴല്‍രൂപങ്ങളും ചില ഗോളങ്ങളും ബീച്ചിലൂടെ സഞ്ചരിക്കുന്നതായി കാണാറുണ്ടത്രേ. അതേസമയം, സാമൂഹ്യവിരുദ്ധരാണോ ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിലെന്ന് ഇനിയും ആർക്കും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സൂറത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ കറുത്ത മണൽ ബീച്ച്.
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും. എന്നാൽ, അങ്ങനെ വേണ്ടെന്നുവയ്ക്കേണ്ട കാര്യങ്ങളാണോ ഇതു രണ്ടും? കുത്തിയിരുന്നു പഠിക്കുന്നതിനിടയിൽ അല്പമൊന്നു ശരീരമനങ്ങേണ്ടേ? ഒരു പാട്ടുകേട്ട് ചിൽ ആവേണ്ടേ? തീർച്ചയായും പാട്ടുകേൾക്കണമെന്ന് പഠനങ്ങൾ പറയുന്നു..
കാലവും പാട്ടുകളും മാറിയെന്നേയുള്ളൂ, ജീവിതങ്ങളിൽ പാട്ടിന്റെ തലോടലുകൾക്ക് ഇന്നും ഇടമുണ്ട്. ഓർമയില്ലേ, റേഡിയോയിലൂടെ കേട്ട ഒരു പാട്ട്? ജനലിലൂടെ ആ സമയം കടന്നെത്തിയ വെളിച്ചവും നിഴലുകളും ചേർന്നൊരുക്കിയ ലയവിന്യാസം? ആ നേരം അറിഞ്ഞൊരു സുഗന്ധം?.. ഏതായിരുന്നു ആ പാട്ട്... പവനരച്ചെഴുതുന്നു കോലങ്ങൾ വീണ്ടും?.. വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം?.. മൗനത്തിൻ ഇടനാഴിയിൽ...? വെറുതേ കുറച്ചുപാട്ടുകൾ പറഞ്ഞെന്നേയുള്ളൂ. മനസൊരു മാന്ത്രികക്കുതിരയായി ഏതൊക്കെയോ പാതകളിലൂടെ പാഞ്ഞുതുടങ്ങിയില്ലേ?...ഈ വേനൽച്ചൂടിന്റെ ചുഴിയിൽ ഭൂതകാലക്കുളിരു പടർത്താൻ പാട്ടിന്റെ പഴയകാലം പുറത്തെടുത്തതല്ല. പുതിയ തലമുറയുടെ പാട്ടുകൾ ഇവയായിക്കൊള്ളണമെന്നില്ല, ആയിക്കൂടെന്നുമില്ല. ഹനുമാൻകൈൻഡും കെ-പോപ്പും തകർത്താടുന്ന കാലമാണ്. പാട്ടേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നേയുള്ളൂ. ഒരു കാര്യം ഉറപ്പാണ്, പാട്ടുകേൾക്കുന്ന മനുഷ്യർ നന്നായിരിക്കും.
പാട്ടുകേട്ടു പഠിച്ചകാലം
പലപ്പോഴായി പല സുഹൃത്തുക്കളും പങ്കുവച്ച ഒരു കാര്യമാണ്. സുഹൃത്തുക്കളെന്നുവച്ചാൽ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കിഡ്സ്! അവരിൽ പലരും പരീക്ഷയ്ക്കു പഠിക്കുന്ന നേരത്ത് പാട്ടു കേൾക്കാറുണ്ടെന്ന്. അതു പഠനത്തെ സഹായിക്കാറുണ്ടെന്ന്. പുതിയ കാലത്തെ കുട്ടികളെ ചെവിയിൽനിന്ന് ഇയർ ഫോണ്‍ ഇളക്കാത്തതിനു ചീത്ത പറയുന്ന, പ്രത്യേക വൈബുള്ള രക്ഷിതാക്കൾ പോലും ഒന്നു ചിന്തിക്കും- ശരിയാണല്ലോ എന്ന്. വെറുതെ പറയുന്നതല്ല, സംഭവം ശരിയാണ്. മുറിയുടെ മൂലയിലൊരിടത്തു പ്രത്യേകം തയാറാക്കിയ സ്റ്റാൻഡിൽ രാജകീയമായിരുന്ന് പാടുന്ന മർഫി റേഡിയോ. പലതരം പാട്ടുകൾ. അവയ്ക്കൊപ്പം നീങ്ങുന്ന സാമൂഹ്യപാഠവും വ്യാകരണവും കണക്കും. ചിലർക്കെങ്കിലും അങ്ങനെയൊരുകാലം ഓർമയിൽ തെളിയുന്നുണ്ടാവും. അന്നത്തെ പാട്ടുകളും പാഠങ്ങളും മനസിലേക്കെത്തുന്നുണ്ടാകും. അത്ഭുതപ്പെടുത്തുന്ന ഒരുകാര്യമുണ്ട്- അന്ന് അങ്ങനെയിരുന്നു പഠിച്ചതിന് ആരും വഴക്കു പറഞ്ഞിട്ടുണ്ടാവില്ല.
റിലാക്സ്.. റിലാക്സ്...
സംഗീതവും മനുഷ്യ മനസും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളെക്കുറിച്ച് ഒട്ടേറെ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നു. പൊതുവായി, സംഗീതത്തിനു നിങ്ങളെ പ്രചോദിപ്പിക്കാൻ കഴിയും, മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയും, ശാന്തത സമ്മാനിക്കാനും കഴിയും- ഇതൊക്കെയാണ് പഠനങ്ങൾ പറയുന്നത്. ഇതെല്ലാം ഒത്തുവന്നാൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ ക്രിയാത്മകമാകും- ജോലിയാണെങ്കിലും പഠനമാണെങ്കിലും. പഠിക്കുന്ന കുട്ടികൾക്കു സംഗീതത്തെ ഗംഭീരമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നുറപ്പ്. പാട്ടിനെ പഠനത്തിന്റെ ഭാഗമാക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. പഠിക്കുന്ന വേളയിൽ പശ്ചാത്തലത്തിൽ ഒരു സംഗീതശകലം ഒഴുകുന്നുണ്ടെങ്കിൽ പഠിച്ചകാര്യങ്ങൾ പിന്നീട് ഓർത്തെടുക്കാൻ വളരെ സഹായകരമാണത്രേ. പലതരം സംഗീതശാഖകൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പലവിധത്തിൽ പിന്തുണയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഭേഷാക്കാം, ഭാഷ
പാട്ടിന്റെ വരികളടക്കം സൂക്ഷ്മായി ശ്രദ്ധിച്ചുള്ള ആസ്വാദനം വിദ്യാർഥികളുടെ ഭാഷാപരമായ മികവു കൂട്ടും. വ്യാകരണം പഠിക്കാനും പദസന്പത്തു കൂട്ടാനും ഇതിലൂടെ കഴിയും, വായനപോലെതന്നെ. ഈ നിമിഷം വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും ശ്രീകുമാരൻ തന്പിയുടെയും ഒഎൻവി കുറുപ്പിന്റെയും മുല്ലനേഴി മാഷിന്റെയുമൊക്കെ വരികൾ ഓർമവരുന്നവർ ഭാഗ്യവാന്മാർ. ആ പാട്ടുകൾ ഇവിടെത്തന്നെയുണ്ടല്ലോ എന്നതാശ്വാസം. പക്ഷേ, പുതിയ കുട്ടികൾക്ക് അവ കേട്ടാസ്വദിക്കാൻ കഴിയണമെങ്കിൽ അവരെ എന്തു കേൾപ്പിച്ചു പ്രചോദിപ്പിക്കണമെന്നതാണ് ചോദ്യം. ശ്രദ്ധ, ഏകാഗ്രത എന്നിവയ്ക്കും സംഗീതം കൂട്ടാണ്. പ്രത്യേകം താളപദ്ധതികളുള്ള ഉപകരണ സംഗീതമാണ് ഇതിനു കൂടുതൽ നല്ലതത്രേ. സങ്കീർണമായ കണക്കുകൾ പോലുള്ളവ പഠിക്കാനും മനസിലുറപ്പിക്കാനും ഈ റിഥം സഹായിക്കും. വിവിധ താളങ്ങളും വിവിധങ്ങളായ ഇനം സംഗീതവും സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കും. പഠിക്കുന്നതെന്തും ഓർമയിലുറയ്ക്കുന്ന വിധം മാനസികാവസ്ഥയുണ്ടാക്കും.
വികാരനൗകയുമായ്...
സ്വന്തവും ചുറ്റുമുള്ളവരുടേതുമായ വികാരങ്ങളെ തിരിച്ചറിയാനും അവയോടു വേണ്ട വിധം പ്രതികരിക്കാനും കഴിയുന്നില്ല എന്നതാണ് പുതിയ കുട്ടികൾ നേരിടുന്ന ഒരാരോപണം. അതിനും സംഗീതം വഴികാട്ടും. വ്യത്യസ്തങ്ങളായ സംഗീത ശകലങ്ങൾ സൂക്ഷ്മമായി കേട്ട് അതിലുള്ള വികാരങ്ങൾ തിരിച്ചറിയുന്നത് ജീവിതത്തിൽ ഏറെ ഉപകാരപ്രദമാകുമെന്നുറപ്പ്. സംഗീതത്തിലെ പാറ്റേണുകൾ ഡാറ്റ വിശകലനം ചെയ്യൽ, ഭാഷാ പഠനം, പ്രോബ്ലം- സോൾവിംഗ് സ്കിൽസ് എന്നിവയ്ക്കൊപ്പം നിൽക്കുന്നവയാണ്. അപ്പോൾ, നിങ്ങൾക്കു നല്ലതെന്നു തോന്നുന്ന സംഗീതം തെരഞ്ഞെടുക്കുക. പഠനത്തിലും ജീവിതത്തിലും ഒരു നല്ല പശ്ചാത്തല സംഗീതമുണ്ടെങ്കിൽ തലച്ചോർ നന്നായി പണിയെടുക്കുമെന്നതിൽ തർക്കമില്ല. പഠിച്ചു തളർന്നു എന്നു തോന്നിയാലും ഒരു പാട്ടുകേൾക്കുക. വ്യത്യാസം അനുഭവിച്ചറിയുക. ബി പോസിറ്റീവ്! കാര്യമൊക്കെ ശരി., പാട്ടുകേട്ടാൽ ശ്രദ്ധ തെറ്റിപ്പോകുന്നവരും അതിൽ മുഴുകി മറ്റെല്ലാം മറന്നുപോകുന്നവരും തത്കാലം ഇയർഫോണുകളും മൊബൈൽ ഫോണും മാറ്റിവയ്ക്കുന്നതാവും നല്ലത്. പ്രത്യേകം ഓർമിക്കാൻ: ശബ്ദം കുറച്ചുവച്ചു കേൾക്കുക. ഭീതിജനകമായ സംഗീതം കേൾക്കാതിരിക്കുക. പരസ്യങ്ങളുള്ള സ്ട്രീമിംഗ് സർവീസുകൾ ഒഴിവാക്കുക.
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻപത് ഏക്കറിൽ വരെ കൃഷി ചെയ്യുന്നവർ ഇവിടെയുണ്ട്. വളക്കൂറോ കാര്യമായ ജലാശംമോ ഇല്ലാത്ത പഞ്ചസാര മണലിലാണ് കൃഷി എന്നറിയുന്പോഴാണ് അതിശയം തോന്നുക. കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ പ്രദേശങ്ങളിലെ എണ്ണായിരം കുടുംബങ്ങൾ ഒരുക്കുന്ന പച്ചക്കറി വിപ്ലവം...
ചൊരിമണൽ എന്നു കേൾക്കുന്പോഴേ പലരുടെയും മനസിൽ തെളിയുക, വളക്കൂറോ കാര്യമായ ജലാശംമോ ഇല്ലാത്ത പഞ്ചസാര മണൽ പ്രദേശം. അവിടെ കൃഷി നടക്കുമോയെന്നു ചോദിച്ചാൽ അസാധ്യമെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ, അതു തിരുത്തിക്കോളൂ.. ചൊരിമണലിൽ കൃഷി നടത്താമെന്നു മാത്രമല്ല, അതൊരു വിപ്ലവമായി മാറ്റാനുമാകും. വളക്കൂറില്ലാത്ത ചൊരിമണലിലെ വിസ്മയ കൃഷി കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ പ്രദേശങ്ങളിലേക്കു പോരൂ. പഞ്ചസാര മണലിൽ കർഷകർ വിളയിക്കുന്ന പച്ചക്കറികൾ കണ്ടാൽ നിങ്ങൾ വിസ്മയംപൂണ്ടു നിൽക്കും. മറ്റിടങ്ങളിൽ നനയ്ക്കുന്നതിന്റെ മൂന്നിരട്ടി നനച്ചാലേ ഇവിടത്തെ പൊരിവെയിലിൽ ചെടികൾക്കു വേണ്ടത്ര ജലാശം കിട്ടൂ. എല്ലാ പരിമിതികളെയും മറികടന്ന് എണ്ണായിരം കുടുംബങ്ങൾ പച്ചക്കറി കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. കോഴിവളവും ചാണകവും വേപ്പിൻപിണ്ണാക്കും മണ്ണും ചേർത്തു മണലിൽ വാരം കോരി, യുവി ഷീറ്റ് പുതയിട്ട് ഡ്രിപ്പ് നനയും വളപ്രയോഗവും ഒരുമിച്ചു നൽകിയുള്ള ഫെർട്ടിഗേഷൻ രീതിയാണ് ഇവർ അവലംബിക്കുന്നത്. വർഷം എണ്‍പതിനായിരം ടണ്‍ പച്ചക്കറിയാണ് തീരഗ്രാമങ്ങളിൽ വിളവെടുത്തു വിൽക്കുന്നത്. ദേശീയപാതയിൽ ചേർത്തല മുതൽ ആലപ്പുഴ വരെ യാത്ര ചെയ്താൽ പച്ചക്കറി ഗ്രാമങ്ങളുടെ കാർഷികപ്പെരുമ കണ്ടറിയാം. പാതയോരത്ത് നിരനിരയായി ജൈവ പച്ചക്കറിക്കടകളുള്ള മറ്റൊരു പ്രദേശം സംസ്ഥാനത്തില്ല. ഇവിടെ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയുണ്ട്. ഒപ്പം തരിശുഭൂമി പാട്ടത്തിനെടുത്തും കൃഷി. അലംകൃതമായ പച്ചക്കറിപ്പന്തലുകളിൽ നിറയെ പാവലും പയറും പീച്ചിലും കോവലും. ചുവപ്പുപട്ടുപോലെ ചീരകൃഷി. നിറയെ പൂവും കായുമായി വെണ്ടകളുടെ നിര. ഇതിനിടെയിലൂടെ വള്ളിവീശി നിറയെ കായിട്ട മത്തനും കുന്പളവും വെള്ളരിയും. സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻപത് ഏക്കറിൽവരെ കൃഷി ചെയ്യുന്നവർ ഇവിടെയുണ്ട്.
എല്ലാവരും കൃഷിയിലേക്ക്
കഞ്ഞിക്കുഴിയിലും മാരാരിക്കുളത്തും വിദ്യാർഥിയും ഉദ്യോഗസ്ഥനും കച്ചവടക്കാരനും വീട്ടമ്മയുമൊക്കെ കൃഷിയുള്ളവരാണ്. രണ്ടു നേരമെങ്കിലും കൃഷിയിടത്തിലെത്താത്തവർ വിരളം. ഗ്രാമീണ സ്ത്രീകളുടെ ജീവിതംതന്നെ മാറിമറിഞ്ഞിരിക്കുന്നു. ഇവിടെ എല്ലാ സ്ത്രീകൾക്കും ജോലിയുണ്ട്, ഒപ്പം വരുമാനവും. തൊഴിലുറപ്പു പദ്ധതിയിൽപെടുത്തിയും ഇവർ പച്ചക്കറി കൃഷി ചെയ്യുന്നു. ഇതിലെ വരുമാനവും തൊഴിലുറപ്പു കൂലിയും ചേരുന്പോൾ വീടു പോറ്റാനും മക്കളെ പഠിപ്പിക്കാനും വരുമാനമായി. സ്വന്തമായി ഒന്നര ഏക്കറിലും നാലേക്കർ പാട്ടഭൂമിയിലും ജൈവകൃഷി നടത്തുകയാണ് കഞ്ഞിക്കുഴി അഞ്ചാം വാർഡിലെ ദിവ്യയും ഭർത്താവ് ജ്യോതിഷും. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പച്ചക്കറി കർഷകയ്ക്കുളള അവാർഡിന് ദിവ്യ നേടിയിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ വെള്ളരിക്ക അച്ചാറിനും മത്തൻ ഹൽവയ്ക്കും പെരുമയേറെ. വിളവുകൾക്കു ചില സീസണിൽ വിപണി കുറയുന്ന സാഹചര്യത്തിലാണ് മൂല്യവർധിത ഉല്പന്നങ്ങളാക്കാൻ ശ്രമമുണ്ടായത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് സംഘങ്ങൾ രൂപീകരിച്ചു പച്ചക്കറി മൂല്യവർധിതമാക്കുന്നു. ഇത്തരത്തിൽ ചാലുങ്കൽ ഹരിത സംഘം വെള്ളരിക്ക സോപ്പ്, വെള്ളരിക്ക അച്ചാർ, മത്തൻ ഹൽവ തുടങ്ങി വെള്ളരിക്കാനീരിൽനിന്നു സ്ക്വാഷും ജാമുമൊക്കെ തയാറാക്കി വിൽക്കുന്നു.
പച്ചക്കറി ക്ലിനിക്
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ആവിഷകരിച്ച നൂതന ആശയമാണ് പച്ചക്കറി ക്ലിനിക്. ചെടിയുടെയും കായയുടെയും കേടു വന്ന ഭാഗം ക്ലിനിക്കിലെത്തിച്ചാൽ രോഗം കണ്ടെത്തി ചികിത്സ നിർണയിക്കും. വലിയ തോതിൽ കൃഷിയിറക്കുന്നവർക്കു കൃഷിനാശത്തിൽനിന്നു രക്ഷപ്പെടാൻ മാർഗമാണ് ഈ ക്ലിനിക്. കാർഷിക പുസ്തകങ്ങളും കാർഷിക പ്രസിദ്ധീകരണങ്ങളുമുള്ള ലൈബ്രറിയും വെബ്സൈറ്റും ബാങ്കിലുണ്ട്. പോളിഹൗസ്, മഴമറ കൃഷി തുടങ്ങിയവയും നടപ്പാക്കുന്നു. അടുക്കളത്തോട്ടം നിർമിച്ചു നൽകുന്ന സംഘവും യന്ത്രസഹായത്തോടെ കൃഷി ചെയ്യുന്ന കാർഷിക കർമസേനയും പ്രവർത്തിക്കുന്നുണ്ട്. ആകർഷകമായ മറ്റൊരു പദ്ധതിയാണ് സെലിബ്രിറ്റി കൃഷിത്തോട്ടം. കൃഷിയിൽ താത്പര്യമുള്ള ഏതാനും പേർ ചേർന്നു കാർഷിക കർമസേന രൂപീകരിക്കുകയും ഭൂമി പാട്ടത്തിനെടുക്കുകയും ചെയ്യും. സെന്റിന് ആയിരം വീതം കൊടുത്താൽ മതി ഈ ഭൂമിയിൽ കർമസേന നമുക്കു വേണ്ടി കൃഷിയിറക്കും. കൃഷിക്കു മുൻപുതന്നെ പണം കിട്ടുന്നു എന്നതാണ് കൃഷിക്കാരുടെ നേട്ടം. ആയിരം രൂപ മുടക്കിയാൽ ഒരു സെന്റിൽ വിളയുന്ന ജൈവ പച്ചക്കറി വിളവെടുപ്പ് കാലം മുഴുവൻ വീട്ടിലെത്തുമെന്നത് പണം മുടക്കുന്നവരുടെ നേട്ടം.
ഓണ്‍ലൈൻ വില്പന
പൂന ടിസിഎസിലെ ഉയർന്ന ജോലി രാജിവച്ചു കൃഷിയിടത്തിലേക്കിറങ്ങി ബംബർ വിളവെടുപ്പിലാണ് ചേർത്തല പുത്തനന്പലം ബി. ഭാഗ്യരാജ്. 80 സെന്റ് തരിശുഭൂമി പാട്ടത്തിനെടുത്താണ് ചീരയും പച്ചമുളകും കൃഷി തുടങ്ങിയത്. പിന്നീട് ഒന്നരയേക്കറിൽ നെയ്ക്കുന്പളവും വെണ്ടയും കൃഷി ചെയ്തു. ഇപ്പോൾ പതിനൊന്ന് ഏക്കറിൽ പച്ചക്കറി കൃഷിയുണ്ട്. സുഹൃത്തുമായി ചേർന്ന് അഞ്ചേക്കറിൽ പപ്പായക്കൃഷിയുമുണ്ട്. ഒപ്പം പച്ചക്കറി വിൽപനശാലയും. ആറു വാട്സ് ആപ് ഗ്രൂപ്പുകളിലായി രണ്ടായിരത്തിലേറെ ഉപഭോക്താക്കൾ സ്വന്തം. മിനി സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ ചേർത്തലയിലും എറണാകുളത്തും നടത്തുന്ന നാലു പച്ചക്കറി സ്റ്റാളുകളിൽ ആവശ്യക്കാരെത്തുന്നു. വെജ് ടു ഹോം വാട്സാപ്പിലൂടെ വന്ന വിസ്തൃത വിപണിയാണ് ഭാഗ്യരാജിന്റെ വിജയഘടകം. വർഷം മുഴുവനും വിഷരഹിത പച്ചക്കറികളും പഴങ്ങളും മുട്ടയും ഇറച്ചിയും വീട്ടിലെത്തിക്കാം എന്നതാണ് ഇദ്ദേഹം നൽകുന്ന ഉറപ്പ്. ആലപ്പുഴ ജില്ലയിൽ ആഴ്ച മുഴുവനും ഉത്പന്നങ്ങളെത്തിക്കുന്പോൾ എറണാകുളത്ത് രണ്ടു ദിവസമാണ് വിപണനം. സ്റ്റോക്കുള്ള പച്ചക്കറി ലിസ്റ്റ് വാട്സ് ആപ്പിൽ ഇടേണ്ട താമസം ആവശ്യക്കാർ ഓർഡറുകൾ നൽകുകയായി.
ശുഭകേശൻ ഒരു വിസ്മയം
കഞ്ഞിക്കുഴിയിലെ വിത്ത് ഫാക്ടറിയാണ് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചെടുത്ത ശുഭകേശന്റെ വീട്. എണ്പതു ഗ്രാം തൂക്കവും 37-38 ഇഞ്ച് നീളവും വരുന്ന പയർ കണ്ടുപിടിച്ചതാണ് കഞ്ഞിക്കുഴി പോളക്കാടൻ കവലയിലുള്ള കുട്ടൻചാൽവെളി ശുഭകേശന്റെ ജീവിതത്തിൽ വഴിത്തിരിവായത്. നാട്ടിൽ പലേടങ്ങളിലായുള്ള ഏക്കർ കണക്കിന് പച്ചക്കറി വൈവിധ്യം ഒരു കാഴ്ചതന്നെയാണ്. നീളൻ പച്ചപ്പയർ വിൽക്കുന്നതിനേക്കാൾ ശുഭകേശന് ലാഭം വിത്തു വില്പനയാണ്. വിവിധയിനം പച്ചക്കറി വിത്തുകൾ ശുഭകേശൻ വീടിനോടു ചേർന്ന ഒൗട്ട്ലറ്റിലും കൊറിയറിലും തപാലിലും വിൽക്കുന്നു. പയറിലൂടെ കഞ്ഞിക്കുഴിയുടെ പെരുമ അറിയിച്ച ഈ ജൈവകർഷകൻ ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് നാലര ക്വിൻറ്റൽ പച്ചക്കറി വിത്തുകൾ. ഇതിൽ 250 കിലോ കഞ്ഞിക്കുഴി പയർതന്നെ. ലക്ഷങ്ങളാണ് വരുമാനം. 1995 ലാണ് ശുഭകേശന്റെ ജീവിതം മാറ്റിമറിച്ച കഞ്ഞിക്കുഴി പയറിന്റെ പിറവി. ലിമാബിൻ പയറും വെള്ളായണി ലോക്കലും പരാഗണം നടത്തിയാണ് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചത്.
ചിത്രം: ജോൺ മാത്യു
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ അവസരമാണെന്നു ഗവേഷണ മേഖലയിലെ വിദഗ്ധർ പറയുന്നു.
ആയിരക്കണക്കിന് അടി താഴ്ചയിൽ ജീവിക്കുന്ന "കറുത്ത കടൽ രാക്ഷസൻ' എന്നറിയപ്പെടുന്ന ഭീകരമത്സ്യമാണ് "ബ്ലാക്ക് സീഡെവിൾ ആംഗ്ളർഫിഷ്!' വായിൽ നിറയെ മൂർച്ചയുള്ള കൂർത്ത പല്ലുകളുള്ള, സ്വയം പ്രകാശിക്കുന്ന, കാഴ്ചയിൽ ഭയം ജനിപ്പിക്കുന്ന, ആക്രമണകാരിയായ കറുത്തമത്സ്യം സമുദ്രോപരിതലത്തിൽ പ്രത്യക്ഷപ്പെട്ടതാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. ആഫ്രിക്കയുടെ തീരത്തുള്ള കാനറി ദ്വീപുകൾക്കു സമീപമുള്ള സമുദ്രോപരിതലത്തിലാണ് ഭീകരൻമത്സ്യത്തെ കണ്ടെത്തിയത്. സ്പാനിഷ് എൻജിഒ പ്രവർത്തകനായ കോൺഡ്രിക് ടെനറൈഫും മറൈൻലൈഫ് ഫോട്ടോഗ്രാഫർ ഡേവിഡ് ജാര ബൊഗുണയും സ്രാവുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെ തീർത്തും അപ്രതീക്ഷിതമായാണ്, അവരുടെ കൺമുന്നിലേക്ക് ആംഗ്ലർഫിഷ് എത്തുന്നത്.
പെൺ താരം
അതൊരു പെൺ ആംഗ്ലർഫിഷ് ആയിരുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ ഇനത്തിലെ പെൺ ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷുകളാണ് കൂടുതൽ ശക്തർ. ആൺ ഇനങ്ങളെ അപേക്ഷിച്ച് പെണ്ണിനു വലിപ്പം കൂടുതലാണ്. ആക്രമണോത്സുകതയും കൂടുതലാണ്. ഏഴ് ഇഞ്ച് വരെ വലിപ്പമുണ്ടാകും. തലയിൽ സ്വയം പ്രകാശിക്കുന്ന ഒരു കൊന്പുണ്ട്. കണ്ടാൽ ആന്റിന പോലെ തോന്നും. ഇതിന്റെ പ്രകാശത്തിലൂടെ അവയ്ക്ക് ഇരയെ ആകർഷിക്കാനും കഴിയും (ഡിസ്നി സിനിമയായ "ഫൈൻഡിംഗ് നെമോ'യിൽ കാണിച്ചിരിക്കുന്നതുപോലെ, ഇരകൾ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നു. അടുത്തെത്തുമ്പോൾ മത്സ്യത്തിന് അവയെ ഭക്ഷിക്കാം). അതേസമയം, ആൺ മത്സ്യങ്ങൾക്ക് ഒരിഞ്ച് നീളം മാത്രമാണുണ്ടാകുക, തന്നെയുമല്ല ഇവയ്ക്കു പ്രകാശിക്കാനും കഴിയില്ല. സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ അവസരമാണെന്നു ഗവേഷണ മേഖലയിലെ വിദഗ്ധർ പറയുന്നു. ഇവയെന്തിനാണ് തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതെന്നു വ്യക്തമല്ല. ചിലപ്പോൾ മത്സ്യത്തിനു രോഗം ബാധിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ മറ്റൊരു ജലജീവിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടെത്തിയതാകാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ടെനറൈഫും ബൊഗുണയും ദൃശ്യങ്ങൾ പകർത്തിയതിനു പിന്നാലെ കറുത്ത ഭീകരൻ ചാവുകയും ചെയ്തു. ആംഗ്ലർഫിഷ് ചത്തതിന്റെ കാരണം എന്തെന്നും വ്യക്തമായിട്ടില്ല. ഇതുവരെയുള്ള രേഖകളിൽ; ഈ ജീവിയുടെ ലാർവകൾ, ചത്തുപോയ മുതിർന്ന മത്സ്യങ്ങൾ, അല്ലെങ്കിൽ ആഴക്കടൽ ശാസ്ത്രീയ പര്യവേഷണങ്ങളിൽ അന്തർവാഹിനികൾ കണ്ടെത്തിയവ മാത്രമാണുണ്ടായിരുന്നത്. ആംഗ്ലർഫിഷിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
പി.ടി. ബിനു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Kerala
2
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്‍
Sports
ADVERTISEMENT
LATEST NEWS
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ADVERTISEMENT
ADVERTISEMENT