ഒഐസിസിയെ വിദേശ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാക്കി മാറ്റും : ഗ്ലോബൽ ചെയർമാൻ
Wednesday, January 5, 2022 11:39 AM IST
തിരുവനന്തപുരം: ഒഐസിസി മെമ്പർഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒഐസിസി വിവിധരാജ്യങ്ങളിൽ പുതിയ കൺവീനർമാരെയും ഭാരവാഹികളെയും നിയമിച്ചതായി കെപിസിസി തെരഞ്ഞെടുത്ത ഒഐസിസിയുടെ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.

കോൺഗ്രസിന്‍റെ പ്രവാസി സംഘടനയായ ഒഐസിസി ഗ്ലോബൽകമ്മിറ്റി ചെയർമാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ മിഡിൽ ഈസ്റ്റിലുംപുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി സംഘടനാ സംവിധാനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം നടത്തിയിട്ടുള്ളത്. ഒഐസിസിയുടെ മുൻ ചെയർമാൻ സി.കെ. മേനോന്‍റെ കമ്മറ്റിയിലെ പ്രധാന ചുമതലക്കാരനായിരുന്ന കുമ്പളത്ത് ശങ്കരപിള്ള കഴിവുറ്റ സംഘാടകനും മികച്ച വാഗ്മിയും കോൺഗ്രസ്സിൻ്റെ ആശയങ്ങൾ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നയാളുമാണെന്നുള്ളത് ഓഐസിസിയ്ക്ക് ഗുണകരമാകും.

കോവിഡ് മൂലം പ്രവാസലോകത്ത് മരിച്ചവരില്‍ ഏറെയും സാധാരണക്കാരും തൊഴിലാളികളുമാണ്. വലിയ ബാധ്യതയോടെയാണ് ഇവര്‍ പ്രവാസലോകത്തേക്ക് എത്തിയത് തന്നെ. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി ഇവരില്‍ പലരേയും സാമ്പത്തികമായി ദുരിതത്തിലാഴ്ത്തിയിരുന്നു. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സര്‍ക്കാരുകളുടെ ചില അനാവശ്യമാനദണ്ഡങ്ങളെ തുടര്‍ന്ന് ഇത്തരം സഹായങ്ങള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വരുന്ന കുടുംബങ്ങളും ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി .

മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണം. അവരുടെ മുന്നോട്ടുള്ള ജീവിതചെലവുകള്‍ക്കായി ചെറുകിട പദ്ധതികള്‍ തുടങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുക, കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ അവ്യക്തത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതും അദ്ദേഹം വ്യക്തമാക്കി .

കേരളം വളരെയധികം പ്രതീക്ഷയോടെ മുന്നോട്ട് വച്ച ലോക കേരളസഭ അങ്ങേയറ്റം പരാജയമായിരുന്നുവെന്നും, അതിന് ചിലവാക്കിയ കോടികൾ നോർക്ക വഴി സാധാരണ പ്രവാസികളിലേക്ക് എത്തിച്ചിരുന്നുവെങ്കിൽ അത് ഉപകാരപ്പെട്ടേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുഖ്യമന്ത്രിയുടെ ലോക കേരളസഭയെക്കുറിച്ചുള്ള ആശയങ്ങളും കാഴ്ചപ്പാടും വളരെയധികം നല്ലതാണെങ്കിലും പ്രവർത്തികമാക്കാൻ സാധിക്കാത്തത് മൂലം അത് കേവലം ഒരു പ്രഹസനം മാത്രമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരിച്ചു വരുന്ന പ്രവാസികളെ രാഷ്ട്രീയ പകപോക്കലിന് വിധേയമാക്കുന്നതിനെ കുറിച്ചും അദ്ദേഹം തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കി.

വളരെയധികം അനുഭവസമ്പത്തും സാങ്കേതിക കഴിവുകളും ഉള്ള നിരവധി പ്രവാസികൾ കേരളത്തെ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുന്നത് ഇനിയും പുതിയ സുഗതന്മാർ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികൾക്ക് വളക്കൂറുള്ള മണ്ണല്ല കേരളത്തിൽ ഇപ്പോഴുള്ളതെന്നും അത് തന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും കുമ്പളത്ത് ശങ്കരപ്പിള്ള വ്യക്തമാക്കി.

പ്രവാസികൾ എല്ലാവരും സമ്പന്നരാണെന്നുള്ള മിഥ്യ ധാരണ തിരുത്തിക്കുറിക്കേണ്ട സമയമായെന്നും സർക്കാരും, സർക്കാർ ഉദ്യോഗസ്ഥരും ഇത്തരമൊരു മുൻവിധി മാറ്റി അവർക്കും കേരളത്തിൽ വ്യവസായമുന്നേറ്റം നടത്തുവാനുള്ള അവസരം നൽകണമെന്നും എങ്കിൽ മാത്രമേ കേരളത്തിൽ എല്ലാ പ്രവാസിക്കും തന്റെതായി വെന്നിക്കൊടി പാറിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കെ പി സി സി ഓഫീസിൽ പോഷക സംഘടനയായ ഒ ഐ സി സി യ്ക്ക് മാത്രമായി ഒരു ഓഫീസ് തുറക്കാൻ അനുവദിച്ചതിൽ ഇപ്പോഴത്തെ കെ പി സി സി
പ്രസിഡന്റ്റിനോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. കോൺഗ്രസിന്റെമറ്റൊരു പോഷകസംഘടനകൾക്കും കെ.പി.സി.സി ആസ്ഥാനത്ത് ഓഫീസ് അനുവദിച്ചിട്ടില്ല. അത് ഒഐസിസിയ്ക്ക് പാർട്ടി നൽകിയ അംഗീകാരമാണ് എന്ന് ഗ്ലോബൽ പ്രസിഡൻ്റ് കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു.

കേരളത്തിൽ രാഷ്ട്രീയപരമായും, വ്യവസായികമായും മൊത്തത്തിലുള്ള മാറ്റം പ്രവാസിക്ക് അനുകൂലമായിരിക്കുമെന്നും അത്തരമൊരു മാറ്റത്തിനായി പ്രതീക്ഷയർപ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർമാരുടെ യോഗം ജനുവരി അവസാനത്തോടെ കെപിസിസി പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ ചേരുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഗ്ലോബൽ പ്രസിഡന്‍റ് അറിയിച്ചു.

ജോസ് എം ജോർജ്