Saturday, August 13, 2022 1:44 AM IST
വിഴിഞ്ഞം ഉയർത്തുന്ന ഭീഷണികൾ -2 / എം. ജോണ്സണ് റോച്ച്
വിഴിഞ്ഞം പ്രകൃതിദത്ത തുറമുഖമാണെന്നുള്ള പ്രചാരണംതന്നെ ശരിയല്ല. പ്രകൃത്യാതന്നെ സുരക്ഷിതമായ ഇടങ്ങളിൽ കപ്പലുകൾക്ക് അടുപ്പിക്കാൻ കഴിയും വിധമുള്ള തുറമുഖങ്ങളാണ് പ്രകൃതിദത്ത തുറമുഖങ്ങൾ. മുംബൈ, കൊച്ചി, ഗോവ തുറമുഖങ്ങൾ പ്രകൃതിദത്തമാണ്. അവയ്ക്ക് പുലിമുട്ടുകൾ നിർമിക്കേണ്ട ആവശ്യമില്ല. ബർത്തുകൾ മാത്രം നിർമിച്ചാൽ മതി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തുനിന്നു 450 മീറ്റർ തെക്കുഭാഗത്തെ മുല്ലൂർ കടപ്പുറത്തുനിന്നു 165 ഏക്കർ കടൽ നികത്തി 1.20 കിലോമീറ്റർ കടലിനു നേർദിശയിൽ പുലിമുട്ടുകൾ നിർമിച്ച ശേഷം 3.2 കിലോമീറ്റർ കടൽത്തീരത്തിനു സമാന്തരമായി തെക്കോട്ട് പുലിമുട്ട് നിർമിച്ച് ചൊവ്വരയിൽ നിർമാണം അവസാനിപ്പിച്ച് 400 മീറ്റർ വീതിയുള്ള പ്രവേശനകവാടത്തിലൂടെ 16 മീറ്റർ ഡ്രാഫ്റ്റ് വരെയുള്ള (കപ്പൽ വെള്ളത്തിനടിയിൽ താഴ്ന്നുനിൽക്കുന്ന അളവ്) മദർഷിപ്പുകൾ പ്രവേശിക്കാനും കടന്നുപോകാനുമുള്ള തുറമുഖമായാണ് വിഴിഞ്ഞം വാണിജ്യ തുറമുഖം നിർമിക്കുന്നത്.
ഈ കൃത്രിമ തുറമുഖ നിർമാണത്തിലൂടെ പരിസ്ഥിതിക്ക് സംഭവിക്കുന്ന പ്രത്യാഘാതങ്ങളും മത്സ്യമേഖലയിലെ തൊഴിൽ ഭീഷണിയും തൊഴിലാളികളുടെ ആവാസ വ്യവസ്ഥയും കണക്കിലെടുക്കാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. തീരദേശവാസികളുടെ ആശങ്കയിൽ മുന്നിട്ടുനിൽക്കുന്നതു പുലിമുട്ടു നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. പുലിമുട്ട് നിർമിക്കുന്നതിന്റെ വടക്കുഭാഗത്ത് വ്യാപകമായ രീതിയിൽ കര കടലെടുത്തു തീരശോഷണം ഉണ്ടാകുന്നതായും പുലിമുട്ടിനു തെക്കുതീരങ്ങളിൽ മണൽ വന്നടിയുന്നതുമായാണ് കണക്കാക്കപ്പെടുന്നത്.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വന്നതിനു ശേഷമാണ് തുറമുഖത്തിന് വടക്കുഭാഗത്തെ പനത്തുറ മുതൽ വലിയതുറ വരെ വൻതോതിൽ കടൽ കരയെ വിഴുങ്ങിയത്. ഇതിനെ പ്രതിരോധിക്കാനായി പലതവണ കടൽഭിത്തി കെട്ടിയിട്ടും അതെല്ലാം തകർത്തുകൊണ്ട് ഈ ഭാഗത്തേക്കു കടൽ ഇരച്ചുകയറുകയാണുണ്ടായത്. മറിച്ചൊരു പ്രതിഭാസംകൂടി സൃഷ്ടിക്കപ്പെട്ടത്, അടിമലത്തുറ മുതൽ പൂവാർ വരെ പുത്തൻകര വച്ചതാണ്. ഇതു രണ്ടും കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പഠനവും ശരിവച്ചിട്ടുണ്ട്. എന്നാൽ ഈ പ്രശ്നം പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങൾ പബ്ലിക് ഹിയറിംഗ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഈ പരാമർശം അടങ്ങിയ ഭാഗം നീക്കംചെയ്ത റിപ്പോർട്ടാണ് കേന്ദ്രസർക്കാരിനു നൽകി പാരിസ്ഥിതിക അനുമതി നേടിയത്.
വിഴിഞ്ഞം മാതൃകയിൽ തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ 200 മീറ്റർ പുലിമുട്ട് നിർമിച്ചപ്പോൾതന്നെ വടക്കുഭാഗത്തെ താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ് കടലോരങ്ങൾ കടൽ കവർന്നെടുക്കുകയുണ്ടായി. കന്യാകുമാരി ജില്ലയിലെ ഇരയിമൻതുറയിൽ ഫിഷിംഗ് ഹാർബറിനായി പുലിമുട്ട് നിർമാണം തീർന്നപ്പോൾ തന്നെ തൊട്ടുവടക്കോട്ടുള്ള തുത്തൂർ, ചിന്നത്തുറ, പുത്തൻതുറ, വള്ളവിള തീരഗ്രാമങ്ങൾ കടലാക്രമണത്തിനിരയായി. വടക്കുനിന്നു തെക്കോട്ട് പുലിമുട്ട് നിർമിച്ചിട്ടുള്ള പൊന്നാനി, ബേപ്പൂർ തുറമുഖങ്ങൾ, കണ്ണൂർ മാപ്പിള ഫിഷിംഗ് ഹാർബർ എന്നിവിടങ്ങളിൽ വടക്കുഭാഗങ്ങളിലെ കരയെ കടൽ കവർന്നതായി സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
തെക്കോട്ട് പുലിമുട്ട് നിർമിക്കുന്പോൾ വടക്കുഭാഗത്ത് തീരശോഷണമുണ്ടാകാൻ കാരണം മണ്സൂണ് കാലത്തെ മഴവെള്ളപ്പാച്ചിലിൽ തെക്കുഭാഗത്തെ കടലിൽ മണൽ നിക്ഷേപിക്കപ്പെടുന്നതാണ്. തുടർന്ന് കടലിന്റെ സ്വാഭാവികമായ പ്രക്രിയ എന്ന നിലയിൽ തെക്കുനിന്നു മണ്സൂണ് കഴിഞ്ഞ് ശക്തികുറഞ്ഞ കടലൊഴുക്ക് വടക്കോട്ടു തുടങ്ങുന്പോൾ തെക്കു നിന്നുമെത്തുന്ന മണലിനു സഞ്ചരിക്കാൻ പുലിമുട്ട് തടസം സൃഷ്ടിക്കുന്നു. തുറമുഖത്തിന്റെ വടക്കുഭാഗത്തു നിലനിൽക്കുന്ന മണൽ ഈ തിരിച്ചുള്ള ഒഴുക്കിൽ അവിടെനിന്നു വീണ്ടും വടക്കുഭാഗങ്ങളിലേക്ക് ഒലിച്ചുപോകുകയും ചെയ്യുന്പോൾ ഹാർബറുകളുടെ വടക്കു ഭാഗങ്ങളിൽ കര നഷ്ടപ്പെടുന്നതായാണു കണക്കാക്കപ്പെടുന്നത്. അത് എന്തുതന്നെയായാലും ഹാർബറുകളുടെ വടക്കുഭാഗങ്ങളിൽ കര നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി അനുഭവം പഠിപ്പിച്ചിരിക്കുന്നു. വടക്കുഭാഗം പദ്ധതി പ്രദേശഭാഗങ്ങളിൽ ഉൾപ്പെട്ടു വരാത്തതിനാൽ തുറമുഖ പദ്ധതി മൂലമുള്ള ദുരന്തമായി കണക്കാക്കപ്പെടാനുള്ള സാധ്യതയുമില്ല.
വിഴിഞ്ഞം ഫിഷിംഗ് ഹാർബറിനായി 400 മീറ്റർ പുലിമുട്ടു നിർമിച്ചപ്പോൾ ഉണ്ടായ ദുരന്തങ്ങൾ ഓർത്താൽ വാണിജ്യ തുറമുഖത്തിനായി 1.20 കിലോമീറ്റർ നീളത്തിൽ കടലിനു കുറുകെ പുലിമുട്ടു പൂർത്തിയാകുന്പോൾ, എന്തു സംഭവിക്കുമെന്നുള്ളതു പ്രവചനാതീതമാണ്. കടലിലേക്കു തള്ളിയ പടുകൂറ്റൻ പുലിമുട്ടുകൾ തിരിച്ചെടുക്കാനുമാവില്ല. അതിനാൽ തുറമുഖ പദ്ധതി തുടർനിർമാണം നിർത്തിവയ്ക്കുകയാണു വേണ്ടത്. അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ പുലിമുട്ടുകൾ തീരതലവേദന ഉയർത്തിക്കൊണ്ടിരിക്കുന്നു.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും വാണിജ്യ തുറമുഖം ഭീഷണിയാണ്. പുലിമുട്ടു നിർമാണത്തിന്റെ ഫലമായി വിഴിഞ്ഞം ഷിപ്പിംഗ് തുറമുഖ മേഖലയിലേക്കു കൂടുതൽ കടലൊഴുക്ക് ഉണ്ടാകുമെന്നും ഈ മേഖലയിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും സമുദ്രശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തേക്കാൾ 800 മീറ്റർ കൂടുതൽ കടലിനു നേർദിശയിൽ കടലിലേക്ക് പുലിമുട്ടു നിർമിക്കുന്നതിനാൽ മത്സ്യബന്ധന തുറമുഖത്ത് കടൽക്ഷോഭം ഉണ്ടാകുമെന്ന് 2011ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമ്മതിച്ചതാണ്. വാണിജ്യ തുറമുഖം വരുന്നതോടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിൽനിന്നു മീൻപിടിത്തതിനായുള്ള പോക്കുവരവ് കടൽക്ഷോഭം മുഖേന നിലയ്ക്കുമെന്നാണ് സമുദ്ര വിദഗ്ധർ കണക്കുകൂട്ടുന്നത്. ഇപ്പോൾ കടൽക്ഷോഭ കാലഘട്ടങ്ങളിൽ പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകുന്നത് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വഴിയാണ്. വാണിജ്യ തുറമുഖം നിമിത്തം അതും അസാധ്യമാകാൻ പോകുകയാണ്.
വിഴിഞ്ഞം വാണിജ്യ തുറമുഖത്തിലേക്കു കപ്പലുകൾക്കു പ്രവേശിക്കാനും മടങ്ങിപ്പോകാനും കപ്പൽചാലിനായി നിശ്ചയിച്ചിട്ടുള്ളതു തെക്കുഭാഗത്തെ പൂവാർ മുതൽ അടിമലത്തുറ വരെയുള്ള കടൽമേഖലയാണ്. ഈ കപ്പൽ ചാലിനായി 24 മീറ്റർ ആഴം വേണമെന്നാണ് ഡ്രാഫ്റ്റ് കണ്സ്ട്രക്ഷൻ എഗ്രിമെന്റിന്റെ 180-ാം പേജിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഈ ഭാഗത്തിനും പുലിമുട്ടിനും ബർത്തിനുമിടയിലും 16-20 മീറ്ററാണ് ആഴം. നിർദിഷ്ട ആഴത്തിനായി ഡ്രഡ്ജിംഗ് വേണ്ടിവരുമെന്ന് തുറമുഖത്തിന്റെ പരിസ്ഥിതി പഠന റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്.
നമ്മുടെ ഭൂമിയുടെ പ്രത്യേകത അനുസരിച്ചു മഴവെള്ളത്തോടൊപ്പം എത്തുന്ന മണൽ പുലിമുട്ട് നിർമാണത്തോടെ കടലിന്റെ ഒഴുക്കിനനുസരിച്ച് സഞ്ചരിക്കാത്തതിനാൽ ഇടയ്ക്കിടെ ഡ്രഡ്ജിംഗ് നടത്തേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ ഡ്രഡ്ജിംഗ് നിമിത്തം ഈ ഭാഗത്തെ ജൈവവൈവിധ്യം പൂർണമായും നശിക്കും. മത്സ്യസന്പത്ത് ഇല്ലാതാകും. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ഈ ഭാഗത്ത് മത്സ്യബന്ധനം അസാധ്യമാകും. മാത്രമല്ല, ഇവർക്ക് മത്സ്യബന്ധനത്തിനു പോകാനും തടസങ്ങളുണ്ടാകും. പ്രത്യേകിച്ചും, ചെറുകിട മീൻപിടിത്തക്കാരുടെ മത്സ്യബന്ധനത്തെ തടസപ്പെടുത്തിക്കൊണ്ടിരിക്കും. കടൽ അപകടങ്ങൾ തുടർക്കഥയാകും. മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാവും യാനങ്ങളുടെ തകർച്ചയും സംഭവിക്കും. വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചുതുടങ്ങിയാൽ പദ്ധതിയുടെ ഭാഗമല്ലാത്ത സ്വാഭാവിക പ്രക്രിയ എന്ന നിലയിൽ ഒരു ജനത മുഴുവൻ അന്യവത്കരിക്കപ്പെടാൻ ഇടയാകും; ഒരു സമൂഹത്തിന്റെ നാശത്തിന് അതു കാരണമാകും.