Thursday, April 18, 2019 12:43 AM IST
ത്രികോണ മത്സരം നേർക്കുനേർ തിരിഞ്ഞപ്പോൾ കർണാടകത്തിൽ കനത്ത പോരാട്ടം. പകുതി മണ്ഡലങ്ങൾ ഇന്നു വിധിയെഴുതാനാരിക്കെ കോൺഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും മേൽക്കൈ അവകാശപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾ സംസ്ഥാനത്തെത്തി ശക്തമായ പ്രചാരണമാണു നടത്തിയത്. കർണാടകത്തെ സംബന്ധിച്ച് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ ഭാവിയെയും സ്വാധീനിക്കുന്നതാണ്.
കപ്പിനും ചുണ്ടിനുമിടയിൽ സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന്റെ കേടു തീർക്കാൻ മികച്ച വിജയമാണു ബിജെപി ആഗ്രഹിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ 17 സീറ്റ് വിജയം നേടിയാൽപോലും ഓപ്പറേഷൻ താമരയുടെ അടുത്ത എപ്പിസോഡ് അരങ്ങേറുമെന്നു ബിജെപി നേതാക്കൾ പരസ്യമായി പറഞ്ഞുകഴിഞ്ഞു. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ നിഷ്പ്രയാസം മറിച്ചിടാമെന്നാണ് യെദിയൂരപ്പ കരുതുന്നത്.
കോൺഗ്രസ്- ജെഡിഎസ് സർക്കാരിന്റെ ഭാവിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ ഉൾക്കൊള്ളാൻ ഇരുപാർട്ടികളിലെയും അണികൾക്കു കഴിയാതെ വന്നാൽ വൻതോക്കുകൾ പലരും വീഴും. ഇതു സഖ്യത്തിന് ഉലച്ചിലുണ്ടാക്കുകയും സർക്കാർ നിലംപൊത്തുകയും ചെയ്യും.
ഇന്നു വോട്ടെടുപ്പ് നടക്കുന്നത് കോൺഗ്രസ്-ജെഡിഎസ് തട്ടകങ്ങളിലാണ്. ബംഗളൂരു നഗരത്തിലും കിഴക്കൻ പ്രദേശങ്ങളിലും ദക്ഷിണ കർണാടകയിലുമായി 14 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ഇതിൽ ബംഗളൂരു നഗരത്തിലെ നാലു മണ്ഡലങ്ങളിൽ മൂന്നും മൈസൂരു, ദക്ഷിണ കർണാടക, ഉഡുപ്പി-ചിക്മഗളൂർ എന്നിവയിലും മാത്രമാണ് 2014 ൽ ബിജെപി വിജയിച്ചത്. മാണ്ഡ്യയും ഹാസനും ജെഡിഎസാണു വിജയിച്ചത്. കഴിഞ്ഞതവണ കോൺഗ്രസ് നേടിയ ഒന്പത് മണ്ഡലങ്ങളിൽ ആറും ഈ മേഖലയിലാണ്.
കണക്കുകൾ ബിജെപിക്കു കടുപ്പം
രണ്ടാംഘട്ടമായ 23 നാണ് ബാക്കി 14 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മൂന്നിടത്തൊഴികെ 11 ഇടത്തും 2014 ൽ ബിജെപിയാണു വിജയിച്ചത്. കഴിഞ്ഞ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബെല്ലാരി കോൺഗ്രസ്-ജെഡിഎസ് സഖ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഷിമോഗ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിലകൊണ്ടു.
2014 ൽ 17 സീറ്റ് നേടിയ ബിജെപിക്ക് 43 ശതമാനം വോട്ട് കിട്ടിയിരുന്നു. ഒമ്പതിടത്തു വിജയിച്ച കോൺഗ്രസ് 40.80 ശതമാനം വോട്ടും രണ്ട് സീറ്റ് കിട്ടിയ ജെഡിഎസ് 11 ശതമാനം വോട്ടും നേടി.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 104 സീറ്റ് നേടിയ ബിജെപിക്ക് 36 ശതമാനം വോട്ട് കിട്ടിയപ്പോൾ 78 സീറ്റ് കിട്ടിയ കോൺഗ്രസിന് 38 ശതമാനം വോട്ടുണ്ടായിരുന്നു. 37 സീറ്റ് നേടിയ ജെഡിഎസ് 18 ശതമാനം വോട്ട് പിടിച്ചു. മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനു വലിയ മുൻതൂക്കത്തിനു സാധ്യതയുണ്ട്. എന്നാൽ, ഉത്തര കർണാടകയിലെ ബിജെപി കോട്ടകളും ജാതിസമവാക്യങ്ങളും കണക്കിലെടുക്കുന്പോൾ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ബിജെപിക്കുമേൽ കനത്ത പ്രഹരം ഏൽപ്പിക്കാൻ കഴിയുമെന്ന് തീർത്തുപറയാനാവില്ല.
2014 ൽ 17, 2009 ൽ 18, 2004 ൽ 17 എന്നിങ്ങനെയാണു ബിജെപിക്കു ലഭിച്ചിരിക്കുന്ന സീറ്റുകൾ. 1999 ലാണ് അവസാനമായി കോൺഗ്രസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അന്ന് 18 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപി ഏഴിലൊതുങ്ങി. രണ്ടും മൂന്നും സീറ്റുകളാണു ജെഡിഎസിനു പതിവായി കിട്ടുന്നത്. ഇക്കുറി 28 ൽ ഏഴിടത്ത് ജെഡിഎസ് മത്സരിക്കുന്നു.
പ്രമുഖർ നിരവധി
ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നവരിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ വീരപ്പ മൊയ്ലി, സീറ്റ് കിട്ടാത്തതിനെത്തുടർന്ന് കോൺഗ്രസ് വിട്ട സുമലത, ദേവഗൗഡയുടെ കൊച്ചുമക്കളായ നിഖിൽ, പ്രജ്വൽ, ബി.എസ്. യെദിയൂരപ്പയുടെ വലംകൈ ശോഭ കരന്തലജെ, കടുത്ത മോദിവിരുദ്ധനും പ്രശസ്ത സിനിമാതാരവുമായ പ്രകാശ് രാജ് തുടങ്ങിയവർ ഉൾപ്പെടുന്നു. ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായാണു പ്രകാശ് രാജ് മത്സരിക്കുന്നത്. എഎപി അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്.
ജാതിരാഷ്ട്രീയത്തിനു നിർണായക സ്വാധീനമുള്ള കർണാടകയിൽ തെരഞ്ഞെടുപ്പിന്റെ വിധിനിർണയിക്കുന്നതിൽ ജാതിസമവാക്യങ്ങൾക്കു പ്രധാന പങ്കുണ്ട്. ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മേഖലയിൽ വൊക്കലിഗ സമുദായത്തിനു മുൻതൂക്കമുണ്ട്. രണ്ടാംഘട്ടം ലിംഗായത്തുകൾക്കു മേൽകൈയുള്ള പ്രദേശങ്ങളിലാണ്. മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗങ്ങളും ആരെ പിന്തുണയ്ക്കുമെന്നതും അതിപ്രധാനമാണ്. ദേവഗൗഡ കുടുംബം വൊക്കലിഗ സമുദായത്തിൽ സ്വാധീനം വർധിപ്പിച്ചിരിക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. യെദിയൂരപ്പയ്ക്കുതന്നെയാണ് ലിംഗായത്തുകളുടെ പിന്തുണയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഷിമോഗ ഉപതെരഞ്ഞെടുപ്പിലും തെളിയുകയും ചെയ്തു.
കഴിഞ്ഞ തവണത്തെ വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും ബംഗളൂരു നഗരത്തിലും ഉത്തരകർണാടകയിലെ കാവിക്കോട്ടകളിലും വിജയിക്കുക എന്നതാണു ബിജെപിയുടെ ഗെയിം പ്ലാൻ. മോദി ഭരണത്തിനു തുടർച്ചയുണ്ടായാൽ സംസ്ഥാന സർക്കാരിനെ അട്ടിമറിച്ചു മുഖ്യമന്ത്രിയാകാമെന്നു യെദിയൂരപ്പ കണക്കുകൂട്ടുന്നു. എന്നാൽ, 75 വയസ് എന്ന പ്രായപരിധിയിൽ തട്ടി യെദിയൂരപ്പ വീഴുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
മോദി ഭരണത്തിനെതിരേയുള്ള വിധിയെഴുത്തായി മാറുകയും കോൺഗ്രസ്-ജെഡിഎസ് സഖ്യം താഴെത്തട്ടിൽവരെ സ്വീകരിക്കപ്പെടുകയും ചെയ്താൽ കോൺഗ്രസിനു മികച്ച വിജയം ലഭിക്കും. ദേവഗൗഡയും കൊച്ചുമക്കളും ജയിച്ചാൽ ജെഡിഎസിനു സംതൃപ്തിയാകും. ഉത്തരകർണാടകയും ബംഗളൂരു നഗരവും നിലനിർത്താനായാൽ ബിജെപിക്കു സന്തോഷിക്കാം.
ദേവഗൗഡയും കൊച്ചുമക്കളും
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും രണ്ടു കൊച്ചുമക്കളും ജെഡിഎസിനുവേണ്ടി മത്സരരംഗത്തുണ്ട്. പാർട്ടിക്കു കിട്ടിയ ഏഴു സീറ്റിൽ മൂന്നിടത്തും കുടുംബക്കാരെ മത്സരിപ്പിക്കാനുള്ള ദേവഗൗഡയുടെയും മുഖ്യമന്ത്രി കുമാരസ്വാമിയുടെയും തീരുമാനത്തിനെതിരേ പാർട്ടിയിൽത്തന്നെ വിമർശനമുയർന്നിരുന്നു. സ്ഥിരം തട്ടകമായ ഹാസൻ കൊച്ചുമകൻ പ്രജ്വലിനു നൽകി ദേവഗൗഡ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ തുംകൂരുവിലാണ് ജനവിധി തേടുന്നത്. എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വൽ. മാണ്ഡ്യയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സി നിമാതാരവുമായ നിഖിൽ കുമാരസ്വാമിയാണ് സ്ഥാനാർഥി.
എൺപത്തിയാറാം വയസിൽ മത്സരത്തിനിറങ്ങിയ ദേവഗൗഡ തുംകൂരുവിൽ ശക്തമായ മത്സരമാണ് നേരിടുന്നത്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാലംവലിക്കുമോ എന്നതാണ് പ്രധാന ആശങ്ക. ഹാസനിലും മാണ്ഡ്യയിലും കൂടുതൽ പ്രചാരണം നടത്തേണ്ടിവരുന്നതും ദേവഗൗഡയുടെ ജോലിഭാരം ഇരട്ടിയാക്കുന്നു.
കോൺഗ്രസ് നേതാവായിരുന്ന, അന്തരിച്ച അംബരീഷിന്റെ ഭാര്യയും സിനിമാതാരവുമായ സുമലതയാണ് മാണ്ഡ്യയിൽ നിഖിലിന്റെ എതിരാളി. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സുമലത കോൺഗ്രസ് വിട്ട് സ്വതന്ത്രയായി മത്സരിക്കുകയാണ്. ബിജെപി സുമലതയെ പിന്തുണയ്ക്കുന്നു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനുള്ള കഠിനശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, അംബരീഷിന്റെയും സുമലതയുടെയും വ്യക്തിപ്രഭാവവും ഇതുവരെ എതിരാളികളായി കണ്ടിരുന്ന ജെഡിഎസിനു വേണ്ടി പ്രവർത്തിക്കേണ്ടിവരുന്നതിലുള്ള കോൺഗ്രസ് പ്രവർത്തകരുടെ അതൃപ്തിയും സുമലത യ്ക്ക് തുണയാകുമെന്നു കരുതുന്നു.
നിഖിൽ വൊക്കലിഗ സമുദായക്കാരനായതിനാൽ അഹിന്ദു വോട്ടുകൾ സുമലതയ്ക്കു കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിനിമാതാരങ്ങളുടെ പിന്തുണയും സുമലതയ്ക്ക് അനുകൂലഘടകമാണ്. സുമലത വിജയിച്ചാൽ ബിജെപിക്കു കിട്ടുന്ന അപ്രതീക്ഷിത നേട്ടമായിരിക്കും.മൈസൂരു മേഖലയിൽ തന്റെ സ്വാധീനം കുറയുന്നതിനു തടയിടാനാണ് സിദ്ധരാമയ്യ മൈസൂരു മണ്ഡലം കോൺഗ്രസിനു വേണ്ടി ചോദിച്ചുവാങ്ങി മാണ്ഡ്യ ജെഡിഎസിന് വിട്ടുനൽകിയതെന്ന ആരോപണവും ഉയർന്നിരുന്നു. ചാമുണ്ഡേശ്വരിയിൽ തന്നെ തോൽപ്പിച്ച ജെഡിഎസ് നേതാവ് ജി.ടി. ദേവഗൗഡ മൈസൂരു മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതാണ് സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് ജി.ടി. ദേവഗൗഡ. സി.എച്ച്. വിജയശങ്കറാണ് മൈസൂരുവിലെ കോൺഗ്രസ് സ്ഥാനാർഥി. കുടക് മേഖലയടക്കം ഉൾപ്പെടുന്ന മൈസൂരുവിൽ ജെഡിഎസ് പിന്തുണ കിട്ടിയാൽ വിജയശങ്കറിന്റെ വിജയം സുനിശ്ചിതമാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണെങ്കിലും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് സ്വാധീനമുള്ള മേഖലയാണിത്.
സി.കെ. കുര്യാച്ചൻ