Saturday, October 31, 2020 1:05 AM IST
നിര്‍ണായകമായ രണ്ട് അറസ്റ്റുകളിലൂടെ ദേശീയ അന്വേഷണ ഏജന്‍സികള്‍ കള്ളക്കടത്തിന് ഒത്താശചെയ്തവര്ക്കുള്ള മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതൊന്നുമല്ല, വടി വെട്ടാന്‍ പോയിട്ടെയുള്ളൂ എന്നതാണ് അന്വേഷണത്തിന്റെ നേര്‍രേഖ നല്കുന്ന പാഠം. സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും ബംഗളൂരു മയക്കുമരുന്ന് കടത്തിലെ ബിനാമി ഇടപാടിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിലൂടെ തീരുന്ന കേസുകളായി ഇവയെ കാണാനും കഴിയില്ല. പ്രധാനമായും മൂന്നു കേസുകളാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത്, ലൈഫ് മിഷന്. സിബിഐ, എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ്, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ തുടങ്ങിയവരാണ് പ്രധാന അന്വേഷകര്‍. ഇവര്‍ക്കു സഹായമായി ഐബിയും, റോയും മിലിട്ടറി ഇന്റലിജന്‍സും കേരളത്തിലൂടെ കറങ്ങുന്നു. അതുകൊണ്ടുതന്നെ ലോകത്തില്‍ പടര്‍ന്നു പിടിച്ച കോവിഡ് വൈറസ് എന്ന് അവസാനിക്കുമെന്ന ആശങ്ക പോലെ ഈ അന്വേഷണവും നീളാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള അന്വേഷണവുമല്ല. ദീര്‍ഘനാളുകളായി അധികാരത്തിന്റെ എല്ലാവിധ സൗകര്യങ്ങളും ഉപയോഗിച്ചു വിലസിയവരെ പിടിക്കാനുള്ള ഒരു ശ്രമമായിട്ടുമാത്രമെ കാണാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യപ്പെടുന്നവരിലും ജയിലഴിക്കുള്ളിലേക്കു പോകുന്നവരിലും എത്ര വിഐപികളുണ്ടാകുമെന്നു പറയാന്‍ കഴിയില്ല. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയകളിയാണെന്നും രാഷ്ട്രീയപ്രതികാരം ചെയ്യുന്നതാണെന്നും പറയാനും വാദിക്കാനും കഴിയുമായിരിക്കാം. ഇത്തരം വാദങ്ങളെല്ലാം കോടതിയില്‍ സമര്‍ഥിച്ചു രക്ഷപ്പെടാനും സാധിച്ചെക്കാം. എങ്കിലും ഇപ്പോഴത്തെ ഒരവസ്ഥ പ്രതികള്‍ക്ക് എതിരാണ്.
സ്വപ്നബന്ധം കുടുക്കിലാക്കും
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടവരെല്ലാം കുടുങ്ങുന്ന സൂചന നല്‍കിയാണ് എന്‍ഫോഴ്സ്മെന്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ട് കോടതിയിൽ നിലനില്ക്കുമ്പോൾ അടുത്ത നീക്കം മന്ത്രിമാരിലേക്കും ഓഫീസിലെ ഉദ്യോഗസ്ഥരിലേക്കും കടക്കാം. രണ്ടു മന്ത്രിമാര്‍ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടേക്കാം. ഏതാനും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ചോദ്യം ചെയ്യലിനു വിളിക്കപ്പെടാം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇത്തരം കള്ളക്കടത്തുകാരെ ആരു വിളിച്ചുകയറ്റി എന്ന ചോദ്യത്തിനു മറുപടി നല്‍കേണ്ടിവരും. അപ്പോഴാണ് സിപിഎം നിയോഗിച്ച പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥര്‍ പിടിക്കപ്പെടാനുള്ള സാധ്യത ഏറുന്നത്. സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം അന്വേഷണസംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളതാണ്. സ്വപ്നയുടെ വിദേശയാത്രകള്‍, ആരെല്ലാം യാത്രയിലുണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കുമുള്ള മറുപടി വരുംദിവസങ്ങളില്‍ വരും. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് ആരെല്ലാം കള്ളക്കടത്ത് നടത്തി, ആരെല്ലാം വിദേശസഹായം തേടി ഇതെല്ലാം ചോദ്യശരങ്ങളായി നിലനിൽക്കുന്നു.
ലൈഫ് മിഷന് അഴിമതിക്കായി കരാറുകാരന് കൊടുത്തയച്ച അഞ്ച് ഫോണുകളില്‍ ഒന്നു ശിവശങ്കറിന്റെ കൈയിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുന്നയാള് കരാര്‍ നല്കുന്നതിനു പകരമായി ഫോണ്‍ കൈപ്പറ്റിയെന്ന ആക്ഷേപത്തിൽനിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്കാകില്ല. സ്വപ്ന സുരേഷിന് യുണിടാക് എംഡി സന്തോഷ് ഈപ്പന് കൈമാറിയ വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നതും ശിവശങ്കറാണ്. ഒരു ലക്ഷം രൂപയോളം വിലവരുന്നതാണ് ഫോണ്‍. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പര്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. താന്‍ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങള്‍ സന്തോഷ് ഈപ്പനും നല്‍കിയിരുന്നു. സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഈ ഫോണ്‍ ലഭ്യമാക്കിയതു കമ്മീഷന് വഴിയാണ്.
ശിവശങ്കറിനു വിദേശത്ത് ബേനാമി ഇടപാടുകളുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ സംശയം. സ്വപ്ന സുരേഷുമായി പലപ്രാവശ്യം വിദേശയാത്ര നടത്തിയിട്ടുണ്ട്. സര്‍ക്കാർ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സ്വപ്ന വിദേശത്തേക്കു കടത്തിയതായി പറയുന്ന 1.90 ലക്ഷം ഡോളറില്‍ ശിവശങ്കറിന്റെ പണമുണ്ടോയെന്ന കാര്യവും ഇഡി പരിശോധിച്ചുവരികയാണ്. സ്വര്‍ണക്കടത്തിന് നേരത്തെ കസ്റ്റംസില്‍ ഇടപെടല്‍ നടത്തിയ ശിവശങ്കര്‍ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് സ്വര്‍ണം പിടിച്ചതിനു ശേഷം ഇടപെടാതെ മാറിനിന്നതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.
2019-ല്‍ ബാഗേജ് ക്ലിയറന്‍സിനായി ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരവധി തവണ വിളിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അവസാനഘട്ടത്തില്‍ വിളിക്കാതിരുന്നതു ബോധപൂര്‍വമാണെന്നാണ് നിഗമനം. പിടിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ഇതെന്നാണ് അനുമാനം. ബാഗേജ് തുറക്കാന്‍ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് ശിവശങ്കര്‍ മനസിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഇടപെടലുകളില്‍നിന്ന് വിട്ടുനിന്നത്. കസ്റ്റഡിയിലുള്ള ശിവശങ്കറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആരായുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ ശിവശങ്കര്‍ പെട്ടെന്നൊന്നും മനസ് തുറക്കില്ല. ഏഴു ദിവസത്തിനുള്ളില്‍ ശിവശങ്കര്‍ അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ ജയിലിലേക്ക് മാറ്റുകയാണ് എന്‍ഫോഴ്സ്മെന്റിന്റെ മുന്നിലുള്ളവഴി.
ബിനീഷിന്റെ ബിനാമി?
മയക്കുമരുന്നു കേസില്‍ പ്രതിയായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുഹമ്മദ് അനൂപ് ബിനീഷ് കോടിയേരിയുടെ പരിചയക്കാരനോ സുഹൃത്തോ മാത്രമായിരുന്നില്ല. പകരം ബേനാമിയായിരുന്നു. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിലുള്ള വിവരമാണിത്. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു വേണ്ടി ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ബേനാമിബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.
ബംഗളൂരുവില്‍ നടത്തിയിരുന്ന റസ്റ്ററന്റ് ബിനീഷ് കോടിയേരിയുടെ ബേനാമി ഇടപാടായിരുന്നുവെന്നു മുഹമ്മദ് അനൂപ് സമ്മതിച്ചിരിക്കുന്നു. ബോസ് എന്നായിരുന്നു ബിനീഷിനെ വിളിച്ചിരുന്നത്. വലിയ സാമ്പത്തിക ഇടപാടുകള്‍ അനൂപും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം മയക്കുമരുന്നു കേസിലുള്ള സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ്. എന്‍ഫോഴ്സ്മെന്റിനു സാമ്പത്തിക ഇടപാടുകളും ബേനാമി ഇടപാടുകളും പണം വെളുപ്പിക്കലും മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂ. മയക്കുമരുന്നു കേസിന്റെ അന്വേഷണത്തിനു നേതൃത്വം നൽകുന്നത് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ്. മയക്കുമരുന്നു കേസിലേക്കു കൂടി ബിനീഷിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍സിബി. സിനിമ മേഖലയിലുള്ള പ്രമുഖര്‍ പലരും ഇതിനകം എന്‍സിബിയുടെ പിടിയിലായിക്കഴിഞ്ഞു. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരെ ഇതുവരെ വിളിപ്പിച്ചിട്ടില്ല. എന്നാല്‍ എന്‍സിബിയുടെ അന്വേഷണം ബിനീഷിലേക്കു കടക്കുന്നതോടെ അതും സംഭവിക്കുമെന്ന ആശങ്കയാണ് സിനിമാലോകം പങ്കുവയ്ക്കുന്നത്.
ശിവശങ്കറിനും ബിനീഷിനും ബന്ധം?
സ്വര്‍ണക്കടത്ത് കേസിലും മയക്കുമരുന്നു കേസിലും എന്‍ഫോഴ്സമെന്റാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. ഇഡി അറസ്റ്റ് ചെയ്ത എം. ശിവശങ്കറും ബിനീഷ് കോടിയേരിയും തമ്മില്‍ ബിസിനസ് ഇടപാടുണ്ടായിരുന്നോ എന്ന അന്വേഷണത്തിനും ഇഡി തയാറെടുക്കുന്നുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് ഇഡി കണ്ടെത്തിക്കഴിഞ്ഞു. ലഹരിമരുന്ന് മാഫിയയ്ക്കും ഈ ഇടപാടുകളുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെ എല്ലാം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സംഘം അന്വേഷിക്കുന്നത്. ഒരേ ചിന്താഗതിയുമായി മുന്നോട്ടു പോകുന്ന ഒരു കൂട്ടം ആളുകളുടെ ബിസിനസായി മാത്രമെ ഇതിനെ ഇഡി കാണുന്നുള്ളൂ. ഇഡിയെ സഹായിക്കാനും മറ്റു തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സംയുക്ത നീക്കമാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസ് എന്‍ഐഎ ആസ്ഥാനത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് പുരോഗമിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള ഡല്‍ഹിയിലെത്തി അന്വേഷണ പുരോഗതി അറിയിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഇടപാടുകളില്‍ വിശദ അന്വേഷണം വേണമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ലഹരിമരുന്നു സംഘങ്ങള്‍ക്കു ഹവാല, സ്വര്‍ണ കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തുന്നു. വിദേശത്തുനിന്നാണു പ്രധാനമായും ലഹരിമരുന്ന് എത്തുന്നത്. അവിടെയുള്ള ഏജന്റിനു ഡോളറിലാണു വില കൈമാറേണ്ടത്. നയതന്ത്ര പാഴ്സലിലൂടെ ലഹരി കടത്തിയോ എന്ന സംശയവും ഉണ്ട്. ഇതെല്ലാം വരും ദിനങ്ങളില്‍ അന്വേഷണത്തിലേക്കു കടന്നുവരും.
ജോണ്സണ് വേങ്ങത്തടം