ലോകം കോവിഡ് മഹാമാരിയുടെ നടുവിൽ വലയുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ലോക കാൻസർ ദിനം കടന്നുവരുന്നത്. കോവിഡ് ദിനങ്ങൾ പലതും നമ്മെ പഠിപ്പിച്ചു. മുൻകരുതൽ മാർഗങ്ങളെക്കുറിച്ചു ചിന്തിപ്പിച്ചു. കാൻസർ സാധ്യത തടയുന്നതിനും അത്തരം മാർഗങ്ങൾ ഫലപ്രദമാണ്.
പുകയില, പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കൽ, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും സ്വീകരിക്കൽ, നിറമുള്ള പച്ചക്കറികളും ഫലങ്ങളും ഉൾപ്പെടുത്ത ആഹാരരീതി, മഞ്ഞൾ ഉൾപ്പെടെ പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ സഹായകമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം, ശാരീരിക വ്യാമായം ശീലമാക്കൽ, പെണ്‍കുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ, അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ പ്രാവർത്തികമാക്കൽ, ശുദ്ധമായ കുടിവെള്ളം ശീലമാക്കൽ, വ്യക്തിപരമായ ശുചിത്വം ഇവയെല്ലാം കാൻസർ പ്രതിരോധത്തിനും ഫലപ്രദമാണ്. ഐ ആം, ഐ വിൽ...അതാണ് ഇത്തവണത്തെ കാൻസർ ദിനാചരണ മന്ത്രം.
എല്ലാം അടച്ചിട്ടപ്പോൾ
കോവിഡ്കാലത്ത് കാൻസർ ചികിത്സാകേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നതിനാൽ കൃത്യസമയത്തു ചികിത്സ കിട്ടാതെ രോഗം സങ്കീർണ ഘട്ടത്തിലേക്കു കടന്നവർ നിരവധിയാണ്. ഓപ്പറേഷൻ തിയറ്ററുകൾ മാസങ്ങളോളം അടച്ചിട്ടു. കോവിഡ് വ്യാപനഭയത്തിൽ കീമോ തെറാപ്പി പോലും നിഷേധിക്കപ്പെട്ടു. കൊറോണനിരക്ക് ഏറ്റവും കുറഞ്ഞിരുന്ന സമയത്തായിരുന്നു ലോക്ഡൗണ്‍. ഇപ്പോൾ കൊറോണ നിരക്ക് വർധിച്ചിരിക്കുന്നു. ജനങ്ങൾ ഇതിനൊടു പൊരുത്തപ്പെട്ട അവസ്ഥയിലെത്തിയെന്നു തോന്നുന്നു. മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിൽ ആത്മാർഥത അത്രയ്ക്കൊന്നുമില്ലെന്നു പറയേണ്ടിവരുന്ന അവസ്ഥ. വസ്തുതൾ ഇതായിരിക്കെ കൊറോണഭീതി പറഞ്ഞ് കാൻസർ രോഗികൾക്കു മതിയായ ചികിത്സ നിഷേധിക്കുന്നതു നീതിപൂർവകമല്ല, ധാർമികമല്ല, സാമാന്യബുദ്ധിക്കു നിരക്കുന്നതുമല്ല.
പരിശോധനയില്ല; ചികിത്സയും
ലോക്ഡൗണിൽ പലപ്പോഴും കാൻസർ ചികിത്സയിലെ മുൻഗണനാക്രമം നഷ്ടമായി. ചികിത്സ വൈകി. ചികിത്സ മുടങ്ങി. ഇതെല്ലാം വരുംദിനങ്ങളിൽ കാൻസർ മരണനിരക്ക് ഉയർത്തുമെന്ന കാര്യത്തിൽ സന്ദേഹം വേണ്ട. അടുത്തിടെ കാൻസർ നിർണയിക്കപ്പെട്ടവരും ചികിത്സ പാതി ഘട്ടത്തിലെത്തിനിൽക്കുന്നവരുമൊക്കെ കോവിഡ് 19 റിസ്ക്ക് പരിഗണിച്ച് പല നിർണായക പരിശോധനകൾക്കും സാഹചര്യമില്ലാത്ത അവസ്ഥ നേരിട്ടിരുന്നു. പരിശോധനകൾ കൃത്യമായി യഥാസമയം നടത്താനാകാത്ത അവസ്ഥ തെറ്റായ രോഗനിർണയത്തിനും അത് രോഗവസ്ഥ വഷളമാകുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇതൊന്നും നീതികരിക്കാവുന്ന കാര്യങ്ങളല്ല. ചുരുക്കത്തിൽ കോവിഡ്കാല നിയന്ത്രണങ്ങൾ കാൻസർ ചികിത്സാ മേഖലയെ ആകമാനം ബാധിച്ചുവെന്നതാണു വസ്തുത.
വികസ്വര രാജ്യങ്ങളിൽ
വികസ്വര രാജ്യങ്ങളിലാണ് കാൻസർ കേസുകളിലേറെയും. ആരോഗ്യഭക്ഷണത്തിന്റെ അപര്യാപ്തത, രോഗനിർണയം വൈകുന്ന സ്ഥിതി, തുടക്ക ഘട്ടങ്ങളിലുള്ളവർക്കു കോവിഡ് നിയന്ത്രങ്ങളിൽ ആശുപത്രികളിൽ എത്താൻ നേരിടുന്ന വൈഷമ്യങ്ങൾ...എന്നിവയെല്ലാം കോവിഡ് കാലത്തു കാൻസർ കേസുകൾ വർധിക്കുന്നതിനു കാരണമാകുന്നുണ്ട്.
കാൻസർ മരണനിരക്ക് കൂടാൻ സാധ്യത
10 മുതൽ 15 മില്യണ്‍ ജനങ്ങൾ ഓരോ വർഷവും കാൻസർ ബാധിച്ചു മരിക്കുന്നുവെന്ന് ലോകാകോഗ്യ സംഘടന പറയുന്നു. ഇങ്ങനെ മരണത്തിനു കീഴടങ്ങുന്നവരിൽ 60 ശതനമാനം ആളുകൾ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലാണ്. കോവിഡ് കാലമാണെങ്കിലും ഫലപ്രദമായ ആധുനിക ചികിത്സ നല്‍കിയില്ലെങ്കിൽ അകലമരണം നിശ്ചയം. കോവിഡ് ബാധിച്ചതുകൊണ്ടു മാത്രം ഇക്കാലത്ത് ആളുകൾ മരണപ്പെടണമെന്നില്ല. യഥാസമയത്തു രോഗനിർണയവും ചികിത്സയും നിഷേധിക്കപ്പെട്ടതുകൊണ്ടു മാത്രം കോവിഡ് മരണങ്ങളെക്കാൾ കാൻസർ മരണനിരക്ക് വർധിക്കാനുള്ള സാധ്യതയാണു മുന്നിലുള്ളത്. (തുടരും)
വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088