Thursday, June 16, 2022 12:47 AM IST
മനുഷ്യജീവിതവുമായി വളരെ ഇഴയടുപ്പമുള്ള ഒരു പദമാണ് ‘ജീവധര്മശാസ്ത്രം’ അഥവാ ബയോഎത്തിക്സ്. മനുഷ്യജീവനും ആരോഗ്യവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളെ നിരൂപണാത്മകമായി വിലയിരുത്തുന്ന ശാഖയാണിത്. യുദ്ധാവസരങ്ങളില്‍ ജീവനുമായി ബന്ധപ്പെട്ടെടുക്കുന്ന അനേകം ധാര്‍മിക തീരുമാനങ്ങളെ വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും നീതിപൂര്‍വകമായ നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ശരിയാണോയെന്നു വിലയിരുത്തേണ്ടത് ഈ കാലഘട്ടം നമുക്കു മുന്നില്‍ വച്ചുനീട്ടുന്ന ഒരു വെല്ലുവിളിയും അവസരവുമാണ്. അതിലുപരി അവയെ അപ്രകാരം നിഷ്പക്ഷമായി വിലയിരുത്താന്‍ നാം കടപ്പെട്ടവരുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ശീതയുദ്ധത്തില്‍ മനുഷ്യജീവനെ എപ്രകാരമാണ് വിവക്ഷിക്കുന്നതെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.
ശീതയുദ്ധംകൊണ്ട് അര്‍ഥമാകുന്നത്, രണ്ടു വന്‍കിട രാഷ്ട്രങ്ങള്‍ തമ്മിലുള്ള, അതായത് അമേരിക്കയും റഷ്യയും പോലുള്ള വികസിതരാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല, മറിച്ച് ഈ വന്‍കിട ശക്തികള്‍ ഇതര ആഭ്യന്തര യുദ്ധങ്ങളെ പിന്താങ്ങുകയോ അതുമല്ലെങ്കില്‍ പ്രേരിപ്പിക്കുകയോ ചെയ്യുകവഴി സംജാതമാകുന്ന യുദ്ധങ്ങളാണ്. രാഷ്ട്രീയ, സാമുദായിക, ശാസ്ത്രീയ, സാമ്പത്തിക, നേട്ടങ്ങള്‍ മാത്രമാണ് ഇവയ്ക്കു പിറകില്‍ എന്നതു പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. രണ്ടാം ലോകമഹായുദ്ധാനന്തരമാണ് ഒന്നാം ശീതയുദ്ധം സമാരംഭിക്കുന്നത്. എന്നാല്‍ രണ്ടാം ശീതയുദ്ധത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലതാണ്.
അമേരിക്കയില്‍ ട്രംപിന്റെ ഭരണത്തോടെയാണ് ചൈനയുമായുള്ള സംഘര്‍ഷം പിടിമുറുകുന്നത് അതുപോലെ സോവിയറ്റ് യൂണിയന്റെ വിഘടനം രാജ്യങ്ങള്‍ തമ്മിലുള്ള പുതിയ കൂട്ടുകെട്ടിനു കളമൊരുക്കി. ഇതെല്ലാം വേദിയൊരുക്കിയത് രണ്ടാം ശീതയുദ്ധത്തിനാണെന്നുള്ളത് വിസ്മരിച്ചുകളയാനാകാത്ത നഗ്നസത്യമാണ്. തകര്ത്തരങ്ങേറിക്കൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം രണ്ടാം ശീതയുദ്ധത്തിന്റെ ഒരുത്തമ ഉദാഹരണമാണ്. ജീവധര്മശാസ്ത്രം എങ്ങനെയാണ് ഈ യുദ്ധത്തില്‍ നിഴലിച്ചിരിക്കുന്നത് എന്ന് ആഴത്തില്‍ അപഗ്രഥനം ചെയ്യേണ്ടതുണ്ട്.
നശിപ്പിക്കപ്പെടുന്ന മനുഷ്യജീവന്
യുക്രെയ്ൻ - റഷ്യന്‍ യുദ്ധത്തെ വിലയിരുത്തുമ്പോള്‍ ലഭ്യമാകുന്ന കണക്കുകള്‍ മുഴുവനും നാശനഷ്ടങ്ങളുടെ വിവരപ്പട്ടികകള് ആണെന്നുള്ള കാര്യം എടുത്തു പറയേണ്ടതില്ലല്ലോ? എത്രയോ മനുഷ്യരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ടുകൊണ്ടാണ് ഓരോ പ്രഭാതവും പുലരുന്നത്. അനേകരുടെ മുറിവുകള്‍ നെഞ്ചകത്തില്‍ വഹിച്ചുകൊണ്ട് മുറിയപ്പെട്ട മനസുമായാണ് ഓരോ അന്തിയും മയങ്ങുന്നത്. നിൽക്കക്കള്ളിയില്ലാതെ പലായനം ചെയ്യുന്നവരുടെ എണ്ണം ഭയാനകമാണ്. ജീവന്റെ പാതിയായ പലരും പുലരുമ്പോള്‍ കൂടെയില്ലാതെ കൂടുവിട്ടു പറന്നകലുമ്പോള്‍ പൊട്ടിത്തകരുന്ന നിസ്സഹായരായ എത്രയെത്ര മാതാപിതാക്കളുടെ, കുഞ്ഞുങ്ങളുടെ, ഭാര്യാഭര്ത്താക്കന്മാരുടെ നുറുങ്ങുന്ന ഹൃദയങ്ങള്‍ ലോകമനഃസാക്ഷിയുടെ കോടതിക്കുമുന്നില്‍ നീതിക്കായി കാത്തുനിൽക്കുന്നുണ്ട്. ഒരുനേരത്തെ അന്നവും ജലവും കിട്ടാതെ മരണത്തിനു മുന്നില്‍ തലകുനിക്കേണ്ടിവരുന്ന, മരുന്നുകളുടെ ദൗർലഭ്യം നിമിത്തം ജീവന് നഷ്ടപ്പെടുന്ന എത്രയെത്ര മനുഷ്യരുടെ ചിത്രമാണ് വേറൊരിടത്ത് നേര്‍ക്കാഴ്ചയാകുന്നത്. മുറിവേൽപ്പിക്കപ്പെട്ടവര്ക്കും രോഗികള്‍ക്കും ആവശ്യമായ പരിചരണം ലഭിക്കുന്നില്ല എന്നത് വേദനാജനകമായ വേറൊരു വസ്തുതയാണ്. ഇവയ്ക്കു പുറമേ ഉണ്ടാകുന്ന സാമ്പത്തിക, ആരോഗ്യ, സാമൂഹിക പ്രശ്നങ്ങളും പ്രകൃതിക്കുണ്ടാകുന്ന നഷ്ടങ്ങളും ദുരിതങ്ങളും ഏറെയാണ്. അങ്ങനെ ഏതു കോണില്‍നിന്നു വീക്ഷിക്കുമ്പോഴും യുദ്ധം ആരോഗ്യത്തിനും ജീവനും വലിയ വെല്ലുവിളിയായിത്തന്നെ നിലക്കൊള്ളുന്നു.
ജീവധര്മശാസ്ത്രത്തിന്റെ പ്രസക്തി
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗുരുതരമായ ധാര്‍മികപ്രശ്നങ്ങളെ മനസിലാക്കിക്കൊണ്ട് 1960കളുടെ അവസാനം രൂപംകൊണ്ട ശാഖയാണ് ജീവധര്മശാസ്ത്രം (ബയോഎത്തിക്സ്). ബയോഎത്തിക്സിനു മെഡിക്കല്‍ എത്തിക്സുമായി ആഴമായ ബന്ധമുണ്ട്. യുദ്ധാവസരത്തില്‍ മനുഷ്യനെ എപ്രകാരം വീക്ഷിക്കുന്നു എന്ന് ഇതിന്റെ രേഖകള്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുവായ മെഡിക്കല്‍ എത്തിക്സിലെ ഒരു നാഴികക്കല്ലാണ് ജര്‍മനിയിലെ ന്യൂറന്ബര്ഗിലെ മെഡിക്കല്‍ വാര് ക്രൈം ട്രിബ്യൂണലില്‍ ന്യായാധിപന്മാര് പുറപ്പെടുവിച്ച വിധിതീര്‍പ്പ്. ഇതിനെ ന്യൂറന്‍ബര്‍ഗ് കോഡ് എന്നാണു വിശേഷിപ്പിക്കുന്നത്.
മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ മാനദണ്ഡം എന്തായിരിക്കണമെന്ന് ഈ രേഖ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഒരു രേഖ നിലവില്‍ വന്നതിന്റെ കാരണം നമുക്കുതന്നെ ഊഹിക്കാവുന്നതേ ഉള്ളു. കാരണം, അത്ര നിഷ്ഠൂരമായാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ മനുഷ്യരെ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ യുദ്ധാവസരത്തില്‍ മനുഷ്യനെ എപ്രകാരം നോക്കിക്കാണണമെന്ന് ഈ രേഖയും വരച്ചുകാട്ടുന്നു. മറവിയും ഇളവുകളും അഹങ്കാരമായി കൈമുതലാക്കിയ മനുഷ്യര്‍ ഈ തീരുമാനങ്ങളെയും അട്ടിമറിക്കുകയും തൃണവല്ക്കരിച്ചുകൊണ്ട് കൂടുതല്‍ മോശമായതിലേക്കു ചുവടുമാറ്റുകയും ചെയ്യുകയാണ്.
യുദ്ധത്തെക്കുറിച്ചുള്ള അന്താരാഷ്ട്രരേഖകളുടെ അടിസ്ഥാനഘടകമായി നിലകൊള്ളുന്നത് മേലുദ്ധരിച്ച ന്യൂറന്‍ബര്‍ഗ് കോഡ് തന്നെയാണ്. 1945ലെ യുഎന്‍ ചാര്‍ട്ടറില്‍ മനുഷ്യമാഹാത്മ്യത്തിന്റെയും വൈശിഷ്ട്യത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യന്റെ മൗലികാവകാശങ്ങളെ സംരക്ഷിക്കണമെന്നു രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇതു ബോധപൂർവം അവഗണിക്കപ്പെട്ടു. കാരണം, രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ദശാബ്ദത്തില്‍ ഈ വിഷയങ്ങളൊക്കെ കാറ്റില്‍പ്പറന്നു പോയതോ അതോ വെള്ളത്തില്‍ വരച്ച വരപോലെയായതോ എന്നു ഗവേഷണത്തിലൂടെ കണ്ടുപിടിച്ചാല്‍ മാത്രം മതിയാകും.
ജീവധര്മശാസ്ത്രമൂല്യങ്ങള് അനുദിന വൈദ്യപരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമല്ല പ്രാധാന്യം നല്‍കുന്നത്. മറിച്ച്, പൊതു ആരോഗ്യത്തെക്കുറിച്ചുകൂടിയുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതു സംലഭ്യമാക്കാറുണ്ട്. ഉദാഹരണമായി, രോഗസുഖപ്രാപ്തിക്കും പ്രതിരോധത്തിനും സാമ്പത്തിക പുരോഗതിക്കും (പുതിയ മരുന്നുകള്‍, ഗവേഷണം, പൊതുവാരോഗ്യപദ്ധതികള്) സുരക്ഷിതത്വത്തിനും (യുദ്ധാവസരത്തിലെ ചികിത്സകള്‍, യുദ്ധത്തടവുകാരുടെ ചികിത്സകള്‍) ഇവ പ്രാമുഖ്യം കല്പിക്കുന്നുണ്ട്. ആരോഗ്യരംഗത്തെ ചികിത്സകള്‍ക്കും ഗവേഷണത്തിനും മേല്‍ സൂചിപ്പിച്ച മൂല്യങ്ങളാണ് മാര്‍ഗരേഖയായി കൈക്കൊള്ളുന്നത്.
വന്‍കിടരാഷ്ട്രങ്ങള്‍ ചില അവസരങ്ങളിലെങ്കിലും ബയോഎത്തിക്കല് കാര്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഉദാഹരണമായി, ഒന്നാം ശീതയുദ്ധാവസരത്തില് അമേരിക്കയും റഷ്യയും പോളിയോ വാക്സിന്റെ ഗവേഷണത്തിനും വിതരണത്തിനും വേണ്ടി യോജിച്ചുപ്രവര്ത്തിച്ചു. കൂടാതെ ഈ രണ്ടാം ശീതയുദ്ധാവസരത്തില്പോലും ജനിതകശാസ്ത്രഗവേഷണത്തിനും കോവിഡ് വാക്സിന് ഗവേഷണത്തിനും വിതരണത്തിനും ഒരുപരിധിവരെ ഐക്യം പ്രകടിപ്പിച്ചിരുന്നു.
പലപ്പോഴും വന്‍കിടരാജ്യങ്ങള്‍ ബയോഎത്തിക്കല് മൂല്യങ്ങളെ രണ്ടാം തരമായാണ് കണക്കാക്കുന്നത്. ബയോളജിക്കല്‍, ടോക്സിന് ആയുധങ്ങള്‍, രാസായുധങ്ങള്‍ എന്നിവയുടെ ഉപയോഗത്തിന്റെ പരിണതഫലങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടന പല സമ്മേളനങ്ങളിലും ഊന്നല്‍ നല്‍കുകയും ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, വര്‍ധമാനമായിക്കൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇവ മറന്നതാണോ കേള്‍ക്കാന്‍ വിട്ടുപോയതാണോ എന്ന കാര്യം സംശയാസ്പദമാണ്.
ശീതയുദ്ധം വിലയിരുത്തല്‍
യുക്രെയ്നില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ശീതയുദ്ധത്തെ ബയോഎത്തിക്കല് മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പലരും വിലയിരുത്തുന്നുണ്ട്. ബൊളീവിയന്‍ ദൈവശാസ്ത്രജ്ഞനായ വിക്ടര്‍ കോഡിനയുടെ അഭിപ്രായത്തില്‍ യുദ്ധത്തില്‍ നല്ല മനുഷ്യരും ദുഷ്ടന്മാരും ഉണ്ട്. ഒരു ക്രിമിനലിന്റെ മനോഭാവമാണ് പുടിനുള്ളത്. അതേസമയം അമേരിക്കയും നാറ്റോയിലെ അംഗരാജ്യങ്ങളും നിഷ്കളങ്കരോ നിഷ്പക്ഷരോ അല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാധാനപരമായ മാര്‍ഗത്തിലൂടെ ഈ യുദ്ധം ഇവർക്കു പരിഹരിക്കാമായിരുന്നു. പക്ഷേ, സാമ്പത്തികനേട്ടം മാത്രം ലക്ഷ്യം വച്ച ഇവര്‍ക്ക് ഈ യുദ്ധം നടത്താതിരിക്കുന്നത് വളരെ നഷ്ടമാണല്ലോ.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. പുരുഷന്മാര് യുദ്ധത്തില്‍ ആയിരിക്കുകകൊണ്ടു വയോധികരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇവരുടെമേല്‍ വന്നുപതിക്കുന്നു. കൂടാതെ അഭയാര്‍ഥികളായി പലായനം ചെയ്യേണ്ടി വരുന്നവരുടെ കുഞ്ഞുങ്ങളെയും കൂടെയുള്ളവരെയും സംരക്ഷിക്കേണ്ട കടമയും ഇവര്‍ തന്നെ ചുമലില്‍ വഹിക്കേണ്ടിവരുന്നു.
യുക്രെയ്ന് യുദ്ധത്തെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 2022 ഫെബ്രുവരി 23ലെ പാപ്പായുടെ സന്ദേശം ഇപ്രകാരമായിരുന്നു; “ഈ യുദ്ധത്തിന്റെ ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ ദൈവത്തിന്റെ തിരുമുമ്പിലിരുന്ന് അവരുടെ മനഃസാക്ഷിയെ വിലയിരുത്തണം. നമുക്കു സമാധാനത്തിന്റെ ദൈവമാണുള്ളത്; യുദ്ധത്തിന്റേതല്ല. അവിടുന്ന് എല്ലാവരുടെയും പിതാവാണ്; കുറച്ചുപേരുടെ മാത്രമല്ല. എല്ലാവരും സാഹോദര്യത്തില്‍ ജീവിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.” “നാം സോദരര്‍” എന്ന ചാക്രികലേഖനത്തിന്റെ അവസാനഭാഗത്ത് മഹാത്മാഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ പറയുന്നതും ശ്രദ്ധേയമാണ്: “അഹിംസയുടെയും സമാധാനത്തിന്റെയും മാര്‍ഗമാണ് ഇന്നു ലോകത്തിന് ആവശ്യമായിരിക്കുന്നത്. ഇതിലൂടെ മാത്രമേ മനുഷ്യനെ ശീതയുദ്ധത്തില്നിന്നു സംരക്ഷിക്കുവാന്‍ സാധിക്കൂ.”
വേണ്ടത് കൂട്ടായ പരിശ്രമം
യുക്രെയ്നിലെ ജനം ഓരോ നിമിഷത്തിലും എല്ലാ അര്‍ഥത്തിലും വലിയ സഹനത്തിന്റെയും ദുരിതത്തിന്റെയും മധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ എന്തിനാണ് നാം പ്രാധാന്യം കല്പിക്കുന്നത്? മനുഷ്യനോ അതോ സ്വാര്ഥലാഭങ്ങള്ക്കോ? വ്യക്തികളുടെ മാഹാത്മ്യത്തിനു പ്രാധാന്യം നല്‍കണമെന്ന അന്താരാഷ്ട്ര നിയമസംഹിത ഉണ്ടായാല്‍ മാത്രമേ മനുഷ്യജീവനെ സംരക്ഷിക്കാനും സമാധാനം സ്ഥാപിക്കാനും ഈ ശീതയുദ്ധ കാലഘട്ടത്തില്‍ സാധിക്കൂ. ഇങ്ങനെയുള്ള ചിന്തകളില്‍നിന്ന് ജീവധര്മശാസ്ത്രം ഒരു രൂപവും ഭാവവും കൈവരിക്കും എന്ന് നമുക്കു പ്രത്യാശിക്കാം. ഇത് യാഥാര്‍ഥ്യമാകുന്നത് ചിലരുടെ മാത്രം പരിശ്രമവും ഉത്തരവാദിത്വവും കൊണ്ടല്ല; അത് നാം എല്ലാവരുടെയും ഒന്നിച്ചുള്ള പരിശ്രമം കൊണ്ടാണ്.
ഡോ. സ്കറിയാ കന്യാകോണില്‍
(വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ ധാര്‍മിക ദൈവശാസ്ത്രം പ്രഫസറാണ് ലേഖകൻ)