കാരുണ്യ പ്രളയവുമായി ബാലു
Sunday, September 2, 2018 6:08 AM IST
ബാലു ഇന്ന് ഏറെ സന്തോഷത്തിലാണ്. ഒരാളെ അല്ല ദുരിതക്കയത്തിൽ നിന്നും ഒരുപിടി ആളുകളെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടു വരാൻ സാധിച്ചിരിക്കുന്നു. ഉണ്ടായിരുന്ന ഒരു ഏക്കർ 25 സെന്റ് ഭൂമി ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭത്തിലും വീടു നഷ്ടപ്പെട്ടവർക്കു വീടുവയ്ക്കാൻ വിട്ടുകൊടുക്കുന്നു. പുതിയ കേരളത്തിനു വേണ്ടി തന്റെ വക ചെറിയ സമ്മാനം. സമ്മതപത്രം സർക്കാരിനു കൈമാറുന്പോൾ ഒന്നേകാൽ ഏക്കർ ഭൂമിയിൽ വിളഞ്ഞുനിൽക്കുന്ന കുരുമുളകുചെടികളും കാപ്പിയും മനസിലേക്കു വന്നില്ല. കോടികൾ വിലമതിക്കുന്ന ഭൂമിയുടെ വിലയെക്കുറിച്ചു ചിന്തിച്ചില്ല. ഉള്ള സന്പത്ത് വിട്ടുകളഞ്ഞാൽ മക്കൾക്ക് എന്ത് കൊടുക്കുമെന്ന് ഓർത്തില്ല. ചിന്തിച്ചതും പ്രാർഥിച്ചതും ഒന്നു മാത്രം ആരുമില്ലാത്തവരെ കാത്തുകൊള്ളണമേ.
ഇടുക്കി ജില്ലയിലെ പീരുമേട് പാന്പനാർ എൽഎം എസ് പുതുവേലിൽ പാർവതിഭവനിലെ ബാലു സാധാരണക്കാരനാണ്. പാൽരാജ് എന്നും സുഹൃത്തുക്കൾ വിളിക്കുന്ന ശാന്തസ്വഭാവക്കാരനായ യുവാവ്. ചെറുകിട കെട്ടിട നിർമാണ കരാർ ജോലി ചെയ്തു ജീവിക്കുന്നു. മൂന്നു നാലു മാസമായി കാര്യമായ ഒരു പണിയുമില്ല. മക്കളാണെങ്കിൽ പഠിക്കുന്നു.
ഭാര്യക്കും ജോലിയില്ല. സമൂഹത്തിൽ പറയത്തക്ക ഒരു ഗ്ലാമറുമില്ല. സത്യത്തിൽ ജീപ്പോടിച്ചു ജീവിക്കുന്നു. അതിന് ഓട്ടം കിട്ടിയാൽ മാത്രമെ രക്ഷയുള്ളൂ. എന്നാൽ ഈ മനസിന്റെ പ്രകാശം ഏത് ഇരുട്ടിനെയും അകറ്റുമെന്നു സമൂഹം തിരിച്ചറിയുന്നു. ഇനി ബാലുവിന്റെ കുടുംബത്തിനു സ്വന്തമായുള്ളതു വീട് സ്ഥിതിചെയ്യുന്ന മൂന്നു സെന്റ് ഭൂമി മാത്രം. മുന്നോട്ട് ജീവിക്കാൻ ഇനി വെറും മൂന്ന് സെന്റ്ഭൂമി മതിയോ. മതിയെന്നു ബാലു.
തീരുമാനത്തിനു പിന്നിൽ
ജീവിതത്തിൽ ഇന്നുവരെ അഭിമുഖീകരിക്കാത്ത പ്രകൃതിദുരന്തം കണ്മുന്നിലൂടെ കടന്നുപോയപ്പോൾ മനസ് തേങ്ങി. അടിമാലിയിൽ ഒരു കുടുംബം ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ സംഭവത്തിലൂടെയാണ് പ്രകൃതിദുരന്തത്തിനു തുടക്കമെന്ന് ഓർക്കുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഫയർമാൻ മാറോടു ചേർത്ത് ഓടുന്ന ചിത്രം ഹൃദയത്തെ കീറിമുറിച്ചു. തുടർന്നു കാലവർഷക്കെടുതിയിൽ ഉയരുന്ന നിലവിളികൾ. വീടുകൾ തകർന്നു വീഴുന്ന കാഴ്ചകൾ. എന്തുണ്ടായിട്ടും ഒന്നുമില്ലാതെ മാറുന്ന പാവം മനുഷ്യർ.
ആരെയെങ്കിലും സഹായിക്കണമെന്നു മനസ് പറഞ്ഞു. അതിനായി പീരുമേട്, ഇടുക്കി മേഖലയിലെ ദുരിതാശ്വാസക്യാന്പുകളിലൂടെ യാത്ര ചെയ്തു. മറ്റുസുഹൃത്തുക്കളൊടൊപ്പം അവരെ സഹായിക്കാനുള്ള ശ്രമമായിരുന്നു. വീടും സ്വത്തും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ സങ്കടം വീണ്ടും മുറിവിന്റെ ആഴം കൂട്ടി. വീട്ടിൽ വന്നു. രണ്ടുമൂന്നു ദിവസത്തേക്കു ടിവി പോലും പ്രവർത്തിപ്പിച്ചില്ല. ആകെയുള്ളത് ഈ വീടും കുറച്ചു ഭൂമിയുമാണ്. പിന്നെയുള്ള സ്ഥലം ഉപ്പുതറ പൊരികണ്ണിയിലാണ്. ഒന്നേകാൽ ഏക്കർ ഭൂമിയുണ്ട്. ജീവിതത്തിനുള്ള ആകെയുള്ള വരുമാനം ഇതിൽ നിന്നാണ്.
ഇതു കൊടുത്താലോ? ഭാര്യയും മക്കളും എന്തു വിചാരിക്കും. ജീവിക്കാൻ വേറേ മാർഗവുമില്ല. ഇപ്പോൾ പണിയുമില്ല. ഭാര്യ ഷീബയോടു ചോദിച്ചു. ഒന്നേകാൽ ഏക്കർ ഭൂമി വീടില്ലാത്തവർക്കു വീട് വയ്ക്കാൻ കൊടുത്താലോ? ഉത്തരംകേട്ടു ബാലു ഞെട്ടിപ്പോയി. ഞാനിതു ചേട്ടനോടു പറയാനിരിക്കുകയായിരുന്നു. നമുക്ക് എന്തെങ്കിലും ചെയ്യണം. ഭാര്യയും സമ്മതിച്ചപ്പോൾ മക്കളായ ഗോപിനാഥനോടും ഗോകുൽനാഥിനോടും ചോദിച്ചു. വണ്ടിപ്പെരിയാർ ട്രിനിറ്റി ഗാർഡൻ സ്കൂളിൽ പഠിക്കുന്ന ഗോകുൽനാഥിനാണ് ആദ്യം പറഞ്ഞതു കൊടുക്കാം പപ്പാ.
രണ്ടാമതു മധുരയിൽ സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന ഗോപിനാഥിനോടും ചോദിച്ചു. എതിർപ്പുണ്ടോ? പപ്പാ ഈ ഭൂമി പാവപ്പെട്ടവർക്കു കൊടുക്കാൻ പോകുകയാണ്. അവൻ പറഞ്ഞു സമ്മതം. അപ്പോൾ സമയം രാത്രി 10.30. ഇനി എന്തു ചെയ്യണമെന്ന് അറിയാൻ സുഹൃത്തിനെ വിളിച്ചു. പിറ്റെന്ന് രാവിലെ മന്ത്രി എം.എം.മണി വരുന്നുണ്ട്. നേരിട്ടു പറയാമെന്നായി. അങ്ങനെ രാവിലെ മന്ത്രി മണിയെ കണ്ടു നേരിട്ട് എഴുതി നൽകി.
കാശു കൊടുത്തുവാങ്ങിയ ഭൂമി
15 വർഷമായി ഈ ഭൂമി വാങ്ങിയിട്ട്. ഭാര്യാപിതാവ് മുത്തുരാജിന്റെ സ്ഥലമായിരുന്നു. ഉപ്പുതറ പൊരികണ്ണി എന്ന സ്ഥലത്ത് ഒരു ഏക്കർ 25 സെന്റ് ഭൂമിയാണ്. ഇവിടെ കാപ്പിയും കുരുമുളകും നന്നായി വളരുന്നുണ്ട്. പെരിയാറിനു സമീപത്തുള്ള ഫലഭൂയിഷ്ഠമായ ഭൂമി. ചപ്പാത്തിലുള്ള ഷാജി എന്ന വ്യക്തിയാണ് വാങ്ങിയത്. കുടുംബസ്വത്ത് കൈവിട്ടുപോകുന്നതിൽ ഷീബയ്്്ക്കു സങ്കടമുണ്ടായിരുന്നു.
കൂടുതൽ തുക കൊടുത്താണ് ഈ ഭൂമി തിരികെ വാങ്ങിയത്. അന്ന് ആവശ്യത്തിനു പണിയും കൈനിറയെ പണവുമുണ്ടായിരുന്നു. ആറോളം വണ്ടികളുണ്ടായിരുന്നു. റിസോർട്ടുകളും ഫാക്ടറികളും നിർമിച്ചിട്ടുണ്ട്. അതിനു മുന്പു പെയിന്റ് പണി ചെയ്തിട്ടുണ്ട്. ഇന്നു നഷ്ടക്കച്ചവടത്തിന്റെ കഥകൾ മാത്രമേയുള്ളൂ. പല ചതികളും ജീവിതത്തിലുണ്ടായി. ഇന്നു രണ്ട് വണ്ടിയുണ്ട്. അതിൽ ഓട്ടം പോകും. ഒരാൾക്കെങ്കിലും ജോലി കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഓട്ടംകിട്ടിയാൽ ഞാനാണ് പോകുന്നത്. അത്രമാത്രം സാന്പത്തിക വിഷമം നേരിടുന്നുണ്ട്. ഇതൊന്നും എന്റെയും കുടുംബത്തിന്റെയും തീരുമാനത്തിനു തടസമല്ല. നമുക്കുള്ളതു മറ്റുള്ളവർക്കു കൂടി പങ്കുവയ്ക്കുക എന്ന കാര്യം ചെയ്യുന്നുവെന്നുമാത്രം. ഒരു പ്ലോട്ടായിട്ടാണ് സ്ഥലം കിടക്കുന്നത്. സർക്കാരിന്റെ വാട്ടർടാങ്കുള്ളതുകൊണ്ടു വെള്ളത്തിനു ക്ഷാമമില്ല.
ഒരു നേരത്തെ ആഹാരമെങ്കിലും
പീരുമേട്ടിലെ തോട്ടംതൊഴിലാളികളായിരുന്ന വേലുവിന്റെയും പാർവതിയുടെയും മകനായ ബാലുവിന്റെ ബാല്യം കഷ്ടപ്പാടിലൂടെ തന്നെയാണ് കടന്നു പോയത്. സാധാരണ ഒരു എസ്റ്റേറ്റ് പണിക്കാരന്റെ മകനു ലഭിക്കാനുള്ള സാധ്യതയെല്ലാം എല്ലാവർക്കും അറിയാം. അത്രയേറെ ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബത്തിന്റെ സാന്പത്തിക സ്ഥിതി മോശമായിരുന്നതിനാൽ പഠിക്കാനുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അപ്പോഴും ഒരു ദിവസം ഒരു നന്മയെങ്കിലും ചെയ്യുക എന്ന ചിന്തയുണ്ടായതും ഈ ജീവിതം നല്കിയ പാഠമാണ്.
ഒരാൾക്ക് ഒരു നേരത്ത ആഹാരമെങ്കിലും കൊടുക്കാനുള്ള മനസ് രൂപപ്പെടുത്തുകയായിരുന്നു. ഈ നന്മ എന്റെ മക്കൾക്കു പകർന്നുനല്കാൻ സാധിച്ചിട്ടുണ്ട്. നാഗർകോവിലിൽ നിന്നും പ്ലസ് ടു പഠിച്ചു വരുന്പോൾ പെയിന്റിംഗ് പണി തുടങ്ങി. കൂടെ പത്തോളം ജീവനക്കാരെ കൂട്ടി. ജോലി കിട്ടുന്പോൾ ഉണ്ടാകുന്ന സന്തോഷം അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ സാധിച്ചു. അതിനുശേഷമാണ് കെട്ടിടനിർമാണമേഖലയിലേക്കു കടക്കുന്നത്. കൂടുതൽ പണിക്കാരെ വച്ചു ജോലികൾ നടത്തി.
റിസോർട്ടുകളും ഫാക്ടറികളും പണിയാൻ സാധിച്ചു. അന്നും കിട്ടുന്ന ഒരു വിഹിതം മറ്റുള്ളവർക്കുവേണ്ടി മാറ്റിവയ്ക്കുമായിരുന്നു. വിവാഹത്തിനും മറ്റ് ആവശ്യത്തിനും എന്റെ കൈയിലുള്ള സന്പാദ്യത്തിൽ നിന്ന് മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ ഞങ്ങൾക്ക് ഒരു മടിയുമില്ലായിരുന്നു. ഇതൊന്നും ആരോടും വിളിച്ചു പറയാൻ ആഗ്രഹിച്ചിട്ടില്ല. ഈ സംഭവം പോലും മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് അറിയുന്നത്. ഞങ്ങൾ ആരെയും സഹായിക്കും. ഒന്നുമില്ലാത്ത ഞങ്ങൾക്ക് എല്ലാം വലിയ കാര്യങ്ങളായതു കൊണ്ട് ഒന്നിച്ചൊരു തീരുമാനമെടുക്കും. ഇതാണ് എന്റെ കുടുംബത്തിന്റെ വിജയം. മൂത്തമകൻ ഗോപിനാഥ് ഫുട്ബോൾ താരമാണ്. മധുരയിലെ സ്പോർട്സ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഇളയമകൻ ഗോകുൽനാഥ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
ജോണ്സണ് വേങ്ങത്തടം