Friday, May 7, 2021 12:53 AM IST
ഇന്ത്യയുടെ മണ്ണിൽ ജനിച്ചു വളർന്ന് ലോകത്തിന്റെ ആകാശത്തിൽ സൂര്യചന്ദ്രന്മാരായി ശോഭിച്ചവരാണു രവീന്ദ്രനാഥ ടാഗോറും ഗാന്ധിജിയും. പേരുകൊണ്ടു തന്നെ അവർ സൂര്യചന്ദ്രന്മാരായിരുന്നു. ടാഗോർ ‘രവി’യും ഗാന്ധിജി ‘കർമചന്ദ്രനും’ (ഗുജറാത്തിൽ കരംചന്ദ്) ആണല്ലോ! ഇന്ത്യയുടെ ദേശീയതയ്ക്കും സ്വാതന്ത്ര്യസമരത്തിനും അത്യുദാത്തമായ ആശയങ്ങളിലൂടെയും ആദർശങ്ങളിലൂടെയും ലോകത്തെ വിസ്മയിപ്പിക്കുന്ന മാനങ്ങൾ പകർന്നവരാണിരുവരും.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി ലോകത്തിന്റെ യശസുയർത്തിയ കവിയാണു ടാഗോർ. ഗാന്ധിജിയാകട്ടെ നൊബേൽ സമ്മാനം നേടാതെ തന്നെ ലോകത്തിന്റെ പൊതുസ്വത്തായി. ഗാന്ധിജിയെ നമ്മൾ അനുഷ്ഠാനം പോലെയെങ്കിലും ഓർക്കാറുണ്ടെങ്കിലും ടാഗോർ വിസ്മൃതനായിക്കൊണ്ടിരിക്കുന്നുവോ എന്നു സംശയിക്കണം. ദേശീയഗാനം ആലപിക്കുന്പോൾ പോലും പുതിയ തലമുറയുടെ മനസിൽ ടാഗോറിന്റെ ചിത്രം തെളിയുന്നുണ്ടോ എന്നു സംശയമാണ്.
മേയ് ഏഴിനു ടാഗോറിന്റെ 180-ാം ജന്മദിനം ആണ്. ജന്മശതാബ്ദിയും ശതോത്തര സുവർണജൂബിലിയും ആഘോഷിച്ചതിന്റെ വൈപുല്യവും വർണപ്പകിട്ടും ഓർമയുള്ളവർക്ക് ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ ടാഗോർ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി മങ്ങിപ്പോയിരിക്കുന്നു എന്ന തോന്നലാണുണ്ടാവുക. ടാഗോർ ഇന്ത്യക്കു നൽകിയ ബഹുമുഖമായ സംഭാവന കണ്ടോർക്കുന്പോൾ എന്നും അദ്ദേഹത്തെ ഓർമിക്കാനും പുതിയ തലമുറകൾക്ക് കാട്ടിക്കൊടുക്കാനുമുള്ള ബാധ്യതയിൽ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാനാവില്ല.
കവി, കഥാകൃത്ത്, നാടകകൃത്ത്, സംഗീതജ്ഞൻ, പ്രഭാഷകൻ, ചിത്രകാരൻ, തത്ത്വചിന്തകൻ, വിദ്യാഭ്യാസ വിദഗ്ധൻ, സാമൂഹിക പരിഷ്കർത്താവ് എന്നിങ്ങനെ എത്രയോ നിലകളിലാണ് ടാഗോറിനെ നാം അനുസ്മരിക്കേണ്ടിയിരിക്കുന്നത്.
ഭാരതീയരുടെ ദർശനങ്ങൾക്കു വ്യക്തതയും നവീനതയും നൽകാൻ ടാഗോറിനു സാധിച്ചു. ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന്റെ ചടുലവും തീവ്രവുമായ ആശയങ്ങൾ സ്വാംശീകരിച്ചിട്ടുണ്ട്. പാശ്ചാത്യമോ പൗരസ്ത്യമോ ആയ ദർശനങ്ങളെ ടാഗോർ അപ്പാടെ സ്വീകരിച്ചില്ല, നിരാകരിച്ചുമില്ല. ഉപനിഷത്തുകളുടെ പ്രകാശസ്ഥലികളിൽ നിന്നുള്ള വെളിച്ചം ടാഗോറിന്റെ ദർശനങ്ങളിൽ തെളിയുന്നുണ്ട്. അതേസമയം ഇംഗ്ലീഷ് വിദ്യാഭ്യാസsssssത്തിലൂടെ ഭാരതീയ സംസ്കാരത്തിന്റെ നെല്ലും പതിരും തിരിച്ചറിയാൻ സാധിച്ച രാജാറാം മോഹന്റോയിയുടെ ചിന്താ പദ്ധതികളുടെ പാരന്പര്യത്തിലാണ് ടാഗോർ ജനിച്ചു വളർന്നത്.
വില്യം കേറിയുമായുള്ള സന്പർക്കത്തിലൂടെ ബൈബിൾ പരിജ്ഞാനവും പാശ്ചാത്യദർശനങ്ങളും സിദ്ധിച്ചതിനാൽ ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരേ സമരം ചെയ്യുവാൻ കരുത്തുനേടിയ റാം മോഹൻ റോയിയുടെ കാലശേഷം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ ഏറ്റെടുത്ത ദേവേന്ദ്രനാഥ് ടാഗോറിന്റെ മകനായാണു ടാഗോറിന്റെ ജനനം. റാം മോഹൻ റോയിയുടെ നവോത്ഥാന പരിശ്രമങ്ങൾക്കു താങ്ങും തണലുമായിരുന്നു, പിതാമഹൻ ദ്വാരക്നാഥ് ടാഗോർ.
പാശ്ചാത്യ സംസ്കാരത്തിന്റെ പല നന്മകളും സ്വാംശീകരിച്ച ടാഗോർ അതിന്റെ തിന്മകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാശ്ചാത്യരുടെ മേൽ ആധിപത്യം പുലർത്തിയ ഭൗതികതയുടെയും ആർത്തിയുടെയും സംസ്കാരത്തെ വിമർശിക്കാൻ മടിച്ചില്ല. പാശ്ചാത്യ സംസ്കാരത്തിന് മാർത്തയുടെ സ്വാഭാവമാണെങ്കിൽ പൗരസ്ത്യരുടേതിന് മറിയയുടെ സ്വാഭാവമാണെന്നദ്ദേഹം വിവേചിച്ചു പറഞ്ഞിരിക്കുന്നതും കാണാം.
മൂഢാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തള്ളിക്കളഞ്ഞ ഭാരതീയ സംസ്കാരത്തിന്റെ വക്താവും പ്രചാരകനുമായി അദ്ദേഹം ഇന്ത്യക്കു പുറത്ത് അറിയപ്പെട്ടു. ക്ഷണമനുസരിച്ച് ഇന്ത്യയുടെ സംസ്കാരത്തെപ്പറ്റി പ്രഭാഷണം നടത്താൻ ഓക്സ്ഫഡിൽ എത്തിയപ്പോൾ ടാഗോർ തെരഞ്ഞെടുത്ത വിഷയം ‘ഇന്ത്യയുടെ ആരണ്യ സംസ്കാരം’ ആയിരുന്നു. തന്നെ ഇടയ്ക്കിടെ വിമർശിച്ച ഈ സുഹൃത്തിനെ ഗാന്ധിജി ‘ഇന്ത്യയുടെ മഹാനായ കാവൽക്കാരൻ’ എന്നു വിശേഷിപ്പിച്ചത് വെറുതെയല്ല.
വിവാദ വിഷയമായ ദേശീയത
ദേശീയതയെക്കുറിച്ചുള്ള ടാഗോറിന്റെ ചിന്തകൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഗാന്ധിജി, നെഹ്റു തുടങ്ങിയ എല്ലാ നേതാക്കളും ജനങ്ങളിൽ ദേശീയബോധം വളർത്താൻ ശ്രമിക്കുന്ന കാലത്താണ്, ദേശീയത അപകടം പിടിച്ച ഒരു വികാരമാണെന്നു ടാഗോർ എഴുതുന്നത്. സങ്കുചിതവും പരിമിതവുമായി വളരുന്ന ദേശീയത രാജ്യത്തിനും ലോകത്തിനും ആപത്താകും എന്നദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദേശീയത വിശ്വമാനവികതയിലേക്ക് വളരുന്നതായിരിക്കണം എന്നദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ദേശീയ ബോധം അതനുസരിച്ച് വിശാലമാനങ്ങൾ ഉൾക്കൊള്ളുകയും വിശ്വമാനവികത ഇന്ത്യാക്കാരുടെ ആദർശമായി വളരുകയും ചെയ്തു.
വിദ്യാഭ്യാസ വിദഗ്ധൻ
നിലവിലിരുന്ന വിദ്യാഭ്യാസത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് തനതായ രീതികൾ കണ്ടെത്താൻ പരീക്ഷണങ്ങൾ നടത്തിയ വിദ്യാഭ്യാസ വിചക്ഷണനും കൂടിയാണു ടാഗോർ. സ്കൂൾ ജീവിതം മടുത്തതിനാൽ വീട്ടിൽ തന്നെ വിദ്യാഭ്യാസം നേടിയ വ്യക്തിയാണു ടാഗോർ.
കുട്ടികളുടെ മനസു വായിച്ചറിയുവാൻ ടാഗോറിനോളം കഴിഞ്ഞവർ അധികമില്ല. പക്ഷേ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകൾ പ്രയോജനപ്പെടുത്താൻ നാം ശ്രദ്ധിച്ചില്ല. ഇവാൻ ഇലിച്ച് ‘സ്കൂൾ തിരസ്കാര’ത്തിലൂടെയും പോലെ ഫ്രെയർ ‘മർദിതരുടെ വിദ്യാഭ്യാസ’ത്തിലൂടെയും പ്രകടിപ്പിച്ച ആശയങ്ങൾ പലരും കൊട്ടിഘോഷിച്ചുവെങ്കിലും ടാഗോർ വർഷങ്ങൾക്കു മുന്പു പറഞ്ഞ ഇതേ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ നമുക്കായില്ല. ശാന്തിനികേതനും വിശ്വഭാരതിയും ചുമരുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ പരീക്ഷണശാലകളായി ടാഗോർ തുടങ്ങിവച്ചു. കവി ആഗ്രഹിച്ചതനുസരിച്ച് അവയെ വളർത്താനും നമുക്കു സാധിച്ചില്ല.
കലാകാരൻ
സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ പ്രതിഭാ വിലാസം കൊണ്ട് വിസ്മയം സൃഷ്ടിച്ച ടാഗോർ സംഗീതം, നൃത്തം, നാടകം, ചിത്രരചന എന്നീ മേഖലകൾക്കും വലിയ സംഭാവനകളാണു നൽകിയത്. സംഗീതത്തിൽ രവീന്ദ്രസംഗീതം എന്ന ശാഖ തന്നെ വളർന്നു വന്നു. സാധാരണക്കാരെയും വശീകരിക്കുന്നതായി, ടാഗോറിന്റെ സംഗീത ശില്പങ്ങൾ.
ചിത്രരചനാരംഗത്തു പുതിയ മാതൃകകൾ അവതരിപ്പിച്ചു. പുതിയ വഴികൾ വെട്ടിത്തുറന്നു, കുട്ടികളെ ചിത്രരചനയിലേക്കു നയിക്കുകയല്ലാതെ മുതിർന്നവർ പഠിച്ച പാഠങ്ങൾ പരിശീലിപ്പിക്കരുത് എന്നദ്ദേഹം നിർദ്ദേശിക്കുന്പോൾ മുൻവിധികളില്ലാതെ കലകളെ സമീപിക്കുവാനുള്ള കലാകാരന്റെ സ്വാതന്ത്ര്യമാണദ്ദേഹം വ്യക്തമാക്കിയത്.
യോഗാത്മകത
നൊബേൽ സമ്മാനം നേടിയ ഗീതാഞ്ജലിയിലൂടെയാണല്ലോ ടാഗോറിന്റെ മൗലിക പ്രതിഭ ലോകം കണ്ടറിഞ്ഞത്. ഗീതാഞ്ജലിയിലും മറ്റനേകം കവിതകളിലും തെളിയുന്ന യോഗാത്മകത ടാഗോർകവിതയുടെ മൗലികഭാവമാണ്. ഔപനിഷാദോക്തികളിൽ നിന്നു സഞ്ചിതമായ ആത്മീയതയും പ്രകൃതിപ്രേമത്തിൽ നിന്നു രൂപപ്പെട്ട ലാവണ്യബോധവും ചേർന്ന് ടാഗോറിന്റെ മനസിൽ രൂപം കൊണ്ട യോഗാത്മക കവിതകൾ അലൗകികതയുടെ ദിവ്യോദാരമേഖലളിലേക്കു നമ്മെ ഉയർത്തുന്നു. ജീവിത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധത്തിന്റെ പല നിലകളിലുള്ള ആവിഷ്കാരങ്ങളായ ആ കവിതകൾ എല്ലാ മതങ്ങളിലും ഉള്ളതും മത വ്യത്യാസങ്ങൾക്കതീതവുമായ ആത്മീയതയിലേക്കാണ് അനുവാചകനെ എത്തിക്കുന്നത്. അണ്ഡകടാഹങ്ങളിലെ അപാരത പരിമിതനായ മനുഷ്യനിലും കുടികൊള്ളുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൗതികതയിലധിഷ്ഠിതമായ ആഗോളവത്കരണം സൃഷ്ടിച്ച സുഖലോലുപതകളുടെ മരീചികകൾ മനുഷ്യരെ വശീകരിക്കുന്ന ഇന്നത്തെ ദശാസന്ധിയിൽ ജീവിതത്തിന്റെ ക്ഷണികതയെയും അപാരതയുടെ അപ്പുറത്തുള്ള അനശ്വരതയെയും വേർതിരിച്ചു കാട്ടിയ ടാഗോർ ഇക്കാലത്തു കൂടുതൽ ശ്രദ്ധേയനാകുന്നു.
ഡോ. ജോസ് പാറക്കടവിൽ