വാറണ്ട് നൽകാനെത്തിയ പോലീസുകാർക്കു നേരെ വെടിവയ്പ്പ്; മണിക്കൂറിനുശേഷം പ്രതി ആത്മഹത്യ ചെയ്തു
Wednesday, December 12, 2018 10:55 PM IST
ഹൂസ്റ്റണ്‍: വാറണ്ട് നൽകാൻ വീട്ടിലെത്തിയ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു പരുക്കേൽപ്പിച്ച കേസിലെ പ്രതി അഞ്ചു മണിക്കൂർ വീട്ടിൽ പ്രതിരോധം തീർത്ത ശേഷം സ്വയം വെടിവച്ചു മരിച്ചതായി ലോ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹാരിസ് കൗണ്ടി ഹാർട്ട് വിക്ക് റോഡിലുള്ള വീട്ടിലായിരുന്നു സംഭവം.

ചൊവാാഴ്ച ഉച്ചയോടെയാണ് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡാനിയേൽ ട്രിവിനൊയുടെ വീട്ടിലെത്തിയത്. വാതിലിനോടടുത്ത ഉദ്യോഗസ്ഥർക്കു നേരെ, ഡാനിയേൽ തുടരെ തുടരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് വാതിലടച്ചു സ്വയം പ്രതിരോധിച്ചു. സംഭവത്തിനുശേഷം അഞ്ചു മണിക്കൂർ പ്രതിയുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചിരുന്നു. ഒടുവിൽ കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചെങ്കിലും വീണ്ടും പോലീസിനു നേരെ വെടിവച്ചതിനു ശേഷം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നാണു റിപ്പോർട്ടുകൾ.

പ്രൊട്ടക്റ്റീവ് ഓർഡർ ലംഘിച്ചതിനാണ് പ്രതിക്കെതിരെ ആദ്യം വാറന്‍റ് പുറപ്പെടുവിച്ചിരുന്നത്. ഹാരിസ് കൗണ്ടി ഷെറിഫ് ചീഫ് ഡെപ്യൂട്ടി എഡിസണ്‍ അറിയിച്ചതാണിത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ