Friday, March 31, 2023 1:37 AM IST
മണികർണിക ശ്രീരാമരാജു
ഇന്ത്യയുടെ രാഷ്ട്രീയഭാഗധേയം നിർണയിക്കുന്ന അസാധാരണമായൊരു തെരഞ്ഞെടുപ്പാണ് കർണാടകയിൽ നടക്കാൻപോകുന്നത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ കൈയടക്കി വിജയഭേരി മുഴക്കി തങ്ങളുടെ അടുത്ത പടയോട്ടം കർണാടകയിൽ വിജയക്കൊടി പാറിച്ചാൽ ഏറെക്കാലത്തേക്ക് ഇന്ത്യയുടെ ഭരണം തങ്ങളുടെ വരുതിയിലാവും എന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി.
നവംബറിൽ നടക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും തങ്ങൾക്കനുകൂലമായാൽ വരുത്തേണ്ട രാഷ്ട്രീയ, ഭരണഘടനാ തീരുമാനങ്ങൾ നിശ്ചയിച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണു ബിജെപി. പ്രതിപക്ഷകക്ഷികളാവട്ടെ, തമ്മിൽ പൊരുതി യാദവകുലം മുടിഞ്ഞ മാതിരി പരസ്പരം മത്സരിച്ച് ആത്മാഹുതിചെയ്ത് വിജയം സുവർണതളികയിലാക്കി ബിജെപിക്ക് നൽകുകയാണ്.
തെക്കേഇന്ത്യയിലേക്ക് തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാൻ ആം ആദ്മി പാർട്ടി കർണാടകയിലൂടെ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒരു മലയാളി ഉൾപ്പെടെ എൺപതോളം സ്ഥാനാർഥികളെ കർണാടകയിൽ ആം ആദ്മി പ്രഖ്യാപിച്ചു. തൊണ്ണൂറോളം സ്ഥാനാർഥികളെ ഒരു മാസം മുന്പേ പ്രഖ്യാപിച്ച് ജെഡിഎസും 112 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കോൺഗ്രസും പടക്കളം നിറഞ്ഞുകഴിഞ്ഞു. ബിജെപിയാവട്ടെ ഇക്കുറി തങ്ങൾ ഒറ്റയ്ക്കു ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ഉറപ്പിക്കുന്നതിനായി നിലവിലുള്ള എംഎൽഎമാരെ മാറ്റിനിർത്തി യുവതയെയും പുതുരക്തത്തെയുമിറക്കി വിജയംകൊയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ കുളം കലക്കാനായി ഒവൈസിയും തൃണമൂലും ഇറങ്ങുമോയെന്നും വ്യക്തമല്ല. കർണാടക തെരഞ്ഞെടുപ്പ് ഒരു ബ്രഹ്മമുഹൂർത്തമാണ്. ഇന്ത്യയുടെ ഭാവിഭാഗധേയം നിർണയിക്കുന്ന നിർണായക തെരഞ്ഞെടുപ്പ്. ഇന്ത്യയെ മാറ്റി ഭാരതത്തെ പ്രതിഷ്ഠിച്ച്, ഭരണഘടനയെ പൊളിച്ചെഴുതി തങ്ങളുടെ സ്വപ്നങ്ങൾക്കനുസരിച്ച് പുനർനിർമിതിക്കായുള്ള ബിജെപിയുടെ അമൃതകാലം.
കോൺഗ്രസിന്റെയും ഗാന്ധിജിയുടെയും മറ്റനേകം നേതാക്കളുടെയും ഒന്നുചേർന്ന ധൈഷണിക-മാനസിക-ആത്മീയ-സാമൂഹ്യസമന്വയത്തിലൂടെ പരമാധികാര സ്വതന്ത്ര ജനാധിപത്യ ഇന്ത്യയായി പ്രഖ്യാപിക്കപ്പെട്ടു. ബിജെപിയുടെ താത്വികാടിത്തറയായ ആർഎസ്എസ് 1925ൽ സ്ഥാപിക്കപ്പെട്ടത് ഹിന്ദുഭൂരിപക്ഷമായ, ഒരു ഹൈന്ദവ ആർഷഭാരത സൃഷ്ടിക്കായാണ്. മോദിയുടെയും യോഗിയുടെയും നേതൃത്വത്തിൽ ഇന്നത് പരിസമാപ്തിയിലേക്കെത്തിക്കാൻ ബിജെപിയും സംഘപരിവാരങ്ങളും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സൈദ്ധാന്തിക പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിലൂടെ അനാവരണം ചെയ്യുന്നത്. ബിജെപി അതു വ്യക്തമായി പ്ലാൻ ചെയ്ത് പദ്ധതിയൊരുക്കി സ്വപ്നസാക്ഷാത്കാരത്തിലേക്ക് നീങ്ങുന്പോൾ പ്രധാനമന്ത്രിയാവാനും തങ്ങളുടെ തട്ടകങ്ങളിൽ രാജാപാർട്ട് കളിച്ച് എതിരാളികളുടെ സ്ഥലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി ബലഹീനമാക്കി പ്രതിപക്ഷമെന്നൊന്നില്ലാതാക്കി, പ്രത്യയശാസ്ത്രപരമായ അടിത്തറയില്ലാതെ അധികാരത്തിനും സ്ഥാനമാനങ്ങൾക്കും മാത്രം മത്സരിച്ചു സ്വയം നശിക്കുകയാണ് പ്രതിപക്ഷപാർട്ടികൾ.
ആർഎസ്എസ് സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്പോൾ ഹെഡ്ഗേവാറിന്റെയും ഗോൾവാക്കറിന്റെയും സവർക്കറിന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ 2024ൽ ബിജെപിക്കാവുമോ? ആ സ്വപ്നസാക്ഷാത്കാരത്തിനുള്ള സാധ്യതയാണ് കർണാടക ബിജെപിക്കു നൽകുന്നത്. തന്മൂലം മോദിയും ഷായും നിരന്തരമായി കർണാടകയിലെത്തി മെട്രോയും റെയിൽവേസ്റ്റേഷനുകളും വിമാനത്താവളവും ആറുവരിപ്പാതകളും ഉദ്ഘാടനം ചെയ്ത്, അകമഹാദേവിയുടെയും മലേമദേശ്വരന്റെയും അല്ലമ്മ പ്രഭുവിന്റെയും കെംപഗൗഡയുടെയും പ്രതിമകൾ അനാഛാദനം ചെയ്ത് ജനതയെ കൈയിലെടുക്കാൻ തത്രപ്പെടുന്നു. പുതിയ കഥകൾ മെനഞ്ഞ് സമുദായ ധ്രുവീകരണം ലക്ഷ്യമാക്കി ഹിന്ദു ഏകീകരണം നടത്തി അധികാരത്തിലെത്തുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. പ്രതിമകളും പുരോഗതിയും കാണിച്ചും ഹിന്ദുസമുദായത്തിലെ കുംഭാരന്മാർക്കും നെയ്ത്തുകാർക്കും ബലിജകൾക്കും തീഗ്ലർക്കും മറാത്തകൾക്കും വൊക്കലിഗക്കാർക്കും ലിംഗായത്തുകൾക്കും കോർപറേഷനുകൾ സ്ഥാപിച്ച് സാന്പത്തികമായി സഹായിച്ചും വലിയൊരു ജനതതിയെ തങ്ങളുടെ പാട്ടിലാക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്.
അഴിമതി, തൊഴിലില്ലായ്മ,വിലക്കയറ്റം, ഭരണനിപുണതയില്ലായ്മ തുടങ്ങിയ ബലഹീനതകൾ ബിജെപിക്കെതിരേ ഉണ്ടെങ്കിലും അത് പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് എത്രമാത്രം പ്രയോജനപ്പെടുത്താൻ പറ്റുമെന്ന് കാണേണ്ടിയിരിക്കുന്നു. യെദിയൂരപ്പയെപ്പോലുള്ള ഒരു നലംതികഞ്ഞ നേതാവിനെ മൂലയ്ക്കിരുത്തി. കളി കൈവിട്ടുപോകും എന്നു കണ്ടപ്പോൾ അവിടെയുമിവിടെയും ഇറക്കിയെങ്കിലും അദ്ദേഹം പൂർണ തൃപ്തനല്ല. ബിജെപി നാഷണൽ സെക്രട്ടറിയായ സി.ടി. രവി ആരുടെയും അടുക്കളയല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് എന്ന് പരിഹസിച്ചത് യെദിയൂരപ്പയെ ഉദ്ദേശിച്ചാണ്. ശിക്കാരിപുരയിൽ തന്റെ മകൻ വിജയേന്ദ്ര മത്സരിക്കും എന്നു യെദിയൂരപ്പ പ്രഖ്യാപിച്ചതിനുള്ള മറുപടിയാണ് രവി നൽകിയത്. മാത്രമല്ല, വിജയസങ്കല്പ യാത്രയ്ക്കായി ചിക്കമഗളൂരുവിൽ യെദിയൂരപ്പ എത്തിയപ്പോൾ അദ്ദേഹത്തെ ഘെരാവോ ചെയ്ത് മനസിടിച്ച്, യാത്ര മുടക്കിയതൊക്കെ ബിജെപിയെ പ്രഹരിക്കുമോ എന്നു കാണേണ്ടിയിരിക്കുന്നു. ബി.എൽ. സന്തോഷും കേന്ദ്രവുംകൂടിയാണ് കർണാടകത്തെ നിയന്ത്രിക്കുന്നത്. അതിലും ഒട്ടേറെപ്പേർ ഖിന്നരാണ്.
സാമുദായിക ധ്രുവീകരണത്തിനായി പുതിയ കഥകൾ നെയ്യുന്ന തിരക്കിലാണു ബിജെപി. ബംഗളൂരു-മൈസൂർ ആറുവരിപ്പാത ഉദ്ഘാടനം ചെയ്യാനെത്തിയ മോദിയെ സ്വീകരിച്ച വലിയൊരു ബാനർ ഇപ്രകാരമായിരുന്നു. ‘ടിപ്പുവിനെ വെടിവച്ചു കൊലപ്പെടുത്തിയ വൊക്കലിഗ നേതാക്കളായ ഉറിഗൗഡയുടെയും നഞ്ചഗൗഡയുടെയും നാമത്തിൽ പ്രധാനമന്ത്രി മോദിക്ക് സ്വാഗതം’. ചരിത്രപരമായി ബ്രിട്ടീഷുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ട ടിപ്പുവിന്റെ മൃതശരീരം ഇവിടെനിന്നു കണ്ടെടുത്തു എന്ന് ഇന്നും ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ കോട്ടയുടെ അടിവാരത്ത് എഴുതിവച്ചി രിക്കുന്നതു കാണാം. കർണാടകത്തിലെ പ്രധാന ചരിത്രകാരന്മാരെല്ലാം ഈ പുതിയ കണ്ടെത്ത
ലിനെ ബിജെപിയുടെ ചരിത്രപുനർനിർമിതിയുടെ പര്യായമായി ചിത്രീകരിക്കുന്നു. മന്ത്രിയും നിർമാതാവുമായ മുനിരത്ന ‘ടിപ്പുവിന നിജ കനസഗളു’(ടിപ്പുവിന്റെ യഥാർഥ സ്വപ്നങ്ങൾ)എന്ന പേരിൽ സിനിമയാക്കാനായി തയാറെടുക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന വൊക്കലിഗയായ ശോഭാ കാരന്തലാജയും ചിക്കമഗളൂരുകാരനായ ബിജെപി ജനറൽ സെക്രട്ടറി സി.ടി. രവിയുമൊക്കെ ഇതിനെ സംസ്ഥാനവ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഈ കഥമെനച്ചിലിന്റെ പ്രധാന ഉന്നം ജെഡിഎസിന് വളരെ പ്രചാരമുള്ള വൊക്കലിഗരുടെ വോട്ട് ബിജെപിയുടെ പെട്ടിയിൽ വീഴിക്കുക എന്നുള്ളതാണ്. വൊക്കലിഗരുടെ ആത്മീയ നേതാവായിരുന്ന അന്തരിച്ച ബാലഗംഗാധരാന്തഭ സ്വാമിയുടെ പേര് മറയ്ക്കാനായി ബിജെപി കണ്ട തന്ത്രമാണ് ഗൗഡമാരുടെ ബാനർ എന്ന് പ്രതികരിച്ച് ബിജെപി സമുദായത്തെ വ്രണപ്പെടുത്തിയെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗക്കാരനായ കോൺഗ്രസിലെ ശിവകുമാറാവട്ടെ നിർമലാനന്തഭ സ്വാമിയോട് ഈ കഥയുടെ സത്യത്തെപ്പറ്റി പഠിച്ചു പറയണമെന്ന് അപേക്ഷിച്ചു.
ജെഡിഎസും ആം ആദ്മിയും മറ്റു ചില പാർട്ടികളും എത്രമാത്രം വോട്ടുപിടിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കർണാടകയിലെ ജനം കോൺഗ്രസിനെയോ ബിജെപിയെയോ തുണയ്ക്കുക എന്നത്. എന്തായാലും കർണാടക തെരഞ്ഞെടുപ്പ് ഒരു നിർണായക സംഭവമായിരിക്കും. ആർഎസ്എസിന്റെ ഭാരതസ്വപ്ന സാക്ഷാത്കാരമോ ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പോ? രാഷ്ട്രീയ തിരശീല ഉയർന്നിരിക്കുന്നു. പ്രതിമകളും കഥകളും വാഗ്ദാനങ്ങളും അഴിമതിയുടെ അനാവരണങ്ങളും ഭരണസ്ഥിരതയോ ഭരണമാറ്റമോ കർണാടകയിൽ സൃഷ്ടിക്കുമോ? രണ്ടു മാസത്തിനുള്ളിൽ അതിനു വ്യക്തത കൈവരും. പക്ഷേ അത് ഭാവിയുടെ ഭാഗധേയം നിർണയിക്കും.