അഴകും ഓമനത്വവും നിറഞ്ഞ അങ്കോറ
Sunday, May 26, 2019 2:48 AM IST
ഒറ്റ നോട്ടത്തിൽ ഒരു വെളുത്ത ബോളാണെന്ന് തോന്നും. പിന്നീട് ഒന്നൂടെ നോക്കിയാൽ ഒരു പഞ്ഞിക്കെട്ട് ഉരുട്ടിവച്ചിരിക്കുകയാണെന്ന് തോന്നും.എന്നാൽ ഇത് ശരിക്കും ഒരു മുയലിന്റെ ചിത്രമാണ്. ലോകത്തുള്ളതിൽവച്ച് ഏറ്റവും നീളത്തിൽ രോമങ്ങൾ വളരുന്ന ഈ മുയൽ വർഗത്തിന്റെ പേര് അങ്കോറ എന്നാണ്.
നമ്മുടെ നാട്ടിൽ മാംസത്തിനുവേണ്ടി മുയലുകളെ വളർത്തുന്പോൾ അങ്കോറ മുയലുകളെ അവയുടെ രോമത്തിന് വേണ്ടിയാണ് വളർത്തുന്നത്. ഇവയുടെ വെളുത്ത, നനുത്ത രോമത്തിൽനിന്നുണ്ടാക്കുന്ന അങ്കോറ കന്പിളി ലോകപ്രശസ്തമാണ്.
മനുഷ്യൻ ആദ്യമായി ഇണക്കിവളർത്തിയ മുയൽ വർഗത്തിൽ ഒന്നാണ് അങ്കോറ. തുർക്കിയാണ് ഇവയുടെ ജന്മദേശം. തുർക്കിയിലെ ഒരു തുറമുഖമായിരുന്നു അങ്കോറ. 18-ാം നൂറ്റാണ്ടിൽ ഇവിടെ എത്തിയ ഫ്രഞ്ച് നാവികർ ഈ പ്രദേശവാസികൾ ഉപയോഗിക്കുന്ന വിശിഷ്ടമായ പുതപ്പുകളെക്കുറിച്ച് കേൾക്കാൻ ഇടയായി. ഇവിടെ മാത്രം കണ്ടുവരുന്ന മുയലുകളുടെ രോമം ഉപയോഗിച്ച് ഉണ്ടാക്കുന്നതായിരുന്നു ആ പുതപ്പുകൾ.
അങ്കോറയിൽനിന്ന് മടങ്ങിയപ്പോൾ നാവികർ കുറച്ചു മുയലുകളെയും കൂടെക്കൂട്ടി. ഫ്രാൻസിലെത്തിയപ്പോൾ ഈ മുയലുകൾ അങ്കോറ മുയലുകൾ എന്ന് അറിയപ്പെടാൻ തുടങ്ങി. ഇവയുടെ അഴകും ഓമനത്വവുംകാരണമാകാം ഫ്രാൻസിലെ രാജകുടുംബങ്ങളിലൊക്കെ അങ്കോറ മുയലുകളെ വളർത്താൻ തുടങ്ങി. പിന്നീട് ഇവയുടെ എണ്ണം വർധിക്കുകയും യൂറോപ്പിന്റെ പലഭാഗങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുകയും ചെയ്തു.
ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഏറെ ആവശ്യക്കാരുള്ള ഒരു വളർത്തുമൃഗമാണ് അങ്കോറ മുയലുകൾ.
റോസ് മേരി ജോൺ