Wednesday, October 21, 2020 12:44 AM IST
"ഇന്നലെ ഡേയും നൈറ്റും കേറി. ഇന്ന് ഉച്ചയോടെ ഇതു കൊയ്തുതീർക്കണം. പിന്നെ, ചാലക്കുടി വരെയൊന്നു പോകണം. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. പോലീസ് ദിനമല്ലേ. ഡ്യൂട്ടിക്കു കേറണം ’- ഉരുകിയൊലിക്കുന്ന ഉച്ചവെയിലിനെ കാര്യമാക്കാതെ കതിരു കൊയ്തെടുക്കുന്നതിനിടയിൽ ബീനയെന്ന കർഷകപോലീസ് പറഞ്ഞു.
അതിരപ്പിള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബീന മോഹൻ മേലൂർ പുഷ്പഗിരി ഫാത്തിമനാഥ കോണ്വെന്റിനടുത്തുള്ള പാടത്തു നെൽകൃഷി ചെയ്യാൻ തുടങ്ങിയിട്ടു മൂന്നുവർഷമായി. 5000 രൂപ പ്രതിവർഷ വാടകയ്ക്ക് 65 സെന്റ് പാടം പാട്ടത്തിനെടുത്താണു കൃഷി.
"ഇത്തവണ പ്രതീക്ഷ(നെൽവിത്ത്)യാണ് വിതച്ചത്. പക്ഷേ, ഇടയ്ക്കിടെയുള്ള മഴ ചതിച്ചു. മൂന്നു പ്രാവശ്യം വെള്ളം മുങ്ങി. അതിനാൽ, ഇത്തവണ അത്ര നല്ല വിളവില്ല. കഴിഞ്ഞ തവണ നല്ല വിളവായിരുന്നു. ലാഭവും കിട്ടി. ഇതു 110 ദിവസത്തെ മൂപ്പുള്ള നെല്ലാണ്. ഇനി കട്ടയുടച്ചശേഷം തൊണ്ണൂറു ദിവസംകൊണ്ട് വളവെടുക്കാൻ പറ്റുന്ന ഒരു പൂ കൂടി ചെയ്യണം. എന്നാലേ ലാഭമാവൂ. കഴിഞ്ഞവർഷം പയറും നട്ടിരുന്നു’, കൊയ്ത്തിനിടയിൽ ബീന പറഞ്ഞുകൊണ്ടിരുന്നു.
കാക്കിക്കുപ്പായത്തിനുള്ളിലെ ഈ കർഷകമനസ് നാട്ടുകാർക്കു പുതുമയല്ല. കാരണം, വിത്തുവിതയ്ക്കുന്നതും കള പറിക്കുന്നതും വളമിടുന്നതും മരുന്നടിക്കുന്നതുമെല്ലാം ബീന തന്നെയാണ്. കൊയ്ത്തിനുമാത്രം സഹായിക്കാനായി തിരുമുടിക്കുന്നിൽനിന്ന് ബീനയുടെ അച്ഛൻ അയ്യപ്പക്കുട്ടിയും അമ്മ ദാക്ഷായണിയും വരും. കൊയ്തുവച്ച കറ്റകൾ ഇവരാണു വീട്ടിലേക്കെത്തിക്കുന്നത്.
"കറ്റ കെട്ടാനും മെതിക്കാനുമെല്ലാം അറിയാം. ഞങ്ങളിതു ചെറുപ്പം മുതൽ കാണണതല്ലേ. എന്റെ ചേച്ചിക്കും അനുജത്തിക്കും ആങ്ങളയ്ക്കുമൊക്കെ അറിയാം. പക്ഷേ, ഇപ്പോ അവർ പണിക്കുപോണില്ലെന്നേയുള്ളൂ’ - മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ചുനീക്കി വിടർന്ന കണ്ണുകളോടെ പുഞ്ചിരിച്ചുകൊണ്ട് ബീന പറഞ്ഞു.
കൃഷിയോടു ചെറുപ്പത്തിൽ തുടങ്ങിയ സ്നേഹം വിവാഹിതയായിട്ടും സർക്കാരുദ്യോഗം ലഭിച്ചിട്ടും കുറഞ്ഞില്ല. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നു ട്രിപ്പിൾ മെയിൻ ബിരുദവും ബിഎഡും കരസ്ഥമാക്കി. തുടർന്നു സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം. ഇതിനിടയിൽ കളരിയും യോഗയും അഭ്യസിച്ചു.
തുടർന്നാണു കുഞ്ഞുന്നാൾ മുതലേയുള്ള പോലീസാകണമെന്ന സ്വപ്നം പൂവണിയാൻ പിഎസ്സി പരീക്ഷയെഴുതുന്നത്. 2004-ൽ സർവീസിൽ കയറി. തുടർന്ന് ഇരിങ്ങാലക്കുട, ചാലക്കുടി, അന്തിക്കാട്, തൃശൂർ, കുന്നംകുളം സ്റ്റേഷനുകളിൽ. കഴിഞ്ഞ നാലുവർഷമായി അതിരപ്പിള്ളി സ്റ്റേഷനിൽ.
സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവ് മോഹൻ കഴിഞ്ഞ ഒന്നരവർഷമായി നാട്ടിലുണ്ട്. സ്വന്തമായി വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുകയാണ്.
ചാലക്കുടി സേക്രഡ് ഹാർട്ട് കോണ്വന്റ് ഹൈസ്കൂളിലെ വിദ്യാർഥികളായ അർച്ചനയും അമൃതയും അച്ഛനോടൊപ്പം അമ്മയെ സഹായിക്കുന്നുണ്ട്. പ്രതിബദ്ധതയോടെ ജോലിചെയ്യുന്നതിനൊപ്പം കൃഷിയെ പ്രണയിക്കുന്ന പോലീസുകാരിക്ക് ഈ പോലീസ് ദിനത്തിൽ കൊടുക്കാം, കാർഷിക കേരളത്തിന്റെ ഒരു ബിഗ് സല്യൂട്ട്..!
ദേശീയ പോലീസ് ദിനം
1959 ഒക്ടോബർ 21 നാണ് ഇന്ത്യൻ പോലീസ് സേനയ്ക്കെതിരെ ചെെനീസ് സംഘം അപ്രതീക്ഷിത ആക്രമണം നടത്തിയത്. ലഡാക്കിൽ നടത്തിയ ആക്രമണത്തിൽ 10 പോലീസ് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു.
അന്നു പിടിക്കപ്പെട്ട ഏഴു പോലീസുകാർ അതിസാഹസികമായി ചെെനീസ് തടവിൽനിന്നു രക്ഷപ്പെട്ടു. നവംബർ 28നു ചെെന ഒൗദ്യോഗികമായി ഇന്ത്യൻ പോലീസ് സേനാംഗങ്ങളുടെ ഭൗതികദേഹങ്ങൾ ഇന്ത്യൻ സെെന്യത്തിനു വിട്ടുനല്കി. ലഡാക്കിലെ ഹോട്സ്പ്രിംഗിൽ ആണ് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നത്. അന്നു മുതലാണ് ഒക്ടോബർ 21 ദേശീയ പോലീസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്.
സെബി മാളിയേക്കൽ