പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്‍റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സംഭവിച്ചുവരുന്ന വർത്തമാനകാലത്ത് വിശ്വാസ, ധാർമിക മൂല്യങ്ങളുടെ പ്രബോധകനാണ്  വന്ദ്യപിതാവ്.

തൊണ്ണൂറ്റിമൂന്നാം വയസിന്‍റെ പടിവാതിലിലും കർമനിരതൻ. ചിന്തയിലും പ്രബോധനത്തിലും എഴുത്തിലും നിലപാടുകളിലും കുലീനത. സീറോ മലബാർ സഭയുടെ കിരീടമെന്ന് ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ അഭിമാനം പറഞ്ഞ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ മെത്രാഭിഷേക സുവർണജൂബിലിയുടെ ധന്യതയിലാണ്.

ഒൻപതു വർഷം ചങ്ങനാശേരി സെന്‍റ് ബെർക്കുമാൻസ് കോളജിൽ അധ്യാപകനും അഞ്ചു വർഷം ചങ്ങനാശേരി അതിരൂപത സഹായമെത്രാനും എട്ടു വർഷം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും 22 വർഷം ചങ്ങനാശേരി ആർച്ച്ബിഷപ്പുമായി ശുശ്രൂഷ ചെയ്ത ഗുരുശ്രേഷ്ഠൻ. ദൈവോന്മുഖമായ ജീവിതവീക്ഷണം സഭാ, സാമൂഹികതലങ്ങളിൽ പുലർത്തുകയും ആദർശങ്ങളിലും ബോധ്യങ്ങളിലും അണുവിട വ്യതിചലിക്കാതെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന വ്യക്തിപ്രഭാവം.

പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്‍റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സംഭവിച്ചുവരുന്ന വർത്തമാനകാലത്ത് വിശ്വാസ, ധാർമിക മൂല്യങ്ങളുടെ പ്രബോധകനാണ്  വന്ദ്യപിതാവ്.

സഭയിലും സമൂഹത്തിലും ഇടർച്ചയ്ക്കും തകർച്ചയ്ക്കും കാരണമാകാവുന്ന സാഹചര്യങ്ങളെ ജാഗ്രതയുള്ള നിരീക്ഷണത്തിലൂടെ തിരിച്ചറിയുകയും ജനനങ്ങൾക്ക് നേരറിവിന്‍റെ കരുതൽ കവചം ഒരുക്കുകയും ചെയ്യുന്ന അജപാലകൻ. വിശ്വാസപാരന്പര്യത്തിന് വെല്ലുവിളിയുയർത്തുന്നതും സഭാ സംവിധാനത്തിന് ഇടർച്ച വരുത്തുന്നതുമായ ചിന്താധാരകളുടെ അധിനിവേശത്തെ ചെറുക്കാനുള്ള കരുത്തും കാഴ്ചപ്പാടും പിതാവിനുണ്ട്. മനനം ചെയ്തെടുത്ത കൃത്യതയുള്ള വാക്കുകളിൽ കാന്പും കഴന്പുമുണ്ട്. നിലപാടുകൾക്ക് തിളക്കവും തൂക്കവുമുണ്ട്.

സംസാരത്തിലെ പാകതയും പെരുമാറ്റത്തിലെ വിനയവും ഭക്ഷണത്തിലും വസ്ത്രധാരണത്തിലമുള്ള ലാളിത്യവും ആഭിജാത്യത്തിന്‍റെ അടയാളപ്പെടുത്തലുകളാണ്. അറിവിനായി ദാഹിക്കുന്ന മനസും ജ്വലിക്കുന്ന ആത്മീയതയും അനേകരെ പിതാവിലേക്ക് ആകർഷിക്കുന്നു. പുലർച്ചെ നാലിനുണർന്ന് പ്രാർഥനയ്ക്കു ശേഷം ആറേഴു ദിനപത്രങ്ങളും ആനുകാലികങ്ങളും സൂക്ഷ്മതയോടെ വായിച്ച് വാർത്തകളിലെ നെല്ലും പതിരും വേർതിരിക്കുന്ന വിജ്ഞാനകുതുകി. അറിവും ബോധ്യവും പ കരുന്ന നേരക്ഷരങ്ങൾക്ക് അടിവരയിട്ട് കുറിപ്പുകളെഴുതുന്ന പഠിതാവ്. സാഹചര്യങ്ങളെയും സദസിനെയും അറിഞ്ഞുകൊണ്ടുള്ള പ്രൗഢമായ ഉദ്ബോധനങ്ങൾക്ക് കാലവും ലോകവും കാതുകൂർപ്പിക്കുന്നു.

അധ്യാപനസുകൃതം

മദ്രാസ് ലയോള കോളജിലെയും പിന്നീട് ഓക്സ്ഫഡിലെയും ഉന്നതബിരുദങ്ങളുടെ തലക്കനമില്ലാതെ എസ്ബി കോളജിൽ സാന്പത്തികശാസ്ത്ര അധ്യാപകനായിരിക്കെ വിദ്യാർഥികളുടെ സമഗ്രവളർച്ചയ്ക്കുതകുന്ന മൂല്യങ്ങൾ പകർന്ന സ്നേഹനിധിയായിരുന്നു പവ്വത്തിലച്ചൻ. സഹായമെത്രാനായി ഉയർത്തപ്പെട്ടശേഷവും അധ്യാപനസുകൃതം പാവനദൗത്യമായി തുടർന്നു. സെമിനാരികളിലും സന്യാസ ഭവനങ്ങളിലും യുവജനക്കൂട്ടായ്മകളിലും ദൈവശാസ്ത്ര പരിശീലനവേദികളിലും മതബോധന ക്ലാസുകളിലുമൊക്കെ തലമുറകൾക്ക് ഗുരുനാഥനായി.


ഇക്കാലമത്രയും വിവിധങ്ങളായ വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങളെയും ഗ്രന്ഥങ്ങളെയും ജ്ഞാനദർശനങ്ങളെന്നു വിവക്ഷിക്കാം. വാക്കുകളിലെ നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കും വീക്ഷണങ്ങൾക്കും കൃത്യതയുണ്ട്, അർഥമാനങ്ങളുമുണ്ട്. എഴുതുന്നതെല്ലാം സഭാത്മകതയിലും വിശ്വാസബോധ്യങ്ങളിലും സാമൂഹികനൻമയിലും അധിഷ്ഠിതമാണ്. എനിക്കു ജീവിതം സഭയാണെന്ന് ആവർത്തിക്കുന്ന വിശ്വാസതീക്ഷ്ണത എഴുതുന്ന ഓരോ വാക്കുകളെയും വലയം ചെയ്യുന്നു.

ഉദ്ദേശ്യശുദ്ധിയുള്ള ഈ മാനുഷികദർശനം അപ്പാടെ ക്രിസ്തീയമാണ്. സമൂഹത്തിനൊന്നാകെ നന്മ കാംക്ഷിക്കുന്ന ആത്മീയഗരിമയ്ക്കു മുന്നിൽ ഭിന്നാഭിപ്രായക്കാർപോലും ശിരസു നമിക്കുന്നത് വിശിഷ്‌ട വ്യക്തിത്വത്തിനുള്ള ആദരവുകൊണ്ടാണ്. വിദ്യാഭ്യാസബില്ലിലും സ്വാശ്രയവിഷയത്തിലും ന്യൂനപക്ഷ സംവരണത്തിലും മദ്യനയത്തിലുമൊക്കെ പവ്വത്തിൽ പിതാവ് ഉയർത്തിയ നിലപാടുകൾ ശരിയായിരുന്നുവെന്ന് കാലം വിധിയെഴുതി. കലാപകലുഷിതമായ സമരകോലാഹലങ്ങൾ ക്രൈസ്തവസ്ഥാപനങ്ങൾക്കെതിരേ അഴിച്ചുവിട്ടവരിൽ ഏറെപ്പേർക്കും പിതാവ് പറഞ്ഞ ബോധ്യങ്ങളെ പിൽക്കാലത്ത് സ്വകാര്യമായി ശരിവയ്ക്കേണ്ടിവന്നു.

വിശ്വാസത്തിന്‍റെ കാവലാൾ

കമ്യൂണിസം സ്നേഹത്തിലും സഹനത്തിലുമല്ല, മറിച്ച് വെറുപ്പിലും സംഹാരത്തിലും അധിഷ്ഠിതമാണെന്നു നേതാക്കൾക്കു മുന്നിൽ പറയാൻ പിതാവിനു ധൈര്യക്കുറവുണ്ടായില്ല. ഹിംസാത്മകമായത് കാരുണ്യഹീനമാണ് . പലപ്പോഴും തന്നെ വ്യക്തിപരമായി അധിക്ഷേച്ചവർക്കു മുന്നിൽ ആത്മനിയന്ത്രണം പാലിച്ചു. വാക്കിൽ പിഴയ്ക്കാത്തവൻ അനുഗൃഹീതൻ. അവനു പാപത്തെപ്രതി ദുഃഖിക്കേണ്ടിവരില്ല എന്ന സുഭാഷിത വചനം പവ്വത്തിൽ പിതാവിന്‍റെ ജീവിതത്തിൽ എത്രയോ ശരിയാണ്.

ദീർഘവീക്ഷണമുള്ള പ്രവാചകദൗത്യമായിരുന്നു ഇടയശുശ്രൂഷ. ദൈവജന പങ്കാളിത്തം ദർശനമാക്കി കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളിൽ സ്ഥാപിച്ച പാസ്റ്ററൽ സെന്‍ററുകളും പാസ്റ്ററൽ കൗണ്‍സിലുകളും ഇതര രൂപതകൾ പിൽക്കാലത്ത് കടമെടുത്തു.

യുവജനപ്രേഷിതത്വം, ലഹരിവിരുദ്ധ ബോധനം, ശാരീരിക ന്യൂനതയുള്ളവരുടെ സംരക്ഷണം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം, കാർഷിക വികസനം എന്നിവയ്ക്കായി തുടങ്ങിയ സംരംഭങ്ങൾ അനേകായിരങ്ങൾക്ക് ജീവിതത്തണലേകുന്ന വടവൃക്ഷങ്ങളായി പന്തലിച്ചിരിക്കുന്നു. അത്മായർക്കും ദൈവശാസ്ത്രം പഠിക്കാൻ വിദ്യാനികേതനം പടുത്തുയർത്താനുള്ള കാഴ്ചപ്പാടും പിതാവിനുണ്ടായി.

കാരുണ്യശുശ്രൂഷകൻ

ആഡംബരവും ആഘോഷങ്ങളും അനാകർഷകമാണെന്ന നിലപാട് സ്വന്തം ജീവിതത്തിലൂടെ പിതാവ് കാണിച്ചുതന്നു. 1972ൽ റോമിൽ പോൾ ആറാമൻ മാർപാപ്പായിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ചെത്തിയ നവബിഷപ് പാവങ്ങളുടെ ഉന്നമനത്തിന് ജീവകാരുണ്യ നിധി ഏർപ്പെടുത്തി.

ലളിതമായി പ്രഥമ ദിവ്യബലിയർപ്പിച്ച് ആഘോഷം ഒഴിവാക്കി സ്വരൂപിച്ച തുക അക്കാലത്ത് തക്കല ഉൾപ്പെടുന്ന തെക്കൻ മിഷന്‍റെ പ്രവർത്തനങ്ങൾക്ക് മാർ മാത്യു കാവുകാട്ട് പിതാവിനെ ഏൽപ്പിച്ചു. മെത്രാഭിഷേക ജൂബിലിയിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭവനങ്ങൾ പണിതു നൽകി.

അരമനയിൽ തന്നെ സന്ദർശിക്കാനെത്തുന്നവരെ ഒൗദ്യോഗിക ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുനിന്നു സ്വീകരിക്കുന്ന ആതിഥ്യമര്യാദ. യുഗപ്രഭാവരായ പോൾ ആറാമൻ, ജോണ്‍ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസീസ് തുടങ്ങിയ പാപ്പാമാരുമായി ആത്മബന്ധം പുലർത്താൻ ഭാഗ്യനിയോഗമുണ്ടായപ്പോഴും കെസിബിസി, സിബിസിഐ അധ്യക്ഷപദവികളിലെത്തിയപ്പോഴും ലാളിത്യമായിരുന്നു മുഖമുദ്ര. പുണ്യശ്ലോകരായ സഭാ പിതാക്കമാർക്കൊപ്പം അടുത്തു പ്രവർത്തിക്കാനായതും ഭാഗ്യനിയോഗം. അത്യുന്നത പദവികളുടെ സാധ്യതയിൽനിന്ന് ഒഴിവായപ്പോഴും ബഹുമതികളെക്കാൾ പിതാവ് മഹിമ കൽപിച്ചത് സഭാ പാരന്പര്യത്തിലധിഷ്ഠിതമായ ബോധ്യങ്ങളും തന്‍റേതായ നിലപാടുകളുമായിരുന്നു.

കൃത്യനിഷ്ഠ ആദർശനിഷ്ഠയുടെ ഭാഗമായതിനാലാണ് എല്ലാ കത്തുകൾക്കും കൈപ്പടയിൽ മറുപടി എഴുതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഫോണ്‍ വിളിച്ചാൽ തിരിച്ചു വിളിക്കാനും സമയംകണ്ടെത്തുന്നത്. സഭാശുശ്രൂഷാവേദികളിൽ പിതാവ് ആവിഷ്കരിച്ച വികേന്ദ്രീകൃതമായ അജപാലന ആസൂത്രണം ഭരണപ്രാഗത്ഭ്യത്തെ അടയാളപ്പെടുത്തുന്നു. സമയനിഷ്ഠയിലെ അതികർക്കശതയുടെ ഭാഗമാണ് പറയാനുള്ളത് അക്കമിട്ട കുറിപ്പായി എഴുതി പ്രബോധനവേദികളിലേക്കു പോകുന്നത്.

പ്രഭാഷകൻ, പ്രബോധകൻ

ആത്മീയതയുടെ കടലും വിജ്ഞാനത്തിന്‍റെ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീതിയാണ് പിതാവിന്‍റെ പ്രഭാഷണം. പറയുന്നതിലൊന്നും കൂട്ടിച്ചേർക്കാനില്ല, പറഞ്ഞതിൽനിന്നൊന്നും കളയാനുമില്ല. അനുവദനീയസമയത്തിൻ സെക്കന്‍ഡ് പോലും അധികപ്രസംഗമുണ്ടാവുകയുമില്ല.
വിജ്ഞാനത്തിന്‍റെ വിളക്കുമരമെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി അറിവിന്‍റെ ഖനികളെ 92-ാം വയസിലും കണ്ണാടിവെട്ടത്തിൽ മനനം ചെയ്യുകയാണ്. വായനയിലെ അതിവേഗക്കാരന്‍റെ അറിവ് ദൈവശാസ്ത്രം മുതൽ സാമൂഹികശാസ്ത്രം വരെ വിപുലവുമാണ്. സഭയിലെയും സമൂഹത്തിലെയും എല്ലാ ചലനങ്ങളെയും നിരീക്ഷിച്ച് വേണ്ടതിനു മാത്രം പ്രതികരിക്കും. നിലപാടു വ്യക്തമാക്കുകയ.ും ഇടപെടലുകൾ നടത്തുക‍യും ചെയ്യാൻ പിൻബലമാകുന്നത് അഗാധ പാണ്ഡിത്യവും അറിവനുഭവങ്ങളുമാണ്.

ഏതു വിഷയത്തിലും നെല്ലും പതിരും വേർതിരിച്ചു മാത്രമേ മാർ പവ്വത്തിൽ അഭിപ്രായം പറയുകയുള്ളൂ. അനുകരിക്കാൻ കൊതിപ്പിക്കും വിധം ആത്മീയ ബോധ്യങ്ങളുടെ വെളിച്ചം പകരുകയും നന്മവഴികൾ കാണിച്ചുതരികയും ചെയ്യുന്നതിലാണ് പിതാവ് തലമുറകൾക്ക് ആരാധ്യനാകുന്നത്.

മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായി നവലോകം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും മാർ ജോസഫ് പവ്വത്തിൽ ഒരു പാഠമാണ്, അതിലുപരി പാഠപുസ്തകമാണ്. കാറ്റിലുലയുന്ന പരുത്തിക്കുപ്പായം പോലെ സ്ഥൂലമായ ശരീരം. പാദത്തെ താങ്ങിനിറുത്ത മണ്ണിൽ നിന്നുവരെ ഇനിയുമേറെ പഠിക്കാനുണ്ടെന്നപോലെ നമ്രമായ ശിരസ്. പാദുകങ്ങൾക്കു നോവരുതെന്ന മട്ടിലെ ശാന്തമായ നടത്തം. മുറിയുടെ ജനാലയ്ക്കുള്ളിൽ ഒതുങ്ങുന്ന ശബ്ദം. ഇന്പമേറിയ ആ വാക്കുകളിലെ ആശയങ്ങളുടെ കനവും കരുത്തും ആരെയും എക്കാലവും വിസ്മയിപ്പിക്കുന്നു.

മെത്രാഭിഷേകത്തിന്‍റെ സുവർണജൂബിലി പുണ്യവേളയിലും പ്രവാചകവരത്തോടെ നാളെയുടെ നന്മയാണ് പിതാവ് കാംക്ഷിക്കുന്നത്. അതിനാലാണ് സഭയുടെ ഉറങ്ങാത്ത കാവൽക്കാരനെന്ന് പവ്വത്തിൽ പിതാവിനെ കാലം അടയാളപ്പെടുത്തുന്നത്. ആ ജ്ഞാനവചസുകൾ മാത്രമല്ല, മൗനം പോലും വാക്കുകളേക്കാൾ അർഥഗർഭമാണ്.

റെജി ജോസഫ്