Friday, June 4, 2021 10:55 PM IST
ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്നലെ പറഞ്ഞു. നികുതികളും തീരുവകളും കുറച്ചു പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണം. പണപ്പെരുപ്പം കുറയ്ക്കാന്‍ ഇന്ധന വില കുറയ്ക്കാതെ തരമില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നു. പെട്രോളിനും ഡീസലിനുംമേല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന എക്സൈസ് തീരുവ, സെസ്, നികുതികള്‍ എന്നിവ ഏകോപിപ്പിച്ചു ക്രമീകരിക്കേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ ധനകാര്യനയ സമിതി (എംബിസി) ചൂണ്ടിക്കാട്ടി.
വരുംനാളുകളില്‍ പണപ്പെരുപ്പത്തിന്റെ തോതു ദോഷകരമായ അനിശ്ചിതത്വങ്ങളാകുമെന്നു ശക്തികാന്ത ദാസ് പറയുന്നു. ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചരക്കുകളുടെ വിലയും ലോജിസ്റ്റിക് ചെലവുകളും വിപരീതഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപരീത ഫലങ്ങളുണ്ടാക്കുന്ന അനിശ്ചിതാവസ്ഥ രാജ്യത്തെ വിലക്കയറ്റം ഇനിയും വഷളാക്കുമെന്നു ചുരുക്കം. ഇന്ധന നികുതികള്‍ കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മടിച്ചാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ദുരിതം വീണ്ടും കൂടും.
കൊള്ളയില്‍ കണ്ണടച്ചു മോദി
രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെയും റിസര്‍വ് ബാങ്കിന്റെയും ഉപദേശമൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രശ്നമില്ല. ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഉളുപ്പില്ലാതെ പകല്‍ക്കൊള്ള ഇന്നലെയും പതിവു പോലെ തുടര്‍ന്നു. പെട്രോളിനും ഡീസലിനും വീണ്ടും ഇന്നലെ 27 പൈസയും 30 പൈസയും വീതം കൂട്ടി. കോവിഡും ലോക്ഡൗണുകളും ജനങ്ങള്‍ക്കു സൃഷ്ടിച്ച കൊടിയ ദുരിതങ്ങള്‍ക്കും വരുമാന, തൊഴില്‍ നഷ്ടങ്ങള്ക്കുമിടെ ഈ വര്‍ഷം മാത്രം 43 തവണയാണ് ഇന്ധന വില കൂട്ടിയത്. ഇടയ്ക്കു കണ്ണില്‍ പൊടിയിടാനായി വെറും നാലു തവണ നാമമാത്ര പൈസ കുറച്ചു.
ഇന്ധന വിലകളില്‍ സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചിരിക്കുകയാണ് ഇന്ത്യയില്‍! കഴിഞ്ഞ ജനുവരിക്കു ശേഷം മാത്രം പെട്രോള്‍ ലിറ്ററിന് 10.78 രൂപയും ഡീസലിന് 11.51 രൂപയുമാണു വില കൂട്ടിയത്. രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്. പെട്രോള്‍ അല്ല, പെട്രോള്‍ വിലയാണ് ആളിക്കത്തുന്നത്.
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 100.98 രൂപ, രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ 105.81, മധ്യപ്രദേശിലെ ഷാദോളില്‍ 105.18, കര്‍ണാടകയിലെ ബെല്ലാരിയില്‍ 99.83, ബംഗളൂരുവില്‍ 97.83 എന്നിങ്ങനെയാണ് ഇന്നലത്തെ വില. ശ്രീഗംഗാനഗറില്‍ ഡീസല്‍ വില 98.64 രൂപയായി. തിരുവനന്തപുരത്ത് 96.47 രൂപയായ പെട്രോളിനു കേരളത്തിലും വൈകാതെ 100 രൂപയിലെത്തും. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 71 ഡോളര്‍ വരെയെത്തി. ഇനിയും കൂടാനാണു സാധ്യത.
ഒന്നുമറിയാതെ ക്രൂഡ്
പതിമൂന്നു വര്‍ഷം മുമ്പു 2008ല്‍ ഡോ. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ ഭരണകാലത്തു ക്രൂഡ് ഓയില്‍ വില ബാരലിന് 132.47- 145.31 ഡോളര്‍ വരെ കൂടിയപ്പോഴും ഇന്ത്യയില്‍ പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായിരുന്നു വില. ഇപ്പോള്‍ ക്രൂഡ് ബാരല്‍ വില 71 ഡോളര്‍ ഉള്ളപ്പോഴാകട്ടെ രാജ്യത്ത് ചില്ലറ വില്പനവില ഇരട്ടിയാക്കി.
കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ഇന്ധന വില കൂടുന്നതിനു കാരണമെന്നു 2013ല്‍ കുറ്റപ്പെടുത്തിയതു സാക്ഷാല്‍ നരേന്ദ്ര മോദി ആയിരുന്നു. ബിജെപി അധികാരത്തിലേറിയാല്‍ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കുറയ്ക്കുമെന്നു പ്രതീക്ഷ നല്കിയതും മറക്കരുതല്ലോ.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് നാലു മുതല്‍ 18 തവണയാണു വില കൂട്ടിയത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം തെരഞ്ഞെടുപ്പിനായി 23 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കാനും മോദി സര്‍ക്കാര്‍ മറന്നില്ല. എന്തൊരു കരുതലായിരുന്നു!
ഇന്ധന വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞുവെങ്കിലും കടിഞ്ഞാണ്‍ മോദിയുടെ കൈയിലാണെന്നതില് ഇനിയാര്‍ക്കും സംശയമില്ല. മോദി വിചാരിച്ചാല്‍ വില കുറയും; കൂടും. പെട്രോളിന്റെ വിലനിയന്ത്രണം 2010ലും ഡീസലിന്റേതു 2014ലും സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ മറവിലാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടല്‍ പതിവാക്കിയത്.
നികുതിയിലെ തീവെട്ടിക്കൊള്ള
പെട്രോള്‍, ഡീസല്‍ നികുതി വരുമാനത്തില്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ടു 300 ശതമാനമാണ് കേന്ദ്രസര്‍ക്കാരിനുണ്ടായ വര്‍ധന. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014-15ല്‍ പെട്രോളിന്റെ എക്സൈസ് തീരുവയിനത്തില്‍ 29,275 കോടിയും ഡീസലില്‍ നിന്നു 42,881 കോടി രൂപയുമായിരുന്നു വരുമാനം.
എന്നാല്‍ കോവിഡ് ലോക്ഡൗണിനിടയിലും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി വരുമാനം 2.94 ലക്ഷം കോടി രൂപയായി കൂടി. പ്രകൃതിവാതകത്തിന്റെത് ഉള്‍പ്പെടെ 2014-15ല്‍ സര്‍ക്കാരിനു കിട്ടിയത് 74,758 കോടി രൂപ ആയിരുന്നെങ്കില്‍ ഈ വര്‍ഷം സര്‍ക്കാരിന് ഈ പകല്‍ക്കൊള്ളയിലൂടെ കിട്ടിയത് 2.95 ലക്ഷം കോടി രൂപയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 12.2 ശതമാനമാണ് ഇന്ധന നികുതി. മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഈ വരുമാനം വെറും 5.4 ശതമാനമായിരുന്നു. ബിജെപി സര്‍ക്കാരിന്റെ ആറു വര്‍ഷം കൊണ്ട് ഇരട്ടിയിലും മേലേയാണ് ഇന്ധന നികുതി കൂട്ടിയത്. പെട്രോള്‍ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര എക്സൈസ് നികുതികളും സെസും സംസ്ഥാന വാറ്റുമാണ്.
പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുത്തനെ കൂട്ടിയാണു കേന്ദ്രസര്‍ക്കാര്‍ വരുമാനം മൂന്നിരട്ടിയാക്കിയത്. ഓരോ ലിറ്റര്‍ പെട്രോളിനും 9.48 രൂപയില്‍ നിന്നു 32.90 രൂപയായും ഡീസലിന് 3.56ല്‍ നിന്ന് 31.80 രൂപയുമാണു മോദി സര്‍ക്കാര്‍ നികുതി കൂട്ടിയത്.
പരിക്കിനു മീതെ പകല്‍ക്കൊള്ള
പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും മുതല്‍ ചെറുകിട, ഇടത്തരം വ്യവസായികളും ബിസിനസുകാരും വരെയുള്ള മഹാഭൂരിപക്ഷം പേരും പണമില്ലാതെ വിഷമിക്കുമ്പോഴാണു പെട്രോള്‍, ഡീസല്‍ വിലയും നികുതികളും കൂട്ടിയ സര്‍ക്കാരിന്റെ പകൽക്കൊള്ള. ശൗചാലയങ്ങൾ നിര്‍മിക്കാനാണ് ഇന്ധനവില കൂട്ടുന്നതെന്ന പഴയ തൊടുന്യായം ഇപ്പോള്‍ ബിജെപിക്കാര്‍ പോലും ആവര്‍ത്തിക്കുന്നില്ല.
കോവിഡ് രോഗികള്‍ക്ക് ഓക്സിജനും വാക്സിനും എത്തിക്കുന്നതില്‍ വരെ ഗുരുതര വീഴ്ച വരുത്തിയ സര്‍ക്കാരിനു പക്ഷേ, പുതിയ പാര്‍ലമെന്റ് മന്ദിരം മുതല്‍ പ്രധാനമന്ത്രിയുടെ വസതി വരെയുള്ള നിര്‍മാണങ്ങള്‍ക്കുള്ള 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കു പണമുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രാണവായു കിട്ടാതെ ഡല്‍ഹിയില്‍ പോലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുമ്പോഴാണിത്. ലോകത്തിനു മുമ്പില്‍ ഇന്ത്യ തലകുനിച്ച ആഴ്ചകളാണിത്.
ജീവിച്ചിരിക്കുന്നവരെക്കാള്‍ മൃതദേഹങ്ങളോട് വലിയ ആദരവു കാട്ടുന്നതാണ് ഇന്ത്യയിലെ സംസ്കാരം. പക്ഷേ ഗംഗാ നദിയില്‍ ഉള്‍പ്പെടെ മൃതശരീരങ്ങള്‍ ഒഴുക്കിവിട്ടതും ചീഞ്ഞളിഞ്ഞ മനുഷ്യദേഹങ്ങളില്‍ മല്‍സ്യവും നായ്ക്കളും വരെ കടിച്ചുപറിക്കുന്നതും രാജ്യത്തിനാകെ വലിയ നാണക്കേടായതാണ്. പൂജകളും, ആദരവുകളോ ഇല്ലാതെ നൂറുകണക്കിനു മൃതശരീരങ്ങള്‍ ഡല്‍ഹിയിലെ ശ്മശാനങ്ങളിലും പാര്‍ക്കുകളിലും തെരുവോരങ്ങളിലും നിരത്തിയിട്ടു ചിതയെരിക്കുന്നതിന്റെ ചിത്രങ്ങള്‍ ആഗോള മാധ്യമങ്ങളുടെ കവര്‍പേജില്‍ ആഘോഷിച്ചതിന്റെ അപമാനവും പൊറുക്കാനാകില്ല.
ജനവിരുദ്ധര്‍ അനര്‍ഹര്‍
കോവിഡും ലോക്ഡൗണുകളും സാധാരണക്കാര്‍ക്കു സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. സാമ്പത്തിക മുരടിപ്പും വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും സമസ്തമേഖലകളെയും തകര്‍ത്തെറിഞ്ഞു. എണ്ണവില കുത്തനെ കൂട്ടിയതോടെ വിലക്കയറ്റം പതിന്മടങ്ങായി. കോടിക്കണക്കിനു പട്ടിണിപ്പാവങ്ങള്‍, അശരണര്‍, ദിവസക്കൂലിക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു പോലും ആശ്വാസമെത്തിക്കാന്‍ കേന്ദ്രത്തിലെയും മിക്ക സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയാറായില്ല. കേരളം വ്യത്യസ്തമായതു ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
എല്ലാവര്ക്കും സൗജന്യ വാക്സിന് നല്കി രാജ്യത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക പ്രധാനമാണ്. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസവും സംരക്ഷണവും ഒരുക്കാനും സര്‍ക്കാരിനു കഴിയണം. കഷ്ടതയിലുള്ള ജനങ്ങളെ പിഴിയുന്ന ഇന്ധന വിലവര്‍ധന അടിയന്തരമായി പിന്‍വലിച്ചേ മതിയാകൂ. പെട്രോള്‍, ഡീസല്‍ നികുതികള്‍ കുറച്ച്, ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് കേന്ദ്രവും സംസ്ഥാനവും തയാറാകണം.
ദുരിതത്തിലായ ജനങ്ങളെ കൊള്ളയടിച്ചു മൈലേജ് കൂട്ടരുത് സര്‍ക്കാര്‍. കരുതലും ക്ഷേമവും ആരോഗ്യവും സമാധാനവും വികസനവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കാനാകാത്തവര്ക്കു ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
പെട്രോള്‍ വിലയും നികുതികളും (ഒരു ലിറ്ററിന് രൂപയില്‍)
അടിസ്ഥാന വില 34.19
ചരക്കുകൂലി 0.36
ഡീലര്‍ കമ്മീഷന് 3.77
എക്സൈസ് തീരുവ 32.90
വാറ്റ് 21.36
വില്പന വില 94.76
ഡീസല്‍
അടിസ്ഥാന വില 36.32
ചരക്കുകൂലി 0.33
ഡീലര്‍ കമ്മീഷന് 2.58
എക്സൈസ് തീരുവ 31.80
വാറ്റ് 12.19
വില്പന വില 85.66
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍