Saturday, July 16, 2022 11:05 PM IST
മികച്ച രീതിയിൽ മാംസഭക്ഷണം കഴിക്കുന്നവരാണു മലയാളികൾ. ശരീരവളർച്ചയ്ക്കു വേണ്ട പ്രോട്ടീനുകൾ, അയണ്, കാൽസ്യം, ഫോസ്ഫറസ്, വിറ്റമിൻ ബി 12, ബി 6, ബി 3, സെലേനിയം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങൾ മാംസത്തിലൂടെ ശരീരത്തിനു ലഭിക്കും. അമിതമായ മാംസഭക്ഷണവും വേവ് കുറഞ്ഞതും കൂടിയതുമായ മാംസവും ശരീരത്തിൽ കാൻസർ അടക്കമുള്ള രോഗാവസ്ഥകൾക്ക് കാരണമാകും. അമിതമായി വേവിച്ചാൽ കരിഞ്ഞ് വിഷമയമാകുന്നതാണ് മാംസം. വേവ് വേണ്ടത്രയായില്ലെങ്കിൽ ജന്തുക്കളുടെ കുടലിലും മറ്റുമുള്ള വിരകളും സൂക്ഷ്മജീവികളും മനുഷ്യശരീരത്തിലെത്തി രോഗങ്ങൾക്കിടയാക്കും.
മാംസത്തിനായി പ്രത്യേകം വളർത്തുന്ന സങ്കരയിനം ആടുമാടുകളുണ്ട്. ഇറച്ചിക്കായി വളർത്തുന്ന മൃഗങ്ങൾക്കു തൂക്കം വർധിപ്പിക്കാൻ ഹോർമോണ് - സ്റ്റിറോയ്ഡ് ഇൻജക്ഷനുകളും രോഗങ്ങൾ തടയാൻ ശക്തമായ ആന്റിബയോട്ടിക്കുകളും നൽകുന്നു. അറക്കുന്നതിനും രണ്ടുമൂന്നു ദിവസം മുന്പ് തുരിശു കലക്കിയ വെള്ളം കുടിപ്പിക്കുന്ന പരിപാടിയാണു മുന്പുണ്ടായിരുന്നത്. ഇന്നതും ഇൻജക്ഷനാണ്. ഇതിലൂടെ മൃഗങ്ങളുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നു. ധാരാളം വെള്ളം കുടിപ്പിക്കുന്പോൾ അത് വൃക്കകളിലൂടെ പുറത്തുപോകാതെ ശരീരത്തിൽ നീരായി വീർക്കുകയും ചെയ്യുന്നു. അറക്കുന്നതിനു മുന്പ് രക്തം പെട്ടെന്ന് കട്ടപിടിക്കാനുള്ള മരുന്നും കുത്തിവയ്ക്കാറുണ്ട്. രക്തം വാർന്നുപോകാതെ തൂക്കം കൂടും.
മാംസം രണ്ടോ മൂന്നോ ദിവസമൊക്കെ കേടുകൂടാതെയിരിക്കാൻ ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കളും ഉപയോഗിക്കുന്നു. മാംസത്തിന്റെ നിറം പോകാതിരിക്കാൻ സോഡിയം നൈട്രേറ്റും റെഡ് ഓക്സൈഡുമൊക്കെ ചേർക്കും. ഇവ ചേർത്ത് ചീഞ്ഞ മാംസം പോലും വിൽപ്പനയ്ക്കെത്തുന്നുണ്ട്. ഇറച്ചിയുടെ നിറത്തിനായി ചേർക്കുന്ന നൈട്രേറ്റ് രക്തത്തിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ തടയുന്നതുകൂടാതെ അനീമിയയും നെഞ്ചുവേദനയും ജനിതകപ്രശ്നങ്ങളും ഉണ്ടാക്കുന്നു. പലപ്പോഴും ചീഞ്ഞതും മായം ചേർന്നതുമായ മാംസം മസാലയും അജിനോമോട്ടോയും ചേർത്ത് കട്ലറ്റ്, പഫ്സ്, റോൾ, ബർഗർ തുടങ്ങിയ പലഹാരങ്ങളായും എത്തുന്നു. ഇറച്ചിയിൽ ചേരുന്ന രാസവസ്തുക്കൾ പാചകത്തിലൂടെ കടന്നുപോകുന്പോൾ രാസമാറ്റം സംഭവിച്ചുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്നു പൂർണമായി കണ്ടെത്താനാകില്ല. മൃഗങ്ങളുടെ വൃക്ക തകർക്കുന്ന മരുന്ന് എന്തായാലും മനുഷ്യന്റെ വൃക്കയെ വെറുതെ വിടില്ലല്ലോ!
വിശ്വാസം മാത്രം രക്ഷ!
മാംസം വാങ്ങുന്നവർക്ക് മൃഗത്തിന് എന്തൊക്കെ വിഷം കൊടുത്തിരുന്നു എന്നത് അറിയാൻ കഴിയില്ല. നിറവ്യത്യാസം ഉണ്ടോ, സ്വാഭാവിക ചുവപ്പു മാറി ഇരുളിച്ചു വന്നിട്ടുണ്ടോ, കൈയിൽ വല്ലാതെ കൊഴുപ്പ് പറ്റുന്നുണ്ടോ, പാചകം ചെയ്യുന്പോൾ വല്ലാതെ വെള്ളം ഊറിവരുന്നുണ്ടോ, പാചകം ചെയ്യുന്പോഴും കഴിക്കുന്പോഴും ഇറച്ചിക്ക് രുചി വ്യത്യാസം അനുഭവപ്പെടുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചാൽ ചിലപ്പോൾ സംശയം തോന്നിയേക്കാം എന്നുമാത്രം. ലബോറട്ടറിയിൽ പോയി പരിശോധിച്ചാൽ കൃത്യമായി അറിയാമെങ്കിലും ഫലമറിഞ്ഞ് ഉപയോഗിക്കാനുള്ള സമയവും മാംസഭക്ഷണത്തിനില്ല. ബ്രാൻഡ് അല്ലാത്തതിനായാലും ഓരോ മൃഗവും വ്യത്യസ്തമായതിനാലും മുൻകൂട്ടി ഉറപ്പിക്കാനും കഴിയില്ല. അതുകൊണ്ട് വിശ്വാസമുള്ള അറവുകാരിൽനിന്ന് അറത്ത ഉടനെയുള്ള മാംസം വാങ്ങുകയേ തത്കാലം പരിഹാരമുള്ളൂ.
കീടനാശിനി മുക്കിയ പച്ചക്കറി
കേരളത്തിന് ഇന്നും പച്ചക്കറിയുടെ കാര്യത്തിൽ തമിഴ്നാട്, ആന്ധ്ര, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. കേരളത്തിൽ പ്രധാനമായും 12 ഇനം പച്ചക്കറികളാണ് ഉത്പാദിപ്പിക്കുന്നത്. വിളയിൽനിന്ന് കീടങ്ങളെ അകറ്റിനിർത്താൻ വിളവ് വർധിപ്പിക്കാൻ കർഷകരെയും കച്ചവടക്കാരെയും ഒരുപാട് സഹായിക്കുന്നുണ്ട് കീടനാശിനികൾ. രണ്ടായിരം ടണ്ണിലധികം പച്ചക്കറിയാണ് ഒരോ ദിവസവും നിറയെ വിഷവുമായി കേരളത്തിലേക്ക് എത്തുന്നത്. അടുക്കളത്തോട്ടങ്ങളും നാട്ടു ചന്തകളും പ്രാദേശിക വാണിഭങ്ങളും വ്യാപകമാകുന്പോഴും പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ നമുക്കു സാധിക്കുന്നില്ല. കാർഷിക മേഖലയിൽ സംഭവിക്കുന്ന അപചയങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥാ വ്യതിയാനവും ഒരുപരിധിവരെ അതിനു കാരണമാകുന്നുണ്ട്.
ദിവസേന കടകളിൽനിന്നും വാങ്ങുന്ന പച്ചക്കറികൾ നല്ലൊരു ശതമാനം വിഷം കലർന്നവയാണെന്നു അറിയുന്പോഴും അത് ഒഴിവാക്കാൻ നമുക്കാവില്ല. പച്ചക്കറികൾ മാരകമായ വിഷാംശങ്ങളിൽ മുങ്ങിയതാണെങ്കിലും പരിശോധനകളോ മുന്നറിയിപ്പുകളോ കൃത്യമായി നടക്കാറില്ല. സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നതും അതിർത്തി കടന്ന് എത്തുന്നതുമായി പച്ചക്കറികളും വിഷാംശത്തിന്റെ കാര്യത്തിൽ മത്സരമാണ്. ഇവയിലെല്ലാം പേരിനുള്ള പരിശോധനകൾ വല്ലപ്പോഴും മാത്രം.
കേരളത്തിൽ ഉപയോഗിക്കുന്നതിൽ 70 ശതമാനം പച്ചക്കറികളും ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നതാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന 30 ശതമാനത്തിൽ ചേന, ചേന്പ്, മരച്ചീനി, കുന്പളം, മത്തൻ, കൂർക്ക, കാച്ചിൽ തുടങ്ങിയവ ഉൾപ്പെടുന്നു. കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും പരിശോധനയിൽ വിഷരഹിതമായി കണ്ടത് ഏറെയും ഇവയുടെ സാന്പിളുകളാണ്.
ബജി മുളകിൽ മുതൽ വിഷാശം
നമ്മുടെ നാട്ടിലെ വഴിയോര കടകളിൽ ഏറ്റവും കൂടുതൽ വില്ക്കപ്പെടുന്ന ബജി മുളക് ഉൾപ്പെടെയുള്ളവയിൽ കീടനാശിനിയുടെ അളവ് നിർദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്ന കൃഷിവകുപ്പിന്റെ റിപ്പോർട്ട് അടുത്ത നാളിൽ പുറത്തുവന്നിരുന്നു. ബജി മുളകിനു പുറമെ കാപ്സിക്കം, സാന്പാർ മുളക്, പച്ചമുളക് എന്നിവയിലും കീടനാശിനിയുടെ അംശം അനുവദിക്കപ്പെട്ട അളവിലും കൂടുതലാണെന്നു റിപ്പോർട്ടിൽ പറയുന്നു. ജൈവ പച്ചക്കറികൾ എന്ന ലേബലിൽ വിൽക്കുന്ന പയർ, ചുവന്ന ചീര, പാവയ്ക്ക, കാബേജ്, കോളിഫ്ളവർ, കറിവേപ്പില, ബീൻസ്, സലാഡ് വെള്ളരി എന്നിവയിലും വിഷാംശത്തിന്റെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കീടനാശിനി സാന്നിധ്യം
തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ ഗവേഷണ പരിശോധന ലബോറട്ടറിയിൽ “സേഫ് ടു ഈറ്റ് പദ്ധതി’ പ്രകാരമുള്ള പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. പൊതുവിപണി, കൃഷിയിടങ്ങൾ, ജൈവ ഉത്പന്ന കടകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിലെ സാംപിളുകളാണു ശേഖരിച്ചത്. 602 ഭക്ഷ്യവസ്തു സാംപിളുകൾ പരിശോധിച്ചതിൽ 157 എണ്ണത്തിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. പച്ചക്കറികളിൽ 27.92 ശതമാനവും സുന്ധവ്യഞ്ജനങ്ങളിൽ 11.76 ശതമാനവും കീടനാശിനി സാന്നിധ്യമുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ വിഷാംശം കാണുന്നതു പച്ചമുളക്, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയിലാണ്. കേരളം പ്രധാന വിപണിയാക്കിയ മൈസൂർ, ഗുണ്ടൽപ്പേട്ട്, കോലാർ എന്നിവടങ്ങളിലെ കൃഷി സ്ഥലങ്ങളിൽ ഗ്ലൈഫോസേറ്റ്, ക്ളോറോപൈറിഫോസ്, പ്രൊഫെനെഫോസ്, അസഫേറ്റ് എന്നീ നിരോധിത കീടനാശിനികൾ അശാസ്ത്രീയമായി അമിത അളവിലാണ് ഉപയോഗിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വലിപ്പം കൂടാനും നിറം ലഭിക്കാനും പൈപ്പിലൂടെയാണ് ഹോർമോണ് പ്രയോഗം നടത്തുന്നത്.
അതിർത്തി കടന്നെത്തുന്ന പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് ക്ലോർപൈറിഫോസ്, പ്രൊഫെനോഫോസ്, ട്രയാസോഫോസ്, ക്യുനാൽഫോസ്, എത്തയോണ്, മീഥൈൽ പാരതയോണ്, സൈപ്പർമെത്രിൻ, സൈഹലോത്രിൻ, ഫെൻവാലറേറ്റ് തുടങ്ങിയ കീടനാശിനികളാണ്. ഇവയിൽ പലതും വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പ്രാഫെനോഫോസ് എന്ന കീടനാശിനി, യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിരിക്കുന്ന പരിധിയേക്കാൾ 125 ഇരട്ടിവരെ കണ്ടെത്തിയപ്പോൾ മറ്റൊരു കീടനാശിനിയായ എത്തയോണ് 200 ഇരട്ടിവരെയായിരുന്നു കാണുന്നത്.
പഴവർഗങ്ങളിലും മായം
പാകമാകാത്ത കായ്കനികൾ പഴുപ്പിക്കാനായി കാൽസ്യം കാർബൈഡും അതുപോലുള്ള വിഷമയ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. കായ്കൾ പഴുക്കുന്നതിന് അതാതു ചെടികൾ തന്നെ പുറപ്പെടുവിക്കുന്ന പ്രകൃതിദത്ത ഹോർമോണാണ് എത്തിലിൻ. അതിനെ അനുകരിക്കുന്ന ഒന്നാണ് അസെറ്റിലിൻ. കാൽസ്യം കാർബൈഡ് ഈർപ്പവുമായി ചേരുന്പോൾ അസെറ്റിലിൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ അവശിഷ്ടത്തിലുള്ള ഘനലോഹമുൾപ്പടെയുളള പദാർഥങ്ങൾ ആരോഗ്യത്തിനു ഹാനികരമാണ്.
വാഴക്കുലകൾ, ഓറഞ്ച്, ആപ്പിൾ, മുന്തിരി, എന്നുവേണ്ട വിപണിയിൽ ലഭ്യമായ മിക്ക പഴങ്ങളും ഇങ്ങനെ കൃത്രിമമായി പഴുപ്പിച്ചവയാണ്. 60-80ശതമാനം മൂപ്പ് ആകുന്പോൾ പറിച്ച് കാർബൈഡ് ഇട്ടു പെട്ടിയിൽ അടുക്കുന്നു. കൂടുതൽ തൂക്കം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വില്പന കേന്ദ്രങ്ങളിലും വിപണന കേന്ദ്രങ്ങളിലും എത്തുന്പോൾ ഇവ നല്ല നിറത്തിൽ നല്ല പാകമായ പഴങ്ങളായി തോന്നുകയും ചെയ്യും. അതുപോലെ പച്ചക്കറികളുടെയും പഴങ്ങളുടെയും ഒക്കെ പുതുമ നിലനിർത്താനായി ഉപയോഗിക്കുന്ന രാസവസ്തുവാണ് മീതൈൽ സൈക്ലോപ്രൊപേൻ. കായ്കനികളിലെ സ്വാഭാവിക എത്തിലീൻ പ്രവർത്തനത്തെ തടയുക മൂലം ഇവ പഴുത്തു പോകാതിരിക്കുകയും ചെയ്യുന്നു.
പരിശോധനയില്ല
ഇതര സംസ്ഥാനങ്ങളിൽനിന്ന് ഏതൊക്കെ പച്ചക്കറികൾ എത്രയളവിൽ കൊണ്ടുവരുന്നു. ഏതു പാടങ്ങളിൽനിന്നു വിളവെടുത്തതാണത്, ആരാണു കൊണ്ടുവരുന്നത്, അവ അമിതമായി കീടനാശിനി പ്രയോഗിച്ചതാണോ തുടങ്ങി ഒരു കാര്യത്തിലും ഇവിടെ ആർക്കും ഒരറിവുമില്ല. ഇവിടത്തെ കച്ചവടക്കാരുടെ ആവശ്യമനുസരിച്ച് തമിഴ്നാട്ടിലെയും കർണാടകത്തിലെയും ഏജൻസികൾ ലോറിയിൽ പച്ചക്കറി കയറ്റിവിടുന്നു. മൊത്തക്കച്ചവടക്കാരിലും അവിടെനിന്നു ചെറുകിട കച്ചവടക്കാരിലും എത്തുന്നു. ഒരിടത്തും ഒരുതരത്തിലുമുള്ള പരിശോധനയുമില്ല. ചിലരൊക്കെ കൊള്ള ലാഭം കൊയ്യുകയും ചെയ്യുന്നു.
വിഷാംശം കലർന്ന ഭക്ഷ്യവസ്തു വിൽക്കുന്നത് കുറ്റകരമാണ്. പെട്ടിക്കടകൾ ഉൾപ്പെടെ കേരളത്തിൽ എല്ലായിടത്തും വിൽക്കുന്ന പല പച്ചക്കറികളും പഴങ്ങളും വിഷാംശം കലർന്നതാണെന്ന് തെളിഞ്ഞിട്ടും ഇന്നത്തെ സാഹചര്യത്തിൽ നടപടിയെടുക്കുക അസാധ്യമാണ്.
ലഭക്കൊതിയിൽ കന്പനികൾ വളർന്നതോടെ പാലിലും വിഷത്തുള്ളികൾ നിറയാൻ തുടങ്ങി. കുട്ടികളടക്കം ആസ്വദിച്ചു കുടിക്കുന്ന പാൽ ആരോഗ്യത്തിനു നല്ലതോ?
പച്ചക്കറികളിലെ വിഷാംശം കളയാൻ
പച്ചക്കറികൾ വിനാഗിരി ലായനിയിലോ വാളൻപുളി ലായനിയിലോ മുക്കിവയ്ക്കുക. 10മിനിറ്റിനുശേഷം പല തവണ കഴുകുക. തുടർന്ന് വെള്ളം നന്നായി തുടച്ചുമാറ്റിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വെള്ളത്തിൽ മുക്കിവച്ച് കഴുകിയ ശേഷം സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി സൂക്ഷിക്കുക പിന്നിട് തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
കാബേജ് പുറമെയുള്ള മൂന്നോ നാലോ ഇതളുകൾ അടർത്തിമാറ്റിയശേഷം വെള്ളത്തിൽ പലവട്ടം കഴുകുക. തുടർന്നു തുടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. കോളിഫ്ളവർ ഇലയും തണ്ടും വേർപ്പെടുത്തി ഇതളുകൾ ഓരോന്നായി മുറിച്ച് അടത്തി വിനാഗിരി, വാളൻപുളി ലായനിയിൽ മുക്കിവച്ച് കഴുകി വെള്ളം വാർന്ന് പോയ ശേഷം പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. മല്ലിയില കഴുകുംമുന്പ് വേര് മുറിച്ചു കളയണം. കഴുകിയ ശേഷം മല്ലിത്തണ്ട് ടിഷ്യൂ പേപ്പറിലോ കോട്ടണ് തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇതേക്കുറിച്ച് നാളെ...