International
മോസ്കോ: യുക്രെയ്നും റഷ്യയും അടി-തിരിച്ചടി തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി.
യാരോസ്‌ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്‌ഒായിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. യാരോസ്‌ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
International
ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്‌ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.
International
മോസ്കോ:യുക്രെയ്ന്‍ സേന റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഒന്പതു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് നഗരങ്ങളിലെ ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്‌കോയിലെ ആക്രമണത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ വൈല്‍ഡ്‌ബെറീസിന്റെ ഗോഡൗണ്‍ ആണ് സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ആക്രമിക്കപ്പെട്ടത്. ഇവിടെ ആളപമായില്ല. യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബെല്‍ഗരോദ് നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ആറാമതു മരണം.
ഇതിനിടെ, റഷ്യന്‍ സേന വടക്കന്‍ യുക്രെയ്‌നിലെ സുമി നഗരത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു കുട്ടികളും ഒരു വയോധികയും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന്‍ റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലെന്‍ഡ്ഷിക് നഗരത്തിലെ ബീച്ചിലുണ്ടായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.
International
അമ്മാൻ: ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയ്ക്കു സഹായവുമായി യുക്രെയ്ൻ രംഗത്തെത്തി.
പ്രാരംഭമായി ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്കാണ് യുക്രെയ്ൻ ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും ഡ്രോൺ വിദഗ്ധരെയും എത്തിച്ചിട്ടുള്ളത്.
ഗൾഫ് രാജ്യങ്ങളിലും ഇവ സജ്ജമാക്കും. ഡ്രോണുകളെ പ്രതിരോധിക്കാൻ യുക്രെയ്ന്റെ സഹായം അമേരിക്ക തേടിയിരുന്നു.
ഡ്രോണുകളുടെ നിർമാണത്തിലും അവയെ പ്രതിരോധിക്കുന്നതിലും യുക്രെയ്ൻ ഏറെ മുന്നിലാണ്. നാലുവർഷമായി തുടരുന്ന റഷ്യൻ ആക്രമണമാണ് യുക്രെയ്നെ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്.