ഒരുപക്ഷേ ആ സദ്വാർത്ത ലോകം അറിയാതെ പോകുമായിരുന്നു. വിഖ്യാത സംഗീതകാരൻ ഹേമന്ദ് കുമാർ എത്രപേരുടെ ജീവിതങ്ങൾക്കു കൈത്താങ്ങായി എന്ന വാർത്ത. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആരുമറിഞ്ഞിരുന്നില്ല അക്കാര്യം., സഹായം വാങ്ങുന്ന വ്യക്തികളൊഴികെ ആരും. മരണശേഷമാണ് പത്നി ബേല മുഖർജിപോലും ആ രഹസ്യമറിഞ്ഞത്., എത്ര വ്യക്തികളും കുടുംബങ്ങളുമാണ് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മുന്നോട്ടുപോയിരുന്നതെന്ന്. ഇത് ഒന്നുറപ്പിക്കുന്നുണ്ട്- വെൽവെറ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട ശബ്ദം മാത്രമല്ല, അതിനേക്കാൾ മൃദുവായ ഒരു മനസുമുണ്ടായിരുന്നു ഹേമന്ദ മുഖർജി എന്ന ഹേമന്ദ് കുമാറിന്.
ജന്മശതാബ്ദി അരികെ
ജൂണ് 16- ഇന്ന് ഹേമന്ദ് കുമാറിന്റെ ജന്മദിനം. അടുത്തത് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ്. അനുഗൃഹീത സംഗീജ്ഞനും ഒരു നല്ല മനുഷ്യനുമായ ഹേമന്ദ് കുമാർ ജന്മമെടുത്തിട്ട് 100 വർഷങ്ങളാകുന്നു... സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകളിൽ അദ്ദേഹത്തെക്കുറിച്ച് ഏറെ കേട്ടതാണ്. തന്റെയുള്ളിലുള്ള നല്ല വ്യക്തിയുടെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം എന്ന വിലയിരുത്തലിനാണ് തിളക്കമേറെ. അതേസമയം അദ്ദേഹം തന്റെ സമകാലികരെക്കുറിച്ച് എന്തു ചിന്തിച്ചിരുന്നുവെന്നത് അധികം കേൾക്കാത്ത കാര്യമാണ്. 1989ന്റെ തുടക്കത്തിൽ ആരാധകനും ബ്ലോഗറുമായ പീയുഷ് ശർമയോട് ഹേമന്ദ് കുമാർ സംസാരിച്ചതിലേറെയും സഹപ്രവർത്തകരെക്കുറിച്ചായിരുന്നു. അക്കൊല്ലം സെപ്റ്റംബറിൽ അദ്ദേഹം വിടപറയുകയും ചെയ്തു.
സച്ചിൻ ബാബുവിന്റെ ഇന്ദ്രജാലം
ബഹുമാനത്തോടെ സച്ചിൻ ബാബു എന്നു വിളിക്കുന്നത് എസ്.ഡി. ബർമനെയാണ്. ഹേമന്ദ് കുമാർ മനസിൽ ഏറ്റവും ഉയരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങളിൽ ആദ്യത്തേത് (രണ്ടാമത്തേത് സി. രാമചന്ദ്രയാണ്, തൊട്ടടുത്ത് ശങ്കർ-ജയ്കിഷൻ ദ്വയവും). എസ്.ഡി. ബർമന്റെ പാട്ടുകൾ പാടിയാൽ ഗായകന്റെ ആത്മാഭിമാനവും ജനപ്രീതിയും വർധിക്കുമെന്നാണ് ഹേമന്ദ് കുമാറിന്റെ പക്ഷം. പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, നിർമാതാക്കൾക്കും സംഗീതസംവിധായകർക്കിടയിലും. ഹേമന്ദിന്റെ വാക്കുകൾ:
സച്ചിൻ ബാബുവിനു വേണ്ടി പാടിയ പതിനൊന്നു പാട്ടുകൾ എന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളാണ്. ഗാനമേളകൾക്കു പോകുന്പോഴെല്ലാം ശ്രോതാക്കൾ ആ പാട്ടുകൾ പറഞ്ഞുപാടിക്കും. അത്രയും വിസ്മയിപ്പിക്കുന്നതാണ് ഓരോന്നും. എനിക്കു മാത്രമല്ല, മന്നാഡേ, റഫി, കിഷോർ തുടങ്ങിയവർക്കെല്ലാം അദ്ദേഹം നൽകിയ പാട്ടുകൾ വലിയ ഹിറ്റുകളായിരുന്നു. എനിക്ക് നൂറിൽ നൂറു മാർക്കു കിട്ടുന്ന പാട്ടുകളായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഞാൻ കരുതുന്നു. ഒരുമിച്ചു ചെയ്ത എല്ലാ പാട്ടുകളും ഹിറ്റുകളായ മറ്റേതു സംഗീതസംവിധായകനും ഗായകനുമാണുള്ളത്? ആരുമില്ല.
ദേവ് ആനന്ദിനുവേണ്ടി പാടിയ റൊമാന്റിക് പാട്ടുകൾ ജനങ്ങൾക്ക് ഏറെ ഇഷ്ടമായി. കിഷോർ, തലത്ത്, റഫി, മന്ന തുടങ്ങിയവരെല്ലാം ദേവ് ആനന്ദിന്റെ പാട്ടുകൾ പാടിയിരുന്നെങ്കിലും സ്ക്രീനിൽ ഞങ്ങളുടേത് ഒരു പ്രത്യേക റൊമാന്റിക് പെയറിംഗ് ആയിരുന്നു. ഇതിന്റെയെല്ലാം ക്രെഡിറ്റ് സച്ചിൻ ബാബുവിനു മാത്രമാണ്. പാട്ടിന് ഏറ്റവും ഇണങ്ങുന്ന ഗായകനെയാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. അതിനദ്ദേഹത്തിന് പലവഴികളുണ്ടായിരുന്നു. പലരെക്കൊണ്ടു പാടിച്ചുനോക്കുകയും ചെയ്യുമായിരുന്നു. പാടുന്പോഴും റിഹേഴ്സൽ ചെയ്യുന്പോഴും പലവേളകളിൽ ഞാൻ കരുതിയിട്ടുണ്ട്, എന്തുകൊണ്ടാണ് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത് എന്ന്. അതുപോലെത്തന്നെ, എനിക്കിന്നും അറിയില്ല, ബാത് ഏക് രാത് കീ എന്ന ചിത്രത്തിനുശേഷം സച്ചിൻ ബാബു എന്തുകൊണ്ട് എന്നെ പാടാൻ വിളിച്ചില്ല എന്ന്.
എന്തും ചെയ്യും കിഷോർ
കിഷോർ കുമാറിന് മികച്ച ഗാനങ്ങൾ നൽകിയ സംഗീതസംവിധായകനാണ് ഹേമന്ദ് കുമാർ. താൻ ഈണം നൽകിയ പാട്ടുകൾ കിഷോർ മിനുക്കിയെടുക്കാറുള്ളത് ഓർക്കുകയാണ് അദ്ദേഹം:
എന്തുചെയ്യണമെന്ന് ആരും കിഷോറിനു പറഞ്ഞുകൊടുക്കേണ്ട. അയാൾ എന്തും ചെയ്യും. ചെയ്യുന്നതെല്ലാം മനോഹരമാകും. സംഗീതസംവിധായകർക്കു ലഭിക്കാവുന്ന വലിയ സ്വത്താണ് കിഷോർ കുമാർ. തുടക്കകാലത്ത് സച്ചിൻ ബാബുവിൽനിന്നു ലഭിച്ച വോയ്സ് ട്രെയിനിംഗ് കിഷോറിന് ഏറെ ഗുണകരമായി. പിന്നെ അയാളുടെ പാട്ടുകൾ രത്നംപോലെ തിളക്കമുള്ളതായിരുന്നു.
പാട്ടുകൾ കിഷോർ സ്വന്തം ശൈലിയിലാണ് പാടാറുള്ളത്. ഞാനിട്ട ട്യൂണുകൾക്ക് മിക്കപ്പോഴും അയാൾ അപ്രതീക്ഷിതമായ മിനുക്കുകൾ നൽകി. ഒരു പ്രതിഭയ്ക്കു മാത്രം കഴിയുന്ന വിധത്തിലായിരുന്നു അതെന്നു പ്രത്യേകം പറയേണ്ടല്ലോ.
എന്നാൽ ഖാമോഷി എന്ന ചിത്രത്തിനുവേണ്ടി പാട്ട് ഞാനൊരു ചെറിയ ടേപ് റെക്കോർഡറിലാക്കി കിഷോറിനു നൽകി. അയാളത് വീട്ടിൽ കൊണ്ടുപോയി രണ്ടുമൂന്നു ദിവസം കേട്ടശേഷം എന്നെ വിളിച്ചു പറഞ്ഞു- ഇത് കാക്കയുടെ (രാജേഷ് ഖന്ന) ചിത്രത്തിനുള്ളതല്ലേ, ഞാനിത് കൃത്യം ഭാവത്തിലേ പാടൂ. പേടിക്കേണ്ട! അതു മനോഹരമായി പാടുകയും ചെയ്തു.
ലത, ഗീതാ ദത്ത്
ശാസ്ത്രീയ സംഗീത പശ്ചാത്തലം ഉള്ളതുകൊണ്ടാണോ സംഗീത സംവിധായകർ ഏറെയും ലതാ മങ്കേഷ്കറെ തെരഞ്ഞെടുത്തിരുന്നത് എന്ന ചോദ്യത്തിന് ഹേമന്ദ് കുമാറിന്റെ മറുപടി രസകരമായിരുന്നു- അല്ലല്ല, സിനിമാപ്പാട്ടു പാടാൻ ഉസ്താദ് ആകേണ്ട കാര്യമില്ല.
പിന്നെന്തുകൊണ്ട് അധികം പാട്ടുകളും ലതയ്ക്കു നൽകി?
അതിനു പലപല കാരണങ്ങളുണ്ട്. ചിലപ്പോൾ നിർമാതാക്കളിൽനിന്നു സമ്മർദ്ദമുണ്ടാകാം. മറ്റൊന്നുള്ളത് ലതയെക്കൊണ്ടു പാടിക്കാൻ ഒട്ടും പ്രയാസപ്പെടേണ്ടിവരില്ല എന്നതാണ്. ഏതു പാട്ടും അവർ അനായാസം ആവിഷ്കരിക്കും.
ഗീതാ ദത്തും അനുഗൃഹീത ഗായികയായിരുന്നു. എന്തൊരു മധുരസ്വരമായിരുന്നു അവരുടേത്. അതുപോലെ തേൻ പുരട്ടിയ ശബ്ദം ഞാൻ മറ്റെവിടെയും കേട്ടിട്ടില്ല. പക്ഷേ പലപ്പോഴും അവരെ പാടാൻ കിട്ടില്ലായിരുന്നു., പല കാരണങ്ങളാൽ.
ജന്റിൽമാൻ റഫി
അടിമുടി മാന്യനായിരുന്നു മുഹമ്മദ് റഫി. സ്വന്തം ജോലിയിൽ അദ്ദേഹം എപ്പോഴും തിരക്കിലാവും. എപ്പോഴും വിനയം നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കാണാനാവൂ. അദ്ദേഹത്തെപ്പോലെ കൂടുതൽപ്പേരെ കാണാനാവുകയുമില്ല. ബീവി ഓർ മകാൻ എന്ന ചിത്രത്തിൽ ജാനേ കഹാ ദേഖാ ഹേ എന്നൊരു പാട്ടുണ്ടായിരുന്നു. റഫിക്ക് ഞാനാ പാട്ടു പറഞ്ഞുകൊടുക്കുകയായിരുന്നു. അദ്ദേഹം അതുകേട്ട് എന്നോടു പറഞ്ഞു- താങ്കൾ മനോഹരമായി പാടുന്നുണ്ടല്ലോ, സ്വയം റെക്കോർഡ് ചെയ്താൽ പോരേ എന്ന്. റഫിയുടെ ശബ്ദത്തിൽ അതു റെക്കോർഡ് ചെയ്തെടുക്കാൻ എനിക്ക് ഏറെ നിർബന്ധിക്കേണ്ടിവന്നു. എന്നിട്ടും റെക്കോർഡിംഗിനുശേഷം റഫി പറഞ്ഞു- താങ്കൾ പാടിക്കേൾപ്പിച്ചത്ര നന്നായില്ല ഞാൻ പാടിയത്!
ഹരിപ്രസാദ്