കൊറോണ വൈറസ് സ്റ്റിമുലസ് ചെക്ക് ലഭിച്ചവരിൽ പത്തുലക്ഷത്തിലേറെ മരിച്ചവരും
Friday, June 26, 2020 8:02 PM IST
വാഷിംഗ്ടൺ ഡിസി: കൊറോണ വൈറസ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് താൽക്കാലിക ആശ്വാസമെന്ന നിലയിൽ ഫെഡറൽ ഗവൺമെന്‍റ് നൽകിയ സ്റ്റിമുലസ് ചെക്കുകൾ ലഭിച്ചതിൽ 1.1 മില്യൺ മരിച്ചവരെന്നു ജൂൺ 25 നു ഗവൺമെന്‍റ് വാച്ച് ഡോഗ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

1.4 ബില്യൺ ഡോളറാണ് ഇതുവഴി ഗവൺമെന്‍റിനു നഷ്ടമായിരിക്കുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ചു ചെക്ക് അയയ്ക്കേണ്ടി വന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നു ട്രഷറി ഡിപ്പാർട്ട്മെന്‍റ് ചൂണ്ടിക്കാട്ടി. രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് അയയ്ക്കുന്നതിനെ കുറിച്ചു കോൺഗ്രസ് ചർച്ച ചെയ്തപ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തറിയുന്നത്.

ഓരോ നികുതിദായകർക്കും 1200 ഡോളറും കുട്ടികൾക്ക് 500 ഡോളറും വീതമാണ് ആദ്യ സഹായധനം നൽകിയിരുന്നത്. ഇതോടൊപ്പം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഓരോ ആഴ്ചയിലും അൺ എംപ്ലോയ്മെന്‍റ് ഇൻഷ്വറൻസായി 600 ഡോളറും ലഭിച്ചിരുന്നു. മേയ് അവസാനം വരെ 72 ശതമാനം ചെക്കുകളും അയച്ചു കഴിഞ്ഞപ്പോൾ മരിച്ചവരെ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല എന്നും വിശദീകരണമുണ്ട്. ഈയാഴ്ച പ്രസിഡന്‍റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്കുകൾ നൽകണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് വ്യക്തമാക്കിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ