ഗ്രീൻ കാർഡിനായി വ്യാജ വിവാഹം: ഇന്ത്യൻ പൗരൻ കുറ്റസമ്മതം നടത്തി, സെപ്റ്റംബറിൽ ശിക്ഷ വിധിക്കും
പി.പി. ചെറിയാൻ
Friday, June 6, 2025 7:27 AM IST
വെസ്റ്റ് വെർജീനിയ: അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കുന്നതായി വ്യാജ വിവാഹം നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന കുറ്റംസമ്മതിച്ചു. 29 വയസുകാരനായ ആകാശ് വെസ്റ്റ് വെർജീനിയയിൽ നിയമവിരുദ്ധമായി താമസിച്ചു വരികയായിരുന്നു.
സെപ്റ്റംബർ 26ന് മക്വാനയ്ക്ക് കോടതി ശിക്ഷ വിധിക്കും. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. 2019 നവംബറിലാണ് ആകാശ് ജെ1 വീസയിൽ അമേരിക്കയിലെത്തുന്നത്.

എന്നാൽ 2020ൽ ഈ വീസയുടെ കാലാവധി കഴിഞ്ഞു. അതിനുശേഷവും ഇയാൾ നിയമവിരുദ്ധമായി അമേരിക്കയിൽ തുടർന്നു. 2021 ഓഗസ്റ്റിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിന് വേണ്ടി അമേരിക്കൻ പൗരത്വമുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നതിന് ആകാശ് നീക്കം നടത്തി.
10,000 ഡോളർ സ്ത്രീക്ക് നൽകിയ ആകാശ് 2021 സെപ്റ്റംബർ മൂന്നിന് യുവതിയുമായുള്ള വ്യാജ വിവാഹം നടത്തി. ഈ വിവാഹം യഥാർഥമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ആകാശ് വ്യാജ വാടക കരാർ ഉണ്ടാക്കുകയും ഭാര്യയുടെ പേര് യൂട്ടിലിറ്റി ബില്ലുകളിലും ബാങ്ക് അക്കൗണ്ടുകളിലും ചേർക്കുകയും ചെയ്തു.
വാടക കരാറിലെ പ്രോപ്പർട്ടി മാനേജരുടെ ഒപ്പും പേരും അനുമതിയില്ലാതെ വ്യാജമായി നിർമിച്ചതായും ഇയാൾ സമ്മതിച്ചു. വ്യാജ വിവാഹ പദ്ധതി പരാജയപ്പെട്ടതോടെ, യുഎസ് പൗരയായ ഭാര്യ തന്നെ പീഡിപ്പിച്ചുവെന്ന് ആകാശ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
എന്നാൽ രാജ്യത്ത് തുടരാനും ഗ്രീൻ കാർഡ് നേടാനുമുള്ള സാധ്യത വർധിപ്പിക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെയൊരു നുണ പറഞ്ഞതെന്നും ഇയാൾ പിന്നീട് സമ്മതിക്കുകയായിരുന്നു.