ഷിക്കാഗോ: മുന്‍ കാലങ്ങളെക്കാള്‍ പ്രൗഡമായി ഇക്കുറി വിജയദശമി നാളില്‍ വിഘ്‌ന നിവാരകനായ മഹാഗണപതിക്ക്, ഗണേഷാധര്‍വോപനിഷദ് മന്ത്രജപത്താല്‍ പുഷ്പാര്‍ച്ചന നടത്തിയാണ് വിദ്യാരംഭ പൂജകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ശ്രീ ലളിത സഹസ്രനാമ പാരായണവും ശ്രീസൂക്ത അര്‍ച്ചനയും നടത്തി. അതിനുശേഷം അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസില്‍ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളില്‍ മഹാദുർഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നില്‍ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാല്‍ പൂജയും പ്രധാന പുരോഹിതന്‍ ബിജുകൃഷ്ണന്‍റെ കാർമികത്വത്തില്‍ പുഷ്പാര്‍ച്ചനയും കുങ്കുമാര്‍ച്ചനയും നടത്തി.
തുടര്‍ന്ന് മാതാപിതാക്കള്‍, ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉയര്‍ച്ചക്കായി ശ്രീ ശാരദ കവചവും, "വിദ്യാഗോപാലമന്ത്രവും" ഉപദേശിച്ചു. ശേഷം , കുട്ടികളുടെ ഭൌതികവും ആത്മീയവും ആയ വളര്ച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള് കുട്ടികളിലേക്ക് ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹുര്‍തത്തില്‍ സങ്കല്പ പൂജക്കും അഷ്ടോത്തര അര്ച്ചനകള്‍ക്കും ശേഷം സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയായ മഹാ സരസ്വതി ദേവിക്ക് മുന്നില്‍ അക്ഷരങ്ങളുടെയും അറിവിന്‍റെയും പുതിയ ലോകം കുരുന്നുകള്‍ക്ക് തുറന്നു കൊടുത്തു.പൂജകള്‍ക്ക് നേതൃത്വം നല്‍കിയത് ഗീതാ മണ്ഡലത്തിന്റെ സ്പിരിറ്റുല് ചെയര്മാന് ശ്രീ . ആനന്ദ് പ്രഭാകര്‍ ആയിരുന്നു .
ഏതൊരു സംസ്കാരവും നിലനില്ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ആണ്. ആര്ഷ ഭാരത സംസ്കാരത്തില് ഗുരു പരമ്പരക്കുള്ള സ്ഥാനം ദൈവതുല്യമോ അതിലുപരിയോ ആകുന്നു. "മാതാ പിതാ ഗുരു ദൈവം" എന്ന മഹത്തായ സന്ദേശം ഉദ്ധരിക്കുമ്പോള്, ഭൂമിയില് ജന്മം തന്ന മാതാവ് പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും , മാതാ പിതാക്കള് വിദ്യാരംഭ ത്തിലൂടെ കുട്ടിയെ ഏല്പ്പിക്കുന്ന ഗുരുക്കന്മാര് മൂന്നാമതും, ഗുരുവിലൂടെ , ദൈവ സങ്കല്പ്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തില് ദൈവം നാലാമതും കടന്നു വരുന്നു. അത് പോലെ, സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുവാന്‍ നമ്മെ പഠിപ്പിച്ച ഹൈന്ദവ സംസ്കാരം അടുത്ത തലമുറയിലേക്ക് പകര്ന്നുകൊടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്ത്തിക്കുന്ന ചിക്കാഗോ ഗീതാ മണ്ഡലം, അതിനാല്‍ ആണ് നവരാതിരിക്ക്, വിശേഷ്യ വിദ്യാരംഭത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് തഥവസരത്തില്‍ ഗീതാമണ്ഡലം അദ്ധ്യക്ഷന്‍ ശ്രീ ജയ് ചന്ദ്രന്‍ അറിയിച്ചു.
“ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന് നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട് എന്നും സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്കാരവും അറിവും ഈശ്വരീയമാണ് എന്നും അതുകൊണ്ട് തന്നെയാണ് വിദ്യാരംഭത്തിനും ഗുരുപരമ്പര മഹത്വ ത്തിനും നാം പ്രാധാന്യം നല്‍കുന്നത് എന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രജീഷ് ഇരുതരമേലും, നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍ നാം നമ്മുടെ അടുത്ത തലമുറയെ പഠിപ്പിച്ചു കൊടുക്കുക എന്നത് ഏതൊരു ഹൈന്ദവ വിശ്വാസിയുടെയും കടമയാണ് എന്നും, അതിനു ശ്രമിക്കാത്ത ഒരു തലമുറ ചെയ്ത തെറ്റിന്റെ ഫലം ആണ് ശബരിമലയില്‍ ഹിന്ദു ഇന്ന് അനുഭവിക്കുന്നത് എന്നും ശബരിമല റെഡി ടു വെയിറ്റ് ക്യാംപൈന്‍ ഫൗണ്ടിങ് മെമ്പര്‍ കൂടിയായ ശ്രീമതി സിന്‍സി സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു.
തദവസരത്തില്‍ ഗീതാമണ്ഡലം ജനറല്‍ സെക്രെട്ടറി ശ്രീ ബയ്ജു എസ്. മേനോന്‍, പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ ബിജുകൃഷ്ണനും, ശ്രീ ലളിതാസഹസ്രനാമാര്ച്ചനക്കും ശ്രീ സൂക്തത്തിനും നേതൃത്വം നല്‍കിയ ശ്രീ ദിലീപ് നെടുങ്ങാടിക്കും, എല്ലാ പരിപാടികള്ക്കും നേതൃത്വം നല്‍കിയ ശ്രീ. ആനന്ദ് പ്രാഭാകറിനും, കൂടാതെ ഈ വര്ഷത്തെ നവരാത്രി ആഘോഷങ്ങള്‍ വന്‍ വിജയമാക്കാന്‍ പരിശ്രമിച്ച എല്ലാ പ്രവര്‍ത്തകര്ക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് നടന്ന അന്നദാന ചടങ്ങോടെ 2018 ലെ വിജയദശമി പൂജകള്‍ക്ക് സമാപനം കുറിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം