എന്നും പാട്ടിന്റെ പൂമഴയുണ്ടാകാറുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് പേമാരിയും പ്രളയവും വീണ്ടുമെത്തിയതോടെ ഒന്നു നിശബ്ദമായി. ഈ ദുരിതകാലത്ത് നമ്മളെങ്ങനെ പാട്ടുകേട്ടു സന്തോഷിക്കും എന്നായിരുന്നു അതിലെ അംഗങ്ങളുടെ ചിന്ത. അന്നുമുതൽ പ്രളയജലം ഇറങ്ങിപ്പോകുന്നതുവരെ ദുരിതാശ്വാസം മാത്രമായിരുന്നു ആ ഗ്രൂപ്പിന്റെ ജീവശ്വാസം. ശരിയാണ്, നന്മയാണ് സംഗീതമെന്ന് ഒന്നുകൂടി ഉറപ്പായി. സിംഫണിയെന്നാണ് ആ വാട്ട്്സ്ആപ്പ് കൂട്ടായ്മയുടെ പേര്. പാട്ടിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഇരുനൂറു പേരടങ്ങുന്ന ഗ്രൂപ്പ്. അവരിൽ പകുതിയാളുകൾ ഇന്ന് ആദ്യമായി കൊച്ചിയിൽ ഒത്തുകൂടുകയാണ്- സിംഫണി സംഗമം.
പാട്ടാണ് കൂട്ട്
എന്തൊക്കെയുണ്ട് വിശേഷം എന്നാണ് വാട്ട്സ് അപ്പ് എന്ന ചോദ്യത്തിന്റെ ലളിതമായ പരിഭാഷ. സിംഫണിയിൽ ആ ചോദ്യത്തിന് എല്ലായ്പ്പോഴുമുള്ള ഉത്തരം ഒരു പാട്ടുണ്ട് എന്നായിരിക്കും. അടുത്ത സുഹൃത്തുക്കളിൽ ഏതാനും പേരോട് റഫീഖ് സക്കരിയ എന്ന മാധ്യമപ്രവർത്തകൻ പങ്കുവച്ച ആശയമാണ് ഗ്രൂപ്പിനു വഴിയൊരുക്കിയത്. തന്റെ കൈയിൽ അത്ര സുലഭമല്ലാത്ത നല്ല കുറേ പാട്ടുകളുണ്ട്, ആർക്കെങ്കിലും വേണമെങ്കിൽ ഇ-മെയിൽ അഡ്രസ് തന്നാൽ അയച്ചുതരാം എന്നാണ് റഫീഖ് പറഞ്ഞത്. പലർക്കും കൊടുക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് എന്ന ആശയം ഉദിക്കുന്നത്.
പത്രത്തിലെ രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകാൻ തുടങ്ങുന്ന നേരത്താണ് റഫീഖ് സിംഫണി എന്ന ഗ്രൂപ്പുണ്ടാക്കിയത്. അന്നു രാത്രിതന്നെ സമാനമനസ്കരായ 15 സുഹൃത്തുക്കളെ അംഗങ്ങളാക്കുകയും ചെയ്തു.
ഇപ്പോൾ ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുനൂറുപേർ സിംഫണിയുടെ ഭാഗമാണ്. അവരിൽ ചലച്ചിത്ര രംഗത്തുള്ളവരും എഴുത്തുകാരും ഗായകരും സംഗീതസംവിധായകരും മാധ്യമപ്രവർത്തകരും അധ്യാപകരുമെല്ലാമുണ്ട്. ഇവരെയെല്ലാം പരസ്പരം സുപരിചിതരാക്കുന്നത് സംഗീതമല്ലാതെ മറ്റൊന്നല്ല.
വെറുതെ പാട്ടുകൾ ഷെയർ ചെയ്യൽ മാത്രമല്ല സിംഫണിയിലെ രീതി. രാഗമടക്കം പാട്ടിന്റെ വിശദാംശങ്ങളും അണിയറക്കഥകളും ചർച്ചചെയ്യും. ഗായകർക്കും രചയിതാക്കൾക്കും സംഗീതസംവിധായകർക്കും പ്രത്യേക ദിവസങ്ങൾ മാറ്റിവച്ച് അവരുടെ പാട്ടുകൾ പങ്കുവയ്ക്കും.
ഗസലുകൾ, താരാട്ടുപാട്ടുകൾ, പ്രണയഗാനങ്ങൾ എന്നിങ്ങനെ വിവിധ ശാഖകളും ഗൗരവമായ ചർച്ചകളിൽ വരും. എവിടെയും എളുപ്പത്തിൽ കിട്ടാൻ സാധ്യതയില്ലാത്ത പാട്ടുകളുമായി അംഗങ്ങൾ വരും. എന്നാൽ പാട്ടിനപ്പുറം ഒന്നിനും ഗ്രൂപ്പിൽ സ്ഥാനമില്ല., ജീവകാരുണ്യത്തിനൊഴികേ.
"ഞാൻ ദൂരദർശനുവേണ്ടി പാടിയ ഒരു പാട്ട് എവിടെ കിട്ടുമെന്നു ചോദിച്ചാണ് ഒരു ദിവസം പെട്ടെന്ന് മല്ലിക ചേച്ചി (നടി മല്ലിക സുകുമാരൻ) വിളിച്ചത്. തിരുമിഴിയിതൾ പൂട്ടി എന്നു തുടങ്ങുന്ന ആ മനോഹരമായ പാട്ടും അതിന്റെ വിശദാംശങ്ങളും ഞാൻ കൊടുത്തു. അന്നുതന്നെ ആ പാട്ട് സിംഫണിയിൽ പോസ്റ്റ് ചെയ്തുവെന്നു തോന്നുന്നു. അങ്ങനെ എന്നെയും ഗ്രൂപ്പിൽ അംഗമായി ചേർത്തു. രണ്ടു വർഷമായി ഈ സംഗീതാനുഭവം ഞാൻ ആസ്വദിക്കുകയാണ്. പഴയകാലത്തെ മഹാന്മാരായ സംഗീതജ്ഞരെക്കുറിച്ചു ചർച്ചകൾ വരുന്പോൾ എന്റെ അനുഭവങ്ങൾ ഞാൻ പങ്കുവയ്ക്കാറുമുണ്ട്- ദേവരാജൻ മാസ്റ്ററായാലും ബാബുക്കയായാലും എന്റെ ഗുരുനാഥനായി ഞാൻ കരുതുന്ന എംബിഎസ് ആയാലും... ദക്ഷിണാമൂർത്തി സ്വാമി, എം.എസ്. വിശ്വനാഥൻ സാർ, സലിൽദാ, വയലാർ, ഭാസ്കരൻ മാഷ്്... ഇവരെയെല്ലാം കണ്ടു വലുതായതാണ് ഞാൻ. ഇവരുടെയെല്ലാം വാത്സല്യം എനിക്കു വേണ്ടുവോളം കിട്ടിയിട്ടുണ്ട്. രണ്ടുദിവസം മുന്പ് എന്റെ ആദ്യത്തെ പാട്ട് ഗ്രൂപ്പിൽ ഷെയർ ചെയ്തുകണ്ടപ്പോൾ എനിക്ക് വലിയ കൗതുകം തോന്നി. അപൂർവമായ പാട്ടുകൾ തപ്പിയെടുത്ത് ഓരോരുത്തരും പങ്കുവയ്ക്കുന്പോൾ വലിയ സന്തോഷമാണ്, അവ കേൾക്കാനാകുന്നത് ഭാഗ്യമാണ്'- ഗ്രൂപ്പ് അംഗവും ആദ്യകാല ഗായികയുമായ ലതാ രാജു സിംഫണിയെക്കുറിച്ചു പറയുന്നു. പിഞ്ചു ഹൃദയം ദേവാലയം, മഞ്ഞക്കിളീ സ്വർണക്കിളീ തുടങ്ങിയ ലതയുടെ പാട്ടുകൾ മലയാളികൾ ഒരുകാലത്തും മറക്കാത്തവയാണ്.
സിംഫണിയൊരു മെഹ്ഫിൽ വേദി
"സംഗീത ഗ്രൂപ്പുകൾ ഒട്ടേറെയുണ്ട്. എന്നാൽ പലതും വെറും ഗോസിപ്പിംഗ് മാത്രമായി ഒതുങ്ങുകയാണ് പതിവ്. എന്നാൽ സിംഫണി ശരിക്കുമൊരു മെഹ്ഫിൽ വേദിപോലെയാണ്. വളരെ സീരിയസ് ആയ ചർച്ചകൾ ഇതിൽ നടക്കുന്നുണ്ട്. അംഗങ്ങളിൽ മിക്കവർക്കും സംഗീതത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. വളരെ സൂക്ഷ്മമായ കാര്യങ്ങൾ പോലും പഠിക്കുന്ന ആളുകളാണവർ. ഗ്രൂപ്പിലെ ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും, അത് നിരീക്ഷിക്കുന്നതുപോലും ത്രില്ലിംഗ് ആണ്. അതൊരു ഹരമായി കൊണ്ടുനടക്കുകയാണ് ഞാൻ'- സംഗീതസംബന്ധിയായ ഒട്ടേറെ പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവും പംക്തീകാരനുമായ രവി മേനോൻ ഗ്രൂപ്പിനെക്കുറിച്ചു പറയുന്നതിങ്ങനെ. അദ്ദേഹത്തിന്റെ കുറിപ്പുകൾ ഗ്രൂപ്പിൽ സജീവ ചർച്ചകൾക്കു വിഷയമാകാറുണ്ട്.
സംഗമത്തിന് നൂറോളംപേർ
ഗ്രൂപ്പ് അംഗങ്ങളുടെ ആദ്യ കൂടിച്ചേരലാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ നടക്കുന്ന സംഗമം ഭാവഗായകൻ പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ ഗാനമേളയാണ് പ്രധാന ആകർഷണം.
ഈ ഒത്തുചേരലിനെ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യചുവടായി വിശേഷിപ്പിക്കുകയാണ് ഗ്രൂപ്പിലെ സജീവ അംഗവും സംഗമത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായ ചലച്ചിത്ര നടി മല്ലിക സുകുമാരൻ. മികച്ച സംഗീതാവിഷ്കാരങ്ങൾ അടങ്ങുന്ന ഒരു വാർഷികവേദിയായി ഇതിനെ മാറ്റാനാകുമെന്ന സ്വപ്നം അവർ പങ്കുവയ്ക്കുന്നു.
"എല്ലാവർക്കും ഒരേ അഭിപ്രായമുള്ള, മാനസിക സംഘർഷങ്ങളൊന്നും ഉണ്ടാക്കാത്ത സംഗീതസാന്ദ്രമായ ഗ്രൂപ്പ്. അതാണ് ഇതിന്റെ ഏറ്റവും വലിയ നന്മയും പ്രത്യേകതയും. നമ്മൾ കേൾക്കാനാഗ്രഹിക്കുന്ന സംഗീതം, അതു ശാസ്ത്രീയ സംഗീതമായാലും സിനിമാപ്പാട്ടായാലും ലളിതഗാനമായാലും ഗ്രൂപ്പിൽ ആവശ്യപ്പെട്ടാൽ മിനിറ്റുകൾക്കകം നമുക്കു കിട്ടും. അതു വലിയ കാര്യമാണ്. ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുമല്ലോ എന്നൊക്കെ പറയാം. പക്ഷേ പഴയ പല പാട്ടുകളും തെരഞ്ഞാൽ നിരാശയാകും ഫലം. ഏതുകാലത്തെ പാട്ടായാലും ഗ്രൂപ്പ് അംഗങ്ങളിൽ പലരുടെയും കൈയിൽ അതു സ്റ്റോക്കുണ്ടാകും. ഈ ഗ്രൂപ്പിന്റെ ഭാഗമായതിൽ എനിക്കു സന്തോഷമുണ്ട്. പണ്ട് കോളജ് പഠനകാലത്തൊക്കെ പാടുമായിരുന്നെങ്കിലും ഇപ്പോൾ പാട്ടുകേൾക്കലാണ് ഏറ്റവും വലിയ സന്തോഷം. വലിയൊരു സംഗീത സംരംഭമായി ഈ ഗ്രൂപ്പ് വളരുന്നതു കാണാൻ കാത്തിരിക്കുകയാണ്'- മല്ലിക സുകുമാരൻ പറയുന്നു.
ഈ കൂട്ട് പാട്ടുകളുടെ കൈപിടിച്ചു മുന്നോട്ടു നടക്കട്ടെ. സൗഹൃദങ്ങൾ സംഗീതസാന്ദ്രമാകുന്നതിനേക്കാൾ ഭാഗ്യം മറ്റെന്തുണ്ട്!
ഹരിപ്രസാദ്