ക്നാനായ സമുദായത്തിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുമെന്ന് മാർ റാഫേൽ തട്ടിൽ
അനിൽ മറ്റത്തിക്കുന്നേൽ
Tuesday, June 3, 2025 5:18 PM IST
ഷിക്കാഗോ: ക്നാനായ സമുദായം മനസിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സീറോമലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയുടെ ഊഷ്മളതയും ഒത്തൊരുമയും അതിശയകരമാണ്. സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നിലവറയാണ് ക്നാനായ സമൂഹമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
സീറോമലബാർ സഭയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും സഭയുടെ പ്രതിസന്ധി കാലങ്ങളിൽ കൈവിടാതെ കൂടെ നിൽക്കുകയും സഹായിക്കുകയും ചെയ്തവരാണ് ക്നാനായ സമൂഹം.
അതിനാൽ ആ സമൂഹത്തിന്റെ വളർച്ചക്കും കെട്ടുറപ്പിനും ആവശ്യമുള്ളതെല്ലാം ലഭിക്കാൻ സീറോമലബാർ സഭ കൂടെ നിൽക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തിയ റാഫേൽ പിതാവിന് കൈക്കാരൻമാർ ബൊക്കെ നൽകി സ്വീകരിക്കുകയും താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് നയിക്കുകയും ചെയ്തു.
തുടർന്ന് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഘോഷമായ പൊന്തിഫിക്കൽ കുർബാനയർപ്പണം മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.


മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഫാ. ഫ്രാൻസിസ് ഇലവുത്തുങ്കൽ എന്നിവർ സഹകാർമികരായിരിന്നു.
ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുന്നവരുടെ പദ്ധതികൾ ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഉചിതമായ രീതിയിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ വളർച്ച എന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കുർബാനക്കിടെയുള്ള പ്രസംഗത്തിൽ പറഞ്ഞു.
നമ്മുടെ ആധ്യാത്മിക വളർച്ചയ്ക്ക് സഹായിക്കുന്ന സഭാ സംവിധാനങ്ങളോട് പൂർണമായും ചേർന്നു നിന്നുകൊണ്ട് സഭയുടെ വളർച്ചയ്ക്ക് പങ്കുകാരകുമ്പോൾ പരിശുദ്ധാത്മാവ് ശരിയായ രീതിയിൽ വഴി നടത്തുമെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ 15 വർഷം സെന്റ് മേരീസ് ഇടവകയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർമിക്കുകയും കൂടുതൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുകയും യത്നിക്കുകയും ചെയ്യണമെന്നും പിതാവ് ആഹ്വാനം ചെയ്തു.
ഓരോ ആവശ്യങ്ങളിലും പ്രതിസന്ധികളിലും കൂടെ നിൽക്കുകയും സാമുദായികമായും സഭാപരമായുമുള്ള നിലനിൽപ്പിന് സഹായിക്കുകയും ചെയ്ത സീറോമലബാർ സഭയുടെ പിതാക്കന്മാരെയും ഷിക്കാഗോ രൂപതയുടെ പിതാക്കന്മാരെയും നന്ദിയോടെ പ്രാർഥനയിൽ ഓർക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ അവർക്ക് ശക്തിപകരുവാനായി തീഷ്ണമായി പ്രാർഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ ക്നാനായ കാത്തലിക് റീജൻ ഡയറക്ടറും വികാരി ജനറലുമായ മോൺ. തോമസ് മുളവനാൽ ഏവർക്കും ക്നാനായ റീജിയന്റെ പേരിൽ സ്വാഗതം ആശംസിച്ചു.
സീറോമലബാർ സഭ, പ്രത്യേകിച്ച് പിതാക്കന്മാരായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ ക്നാനായ സമുദായത്തിന് ചെയ്തുതന്ന എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
മൂലക്കാട്ട് പിതാവ് ഈ സമുദായത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നും ഈ സമുദായത്തിനു വേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു എന്നും മുളവനാൽ അച്ചൻ അനുസ്മരിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ സ്വീകരണ സമ്മേളനത്തിൽ ഔപചാരികമായ സ്വാഗതം ആശംസിച്ചു.
സെന്റ് മേരീസ് ക്നാനായ ഇടവകയുടെ വളർച്ചയിൽ നിസ്തുല സേവനങ്ങൾ നൽകിയ ഓരോരുത്തർക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് പതിഞ്ചാം വാർഷികത്തിന്റെ വേളയിൽ സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുർബാന മധ്യേ മധ്യസ്ഥപ്രാർഥനയിൽ പേരെടുത്ത് പരാമർശിക്കപെടുന്നവരിൽ മാർപാപ്പയോഴിച്ച് എല്ലാവരും ഒരേ അൾത്താരയിൽ അണിനിരന്നുകൊണ്ട് അർപ്പിച്ച ദിവ്യബലി ഈ ഇടവകയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ട് കണക്കാക്കാം എന്ന് അദ്ദേഹം അറിയിച്ചു.

ക്നാനായ സമൂഹത്തോട് എന്നും സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ള മാർ റഫേൽ തട്ടിൽ പിതാവ്, ക്നാനായ സമൂഹത്തിന്റെ സഭാപരമായ വളർച്ചയിൽ നിർണായകമായ ഇടപെടലുകൾ നടത്തും എന്നതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഇടവകയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപത പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബിഷപ്പുമാരായ മാർ ആലപ്പാട്ടും മാർ അങ്ങാടിയത്തും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 15-ാം വാർഷികത്തിൽ ആശംസകൾ അർപ്പിച്ചു. സെന്റ് മേരീസ് ദൈവാലയത്തിന്റെ സ്ഥാപനത്തിനും വളർച്ചയ്ക്കും കൂടെ നിന്ന എല്ലാ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുകയും സഭ വിശ്വാസത്തിൽ ഇനിയും വളരേണ്ടതിന്റെ പ്രധാന്യം ഇരുവരും വ്യക്തമാക്കുകയും ചെയ്തു.
ക്നാനായ സമൂഹത്തിന് പുതിയ രൂപത എന്ന ആവശ്യം ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ നടപ്പാകുമെന്ന് മാർ അങ്ങാടിയത്ത് പറഞ്ഞു. അമേരിക്കയിലെ സീറോമലബാർ സഭയുടെ കീഴിലെ മൂന്നിലൊന്ന് ക്നാനായ സമൂഹമാണെന്നും അതിനാൽ ആ സമൂഹത്തിന്റെ ശക്തി വളരെ വലുതാണെന്നും മാർ ആലപ്പാട്ട് പറഞ്ഞു.
ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് നടത്തിയ ആശംസ പ്രസംഗത്തിൽ സെന്റ് മേരീസ് ഇടവകയുടെ രൂപീകരണത്തിനു പിന്നിലെ ത്യാഗവും കഷ്ടപ്പാടും വേദനയും അണിയറയിൽ പ്രവർത്തിച്ചവരുടെ സമർപ്പണവും അനുസ്മരിക്കുകയുണ്ടായി.
ബൈബിളിൽ പറഞ്ഞിരിക്കുന്നപോലെ ഒരു ഗർഭിണി തന്റെ പ്രസവവേദന ആരംഭിക്കുമ്പോൾ ദുഖിക്കുന്നു, എന്നാൽ കുഞ്ഞു പിറന്നു കഴിയുമ്പോൾ ഒരു മനുഷ്യൻ ഈ ലോകത്ത് ജനിച്ചതോർത്ത് അവൾ സന്തോഷിക്കുന്നു.
അതുപോലെയായിരുന്നു തന്റെ അവസ്ഥയുമെന്ന് ഫാ. മുത്തോലത്ത് പറഞ്ഞു. വളരെയേറെ ബുദ്ധിമുട്ടുകളും വേദനയും സഹിച്ചാണ് ഷിക്കാഗോയിലെ രണ്ട് ക്നാനായ ഇടവകകൾക്ക് അദ്ദേഹം രൂപം നൽകിയത്. എന്നാൽ അതിൽ അദ്ദേഹം ഏറെ സന്തോഷിക്കുന്നു.
പിതാക്കന്മാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആലഞ്ചേരി, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് അച്ചൻ നന്ദി പറഞ്ഞു. ദേവാലയം പണിയാനുള്ള പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ഫണ്ട് റെയ്സിംഗ് കമ്മിറ്റിയിലെ തമ്പി വിരുത്തികുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവരെ അദ്ദേഹം നന്ദിപൂർവം ഓർത്തു.
സിനഗോഗായിരുന്ന കെട്ടിടത്തെ ഒരു കത്തോലിക്കാ ദൈവാലയമാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം സമർപ്പണ ബോധത്തോടെ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഇടവകയുടെ പ്രഥമ ട്രസ്റ്റി കോഓർഡിനേറ്റർ ബിജു കിഴക്കേക്കുറ്റ്, സഹ ട്രസ്റ്റിമാരായിരുന്ന പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സെക്രട്ടറി സാജു കണ്ണമ്പള്ളി, അക്കൗണ്ടന്റ് ജോയ്സ് മറ്റത്തിക്കുന്നേൽ, പിആർ റോയി നെടുംചിറ എന്നിവരുടെ സേവനത്തെയും ഫാ. മുത്തോലത്ത് സ്നേഹപൂർവം ഓർമിപ്പിച്ചു.
ഒരു ബാങ്കും ദൈവാലയം സ്വന്തമാക്കുവാൻ ആവശ്യമായ വായ്പ്പ നൽകുവാൻ തയാറാകാതെ വന്നപ്പോൾ, ആ ബാധ്യത സ്വയം ഏറ്റെടുത്ത് ലോൺ ഗ്യാരന്റർമാരായ ജയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, ഷാജി എടാട്ട്, ജോസ് ഐക്കരപ്പറമ്പിൽ എന്നിവരെയും അദ്ദേഹം പേരെടുത്ത് പരാമർശിച്ചു. അവരുടെ നന്മയും സൻമനസുമാണ് പള്ളിവാങ്ങാൻ കാരണമായത് എന്ന് മുത്തോലത്ത് അച്ചൻ അനുസ്മരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി നേതൃത്വം നൽകിയ വൈദീകരെയും സന്ന്യസ്തരെയും ഇടവകയുടെ ഒന്നര പതിറ്റാണ്ട് കാലത്തെ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഇടവകയുടെ സ്ഥാപനത്തിന് നേതൃത്വം കൊടുത്തവരെയും വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്കിയവരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിച്ചു.


ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കൈക്കാരൻ സാബു കട്ടപ്പുറം നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ,
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.