Thursday, June 2, 2022 12:56 AM IST
രാജ്യത്തു കൃഷി ഒരു വ്യവസായമായി ഉയർന്നുവരുന്ന പ്രവണതയാണ് പുതിയതായി കാണുന്നത്. കൃഷിക്കാരെ കാർഷിക സംരംഭകരാക്കി ശക്തീകരിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഗവണ്മെന്റിന്റെ പദ്ധതികളും പരിപാടികളും മറ്റു പ്രവർത്തനങ്ങളും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷമായി കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. കാർഷിക മേഖലയെ കർഷക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. കർഷക ക്ഷേമത്തോട് കേന്ദ്ര ഗവണ്മെന്റിനുള്ള താത്പര്യത്തിന്റെ പ്രതിഫലനമാണ് ഈ സാന്പത്തിക വർഷം കൃഷിക്ക് അനുവദിച്ചിരിക്കുന്ന 1.32 ലക്ഷം കോടിയുടെ ബജറ്റ് വിഹിതം. കഴിഞ്ഞ എട്ടു വർഷം കൊണ്ട് കൃഷിക്കുള്ള ബജറ്റ് വിഹിതം ആറിരട്ടിയായി വർധിച്ചു.
ബജറ്റ് വിഹിതം വർധിപ്പിച്ചതിനുമപ്പുറം അത് ശരിയായി വിനിയോഗിച്ചു എന്നതിന് തെളിവാണ് ഭക്ഷ്യധാന്യങ്ങളുടെയും മറ്റു കാർഷിക വിളകളുടെയും റിക്കാർഡ് ഉത്പാദനം. 2021-22 ലെ മൂന്നാം അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം ഭക്ഷ്യധാന്യ ഉത്പാദനം 315 മില്യണ്‍ ടണ്‍ ആയിരിക്കും എന്നു കണക്കാക്കപ്പെടുന്നു. മറ്റു കാർഷിക വിളകളുടെ ഉത്പാദനവും ഏകദേശം 334 മില്യണ്‍ ടണ്‍ ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതു സർവകാല റിക്കാർഡാണ്. കോവിഡ് മഹാമാരിക്കിടയിലും റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിലും നിരവധി നിർധന രാജ്യങ്ങൾക്ക് ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു കൊടുത്തു എന്നതു ചെറിയ കാര്യമല്ല. അങ്ങനെ, ലോകത്തിലെ മുഖ്യ ഭക്ഷ്യധാന്യ സ്രോതസായി ഇന്ത്യ ഒരിക്കൽകൂടി ഉയർന്നു വന്നിരിക്കുന്നു.
കൃഷിക്കാർക്ക് മികച്ച പ്രതിഫലവും ഉപജീവന മാർഗവും എന്ന ലക്ഷ്യം മനസിൽവച്ചാണ് ഗവണ്മെന്റ് ഖാരി, റാബി, മറ്റു നാണ്യവിളകൾ എന്നിവയ്ക്കു തുടർച്ചയായി താങ്ങുവില ഉയർത്തിയിട്ടുള്ളത്. 2013-14 ൽ ക്വിന്റലിന് 1310 രൂപ ആയിരുന്ന നെല്ലിന്റെ താങ്ങുവില ഇപ്പോൾ 1940 രൂപയിലെത്തിയിരിക്കുന്നു.
കൃഷിക്കാരോടുള്ള പ്രതിബദ്ധത തുടരുന്ന ഗവണ്മെന്റ് മൂന്നു തുല്യ ഗഡുക്കളായി മൊത്തം 6000 രൂപ വീതം പ്രതിവർഷം നൽകുന്ന പ്രധാൻ മന്ത്രി കിസാൻ സമ്മാൻ യോജന വഴി 11.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.82 ലക്ഷം കോടി രൂപ നേരിട്ടു നൽകി. ഈ പദ്ധതി കേന്ദ്ര ഗവണ്മെന്റിന്റെ ഏറ്റവും സമഗ്രവും സുപ്രധാനവുമായ ഒരു പദ്ധതിയാണ്.
മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ ആത്മാർഥമായ പ്രവർത്തനത്തിന്റെ പൂർത്തീകരണമാണ് കോടിക്കണക്കിനു കൃഷിക്കാർക്ക് വിതരണം ചെയ്തിരിക്കുന്ന സോയിൽ ഹെൽത് കാർഡ്. മണ്ണിന്റെ ആരോഗ്യം ഉദ്ദേശിച്ചു കൊണ്ടാണ്, ഈ പദ്ധതി കൃഷിക്കാർക്കിടയിൽ മെച്ചപ്പെട്ട വിളവിനായി മികച്ചതും ഫലപ്രദവുമായ കാർഷിക സാങ്കേതിക വിദ്യകൾ സംബന്ധിച്ച ബോധവത്കരണം നടത്തിവരുന്നത്.
പ്രധാനമന്ത്രിയുടെ മാർഗനിർദേശ പ്രകാരം ഈ വർഷത്തെ പൊതുബജറ്റിൽ ജൈവകൃഷിക്കും പ്രകൃതി കൃഷിക്കുമായി പ്രത്യേക വിഹിതം വകയിരുത്തിയിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യത്തിനു പ്രത്യേക ഊന്നൽ നൽകി പ്രകൃതി കൃഷിയിലൂടെയും പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടും കൃഷിക്കാരന്റെ വരുമാനം വർധിപ്പിക്കുക എന്നതാണു ലക്ഷ്യം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഗംഗയുടെ ഇരു കരകളിലും അഞ്ച് കിലോമീറ്റർ വീതം പ്രകൃതി കൃഷിക്കുള്ള സമഗ്ര കർമപദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്.
പ്രകൃതി കൃഷിയും രാസവിമുക്ത കൃഷിയും ഒരു വിഷയമായി കാർഷിക കോളജുകളിൽ ബിരുദ, ബിരുദാനന്തര ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് സിലബസ് തയാറാക്കുന്നതിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഗവണ്മെന്റ് ഒരു സമിതി രൂപീകരിച്ചുട്ടുണ്ട്. ഇതിനു മന്ത്രാലയവും ഐസിഎആറും പിന്തുണ നൽകും. പ്രകൃതി കൃഷിയുടെ വർത്തമാന കാല സ്വഭാവം കണക്കിലെടുത്ത് അതു ഗവേഷണ വിഷയമാക്കുന്നതിന് ഐസിഎആർ, കാർഷിക സർവകലാശാലകൾക്ക് പ്രത്യേക മാർഗനിർദേശങ്ങളും നൽകിക്കഴിഞ്ഞു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് പ്രകൃതി കൃഷിക്ക് സാധിക്കും.
വിവിധ പദ്ധതികൾക്കും പരിപാടികൾക്കും പുറമെ, കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്ര ഗവൺമെന്റ് അനുവദിച്ചിരിക്കുന്ന 1,00,000 കോടി രൂപ കൃഷിക്കാരോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയ്ക്കു തെളിവാണ്. സംഭരണ ശാലകൾ, കസ്റ്റംസ് പരിശോധന കേന്ദ്രങ്ങൾ, പ്രാഥമിക സംസ്കരണ യൂണിറ്റുകൾ, തരം തിരിക്കൽ യൂണിറ്റുകൾ ശീതീകരണ സംഭരണികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഗവണ്മെന്റ് ലഭ്യമാക്കുക. കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഈ പരന്പരയിൽ ആത്മനിർഭരണ്‍ ഭാരത് അഭിയാനു കീഴിൽ ദേശീയ തേനീച്ച വളർത്തലും തേൻ ദൗത്യവും പ്രത്യേകമായി ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണ്. അതുപോലെ തന്നെ ദാശീയ കാർഷിക വിപണി ( ഇ- നാം), പ്രധാൻ മന്ത്രി കിസാൻ സഞ്ചായ് യോജന, ഹോർട്ടിക്കൾച്ചർ വികസന മിഷനു കീഴിലുള്ള കാർഷിക യന്ത്രവത്കരണ കൂട്ടായ്മ വികസന പരിപാടി തുടങ്ങിയവ കൃഷിക്കാർക്ക് പരമാവധി പ്രയോജനങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ്.
പ്രധാമന്ത്രി ഫസൽ ബീമ യോജനയ്ക്കു കീഴിൽ കൃഷിക്കാരുടെ ഉത്പന്നങ്ങൾക്ക് പ്രകൃതി ദുരന്തത്തിൽനിന്ന് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിള ഇൻഷ്വറൻസിലേക്കു കൂടുതൽ കൃഷിക്കാരെ കൊണ്ടുവരുന്നതിനായി മേരാ പോളിസി മേരാ ഹാത് പ്രചാരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. കൃഷിക്കാർ 21,000 കോടി രൂപ പ്രീമിയമായി നിക്ഷേപിക്കുകയും വിള നശിച്ചാൽ 1.15 ലക്ഷം കോടി നഷ്ടപരിഹാരമായി നൽകുകയും ചെയ്യുന്നു.
കാർഷിക സ്റ്റാർട്ടപ്പുകൾക്കും കാർഷിക സംരംഭങ്ങൾക്കുമാണ് കൃഷി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ബജറ്റിൽ പ്രത്യേക ഊന്നൽ കൊടുത്തിരിക്കുന്നത്. ഈ ദിശയിൽ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു.
നരേന്ദ്ര സിംഗ് തോമർ (കേന്ദ്ര കൃഷി മന്ത്രി)