അലക്‌സാണ്ട്രിയ ഒക്കേഷ്യ കോര്‍ട്‌സിനു പ്രൈമറിയില്‍ തകര്‍പ്പന്‍ വിജയം
Thursday, June 25, 2020 2:59 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പതിനാലാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ ജൂണ്‍ 23-നു ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ ശക്തയായ എതിരാളി മിഷേലി ക്രൂസോ കേബ്രിറായെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി അലക്‌സാണ്ട്രിയ ഒക്കേഷ്യ യുഎസ് പ്രതിനിധി സഭയിലേക്കു വീണ്ടും മത്സരിക്കുന്നതിനുള്ള യോഗ്യത നേടി. മുപ്പതു വയസുള്ള എഒസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ കുമ്മിംഗ്‌സിനെയാണ് നേരിടുക.

ഡമെക്രാറ്റിക് പ്രൈമറിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 72.6 ശതമാനം (27460) അലക്‌സാണ്ട്രിയയ്ക്കു ലഭിച്ചപ്പോള്‍ എതിരാളി കബ്രീറക്ക് ലഭിച്ചത് 19.5 ശതമാനം (7393) വോട്ടുകളാണ്.

റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ എതിരില്ലാതെയാണ് ജോണ്‍ കുമ്മിംഗ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പ് യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ വനിതാ ഡമോക്രാറ്റിക് സോഷ്യലിസ്റ്റായിരുന്നു അലക്‌സാണ്ട്രിയ.

2018-ല്‍ നടന്ന ഡമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ഡമോക്രാറ്റിക് കോക്കസ് അധ്യക്ഷന്‍ ജോ ക്രോലിയെ പരാജയപ്പെടുത്തിയത് ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. ആവര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആന്റണി പപ്പാസിനെതിരേ അട്ടിമറി വിജയം നേടുകയായിരുന്നു. ന്യൂയോര്‍ക്കില്‍ ജനിച്ച ഇവര്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും മെഡികെയര്‍, ജോലി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വലിയ പോരാട്ടങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍