Tuesday, November 29, 2022 10:42 PM IST
ഷിനു ആനത്താരയ്ക്കൽ
കേരളത്തിൽ വീണ്ടുമൊരു പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി, കുട്ടികളും അധ്യാപകരും പൊതു സമൂഹവും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനായി പ്രത്യേക ടെക് പ്ലാറ്റ്ഫോമുമുണ്ട്.
പാഠ്യപദ്ധതി രൂപരേഖ സാമൂഹിക ചർച്ചയ്ക്കായി മുന്നോട്ടു വയ്ക്കാനുള്ള തീരുമാനം തീർച്ചയായും പുതുമയാർന്നതു തന്നെ! മാധ്യമങ്ങളിലൂടെയും മറ്റും പാഠ്യപദ്ധതി നവീകരണത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് തീർച്ചയായും ഗുണകരമാണ്. വിദ്യാലയ കേന്ദ്രീകൃതമായി നടത്തപ്പെടുന്ന പൊതു സമൂഹത്തിന്റെ ചർച്ചയും ക്രോഡീകരണവും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുമാണ്.
പാഠ്യപദ്ധതിയും ജനകീയ ചർച്ചയും
സ്കൂൾ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം, വിനിമയം, മൂല്യനിർണയം, ബോധനരീതി തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന സാമൂഹ്യ രേഖയാണ് പാഠ്യപദ്ധതിയെന്നും പ്രസ്തുത പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് രണ്ടു തരത്തിലുള്ള ജനകീയ ചർച്ച അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. അതായത്, കണ്ടെത്തിയിട്ടുള്ള വിവിധ മേഖലകളെ ജനകീയ ചർച്ച വഴി ക്രമപ്പെടുത്തുകയും നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ കണ്ടെത്തുന്ന നിലപാടുകൾക്കനുസൃതമായി പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നു.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (NCF 2005) ചുവടു പിടിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 2013ലാണ് നിലവിലുള്ള പാഠപുസ്തകങ്ങൾ തയാറാക്കിയിട്ടുള്ളത്. ഒരു ദശകം പിന്നിടുമ്പോൾ വിവര സാങ്കേതിക വിദ്യയുടെ ലഭ്യതയിലും ഉപയോഗത്തിലും വന്നിട്ടുള്ള മാറ്റങ്ങളും കാലത്തിന്റെ ദൂഷ്യ വശങ്ങളുമൊക്കെ പുതിയ പാഠ്യപദ്ധതിയിലും പുസ്തകങ്ങളിലും പ്രതിഫലിക്കണം. അതായത്, നമ്മുടെ കുട്ടികൾക്ക് ശരിയായ അറിവും ബോധ്യങ്ങളും പകർന്നു നൽകാൻ ലഭ്യമാകുന്ന സാധ്യതകൾ ഉപയോഗിക്കണം.
ചർച്ചകളിലെ ജനകീയത
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി തയാറാക്കിയ ചർച്ചാ കുറിപ്പുകൾ 26 ഇനങ്ങളിലായി ക്രമപ്പെടുത്തിയിരിക്കുന്നു. അതിന്മേൽ ആർക്കു വേണമെങ്കിലും അഭിപ്രായം രേഖപ്പെടുത്താമെന്നതാണ് സവിശേഷമായ കാര്യം. കേരളത്തിലെ മുഴുവൻ ക്ലാസിലെയും കുട്ടികൾക്കും പുതിയ പാഠ്യപദ്ധതി രൂപീകരണ ചർച്ചയിൽ പങ്കെടുക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവസരമുണ്ട്. ഇന്നുവരെ കുട്ടികൾ എന്ത്, എങ്ങനെ പഠിക്കണമെന്ന് തീരുമാനിച്ചിരുന്നത് മുതിർന്നവരാണെങ്കിൽ ഇത്തവണ തങ്ങൾക്ക് വേണ്ടതെന്താണെന്നു പറയാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചത് നിസാരമല്ല.
പാഠ്യപദ്ധതി പരിഷ്ക്കരണത്തോടനുബന്ധിച്ച് ശ്രദ്ധിക്കാനുള്ള നിരവധി ചർച്ചാ വിഷയങ്ങൾ ചേർത്താണ് എസ്സിഇആർടി മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഉയർന്ന ജനാധിപത്യ ബോധം, ലിംഗനീതി, ലിംഗ സമത്വം, ലിംഗാവബോധം,സ്ത്രീ പക്ഷ ചിന്തകൾ, മതനിരപേക്ഷത, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള പരിശീലനങ്ങൾ തുടങ്ങി ഇന്നത്തെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളും പരാമർശവിധേയമാകുമ്പോൾ കുട്ടിയുടെ മനസിൽ പ്രസ്തുത മൂല്യങ്ങൾ രൂപപ്പെടുത്താൻ ഏതാണ് എളുപ്പമുള്ള വഴിയെന്നു കൂടി കണ്ടെത്തേണ്ടതുണ്ട്.
ചരിത്രവും സാമ്പത്തിക ശാസ്ത്രവും
ചരിതം വേണ്ടവിധത്തിൽ പരിഗണിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും വക്രീകരിച്ചോ വളച്ചൊടിച്ച് വികലമാക്കിയോ ആണ് ഇന്നത്തെ തലമുറയ്ക്കു മുന്നിലെത്തിക്കപ്പെടുന്നതെന്ന ആരോപണം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വസ്തുനിഷ്ഠമായ ചരിത്രം എല്ലാ ക്ലാസിലെയും കുട്ടികളിലേക്ക് എത്തിക്കാനുള്ള നടപടിയാണുണ്ടാകേണ്ടത്. ഹയർ സെക്കണ്ടറിയിൽ സയൻസ് പഠിക്കുന്ന കുട്ടികൾക്ക് അല്പം ചരിത്രവും ധനതത്വശാസ്ത്രവുമൊക്കെ പഠിക്കാൻ അവസരം നൽകിക്കൂടേ? ഹ്യൂമാനിറ്റീസ് -കൊമേഴ്സ് കുട്ടികൾക്ക് ആവശ്യമായ ശാസ്ത്രീയ ബോധ്യങ്ങൾ ലഭ്യമാകാനുള്ള ഉള്ളടക്കം പാഠ്യപദ്ധതിയിൽ അനിവാര്യമാണ്. അതായത്, പാഠ്യപദ്ധതിയിലില്ലാത്തതൊന്നും പഠിക്കാൻ കുട്ടികൾ തയാറാകില്ല ; പഠിപ്പിക്കാൻ രക്ഷിതാക്കളും ! ഇങ്ങനെ കൂടുതലായി പഠിപ്പിക്കുന്നതൊന്നും മാർക്കിനു വേണ്ടിയുള്ള പഠനമാകണ്ട; വ്യക്തിത്വ വികസനത്തിനും മൂല്യബോധമുള്ള മാനവികതയുടെ രൂപീകരണത്തിനുമാകട്ടെ.
പാഠ്യപദ്ധതിയും പൗരധർമ്മവും
ഇക്കാലത്ത് മുതിർന്നവർ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖലയാണ് പൗരബോധം വളർത്താനുള്ള മാർഗങ്ങളും രീതികളും. വാസ്തവത്തിൽ ശരിയായ വിധത്തിൽ പൗരധർമ്മം കുട്ടികളെ പരിശീലിപ്പിക്കാത്തതു കൊണ്ടല്ലേ ഇന്നത്തെ സമൂഹത്തിൽ പ്രണയ നൈരാശ്യക്കൊലപാതകങ്ങളും അക്രമങ്ങളും ലഹരിവസ്തുക്കളുടെ ഉപഭോഗവും പോലുള്ള സാമൂഹ്യ തിന്മകൾ കൂടി വരുന്നത്?
പരിഹാരമെന്ന നിലയിൽ കുറഞ്ഞത് യുപി തലത്തിലെങ്കിലും പൗരധർമ്മം കുട്ടികളെ പഠിപ്പിക്കണം. നല്ല ശിക്ഷണം നൽകാൻ അധ്യാപകർക്ക് സ്വാതന്ത്ര്യവും അവസരവും നിയമ പിൻബലവും നൽകണം. ശിക്ഷണമെന്നത് ശിക്ഷയല്ലായെന്നു കൂടി ഓർമിക്കണം. കർശന നടപടിയെടുക്കുമെന്നു ഭീഷണി മുഴക്കുന്ന അധ്യാപകന് വാസ്തവത്തിൽ എന്തു ‘കാർക്കശ്യ’സാധ്യതയാണുള്ളത്? കടുത്ത തെറ്റു ചെയ്യുന്ന കുട്ടിക്കെതിരേ പോലും എന്തെങ്കിലും ശിക്ഷാ നടപടിയെടുക്കാൻ അധ്യാപകർ ഭയപ്പെടുന്നു.
തൊഴിൽ പരിശീലനമെന്ന സ്വപ്നം
കുറേ നാളുകളായുള്ള നമ്മുടെ സ്വപ്നമാണ് സ്കൂൾ പഠനകാലത്തു തന്നെ കുട്ടികളെ എന്തെങ്കിലും തൊഴിൽ പഠിപ്പിക്കുക എന്നത്. നിർഭാഗ്യവശാൽ അത് നടപ്പായില്ലെന്നു മാത്രമല്ല, തൊഴിൽ പഠനത്തിന് ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി രൂപീകരിക്കാൻ പോലും കേരളത്തിനെന്നല്ല, രാജ്യത്തിനു പോലും സാധിച്ചിട്ടില്ല.
എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത് ? തൊഴിലിനോടുള്ള സമൂഹത്തിന്റെ മനോഭാവം മാറാത്തതുകൊണ്ടുതന്നെ. ഗാന്ധിജി പറഞ്ഞിട്ടുള്ളതു പോലെ ഉദരപൂരണ കാര്യത്തിൽ ഡോക്ടറുടെ ജോലിയും ക്ഷുരകന്റെ ജോലിയും ഒരേ മൂല്യമുള്ളതായി കാണണം. എത്ര വലിയ സ്ഥാനത്തുള്ളയാളായാലും മണ്ണിൽ പണിയെടുത്ത് വിയർപ്പിന്റെ വിലയറിഞ്ഞ് ഭക്ഷണം കഴിക്കാൻ പരിശീലിപ്പിക്കപ്പെടുമ്പോഴാണ് യഥാർത്ഥത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിക്കപ്പെടുന്നത്.
സ്വഭാവ രൂപവത്ക്കരണത്തിന്റെ പ്രസക്തി
ഏറ്റവും പ്രധാനമായി വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമായ സ്വഭാവ രൂപവത്ക്കരണമെന്ന ആശയം പാഠ്യപദ്ധതിയുടെ കാതലായി ചേർക്കണം. സ്വഭാവ വൈശിഷ്ട്യമില്ലാത്ത ഒരു സമൂഹം എത്ര വിദ്യാസമ്പന്നമായിരുന്നാലും ഗുണകരമാകില്ലെന്ന ഗാന്ധിയൻ ദർശനം മറക്കാതിരിക്കാം.
പാഠ്യപദ്ധതി പരിഷ്ക്കരണത്തിൽ എല്ലാ വിഭാഗം അധ്യാപക സംഘടനകളെയും ഉൾപ്പെടുത്തിയിട്ടില്ല, ചരിത്രം ചില പ്രത്യേക വീക്ഷണകോണിൽ മാത്രം വ്യഖ്യാനിക്കപ്പെടുന്നു, കേരളീയ പൊതു സമൂഹത്തിന് ക്രൈസ്തവർ നൽകിയിട്ടുള്ള സംഭാവനകൾ തമസ്ക്കരിക്കപ്പെടുന്നു തുടങ്ങിയ ആരോപണങ്ങൾ കണക്കിലെടുത്ത് ഭാവി തലമുറയ്ക്ക് അനുയോജ്യമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പാഠ്യപദ്ധതി പരിഷ്ക്കരണത്തോടനുബന്ധിച്ച് പൊതു ചർച്ചയ്ക്കായി സർക്കാർ നൽകിയിരിക്കുന്ന അവസരം അധ്യാപകരുൾപ്പെടെയുള്ള പൊതു സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കുകയും ഏറ്റവും അനുയോജ്യമായ പാഠ്യപദ്ധതി രൂപീകരണത്തിനായി ശ്രമിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.