Saturday, June 3, 2023 10:32 PM IST
അനന്തപുരി /ദ്വിജന്
2014ൽ 865 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി കേരളത്തിലെ വൈദ്യുതി ബോർഡ് ഉണ്ടാക്കിയ 25 വർഷത്തേക്കുള്ള കരാറുകൾ മഹാതട്ടിപ്പായിരുന്നുവെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മേയ് 18ന് അന്തിമവിധി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടി കേരളത്തിലെ മുഖ്യമന്ത്രിയും സാക്ഷാൽ ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയും കുപ്രസിദ്ധനായ എം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനും പോൾ ആന്റണി ഊർജ സെക്രട്ടറിയും ആയിരിക്കെയാണ് കരാറുണ്ടാക്കിയത്. അന്നുണ്ടാക്കിയ നാലു കരാറുകൾ റദ്ദാക്കിയതോടെ സംസ്ഥാന വൈദ്യുതി ബോർഡും അതുവഴി കേരളത്തിലെ ജനങ്ങളും ഊരാക്കുടു ക്കിലായി.
പത്ത് വർഷം മുന്പുണ്ടാക്കിയ ദീർഘകാല കരാർ ഇന്ന് റദ്ദാക്കിയാൽ കരാറിൽ ഏർപ്പെട്ടിരിക്കുന്ന കന്പനിക്ക് വലിയ ലാഭവും ബോർഡിന് ഭീകരമായ അധികച്ചെലവും ഉണ്ടാകും. ഇപ്പോൾ യൂണിറ്റിന് 4.15 രൂപയ്ക്ക് അവരിൽനിന്നു കിട്ടുന്ന വൈദ്യുതി എട്ടോ ഒന്പതോ രൂപയ്ക്കു വരെ വാങ്ങേണ്ടിവരും. അതിന്റെ ഭാരം മുഴുവൻ ജനങ്ങൾ വഹിക്കേണ്ടിയും വരും.
ലാവ്ലിനേക്കാൾ വലിയ തട്ടിപ്പ്?
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്ന ലാവ്ലിൻ കരാറിനേക്കാൾ എത്രയോ ഭീകരമാണ് ഈ കച്ചവട തട്ടിപ്പ്. ലാവ്ലിൻ കരാറിലൂടെ ഉണ്ടായ അധികച്ചെലവ് 374 കോടി രൂപ ആയിരുന്നെങ്കിൽ ആര്യാടന്റെ കാലത്തെ കരാറിലൂടെ 5,926 കോടി രൂപയുടെ അധിക ബാധ്യതയാവുമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിധി വന്നിട്ടും ആര്യാടന്റെ കരാർ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോഴും വൈദ്യുതി ബോർഡിൽ നടക്കുന്നത്. ഇത്രയും ഭീകരമായ തട്ടിപ്പിന്റെ രഹസ്യം പുറത്തുവന്നിട്ടും ഭരണകക്ഷിയോ പ്രതിപക്ഷമോ ഒന്നും മിണ്ടുന്നില്ല എന്നതും കൗതുകകരമാണ്. അപ്പോൾ രണ്ടു കൂട്ടർക്കും ഉണ്ടാവും കച്ചവടത്തിലെ ലാഭം.
ആര്യാടന്റെ കാലത്തുണ്ടാക്കിയ കരാർ നടപ്പാക്കിയത് 2015ൽ വന്ന ഇടതു സർക്കാരായിരുന്നു. അന്നു ശിവശങ്കറായിരുന്നു നടത്തിപ്പുകാരൻ. ഒരു വില്ലേജ് അസിസ്റ്റന്റ് നടത്തിയ തട്ടിപ്പുകളെക്കുറിച്ച് മൂന്നു ദിവസം തുടർച്ചയായി ചർച്ച നടത്തിയ മാധ്യമങ്ങളും മിണ്ടുന്നില്ല. ഈ ധൂർത്തിനെല്ലാ വില കൊടുക്കേണ്ടിവരുന്ന സാധാരണക്കാർക്ക് ഒന്നും ചെയ്യാനുമാവുന്നില്ല.
കൗതുകകരമായ കരാർ
2014 ഡിസംബറിൽ ജിൻഡാൽ കന്പനിയുമായി ഒപ്പിട്ട കരാറനുസരിച്ച് രണ്ടു നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. 200 മെഗാവാട്ടിന് 3.60 രൂപയും 150 മെഗാവാട്ടിന് 1.50 രൂപയും. രണ്ടു കരാറും ഒപ്പിട്ടത് ഒരു ചീഫ് എൻജീനിയർ! കൽക്കരിക്ക് ചൂടു കൂടിയാൽ അധികവില കൊടുക്കണമെന്നും വ്യവസ്ഥയുണ്ട്. ജാബുവാ പവർ കന്പനി പ്രവർത്തിക്കുന്നത് 2,332 ഡിഗ്രി ഫാരൻ ഹീറ്റിലാണ്. കൽക്കരിക്ക് അതിൽ കൂടുതൽ ചൂട് വേണ്ടിവന്നു എന്നു പറഞ്ഞാൽ അധിക വില കൊടുക്കണം. ഇങ്ങനെ വാങ്ങാൻ സമ്മതിച്ചിരിക്കുന്നത് 600 മെഗാവാട്ട്.
അധികച്ചെലവ് 450 കോടി. വൈദ്യുതി വാങ്ങാതിരുന്നാൽ റെഗുലേറ്ററി കമ്മീഷൻ നടപടിയിലൂടെ നഷ്ടമായ ഫ്യുവൽ സർചാർജ് ചോദിച്ച് സുപ്രീംകോടതിയിൽ എത്തുകയും അനുകൂലമായ വിധി ഉണ്ടാവുകയും ചെയ്താൽ ഉണ്ടാകാവുന്ന നഷ്ടം 900 കോടി.
കൽക്കരിക്ക് അധികനിരക്കു ചോദിച്ച് സുപ്രീംകോടതിയിൽ കേസുണ്ട്. വിധി അനുകൂലമായാൽ 93 കോടി രൂപ പിഴയും 450 കോടി സർചാർജും കൊടുക്കേണ്ടിവരും. ഫ്യൂവൽ ചാർജ്, ഫിക്സഡ് ചാർജ് എന്നിവ നിർണയിച്ചതിനെതിരേ കേന്ദ്ര റെഗുലേറ്ററി കമ്മീഷനിൽ പരാതിയുണ്ട്. വിധി അനുകൂലമായാൽ 164.85 കോടി നൽകേണ്ടി വരും. ബോർഡിൽനിന്നു കിട്ടുന്ന വിവരങ്ങൾ അന്പരപ്പിക്കുന്നവയാണ്.
തട്ടിപ്പുകാർക്ക് ഒരു നിറമോ?
കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ എല്ലാം ലംഘിച്ചാണ് ഈ കരാർ ഉണ്ടാക്കിയതെന്ന് ദീർഘകാല കരാർ സംബന്ധിച്ച് പരാതിയുമായി കമ്മീഷനെ സമീപിച്ച ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റസ് ആൻഡ് എൻവയോണ്മെന്റ് പ്രോട്ടക്ഷൻ ഫോറം ചെയർമാൻ ഡിജോ കാപ്പൻ ഉന്നയിച്ച ആക്ഷേപം കമ്മീഷൻ അംഗീകരിച്ചു. അതേക്കുറിച്ച് ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുന്നുമുണ്ട്. 850 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ 450 മെഗാവാട്ടും 400 മെഗാവാട്ടുമായി വിഭജിച്ചാണ് നൽകിയത്. ഇതിൽ ദുരുദ്ദേശ്യമുണ്ട്. കാപ്പൻ ചൂണ്ടിക്കാണിക്കുന്നതിൽ കഴന്പുണ്ടെന്ന് ആർക്കും തോന്നും.
കുറഞ്ഞ വിലയ്ക്ക് കേന്ദ്രത്തിൽനിന്ന് അനുവദിച്ച മുഴുവൻ വൈദ്യുതിയും വാങ്ങാതെയാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ബോർഡ് കരാറിൽ ഏർപ്പെട്ടതെന്ന് കാപ്പൻ ആരോപിച്ചു. ഇങ്ങനെ വീഴ്ച വരുത്തിയവരിൽനിന്ന് ഈ തുക ഈടാക്കണമെന്നും അദ്ദേഹം കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രം പലപ്പോഴും വൈദ്യുതി തരാറില്ലെന്നും തരുന്ന വൈദ്യുതിക്ക് 7.40 രൂപ വരെയാണ് ചാർജ് ചെയ്യുന്നതെന്നും ബോർഡ് പറയുന്നു.
400 മെഗാവാട്ട് വാങ്ങുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തവരിൽ ജിൻഡാൽ പവർ യൂണിറ്റിന് 3.60 രൂപയ്ക്കു നൽകാമെന്ന് പറഞ്ഞു. വീണ്ടും ടെൻഡർ വിളിച്ച് ഉൾപ്പെടുത്തിയ ജാബുവ പവർ ലിമിറ്റഡ് യൂണിറ്റിന് 4.15 രൂപ ക്വോട്ട് ചെയ്തു. അവർക്കും കാരാർ കൊടുത്തു. രണ്ടാമത്തെ കരാർ വന്നപ്പോൾ തുക 4.29 രൂപയായി. ഈ കന്പനികൾക്ക് പണം കൊടുക്കുന്നതിനും അനാവശ്യ തിടുക്കം കാണിച്ചു. അന്ന് കുറഞ്ഞ നിരക്കിൽ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ കിട്ടുമായിരുന്ന പ്രയോജനം നഷ്ടപ്പെടുത്തി എന്നതാണ് വിഷയം.
ആര്യാടനും ശിവശങ്കറും
2014ൽ കോണ്ഗ്രസിന്റെ ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനും ആയിരുന്നപ്പോൾ ഉണ്ടാക്കിയതാണ് ഈ കരാർ. വൈദ്യുതി ബോർഡിൽനിന്നു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് പോയപ്പോഴും ബോർഡിനെ നിയന്ത്രിച്ചിരുന്നതും പിന്നീടുണ്ടാക്കിയ പല കരാറുകൾക്കും പിന്നണിയിൽ പ്രവർത്തിച്ചതും ശിവശങ്കറായിരുന്നു എന്ന് പരക്കെ സംസാരമുണ്ട്.
അടുത്തകാലത്ത് സർക്കാർ പുറത്താക്കിയ വൈദ്യുതി ബോർഡ് ചെയർമാൻ ഡോ. ബി. അശോക് ബോർഡിന് 1,000 കോടി രൂപയുടെ അധികച്ചെലവു വരുന്ന ഈ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് വീണ്ടും നോട്ട് നൽകി. വൈദ്യുതി ബോർഡിൽ നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം ഇക്കാര്യം ജീവനക്കാരോട് തുറന്നുപറയുകയും ചെയ്തു. പവർ സെക്രട്ടറി ആയിരുന്ന കാലത്ത് ഇതേക്കുറിച്ച് താൻ അന്വേഷണം നടത്തി ചീഫ് സെക്രട്ടറിക്കു സമർപ്പിച്ച റിപ്പോർട്ട് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അപ്പാടെ അംഗീകരിച്ച് സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ജീവനക്കാരോടു പറഞ്ഞു. ഇടതു സർക്കാർ അറിഞ്ഞാണ് ഈ തട്ടിപ്പു നടത്തുന്നത്. അതായത് ആര്യാടന്റെ കാലത്ത് ആരംഭിച്ച തട്ടിപ്പ് ഇടതുമുന്നണിയും തുടർന്നു.
ബാലന്റെ തനിനിറം
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നടന്ന തെറ്റായ നടപടികളെക്കുറിച്ചും ഇറക്കിയ ഉത്തരവുകളെക്കുറിച്ചും ഒന്നാം പിണറായി സർക്കാരിലെ നിയമമന്ത്രികൂടിയായിരുന്ന എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പഠിച്ചതാണ്. ബാലൻ ഇടയ്ക്കിടെ ഈ കരാർ മൂലമുണ്ടായ നഷ്ടത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും കരാർ റദ്ദാക്കി ബോർഡിനെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല. അശോകിനെ വൈദ്യുതി ബോർഡിൽനിന്നു പുറത്താക്കിയതിനു പിന്നിലും ഈ കരാറുകാരുടെ കരങ്ങൾ ഉണ്ടായിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. കമ്മീഷന്റെ കണ്ടെത്തലിനെക്കുറിച്ച് പഠിക്കാൻ മന്ത്രി കൃഷ്ണൻകുട്ടി നിയമ-ധന-വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സമിതിയെ നിയോഗിച്ചു. അവരുടെ കണ്ടെത്തലനുസരിച്ചും 234.40 കോടി രൂപ ബോർഡിന് നഷ്ടമുണ്ടായതായി മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. ഇപ്പോൾ ബോർഡ് പറയുന്നത് നഷ്ടമൊന്നും ഉണ്ടായില്ലെന്നാണ്!
കേരളത്തിന്റെ ചെലവുകൾ
കുടിവെള്ളത്തിനും വൈദ്യുതിക്കും വീടിനും ഭൂമിക്കുമെല്ലാം നികുതി മൂന്നും നാലും ഇരട്ടിയാക്കിയിട്ടും പെട്രോളിന് ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധം ലിറ്ററിന് രണ്ടു രൂപ വച്ച് സെസ് ഏർപ്പെടുത്തിയിട്ടും മതിയാകാതെ കേരള സർക്കാർ വീണ്ടും വീണ്ടും കടം വാങ്ങുകയും ധൂർത്തടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ കുനാക്കുരുക്ക്. കേരളത്തിന്റെ പോക്കു കണ്ടിട്ടാകണം കേന്ദ്രസർക്കാർ ഈ കടംവാങ്ങലിന് ഒരു നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാന ധനമന്ത്രി പറയുന്നതിനുസരിച്ച് കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാനദണ്ഡം അനുസരിച്ച് കേരളത്തിന് ഒരു വർഷം 32,442 കോടി രൂപ കടം എടുക്കാനാവും. എന്നാൽ, കേന്ദ്രം അനുവദിച്ചത് 15,390 കോടി രൂപയാണെന്ന് ധനമന്ത്രി ബാലഗോപാൽ പരാതിപ്പെട്ടു.
കുടിവെള്ളത്തിനു കൂടിയത് മൂന്നിരിട്ടിയാണ്. വൈദ്യുതിക്ക് ജൂണ് ഒന്നുമുതൽ കൂടുന്നത് യൂണിറ്റിന് 19 പൈസ വച്ചാണ്. മുഖ്യമന്ത്രിയുടെ വീട്ടിലെ നീന്തൽക്കുളത്തിന് മാസം മൂന്നു ലക്ഷം രൂപ വച്ച് ചെലവാക്കുന്നു. മേയ് മാസത്തിൽ യുഎഇ സർക്കാർ നടത്തിയ യുഎഇ മീറ്റിന് ഒന്നരക്കോടി മുടക്കി ഗോൾഡൻ സ്പോണ്സറായി. കേരള സർക്കാർ അതിന്റെ ഗോൾഡൻ സ്പോണ്സർ ആകുന്നത് എന്തിനെന്ന് ആർക്കുമറിയില്ല. പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നതും ഇതുവരെ തൃപ്തികരമായ മറുപടി കിട്ടാത്തതുമായ ചില ചോദ്യങ്ങൾകൂടിയുണ്ട്. കെ-ഫോണ് 2017ൽ 20 മാസത്തിനകം നടപ്പാക്കുമെന്നും 60 മാസം കഴിഞ്ഞ് 20 ലക്ഷം പേർക്ക് കണക്ഷൻ നൽകുമെന്നും പറഞ്ഞു. 2023ൽ പദ്ധതി നടപ്പാക്കുന്പോൾ 14,000 പേർക്ക് മാത്രമാണ് കണക്ഷൻ!1,028 കോടിയുടെ എസ്റ്റിമേറ്റ് 1,531 കോടിയായി. നിയമസഭാ മന്ദിരത്തിൽ നടന്ന കെ-ഫോണിന്റെ രണ്ടാമത്തെ ഉദ്ഘാടനത്തിന് സർക്കാർ ചെലവാക്കിയത് 4.35 കോടി രൂപയാണത്രെ. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന് കോടിക്കണക്കിന് രൂപ ചെലവാക്കുന്നു. പഞ്ചായത്തുകളുടെ തനത് ഫണ്ട് വരെ സർക്കാർ എടുത്തു.
ലോക കേരളസഭയും ക്യൂബാ പര്യടനവും
ഇതിനിടെയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലോക കേരളസഭാ യാത്ര. അമേരിക്കയിലും ക്യൂബയിലും ആണ് പര്യടനം. അമേരിക്ക കമ്യൂണിസ്റ്റുകാരുടെ ഏറ്റവും വെറുക്കപ്പെടുന്ന രാജ്യം. ഇനി ക്യൂബയോ? കമ്യൂണിസ്റ്റ് രാജ്യം എന്നാണ് വയ്പ്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് വല്ലാത്ത ബുദ്ധിമുട്ടിലാണ് ആ രാജ്യം. 2021-22ൽ 2.24 ലക്ഷം ക്യൂബക്കാരാണ് അതിസാഹസികമായി കൊടുങ്കാട്ടിലൂടെയും കടലിലൂടെയും എല്ലാം അമേരിക്കയിലെത്തി രക്ഷപ്പെട്ടത്. മാധ്യമസ്വാതന്ത്ര്യം അവിടെ തീരെ ഇല്ല. ഇവിടെനിന്ന് എന്തു പഠിക്കുന്നതിനാവുമോ മുഖ്യമന്ത്രി നമ്മുടെ പണം ചെലവാക്കി പോവുക!
അടുത്ത ഒരു മാമാങ്കമാണ് ലോക കേരളസഭ. 2018ൽ ആരംഭിച്ചതാണ്. 2022 ഒക്ടോബർ 22ന് ലണ്ടനിൽ റീജണൽ സമ്മേളനം നടന്നു. സർക്കാർ ചെലവിൽ നിരവധി പേർ പോയി. എന്തു പ്രയോജനമുണ്ടായി? റീജണൽ സമ്മേളനങ്ങൾകൊണ്ടു മാത്രമല്ല, ലോക കേരളസഭ സമ്മേളനങ്ങൾകൊണ്ട് പോലും എന്തു പ്രയോജനം ഉണ്ടായി എന്ന ചോദ്യങ്ങൾക്ക് നിയമസഭയിൽ പോലും സർക്കാരിന് ഉത്തരമില്ല. അമേരിക്കയിൽ ലോക കേരളസഭയ്ക്ക് എത്തുന്ന മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ 82 ലക്ഷം രൂപ വച്ച് പിരിക്കുന്നുവത്രെ! 2018 നവംബർ മുതൽ നിയമിച്ച 15,000 അധ്യാപകർ ഇപ്പോഴും ശന്പളമില്ലാതെ ജോലി ചെയ്യുകയാണ്. അവരുടെ കൺമുന്നിലൂടെയാണ് ഈ മേളക്കൊഴുപ്പുകൾ.