ഡി മോണ്ടി കോളനിയിലെ ഇരുണ്ട കഥകൾ
Saturday, June 21, 2025 11:25 PM IST
രാജകുമാരനും അദ്ദേഹത്തിന്റെ ഭാര്യ മേരിയും ഇവിടെത്തന്നെയാണ് താമസിച്ചതും. നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ നിരവധി ഏക്കര്‍ സ്ഥലം അവര്‍ക്കു സ്വന്തമായിരുന്നു. മൗരേബ ഗാര്ഡന്, ഗ്രീന്‍വേയ്സ് റോഡ്, മദ്രാസ് ക്ലബ് എന്നിവയെല്ലാം ഇവരുടെ അധീനതയില്‍ പെട്ടവയായിരുന്നു.
ദുരൂഹ കഥകൾ നിറഞ്ഞ സ്ഥലങ്ങൾക്കു പഞ്ഞമില്ലാത്ത നാടാണ് ചെന്നൈ. അഡയാറിലെ തിയോസഫിക്കല്‍ സൊസൈറ്റി കാമ്പസും ബ്രോക്കണ്‍ ബ്രിഡ്ജും മുതല്‍ താംബരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളജിൽ വരെ ഇത്തരം കഥകൾക്കു പ്രചാരമുണ്ട്.
ഇക്കഥകളൊക്കെ തള്ളുന്നവരും ഒരു നിമിഷം സംശയിക്കുന്ന ഇടമാണ് ഡി മോണ്ടി കോളനി. ഒറ്റപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ ഇവിടം ഇന്നു പേടിപ്പിക്കുന്ന കഥകളുടെ കേന്ദ്രമാണ്.
ചെന്നൈയിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമെന്നാണ് ഡി മോണ്ടി കോളനിയുടെ വിശേഷണം. ഒന്നര നൂറ്റാണ്ട് മുമ്പാണ് ഇതിന്റെ ചരിത്രം തുടങ്ങുന്നത്. ജോണ്‍ ഡി മോണ്ടി എന്ന പോര്‍ച്ചുഗീസ് രാജകുമാരനാണ് ഇവിടെ ഒരു സെറ്റില്‍മെന്റ് സ്ഥാപിക്കുന്നത്..
മാറിമറിഞ്ഞ ജീവിതം
രാജകുമാരനും അദ്ദേഹത്തിന്റെ ഭാര്യ മേരിയും ഇവിടെത്തന്നെയാണ് താമസിച്ചതും. നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ നിരവധി ഏക്കര്‍ സ്ഥലം അവര്‍ക്കു സ്വന്തമായിരുന്നു. മൗരേബ ഗാര്ഡന്, ഗ്രീന്‍വേയ്സ് റോഡ്, മദ്രാസ് ക്ലബ് എന്നിവയെല്ലാം ഇവരുടെ അധീനതയില്‍ പെട്ടവയായിരുന്നു.
അഗാധമായ ക്രൈസ്തവവിശ്വാസം പുലര്‍ത്തിയിരുന്ന ഡി മോണ്ടി തന്റെ ജീവിതകാലം മുഴുവന്‍ സമ്പന്നതയിലാണ് ജീവിച്ചത്. കോവളത്തെ ഒൗർ ലേഡി മൗണ്ട് കാര്‍മല്‍ പള്ളി പണികഴിപ്പിച്ച ഇദ്ദേഹത്തിന് അവിടെ ഒരു വാരാന്ത്യഭവനവും ഉണ്ടായിരുന്നു.
രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ഇവിടെ താമസം തുടങ്ങി കുറേ നാളുകൾക്കു ശേഷം ഡി മോണ്ടിയുടെ ഭാര്യയില്‍ മാനസിക അസ്വസ്ഥതകൾ പ്രകടമായി. അതോടൊപ്പം, ദമ്പതികളുടെ യൂറോപ്പില്‍ വളര്‍ന്ന 22കാരന് മകന് പിതാവിനൊപ്പം ചേരാനായി ഇന്ത്യയിലേക്കു തിരിക്കുന്നതിന്റെ തൊട്ടു തലേന്നു മരിച്ചു. ഇതോടെ ഡി മോണ്ടി ആകെ തളര്‍ന്നു. അദ്ദേഹം വീട്ടിലേക്ക് ഒതുങ്ങിക്കൂടി.
പലായനം, സിനിമ
അവസാന കാലത്തു ഡി മോണ്ടി തന്റെ വസ്തുവകകള്‍ എല്ലാം മദ്രാസ്-മൈലാപ്പൂര് അതിരൂപതയെ ഏല്പിച്ചു. 1861ൽ അദ്ദേഹം മരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഡി മോണ്ടി കോളനിയുമായി ബന്ധപ്പെട്ടു പ്രേതകഥകള്‍ പ്രചരിക്കുന്നത്. അതോടെ ഇവിടെനിന്നു ജനങ്ങള്‍ കൂട്ടപ്പലായനം ചെയ്തു.
പിന്നീട് ഉപേക്ഷിക്കപ്പെട്ടതും തകര്‍ന്നതുമായ ഇവിടം കുറ്റവാളികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി. പ്രേതങ്ങളെക്കാളും ജനങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ഇതൊക്കെയായി.
ഇതിനിടെ, ഡി മോണ്ടി കോളനിയിലെ പ്രേതകഥകള്‍ പശ്ചാത്തലമാക്കി 2015ല്‍ അതേ പേരില്‍ ഒരു തമിഴ് സിനിമ പുറത്തിറങ്ങി. സിനിമ സാമാന്യം വിജയമായതോടെ ഈ കോളനി കാണാൻ നിരവധി ആളുകള്‍ എത്തിത്തുടങ്ങി.
എന്നാല്‍, കോളനിയുടെ പേടിപ്പെടുത്തൽ ആസ്വദിക്കാനെത്തുന്നവർക്ക് വൈകാതെ നിരാശരാകേണ്ടി വരും. പ്രദേശത്തിന്റെ ഉടമസ്ഥരായ പള്ളി ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ്. മുഖം മാറുന്ന ഡി മോണ്ടിയിൽ ഇനി പേടിപ്പെടുത്തലുകൾക്ക് ഇടമുണ്ടാകുമോയെന്നു കണ്ടറിയാം.
അജിത് ജി. നായർ