യുഎഇ ബഹുസ്വരത നേടിയത് സഹിഷ്ണുതയിലൂടെ: മന്ത്രി ഷെയ്ഖ് നഹ്‌യാന്‍
Saturday, December 14, 2019 4:45 PM IST
ദുബായ്: യുഎഇ അതിന്‍റെ പ്രശംസനീയമായ ബഹുസ്വരത നേടിയെടുത്തത് സഹിഷ്ണുതയിലൂടെയാണെന്നും ആ സഹിഷ്ണുത ഇസ്‌ലാമിന്‍റെ അടിസ്ഥാന വികാരവും ഭാവവുമാണെന്നും യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്‍ അഭിപ്രായപ്പെട്ടു. യുഎഇയുടെ 48-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചും കെഎംസിസിയുടെ 45-മത് വാര്‍ഷികത്തോടനുബന്ധിച്ചും ദുബായ് കെഎംസിസി അല്‍നാസര്‍ ലിഷര്‍ ലാന്‍റില്‍ സംഘടിപ്പിച്ച സഹിഷ്ണുതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍,ലുലു ഗ്രൂപ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസുഫലി എന്നിവര്‍ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ദുബായ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി, സയിദ് സാദിഖലി ശിഹാബ് തങ്ങള്‍,ഇന്ത്യന്‍ കോണ്‍സല്‍ പ്രേം ചന്ദ്, ഡോ. എം.കെ മുനീര്‍ എംഎല്‍എ, എം.സി ഖമറുദ്ദീന്‍ എംഎല്‍എ, മലപ്പുറം ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അഡ്വ: യു.എ.ലത്തീഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഈ രാജ്യം ഇന്ന് സ്വയം തന്നെ ഒരാഗോള സമൂഹമാണെന്നും ഈ നാടിനെ ബഹുസ്വരതയുടെ ഇടമാക്കി ഉയര്‍ത്താന്‍ നമുക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെയാണെന്നും നഹ്‌യാന്‍ പറഞ്ഞു. സഹിഷ്ണുത കൊണ്ടാണ് അത് സാധ്യമായത്. ഇസ്‌ലാമിക സംസ്‌കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും മൂല്യങ്ങളില്‍ ഉറച്ചു നിന്നാണ് ഈ രാജ്യം മുന്നോട്ടു പോകുന്നത്. ഇസ്‌ലാം പൂര്‍ണമായും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രഘോഷിക്കുന്നു. തീവ്രവാദം അടക്കമുള്ള സകല തിന്മകളെയും ഇസ്‌ലാം വിപാടനം ചെയ്യുന്നു. ലോകത്തിനാകമാനം നാശകാരിയായ തീവ്രവാദം തുടച്ചു നീക്കാനും സമാധാനം നിലനിര്‍ത്താനും നാം യത്‌നിക്കുന്നു.സഹിഷ്ണുതയുടെ മഹനീയ മൂല്യങ്ങളെ നാം ഇനിയിമിനിയും അനുധാവനം ചെയ്യണമെന്ന് ഈ വേളയില്‍ എല്ലാവരോടുമായി ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വംശത്തിന്‍റെയും മതത്തിന്‍റെയും പരിഗണനകളില്ലാതെ സമാധാനത്തിനും സമൂഹത്തിന്‍റെ നല്ല ജീവിതത്തിനും ഊന്നല്‍ നല്‍കി നമുക്ക് ഒന്നിച്ചു മുന്നേറാന്‍ സാധിക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു.

യുഎഇയും ഇന്ത്യയും സുഹൃദ് രാജ്യങ്ങളാണ്.ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ സുദീര്‍ഘ കാലത്തെ ബന്ധമാണുള്ളത്.ഇവ തമ്മിലുള്ള ബന്ധം നിരന്തരം നിലനിര്‍ത്തല്‍ നമ്മുടെ പ്രതിജ്ബദ്ധമായ കര്‍ത്തവ്യമാണ്. നിങ്ങള്‍, കേരളത്തില്‍ നിന്നുള്ള സമൂഹം മാനുഷിക വിഭവ ശേഷിയിലും സാങ്കേതിക വികസനത്തിലും മികവ് നേടിയവരാണ്.ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ബൗദ്ധിക ജീവിത നിലവാരത്തിലും കേരളം ലോകത്തിന്‍റെ ശൃംഗത്തിലാണ് ഇന്നുള്ളത്. നാം ഒന്നായി ചേര്‍ന്നു കൊണ്ട് ലോകത്തിലെ തന്നെ ജീവസുറ്റ ഈ രാജ്യത്തിന്‍റെ ദേശീയ ദിനമാഘോഷിക്കുകയാണ്. ഇത്തരമൊരു ശ്രദ്ധേയ സഹിഷ്ണുതാ സമ്മേളനം സംഘടിപ്പിച്ച ദുബായ് കേരള മുസ്‌ലിം കള്‍ചറല്‍ സെന്‍ററിനെ ഞാന്‍ മുക്തകണ്ഠം പ്രശംസിക്കുന്നു.നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മഹത്തായതെന്ന് ഞാന്‍ മനസിലാക്കുന്നു'' -ഷെയ്ഖ് നഹ്‌യാന്‍ പറഞ്ഞു.

നമ്മളെല്ലാവരും ചേര്‍ന്ന് ഈ രാജ്യത്തെ വികസിപ്പിച്ചതില്‍ വലിയ പങ്കാണ് വഹിച്ചത്.നിങ്ങള്‍,ഇന്ത്യക്കാര്‍,വിശേഷിച്ചും മലയാളികള്‍ ഞങ്ങളുടെ അതിഥികളായി ഇവിടെ എത്തി ഈ നാടിനെ പുഷ്ടിപ്പെടുത്തിയതില്‍ ഞങ്ങളേറെ കൃതാര്‍ത്ഥരാണ്.അതില്‍,ഇമാറാത്തി സമൂഹം അളവറ്റ നിലയില്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കേരളക്കാർ ഇമാറാത്തികളുടെ മികച്ച സുഹൃത്തുക്കളാണ്.ഇന്ത്യക്കാരും ഇമാറാത്തികളും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായതാണ്.ഈ ബന്ധം ഇനിയും സുദീര്‍ഘമായി തുടരട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും എല്ലാ ആശംസകളും നേരുന്നു-ഷെയ്ഖ് നഹ്‌യാന്‍ ഉപസംഹരിച്ചു.

സമ്മേളനത്തില്‍ ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര സ്വാഗതം പറഞ്ഞു.സംസ്ഥാന കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് സംസാരിച്ചു. മന്ത്രി ഷെയ്ഖ് നഹ്‌യാനെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ടോളറന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

സഹിഷ്ണുതാ സന്ദേശമടങ്ങിയ ചിത്രീകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. ദുബായ് കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി നന്ദി പറഞ്ഞു.കണ്ണൂര്‍ ഷരീഫിന്‍റെ നേതൃത്വത്തില്‍ 'ഇശല്‍ രാവ്' അരങ്ങേറി.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ