Monday, July 5, 2021 1:46 AM IST
""എന്തു വിവാദം ഉയർന്നാലും കൃഷിക്കാരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കുന്നതിൽനിന്നു പിന്മാറില്ല.''- സിപിഐ നേതൃത്വം.
കഴിഞ്ഞകൊല്ലം മാർച്ച് മുതൽ ഇക്കൊല്ലം ഫെബ്രുവരി വരെ നമ്മുടെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപിലുള്ള ഒരു കൊല്ലക്കാലം കേരളത്തിൽ വൻതോതിൽ തേക്ക്, ഈട്ടി തുടങ്ങിയ വിലപിടിച്ച മരങ്ങൾ ലക്ഷക്കണക്കിനു വെട്ടിവീഴ്ത്തി ശതകോടികൾ കൊള്ളയടിച്ചു ചില തത്പരകക്ഷികൾ. നിയമവിരുദ്ധവും പരിസ്ഥിതിയെ നശിപ്പിക്കുന്നതുമായ ഈ കൊള്ള നടക്കാനിടയാക്കിയത്, വലിയ പരിസ്ഥിതി സംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ രാഷ്ട്രീയ തീരുമാനമാണെന്നു വ്യക്തമായിരിക്കുന്നു.
വിവാദ ഉത്തരവുകൾ
2020 മാർച്ചിൽ റവന്യു വകുപ്പിന്റെ ഒരു ഉത്തരവിറങ്ങുന്നു - കർഷകരുടെ പട്ടയഭൂമിയിൽ നിൽക്കുന്ന ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും വെട്ടി വിൽക്കാൻ അവരെ അനുവദിച്ചുകൊണ്ട്. നിലവിലുള്ള നിയമങ്ങളുടെ ഒരു വിശദീകരണമായിരുന്നത്രേ ഇത്!
1964-ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുകിട്ടിയ ഭൂമിയിൽ അന്ന് നിന്നിരുന്ന മരങ്ങൾ മുഴുവൻ സർക്കാരിനു സ്വന്തം. അക്കൂട്ടത്തിൽ, സർക്കാരിനുവേണ്ടി റിസർവ് ചെയ്യപ്പെട്ടവയൊഴികെയുള്ള മരങ്ങൾ, അവയുടെ വിലകൊടുത്ത് കർഷകർക്കു സ്വന്തമാക്കാം. അന്ന് സർക്കാരിനുവേണ്ടി റിസർവ് ചെയ്തിരുന്ന മരങ്ങളുടെ ലിസ്റ്റിൽ 28 ഇനം മരങ്ങൾ ഉണ്ടായിരുന്നത്രേ. പിന്നീട് പല അവസരങ്ങളിലായി ഭേദഗതികൾ കൊണ്ടുവന്ന് ചന്ദനം, തേക്ക്, ഈട്ടി, ഇരുൾ എന്നിവ മാത്രം അവശേഷിച്ചു.
പട്ടയം ലഭിച്ച കർഷകനു നിയമമനുസരിച്ച് വെട്ടിയെടുക്കാൻ അവകാശമുള്ളത്, അയാൾക്കു പട്ടയം ലഭിച്ചശേഷം നട്ടുവളർത്തിയതോ താനേ കിളിർത്തുവന്നതോ ആയ മരങ്ങൾ മാത്രമാണ്. ഇങ്ങനെ വളർത്തിയെടുത്ത മരങ്ങൾ, ചന്ദനം ഒഴിച്ചുള്ളതെല്ലാം കർഷകനു വെട്ടിയെടുക്കാം. പട്ടയം കിട്ടുന്നതിനു മുൻപേ ഉണ്ടായിരുന്ന തേക്ക്, ഈട്ടി, ഇരുൾ, ചന്ദനം എന്നീ മരങ്ങൾ സർക്കാരിനു മാത്രം അവകാശപ്പെട്ടത് എന്ന സ്ഥിതി നിയമത്തിൽ മാറ്റമില്ലാതെ തുടർന്നു. ഈ സാഹചര്യത്തിലാണ് ഇന്നവിടെ നിൽക്കുന്നതിൽ ചന്ദനമൊഴിച്ചുള്ള എല്ലാ മരങ്ങളും കർഷകന് വെട്ടിയെടുക്കാം എന്ന വിശദീകരണം 2020 മാർച്ചിൽ ഇറങ്ങുന്നത്.
നാലു മാസത്തെ കൊള്ള
ഈ ഉത്തരവ് കണ്ട പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം ഉയർത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും ചില റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഈ വിശദീകരണ ഉത്തരവിൽ കടന്നുകൂടിയ തെറ്റ് ചൂണ്ടിക്കാണിച്ചു. പട്ടയത്തിനു മുൻപുണ്ടായിരുന്ന പഴയ തേക്കും ഈട്ടിയുമെല്ലാം വെട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് അവർ കോടതിയെയും സമീപിച്ചു. ജൂലൈ അവസാനത്തോടെ ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഉത്തരവിറക്കി.
പക്ഷേ, മാർച്ച് മുതൽ ജൂലൈ അവസാനംവരെ വീണുകിട്ടിയ നാലു മാസത്തിനിടയ്ക്ക് ലോക്ഡൗണിന്റെ നിശബ്ദതയിൽ തത്പരകക്ഷികളായ മരംകൊള്ളക്കാർ പട്ടയഭൂമിയിലുണ്ടായിരുന്ന നാനൂറിൽപ്പരം വർഷം പഴക്കമുള്ള വിലപിടിപ്പുള്ള ഈട്ടി മരങ്ങളുൾപ്പെടെ ലക്ഷക്കണക്കിനു മരങ്ങൾ വെട്ടിവീഴ്ത്തി. ഈ "മരംവെട്ട് മഹോത്സവം' വയനാട്ടിലും മറ്റു ജില്ലകളിലും വ്യാപകമായി നടന്നു.
പക്ഷേ, രാഷ്ട്രീയ നേതൃത്വം മരംകൊള്ളക്കാർക്ക് കൊടുത്ത വാക്ക് ലംഘിക്കരുതല്ലോ. ഒക്ടോബർ 24-ന് മറ്റൊരു സർക്കാർ ഉത്തരവ്. മൂന്നുമാസം മുന്പ് ഹൈക്കോടി സ്റ്റേ നൽകി തടഞ്ഞുവച്ചതും അതിനാൽത്തന്നെ തത്കാലം നിലവിലില്ലാത്തതുമായ ഉത്തരവിനു വിശദീകരണം എന്ന പേരിൽ പുതിയ ഉത്തരവ്! അതോടെ നിർത്തിവച്ചിരുന്ന മരംവെട്ട് വൻതോതിൽ പുനരാരംഭിച്ചു. കർഷകരുടെ നെടുനാൾ ഡിമാൻഡ് അനുവദിച്ചുകൊടുക്കുകയായിരുന്നത്രേ!
മണ്ണിൽ കഠിനാധ്വാനം ചെയ്ത്, വിയർപ്പുചിന്തി കനകം വിളയിക്കുന്ന കർഷകർ ഒരിക്കലും അത്യാഗ്രഹികളല്ല. അർഹതയില്ലാത്തതൊന്നും നേടിയെടുക്കണമെന്ന് അവർ ഒരിക്കലും ആഗ്രഹിക്കില്ല. പക്ഷേ, കർഷകരുടെ പേരു പറഞ്ഞു ള്ള ഉത്തരവുകളുടെ മറപിടിച്ച് വനംകൊള്ളക്കാർ പാവപ്പെട്ട കർഷകരെ സമീപിച്ച് അവരുടെ പട്ടയഭൂമിയിലുണ്ടായിരുന്ന തേക്കും ഈട്ടിയും ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിക്കടത്തി. നിസാരതുക കർഷകനു കൊടുത്ത്, രാഷ്ട്രീയ നേതൃത്വം മുതൽ എല്ലാവർക്കും കൈക്കൂലി നൽകി, ഉദ്ദേശം 600 കോടി രൂപ മതിപ്പുള്ള തടിയുമായി കടന്നു എന്നാണു റിപ്പോർട്ട്.
വൻ പ്രതിഷേധം ഉയർന്നതോടെ, വനംകൊള്ളക്കാർക്ക് അവർ പ്ലാൻ ചെയ്ത "ഓപ്പറേഷൻ' പൂർത്തിയാക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ബോധ്യമായതോടെ, സർക്കാർ ഒക്ടോബറിലെ ഉത്തരവ് ജനുവരി മാസാവസാനം പിൻവലിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണവും നടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പും ഉടൻ നടന്നു. കുതിര പുറത്തിറങ്ങി ഓടിക്കഴിഞ്ഞിട്ട് ലായം അടയ്ക്കുന്ന രീതി!
യഥാർഥ കുറ്റവാളി കാണാമറയത്ത്
മന്ത്രിസഭയുടെയും വനംവകുപ്പിന്റെയും പരിശോധനയില്ലാതെ ഇറക്കിയ ഉത്തരവുകൾ കേരളത്തിന്റെ പരിസ്ഥിതിക്കും അതോടൊപ്പം കൃഷിസ്ഥലത്തിന്റെയും കർഷകരുടെയും സുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മരംവെട്ട് നടന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈട്ടി, തേക്ക് മരങ്ങൾ കൊള്ളയടിച്ചതും നമ്മുടെ മന്ത്രിമാരും സർക്കാരും നിഷേധിക്കുന്നില്ല. ഉത്തരവിൽ ഒരു തെറ്റുമില്ലായിരുന്നെന്നും അത് ദുർവ്യാഖ്യാനം ചെയ്ത് മരംകൊള്ള നടത്തിയവരെയാണ് ശിക്ഷിക്കേണ്ടതെന്നും അവർ വാദിക്കുന്നു. അപ്പോൾ ആരെയാണ് ശിക്ഷാവിധി കാത്തിരിക്കുന്നത്? പട്ടയഭൂമിയിൽനിന്നു പഴയ മരം മുറിച്ചതിനു ശിക്ഷ നേരിടാൻപോകുന്നത്, പട്ടയം കിട്ടിയ കൃഷിക്കാർ. കൊള്ളലാഭമടിച്ചവരും കൈക്കൂലി വാങ്ങിയവരും തടിതപ്പുമോ?
ചടങ്ങിനുവേണ്ടിയുള്ള നടപടികൾ ഉപേക്ഷിച്ച്, യഥാർഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്.
2020ൽ മാർച്ച്, ഒക്ടോബർ എന്ന വിശദീകരണ ഉത്തരവുകൾ ഇറക്കിയ റവന്യൂ വകുപ്പിന്റെ സെക്രട്ടേറിയറ്റ് ഫയലുകൾ പുറത്തുവിടുക. ഫയലിലെ കുറിപ്പുകൾ പരിശോധിക്കുക. ഇങ്ങനെയൊരു ഉത്തരവ് നിയമവിരുദ്ധമാണ്, ദുരുപയോഗം ചെയ്യപ്പെടും എന്ന് ചൂണ്ടിക്കാട്ടി കുറിപ്പെഴുതി മന്ത്രിയെ ബോധ്യപ്പെടുത്തേണ്ടത് റവന്യുവകുപ്പ് സെക്രട്ടറിയുടെ കടയമാണ്. ആ കുറിപ്പിനെ അവഗണിച്ച് ആ ഉത്തരവ് ഇറക്കണം എന്ന് മന്ത്രി ഉറച്ച നിലപാട് എടുത്തിട്ടുണ്ടെങ്കിൽ മന്ത്രിയാണു കുറ്റവാളി. നിയമവിരുദ്ധമായ നിർദിഷ്ട ഉത്തരവിറക്കാൻ മന്ത്രി നിർദേശിച്ചാൽപോലും അതിന്റെ നിയമവിരുദ്ധതയും ദുരുപയോഗത്തിനുള്ള സാധ്യതയും പറഞ്ഞ് വീണ്ടുമൊരു കുറിപ്പെഴുതി തീരുമാനം പുനഃപരിശോധിക്കണമെന്നു മന്ത്രിയോട് അഭ്യർഥിക്കാൻ സെക്രട്ടറിക്ക് അവകാശമുണ്ട്. അതു ചെയ്യാൻ അദ്ദേഹം ബാധ്യസ്ഥനുമാണ്.
ഉത്തരവ് ജനുവരി അവസാനം റദ്ദ് ചെയ്തു കഴിഞ്ഞും വെട്ടിയെടുത്ത ഈട്ടി മരം ഫോറസ്റ്റ് പാസില്ലാതെ എറണാകുളത്തെത്തി. ഫെബ്രുവരി രണ്ടിനും അതു കഴിഞ്ഞും വനം മന്ത്രിയുടെ ഓഫീസിലെ ഉന്നതനും ഈട്ടിത്തടിക്കേസിലെ പ്രതിയുമായി ഫോൺ സംഭാഷണങ്ങൾ നടന്നതായി വാർത്തവന്നിരിക്കുന്നു. ഈ ഇടപാട് മുഴുവൻ രാഷ്ട്രീയ മേലാളന്മാരുടെ ആശീർവാദത്തോടെയാണ് നടന്നിരിക്കുന്നത് എന്ന് ഇതിൽനിന്ന് ഊഹിക്കാം.
ചന്ദനം
കേരളത്തിൽ സർക്കാരിനു മാത്രം കൃഷിചെയ്യാവുന്ന സംപൂജ്യവൃക്ഷമായി വച്ചിരിക്കുന്ന ചന്ദനമരം, ആർക്കും നട്ടുവളർത്താനും വെട്ടിയെടുക്കാനും തമിഴ്നാട്ടിലും കർണാടകത്തിലും അനുവാദം നൽകിക്കഴിഞ്ഞു. അവിടെ ചന്ദനകൃഷി വ്യാപകമാകുന്നു. നഷ്ടക്കയത്തിൽ മുങ്ങാൻ പോകുന്ന കേരള കർഷകരെയും കേരളത്തിലെ തോട്ടങ്ങളെയും രക്ഷിക്കാൻ ഇവിടെയും ഇഷ്ടംപോലെ ചന്ദനമരം കൃഷിചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് കേരള സർക്കാർ പുറപ്പെടുവിക്കേണ്ടത് അത്യാവശ്യം.
വനംകൊള്ളയുടെ പ്രത്യാഘാതങ്ങൾ
2018ലും 19ലും ഉണ്ടായ പ്രളയത്തെത്തുടർന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ വൻ തോതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത് ഓർമിക്കുക. നൂറ്റാണ്ടുകളായി നിൽക്കുന്ന വൻ മരങ്ങൾ വെട്ടിനീക്കുന്നതോടെ ഉരുൾപൊട്ടലിന്റെ സാധ്യത വർധിക്കുകയാണ്. ജിയോളജി സർവേക്കാരുടെ പഠനം ഒരു കാര്യം വ്യക്തമാക്കി. നമ്മുടെ കിഴക്കൻ മലയോരപ്രദേശത്ത് 13,000 സ്ഥലങ്ങളിൽ, മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥാനങ്ങളുണ്ടത്രേ. അവിടങ്ങളിൽ ഇത്രയും കാലം മണ്ണിനെ ചേർത്തുപിടിച്ചിരുന്ന ശക്തമായ വേരുപടലങ്ങളുള്ള ഈ മരങ്ങൾ ഇല്ലാതാകുന്പോൾ എന്താണ് സംഭവിക്കുക എന്ന് നമുക്കറിയാം.
മരങ്ങളുടെ യഥാർഥ സംരക്ഷകർ കർഷകരാണ്. അവരുടെ കൃഷിസ്ഥലവും സുരക്ഷിത ജീവിതവും ഉറപ്പാക്കാൻ ഈ വൻ മരങ്ങൾ സംരക്ഷിക്കപ്പെടണം. പഴയത് വെട്ടേണ്ടിവന്നാൽ പുതിയവ വച്ചുപിടിപ്പിച്ചു വളർത്തണം. മുപ്പതു വർഷത്തിനു മുകളിൽ പ്രായമായ മരങ്ങൾ വെട്ടിക്കളയാതെ സംരക്ഷിച്ചുനിർത്തുന്ന കർഷകർക്ക് ഒരു ചെറിയ തുക മാസംതോറും നൽകേണ്ടതാണ്. പ്രായമായ മരങ്ങളുടെ സംരക്ഷണച്ചെലവ്, അതോടൊപ്പം ആ മരങ്ങളെ നിർത്തുന്നതുകൊണ്ട് കൃഷിചെയ്യാൻ സാധ്യമല്ലാതായിത്തീർന്നരിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി എന്നിവ അനുസരിച്ച് ഒരു നഷ്ടപരിഹാരവും.
വനംകൊള്ളക്കാരുടെ മരംവെട്ട് മറ്റൊരു അപകടത്തിലേക്കും നമ്മെ നയിച്ചേക്കാം. മരങ്ങൾ വെട്ടിമാറ്റിയ തോട്ടങ്ങളിലും പട്ടയഭൂമികളിലും വെട്ടിവെളുപ്പിച്ചിട്ടിരിക്കുന്ന മലഞ്ചെരിവുകളിലും ക്വാറികൾ സ്ഥാപിക്കാൻ കൊതിപൂണ്ടു നിൽക്കുന്നവർ ഉടൻ രാഷ്ട്രീയ നേതൃത്വങ്ങളെ പാട്ടിലാക്കി ലൈസൻസുള്ളതും ഇല്ലാത്തതുമായ ക്വാറികൾ സ്ഥാപിക്കാനെത്തും. ഇപ്പോൾത്തന്നെ നമ്മുടെ പശ്ചിമഘട്ട പ്രദേശത്ത് അനേകായിരം ക്വാറികൾ പ്രവർത്തിക്കുന്നു. ഒരു നിർദിഷ്ട ഉയരത്തിനു മുകളിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള ക്വാറികളെപ്പോലും നിരോധിക്കേണ്ടത് അത്യാവശ്യം. ക്വാറി മാഫിയാകൂടി രംഗത്തെത്തിയാൽ സർവനാശമായിരിക്കും ഫലം. കൃഷിയും കൃഷിക്കാരും നശിക്കും. എന്തു വിവാദങ്ങളുണ്ടായാലും കൃഷിക്കാരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതെ പിന്മാറില്ല എന്ന് വീരവാദം മുഴക്കിയവരുടെ തനിനിറം കാണേണ്ടിവരുമോ?
കർഷകനെ സഹായിക്കാൻവേണ്ടി എന്ന പേരിൽ തങ്ങൾ ഇറക്കിയ വ്യക്തതയില്ലാത്ത വിശദീകരണ ഉത്തരവുകൾ മരംകൊള്ളയിലേ കലാശിക്കൂ എന്ന് ഉത്തരവിറക്കിയവർക്ക് അറിയാമായിരുന്നു. പക്ഷേ, മരംകൊള്ളക്കാർ തൊണ്ടിമുതലുമായി പിടിക്കപ്പെടുമെന്നും ഈ വിഷയം രാക്ഷസാ കാരം പൂണ്ടെത്തുമെന്നും അവർ പ്രതീക്ഷിച്ചിരിക്കില്ല. അതിനിടയ്ക്ക് ഇപ്പോഴത്തെ വിവാദത്തിന് പ്രതികരണമെന്ന മട്ടിൽ കർഷകരുടെ പഴയ പട്ടയഭൂമിയിൽ അവർ നട്ടുവളർത്തിയ തേക്കും മറ്റും കല്യാണങ്ങൾക്കോ മറ്റത്യാവശ്യ ചെലവുകൾക്കോ വേണ്ടി വെട്ടിക്കൊണ്ടുപോകാനുള്ള പാസ് നൽകുന്നത് നിറുത്തിവച്ചിരിക്കുകയാണ്. ഇത് ന്യായീകരിക്കാനാവില്ല. ഈ പ്രശ്നം ഉടനെ പരിഹരിക്കപ്പെടണം.
വാസ്തവത്തിൽ, ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് പട്ടയം നൽകിയ ഭൂമിയിലുള്ള പഴയ രാജകീയ വൃക്ഷങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ രേഖകളാക്കിക്കൊണ്ട് കർഷകർ വച്ചുപിടിപ്പിച്ച മരങ്ങൾ വെട്ടിക്കൊണ്ടു പോകാനുള്ള പാസ് സുതാര്യമായി ഒട്ടും താമസമില്ലാതെ കൊടുക്കാനുള്ള സംവിധാനം ഉടനെ ഒരുക്കാൻ കഴിയും.
പി.സി. സിറിയക്