Thursday, October 8, 2020 1:29 AM IST
മനുഷ്യർ രോഗഭീതിയിലും യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും ഭയത്തിലും നിറമിഴിയോടെ തേങ്ങിനില്ക്കെ, പ്രത്യാശയുടെ പ്രവാചകശബ്ദം ഫ്രാൻസിസ് മാർപാപ്പ വീണ്ടും പകരുന്നു. അതാണ് ‘ഫ്രത്തെല്ലി തൂത്തി’ (എല്ലാവരും സഹോദരർ) എന്ന പുതിയ ചാക്രിക ലേഖനം.
എട്ട് അധ്യായങ്ങളിൽ 287 ഖണ്ഡികകളിലായി തയാറാക്കിയിരിക്കുന്ന ഈ സാമൂഹിക പ്രബോധനം എല്ലാ ജനതകളോടും തുറവിയിലും സാർവലൗകികമായ വീക്ഷണത്തിലും വാക്കുകൾകൊണ്ടു പരിമിതപ്പെടുത്താനാവാത്ത വിശ്വസാഹോദര്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും പുതുസ്വപ്നം മനസിൽ സൂക്ഷിച്ചും സമർപ്പിക്കുന്നുവെന്നു പാപ്പാ വ്യക്തമാക്കുന്നു . 2019 ഫെബ്രുവരിയിൽ താൻ അബുദാബിയിലേക്കു നടത്തിയ യാത്രയും അവിടെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ- തയ്യിബുമായുള്ള കൂടിക്കാഴ്ചയും ഇരുവരും ഒരുമിച്ച് ഒപ്പുവച്ച ’വിശ്വശാന്തിക്കും സഹവർത്തിത്വത്തിനുമായുള്ള മാനവസാഹോദര്യം’ എന്ന രേഖയുമൊക്കെയാണ് ’എല്ലാവരും സഹോദരർ’ എഴുതാൻ തന്നെ പ്രചോദിപ്പിച്ചതെന്നു പാപ്പാ വിശദീകരിക്കുന്നു.
വിശ്വസാഹോദര്യത്തിനുവേണ്ടി നിലകൊണ്ട മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ്, ഡെസ്മണ്ട് ടുട്ടു തുടങ്ങിയവരുടെ ജീവിത സമർപ്പണം ഈ പ്രബോധനത്തിനു പ്രചോദനമായെന്ന് പാപ്പാ എടുത്തുപറയുന്നുണ്ട്. ഈ രേഖ തയാറാക്കുന്നതിനിടയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19 മഹാമാരി നമ്മുടെ വ്യർഥമായ സുരക്ഷിതത്വ വ്യാമോഹങ്ങളെ തുറന്നുകാട്ടി. ഏകനായി ആർക്കും ജീവിതം വിജയിപ്പിക്കാനാവില്ല. ഒറ്റയ്ക്കുകാണുന്നത് മരീചികയാണ്. സ്വപ്നങ്ങൾ പടുത്തുയർത്തുന്നത് ഒരുമിച്ചാണ്: മാർപാപ്പ ചൂണ്ടിക്കാട്ടുന്നു.
അടച്ചിട്ട ലോകത്തിന്റെ നിഴൽപാടുകൾ
ഈ ലോകത്തിൽ ഇന്നനുഭവിക്കുന്ന നിഴലും ഇരുളും ചാക്രികലേഖനത്തിന്റെ ആദ്യ അധ്യായത്തിൽത്തന്നെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പതിറ്റാണ്ടുകളുടെ യുദ്ധങ്ങളും പരാജയങ്ങളും നമ്മെ പഠിപ്പിച്ചതു സംയോജനങ്ങളുടെ സമവാക്യങ്ങൾ സ്വായത്തമാക്കാനാണ്. യൂറോപ്യൻ യൂണിയൻ രൂപീകരിച്ചതും ലാറ്റിനമേരിക്കൻ രാജ്യങ്ങളും മറ്റുപല രാഷ്ട്രങ്ങളും ഫലദായകമായി ഒരുമിച്ചുവന്നതും ആശാവഹമാണ്. അതോടൊപ്പം തന്നെ വിഘടനത്തിന്റെ അടയാളങ്ങളും ദീർഘകാലമായി ഉരുണ്ടുകൂടി പൊട്ടിപ്പുറപ്പെടുന്ന സംഘർഷങ്ങളും എവിടെയും പ്രത്യക്ഷപ്പെടുന്നുണ്ട്.
സന്പത്തിന്റെയും ധനത്തിന്റെയും നീതിയുടെയും ആഗോളവത്കരണം സാഹോദര്യത്തിൽ നമ്മെ എത്തിച്ചിട്ടില്ല. വിഭജിച്ചുഭരിക്കുന്ന രാഷ്ട്രാന്തര സാന്പത്തിക ശക്തികൾ ഐക്യത്തെ ക്ഷയിപ്പിക്കുന്നു. അനുദിനം കീഴടക്കി സ്വന്തമാക്കേണ്ട പാതയാണു സ്നേഹത്തിന്റെയും നീതിയുടെയും സഹവർത്തിത്വത്തിന്റെയും സുരക്ഷിത വീഥി.
പൊതുനന്മ കാംക്ഷിക്കാത്ത രാഷ്ട്രീയം, ജനതകൾ തമ്മിലുള്ള അകൽച്ച, പ്രകൃതി സംരക്ഷണത്തിനായി ഉയരുന്ന രോദനം, നിശബ്ദമാക്കൽ, ‘നിങ്ങളുടെ സാന്നിധ്യം ഇപ്പോൾ ആഗ്രഹിക്കുന്നില്ല’ എന്ന വിധത്തിൽ ഗർഭസ്ഥ ശിശുക്കളെയും ‘ഇനി നിങ്ങളെ ആവശ്യമില്ല’ എന്ന വിധത്തിൽ പ്രായമായവരെയും അംഗവിഹീനരെയും ദരിദ്രരെയും ഒഴിവാക്കൽ, കുഞ്ഞുങ്ങൾ കടന്നുവരാത്തതിനാൽ സമൂഹത്തിനു ജരാനര ബാധിക്കുന്ന അവസ്ഥ എന്നിവയൊക്കെ ഇന്നു ജന്മമെടുക്കുന്ന പുതിയ ദാരിദ്ര്യത്തിന്റെ അവസ്ഥകളാണ്.
മനുഷ്യന്റെ ഏകാന്തതയും ഭയവും സുരക്ഷിതത്വമില്ലായ്മയുമൊക്കെ സമൂഹത്തെ മാഫിയാസംഘങ്ങളുടെ വിളഭൂമിയാക്കി മാറ്റുന്നു. കോവിഡ് - 19 പോലുള്ള മഹാമാരി നമ്മുടെ ബലക്ഷയങ്ങൾ മുഖാവരണം മാറ്റി പുറത്തുകൊണ്ടുവരുന്നു. പൊള്ളയായ സന്പർക്ക മാധ്യമങ്ങൾ ഒരു മായികലോകത്തെയാണ് ഇവിടെ സൃഷ്ടിക്കുന്നത്.
പാതവക്കിലെ അപരിചിതൻ
യേശു പറഞ്ഞ നല്ല അയൽക്കാരന്റെ കഥയുടെ കാലിക പ്രസക്തിയുള്ള വിചിന്തനമാണ് ഈപ്രബോധനത്തിന്റെ കാതൽ വിവരണം എന്നു പറയാം. പാതവക്കിൽ മുറിവേറ്റ് അവശനായിക്കിടക്കുന്ന അപരിചിതൻ ആരുമാകാം. ഇന്നും ആവർത്തിക്കപ്പെടുന്ന കഥയാണിത്. സാമൂഹിക - രാഷ്ട്രീയ അവഗണനകളാലും ദേശീയ - അന്തർദേശീയ പ്രതിസന്ധികളാലും അവസരങ്ങൾ നഷ്ടപ്പെട്ടു വഴിയോരങ്ങളിൽ മുറിവേറ്റു കിടക്കുന്നവർ നിരവധിയുണ്ട്. ഇന്നും നടമാടുന്ന വിഭജനങ്ങളും നിസംഗതയും മുറിവുണങ്ങാത്ത യുദ്ധങ്ങളും നമുക്കു ചുറ്റുമുണ്ട്.
അവസരങ്ങൾ അവഗണിച്ച്, ചുറ്റുമുള്ള സഹനങ്ങൾ സ്പർശിക്കാതെ കടന്നുപോകുന്നവരാണോ നാം? ഇന്നത്തെ പൗരനെന്ന നിലയിലും പുതിയ സാമൂഹിക ബന്ധത്തിന്റെ നിർമാതാക്കളെന്ന നിലയിലും നമ്മെ ഒരു ഉയർത്തെഴുന്നേല്പിനു ക്ഷണിക്കുകയാണ് ഈ പാഠം. നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജീവിതമെന്നത് കടന്നുപോകുന്നതല്ല, കണ്ടുമുട്ടുന്ന സമയമാണെന്നും നല്ല അയല്ക്കാരന്റെ കഥ നമ്മെ ഓർമിപ്പിക്കുന്നു .
സഹനത്തിന്റെ നടുവിൽ എല്ലാ ചേരിതിരിവുകളും വിട്ടുപേക്ഷിച്ചു നാം എല്ലാവർക്കും നല്ല അയൽക്കാരാവുക. സാഹോദര്യത്തിലും സാമൂഹിക സൗഹൃദത്തിലും വളരാൻ സഹകാരികളാകുക.
അതിർത്തികളില്ലാത്ത മനുഷ്യാവകാശങ്ങൾ
‘ഈ ലോകം എല്ലാവർക്കും വേണ്ടിയുള്ളതാണ്. കാരണം, ഒരേ മനുഷ്യ മഹത്വത്തോടെയാണ് നാം ജന്മംകൊള്ളുന്നത്. വർണവും വർഗവും മതവും ജനനസ്ഥലവും ജീവിക്കുന്ന രാജ്യവുമൊന്നും ഈ അടിസ്ഥാന അവകാശ നിഷേധത്തിന് ന്യായീകരണമാവില്ല’. വിശുദ്ധ ജോണ് ക്രിസോസ്റ്റോമിനെ ഉദ്ധരിച്ച് ഫ്രാൻസീസ് പാപ്പാ പറയുന്നു: ‘ദരിദ്രരുമായി സ്വത്ത് പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്നു മോഷ്ടിച്ചു സ്വന്തമാക്കിയിരിക്കുക എന്നതുതന്നെയാണ്’.
അന്തസോടെ ജീവിക്കുക എന്നത് അടിസ്ഥാന അവകാശം തന്നെയാണ്. സ്ത്രീ ആയി ജനിച്ചു എന്നതുകൊണ്ടോ, ദരിദ്രരായി ഏതെങ്കിലുമൊരു രാജ്യത്തു ജനിച്ചു എന്നതുകൊണ്ടോ ഈ അവകാശം നിഷേധിക്കാനാവില്ല. അതിർത്തികളില്ലാത്ത മനുഷ്യാവകാശം ഉറപ്പുവരുത്തുന്ന വിധത്തിൽ ‘അന്തർദേശീയ നൈതിക നിയമാവലി’ രൂപീകരിക്കേണ്ടിയിരിക്കുന്നു.
യുദ്ധങ്ങളില്ലാത്ത ലോകം
രേഖയുടെ ഏഴാം അധ്യായം ഉൗന്നൽകൊടുക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് രാഷ്ട്രങ്ങൾ തമ്മിലുള്ള സംശയവും ശത്രുതയും യുദ്ധവുമാണ്. ഭൂതകാലത്തിലെ പ്രേതമല്ല യുദ്ധം, നിരന്തരം നിലനില്ക്കുന്ന ഭീഷണിയാണത്. അവകാശങ്ങളുടെ ലംഘനവും മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയവും തിന്മയുടെ ശക്തികൾക്കുമുമ്പിലെ അടിയറവുമാണു യുദ്ധം. അണുബോംബും വിഷവായുവും ഉപയോഗിച്ചുള്ള ആണവ പോരാട്ടങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ ചിന്തിക്കാനാവില്ല.
‘നീതിപൂർവകമായ യുദ്ധം’ എന്നൊന്നില്ല. ഇനി യുദ്ധം പാടില്ല എന്നതുതന്നെയായിരിക്കണം നമ്മുടെ ഉറച്ച നിലപാട്. സന്പൂർണ ആണവ നിരായുധീകരണം എന്നത് മാനുഷിക ധാർമിക തെരഞ്ഞെടുപ്പ് തന്നെയാവണം. യുദ്ധ സന്നാഹങ്ങൾക്കുവേണ്ടി ചെലവിടുന്ന ഭീമമായ തുക ലോകത്തിൽനിന്ന് വിശപ്പ് തുടച്ചുനീക്കാനുള്ള ആഗോള ഫണ്ടിനായി വകയിരുത്തണം എന്നതാണു ഫ്രാൻസിസ് പാപ്പായുടെ സ്വപ്നവും നിലപാടും.
വധശിക്ഷ പാടില്ല
വധശിക്ഷ സ്വീകാര്യമല്ല എന്നും ആഗോളതലത്തിൽ തന്നെ അതു നിർത്തലാക്കണമെന്നും ഈ പ്രബോധനത്തിലും പാപ്പാ വാദിക്കുന്നു. ഓരോ മനുഷ്യന്റെയും മഹത്വവും മാഹാത്മ്യവും അംഗീകരിക്കുന്നതിനുള്ള മനോഭാവം എല്ലാവരിലും ഉണ്ടാവണം. സമഭാവനയോടുകൂടി സമൂഹത്തിൽ എല്ലാവർക്കും ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണാധികാരികളുടെ കടമയാണ്. കൊലയാളിയായി മാറിയ മനുഷ്യന്റെയും വ്യക്തിമാഹാത്മ്യം നഷ്ടമാകുന്നില്ല. അവനും ഈ മണ്ണിൽ ഒരിടമുണ്ടാകണം.
മാനവസാഹോദര്യത്തിലേക്ക്
ഫ്രത്തെല്ലി തൂത്തിയുടെ അവസാന അധ്യായത്തിന്റെ തലക്കെട്ട് ’വിശ്വസാഹോദര്യത്തിനായി മതങ്ങൾ’ എന്നാണ്. ആത്മാർഥമായ ദൈവാരാധന നയിക്കുന്നതു ജീവൻ സംരക്ഷിക്കുന്നതിലും മനുഷ്യന്റെ മഹത്വവും സ്വാതന്ത്ര്യവും സുസ്ഥിതിയും ആദരിക്കുന്നതിലുമാണ്. അക്രമവും തീവ്രവാദവും ഒരു മതവും അനുശാസിക്കുന്നതല്ല. 2019 ഫെബ്രുവരി നാലിന് അബുദാബിയിൽ വച്ച് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ- തയ്യിബുമൊരുമിച്ച് ഒപ്പുവച്ച പ്രഖ്യാപനം ഉദ്ധരിച്ച് പാപ്പാ പറയുന്നു: സാഹോദര്യത്തിലേക്കും വിശ്വശാന്തിയിലേക്കും ലോകത്തെ നയിക്കാൻ മതങ്ങൾ പ്രതിജ്ഞാബദ്ധമാകണം. മതനേതാക്കൾ കൈകോർക്കണം . ഇന്നു നിലനിൽക്കുന്ന അസഹിഷ്ണുതയുടെ ആഗോളവത്കരണം ഇല്ലാതാകാൻ രാഷ്ട്രങ്ങളും സമൂഹങ്ങളും ഒരുമിക്കേണ്ടിയിരിക്കുന്നു.
യുദ്ധവും ഭീതിയും ദാരിദ്ര്യവും വിശപ്പുമില്ലാത്ത ഒരു ലോകത്തിലേക്കു നീങ്ങണമെങ്കിൽ ഫ്രാൻസിസ് പാപ്പായോടൊപ്പം വിശ്വസാഹോദര്യത്തിന്റെ വിപ്ലവഗീതം നാം ഏറ്റുപാടണം. അതാണ് ‘എല്ലാവരും സഹോദരർ ’ നല്കുന്ന പ്രസക്തമായ പ്രവാചക ആഹ്വാനം.
ബിഷപ് അലക്സ് വടക്കുംതല