കോട്ടയം: വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്നവർക്കു സഹായ ഹസ്തവുമായി കോട്ടയം അതിരൂപതയും. നാഗന്പടം റെയിൽവേ മേഖലയിലും ചുങ്കം, വാരിശേരി, നാഗന്പടം, കിഴക്കേനട്ടാശേരി, വട്ടമൂട് പ്രദേശങ്ങളിലും അതിരൂപതയുടെ നേതൃത്വത്തിൽ ഭക്ഷണപൊതികളും കുടിവെള്ളവും വിതരണം ചെയ്തു. ഇന്നു കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാന്പുകളിൽ സവോള, ഉരുളക്കിഴങ്ങ്, മുളക്, മല്ലി തുടങ്ങിയവയും കുപ്പിവെള്ളവും വിതരണം ചെയ്യും. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. സൈജു പുത്തൻപറന്പിൽ, ഫാ. ഫിൽമോൻ കളത്ര, ഫാ. മാത്യു കണ്ണാന എന്നിവരുടെ നേതൃത്വത്തിൽ അല്മായ സംഘടനകളുടെ സഹകരണത്തോടെയാണു പ്രവർത്തനങ്ങൾ.
കാഞ്ഞിരപ്പള്ളി രൂപതയിൽ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, എകെസിസി, ഡിഎഫ്സി നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ. എകെസിസി രൂപത ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം എടത്വ മേഖലയിലെ ദുരിതാശ്വാസ ക്യാന്പുകളിലെത്തി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.
വിജയപുരം രൂപത വിഎസ്എസ് കോട്ടയം, ഇറഞ്ഞാൽ, തിരുവഞ്ചൂർ പ്രദേശത്ത് ഭക്ഷണവും മരുന്നും നൽകി. ദുരിതബാധിതർക്ക് സഹായം തുടരുമെന്നു വിഎസ്എസ് ഡയറക്ടർ ഫാ. ഡെന്നീസ് കണ്ണമാലിൽ പറഞ്ഞു. പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി പെരുന്തുരുത്ത്, മാന്നാർ, ആയാംകുടി, അൽഫോൻസാപുരം, വാലാച്ചിറ പ്രദേശത്ത് ഒരാഴ്ചയായി ഭക്ഷണം എത്തിച്ചു നൽകുന്നതായി ഡയറക്ടർ ഫാ. മാത്യു പുല്ലൂകാലായിൽ പറഞ്ഞു.
നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ നേതൃത്വത്തിൽ തിരുവാർപ്പ്, ആർപ്പൂക്കര, അയ്മനം, അയർക്കുന്നം, കുമരകം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം നടത്തിവരുന്നു. തുരുത്തുകളിൽ കഴിയുന്നവർക്ക് വള്ളത്തിൽ വീടുകളിൽ ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നു. വരും ദിവസങ്ങളിൽ മെഡിക്കൽ സഹായം എത്തിക്കുമെന്നു പി.യു. തോമസ് പറഞ്ഞു. പാലാ ടിംബർ മർച്ചന്റ് അസോസിയേഷൻ കുട്ടനാട്ടിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും നൽകി.