Wednesday, July 21, 2021 10:15 PM IST
ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ 80:20 അനുപാതത്തിൽ നീതിനിഷേധമുണ്ടെന്ന ആക്ഷേപം ആരംഭംമുതലേ ക്രൈസ്തവ സഭകൾക്കുണ്ടായിരുന്നു. അടുത്തകാലത്ത് ഈ വിഷയത്തിൽ കോടതിവിധിയും രാഷ്ട്രീയ തീരുമാനവുമുണ്ടായി. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിലായിരിക്കണമെന്നതാണ് പുതിയ നിലപാട്. ഇതിനെ ക്രൈസ്തവസഭകൾ സ്വാഗതംചെയ്തിട്ടുണ്ട്.
80:20 അനുപാതത്തിനു ശാസ്ത്രീയമായ അടിസ്ഥാനങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ജനസംഖ്യാനുപാതത്തിൽ വിതരണം നടത്തണമെന്ന വിധിയുണ്ടായത്. അതനുസരിച്ച് 2011-ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് നൽകും. കേരളത്തിലെ ജനസംഖ്യയിൽ ക്രൈസ്തവർ 18.33%,മുസ്ലിംകൾ 26.56%, ബുദ്ധർ 0.01%, ജൈനർ 0.01% എന്നാണു കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ ഇനിമുതൽ 80:20 നുപകരം മുസ്ലിംകൾക്ക് 59.05, ക്രൈസ്തവർക്ക് 40.87, ബുദ്ധർക്കും ജൈനർക്കും കൂടി 0.08 ശതമാനം എന്ന അനുപാതത്തിൽ സ്കോളർഷിപ്പ് വിതരണം നടക്കും. വേണ്ടിവരുന്ന തുക 23.51 കോടി രൂപയത്രെ.
കേന്ദ്രത്തിൽ സച്ചാർ കമ്മിറ്റിയുടെയും കേരളത്തിൽ പാലോളി മുഹമ്മദുകുട്ടിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് എന്ന തീരുമാനത്തിലേക്കെത്തിയത്. 2005-ൽ ഒന്നാം മൻമോഹൻ സിംഗ് സർക്കാർ ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായിരുന്ന രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. ബിഹാർ, ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്ലിംകൾ വിദ്യാഭ്യാസപരമായും സാമൂഹികമായും സാന്പത്തികമായും തൊഴിൽപരമായും ദേശീയ ശരാശരിയെക്കാൾ വളരെ പിന്നിലാണെന്നു പഠനറിപ്പോർട്ടു വ്യക്തമാക്കി. കേന്ദ്ര സർവീസിൽ മുസ്ലിംകളുടെ പങ്കാളിത്തം 2.5 ശതമാനം മാത്രമാണെന്നു പഠനം കണ്ടെത്തി. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ പിന്നാക്കാവസ്ഥ ദൂരീകരിക്കാനാവുകയുള്ളു. അതിനായി സ്കോളർഷിപ്പ് ഏർപ്പെടുത്തി വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു.
കേരളത്തിലെ മുസ്ലിം പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട പാലോളി മുഹമ്മദുകുട്ടിയുടെ റിപ്പോർട്ട് പരിശോധിച്ചാണ് സ്കോളർഷിപ്പുകൾ അനുവദിച്ചതും കോച്ചിംഗ് സെന്ററുകൾക്കു പണം നൽകിയതും. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുന്പോഴാണ് 80:20 എന്ന അനുപാതം നിശ്ചയിച്ചത്. മദ്രസ അധ്യാപകർക്കു നിശ്ചിത തുക അലവൻസ് കൊടുക്കാൻ തീരുമാനിച്ചതും വി.എസിന്റെ കാലത്താണ്.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാനാണു കേന്ദ്രത്തിലും സംസ്ഥാനത്തും കമ്മിറ്റികൾ രൂപീകരിച്ചതെങ്കിലും അവർ നിർദേശിച്ച സ്കോളർഷിപ്പുകൾ മുസ്ലിംകൾക്കുവേണ്ടി മാത്രമായിരുന്നില്ല, ന്യൂനപക്ഷങ്ങൾക്കുവേണ്ടിയായിരുന്നുവെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്രത്യേക സമുദായത്തിനുവേണ്ടി മാത്രം ആനുകൂല്യങ്ങൾ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധവും മതേതര സങ്കൽപ്പത്തിന് എതിരുമാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് എന്ന ആശയം അങ്ങനെയാണു പ്രസക്തമായത്. ന്യൂനപക്ഷത്തിലെ വലിയ സമുദായം മുസ്ലിംകളാകയാൽ അവർക്ക് 80 ശതമാനം, ബാക്കിയുള്ളവർക്ക് 20 ശതമാനം എന്ന തിരിവിലെ അന്യായമാണ് ചർച്ചകൾക്കും കോടതി വ്യവഹാരത്തിനും വിധേയമായത്. സ്കോളർഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിലായിരിക്കണമെന്നു വിധിച്ച ഹൈക്കോടതി നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കുകയും സർക്കാർ കോടതിവിധി നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രശ്നം അവസാനിക്കേണ്ടിയിരുന്നതാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം നിലപാടു മാറ്റി.
80:20 അനുപാതത്തിൽ അപാകതയുണ്ടെന്നു സമ്മതിക്കുന്നവരാണ് പല കോൺഗ്രസ് നേതാക്കന്മാരും. അനുപാതം തിരുത്താൻ വേണ്ടിയാണ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിയമം-2014 പാസാക്കിയത്. ജനസംഖ്യാനുപാതം ശിപാർശചെയ്യുന്ന ഈ നിയമം പാസാക്കുന്പോൾ പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം അഞ്ചു മുസ്ലിം ലീഗ് മന്ത്രിമാർ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു.
കോടതിവിധി പകൽപോലെ വ്യക്തമായിട്ടും കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കാത്തതു സർക്കാർ തീരുമാനത്തെ പ്രതിപക്ഷം എതിർക്കേണ്ടതുണ്ട് എന്ന പരന്പരാഗത ചിന്തയുടെ ഫലമായിട്ടാണോ അതോ മുസ്ലിം പ്രീണനത്തിന്റെ ഭാഗമായാണോ എന്നറിയാൻ താത്പര്യമുണ്ട്. സമുദായത്തിനു യാതൊരു നഷ്ടവും സംഭവിക്കില്ലെന്ന് ഉറപ്പുനൽകിയിട്ടും മുസ്ലിം ലീഗ് എതിർശബ്ദവുമായി രംഗത്തുവന്നതു തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറച്ചുവയ്ക്കാനും ചിലരുടെ മുഖം രക്ഷിക്കാനും വേണ്ടിയാണോ എന്ന സംശയം ബാക്കിനിൽക്കുന്നു.