ടൈഗർ സ്രാവിന്‍റെ ആക്രമണത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു
Monday, December 4, 2017 12:13 PM IST
ന്യൂയോർക്ക്: വെള്ളത്തിൽ ഡൈവിംഗ് നടത്തുന്നതിനിടെ മൻഹാട്ടൻ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും ഇന്ത്യൻ വംശജയുമായ രോഹിത് ഭണ്ഡാരി (49) വന്പൻ സ്രാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

നവംബർ 28 ന് ഡൈവിംഗ് പരിശീലകനോടൊപ്പം വെള്ളത്തിലേക്ക് ഇറങ്ങിയ രോഹിതിനെ ടൈഗർ ഷാർക്ക് വിഭാഗങ്ങളിൽപെട്ട സ്രാവ് ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ രോഹിതയെ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തി പുറത്തെടുത്തുവെങ്കിലും രക്തം വാർന്നു പോയതിനാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് കോസ്റ്ററിക്ക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ രോഹിതയെ രക്ഷിക്കാൻ ശ്രമിച്ച പരിശീലകനും സ്രാവിന്‍റെ ആക്രമണത്തിൽ പരിക്കേറ്റെങ്കിലും ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോസ് ഐലന്‍റിലെ നാഷണൽ പാർക്ക്. 18 അമേരിക്കൻ വിനോദ സഞ്ചാരികൾക്കൊപ്പം കോസ്റ്ററിക്കായിൽ സന്ദർശനത്തിനെത്തിയതായിരുന്നു രോഹിത്. അപ്പർ ഈസ്റ്റ് സൈഡിൽ താമസിച്ചിരുന്ന രോഹിത് മൻഹാട്ടൻ ചാരിറ്റി സർക്യൂട്ട് സ്ഥിര സാന്നിധ്യമായിരുന്നു.

മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതൽ കോമേഴ്സ് സെക്രട്ടറി വിൽബർ റോസിന്‍റെ ഇൻവെസ്റ്റ്മെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ