Kerala
കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്ഐആർ.
ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പോലീസ് കേസെടുത്തത്. ചിന്തയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് നടപടി.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.
ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റുവിളിച്ചത്. വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
National
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ അടിച്ചു കൊന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്.
രാത്രിയിൽ നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മോഹൻകുമാറിനായി അന്വേഷണം ഊർജിതമാക്കി. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.
Kerala
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കരയിൽ വച്ച് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവരെ ആക്രമിക്കാൻ ശ്രമിച്ച വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽവച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്ഐയുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതികൾ സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Kerala
കൊച്ചി: സ്കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ സ്വദേശിയായ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി.
ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) യെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. കഴിഞ്ഞ 19ന് കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരിക്കുന്നത്.
സംഭവത്തിൽ ചോറ്റാനിക്കര പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. എന്നാൽ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു.
കൂടുതല്‍ ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് പോലീസ്. കുഞ്ഞിന്റെ കൈക്കേറ്റ പൊട്ടലാണ് ദുരൂഹത ഉണർത്തുന്നത്. ഒരാഴ്ച മുന്‍പാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ചികിത്സ തേടിയിരുന്നുവെന്നുമാണ് മാതാപിതാക്കൾ മൊഴി നൽകിയത്.
എന്നാല്‍ കുഞ്ഞിന്റെ കൈയിലെ പൊട്ടലിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. അച്ഛന് നല്കിയ ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബിസ്ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
Kerala
ഇടുക്കി: വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാലുപേര്‍ക്ക് പരിക്ക്. ഇടുക്കി മൂന്നാറിന് സമീപം പള്ളിവാസലിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ മൂന്നു പേരെ വെള്ളത്തൂവൽ പോലീസ് കസ്റ്റഡിയിലെടുത്തു.
വിനോദ സഞ്ചാരികൾ രണ്ടാം മൈലിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീപ്പ് ഡ്രൈവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പരിക്കേറ്റ മൂന്ന് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഡോക്ടറെ അസഭ്യം വിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തിൽ പൂവാർ കരുംകുളം സ്വദേശി എസ്.ആദർശാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടി ഡോക്ടർ സീറ്റിലുണ്ടായിരുന്നില്ല.
തുടർന്ന് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഡോക്ടറെ അധിക്ഷേപിച്ചതിനും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലായി ആലപ്പുഴ തുറവങ്കര തെക്കേടത്ത് കിഴക്കേവീട്ടിൽ അഭിജിത്ത് (26), ആവിലകുന്ന് കണ്ണുകുഴിയിൽ എസ്.അതുൽ കുമാർ (24 ) എന്നിവരാണ് പിടിയിലായത്.
അഭിജിത്തിൽ നിന്നും 28 ഗ്രാമും അഖിൽ കുമാറിൽ നിന്നും 48 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയിൽ മുളവുകാട് പോലീസ് നടത്തിയ പട്രോളിങ്ങിനിടെ ബോൾഗാട്ടി ഭാഗത്ത് വച്ചാണ് ഇരുവരും പിടിയിലായത്.
Kerala
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുണ്ടായ സംഭവത്തിൽ കവളാകുളം സ്വദേശി ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാനാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് നിലത്ത് വീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ അയൽവാസി രാഹുലിനായി പോലീസ് അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
കല്‍പ്പറ്റ: പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ പോലീസ് കേസെടുത്തു. ചികിത്സാ പിഴവ് ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ യുവതിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കാണുകയും ചെയ്തു.
എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.
തുടർന്നാണ് ശരീരത്തിൽ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ.ആര്. കേളുവിനും പോലീസിനും പരാതി നല്‍കുകയായിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ 10,000 രൂപ കവരുകയായിരുന്നു. സന്നിധാനത്തെ കൗണ്ടറുകളിൽ അപ്പം, അരവണ എന്നിവ നൽകുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യകമ്പനിയാണ്. ഈ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.
വടിവേൽ അപ്പവും അരവണയും പ്രസാദവും വാങ്ങിയശേഷം എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ ജിഷ്ണുവിന് നൽകി. ഈ സമയം ജിഷ്ണു രഹസ്യ പിൻ നമ്പർ മനസിലാക്കി. സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം കൈയിൽ കരുതിയ മറ്റൊരു കാർഡാണ് ഇയാൾ എസ്എക്ക് തിരിച്ചുനൽകിയത്.
ഇതറിയാതെ എസ്എയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. തുടർന്ന് ജിഷ്ണു മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു.
പണം പിൻവലിച്ചെന്ന സന്ദേശം എസ്എയുടെ മൊബൈൽ ഫോണിൽ ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
കൊച്ചി: പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തില്‍ അഭിനവ് (18) ആണ് മരിച്ചത്. നെടുമ്പാശേരി അത്താണി കല്പക നഗറിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് പേരാണ് ജോലിക്കായി ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലിക്കിടെ അപകടം സംഭവിച്ചതാണോ അതോ പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണോയെന്നും വ്യക്തമല്ല.
Kerala
കോഴിക്കോട്: ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് യുവതിയുടെ 36 ലക്ഷം രൂപ കവർന്നകേസിൽ നാലു പേർ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയുടെ പണം കവർന്ന കേസിൽ പാറോപ്പടി സ്വദേശി കെ. ഹരിപ്രസാദ് (35), കല്ലായി സ്വദേശി ഫാസില്‍ (35), അത്താണിക്കല്‍ സ്വദേശി കെ.വി. ഷിഹാബ് (43), മലാപറമ്പ് സ്വദേശി എ.റബിന് എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കില്‍ ആരോ അക്കൗണ്ട് തുടങ്ങിയെന്നും ആ അക്കൗണ്ട് വഴി നാലു കോടി രൂപയുടെ കള്ളപ്പണമിടപാട് നടത്തിയെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് യുവതിയെ ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടത്തിത്. കേസിലെ വിദേശ ബന്ധങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്കുന്ന സംഘങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു കേരള ബാങ്ക് അക്കൗണ്ട് തട്ടിപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ മണ്‍വിള സ്വദേശി അന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായകളാണ് കുട്ടിയെ ആക്രമിച്ചത്. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിദ്യാർഥിനിയെ രക്ഷിച്ചത്. നായകളെ ഉടമ അലക്ഷ്യമായി അഴിച്ചുവിടുന്നത് നിത്യസംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.
കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തെന്ന് പോലീസ് പറഞ്ഞു. നായയുടെ ആക്രമണത്തിൽ വിദ്യാർഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
ഇടുക്കി: യുവതിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പുതറ മത്തായിപ്പാറ എം.സി.കവലയ്ക്കു സമീപം മലേക്കാവില് രജനിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ സംഭവത്തിനുശേഷം കാണാതായി. രജനിയെ കൊലപ്പെടുത്തിയ ശേഷം സുബിന് ഒളിവില്‍ പോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇളയ കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പിന്നീട് പോലീസും സ്ഥലത്തെത്തിയത്.
സുബിന് പരപ്പില്‍ നിന്നുള്ള ബസില്‍ കയറിപ്പോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതികളും ലഭിച്ചിരുന്നു.
രജനി ഇടയ്ക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വീട്ടില്‍ ഒരുമിച്ച് താമസമാരംഭിച്ചത്. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Kerala
ഇടുക്കി: വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഭര്‍ത്താവ് ഒളിവില്‍. ഉപ്പുതറ എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിൻ (38) ആണ് മരിച്ചത്.
രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന ഇവരുടെ ഇളയ മകന് വീട്ടിലെത്തിയപ്പോഴാണ് രജനിയെ തലയ്ക്കടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് ഉപ്പുതറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സുബിനും രജനിയും തമ്മില്‍ മുമ്പ് വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.
പ്രശ്നത്തില്‍ ജന പ്രതിനിധികളും ഇടപെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
Kerala
കൊട്ടാരക്കര: സർപ്പക്കാവിൽ ആക്രമണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർഥിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കലിൽ നടന്ന സംഭവത്തിൽ പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ ഭർത്താവാണ് പ്രതി. പള്ളിക്കലിലെ സർപ്പക്കാവിൽ അതിക്രമിച്ചു കയറിയ പ്രതി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിഞ്ഞിരുന്നു.
കൂടാതെ കാവിന് മുന്നിലുള്ള ക്ഷേത്രത്തിലെ കൽവിളക്കുകൾ തകർക്കുകയും ഓഫീസിലെ കസേരകളും മേശയും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
ചങ്ങരംകുളം: ഒതളൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒതളൂര്‍ പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന കൊടക്കാട്ടുവളപ്പില്‍ ഷിജുകൃഷ്ണൻ (22) നെയാ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ സ്കൂള്‍ ബസില്‍ ജീവനക്കാരനായിരുന്ന ഷിജു കൃഷ്ണനെ ഞായറാഴ്ച രാത്രി എട്ടിനാണ് വീട്ടില്‍ നിന്ന് കാണാതായത്. നാട്ടുകാര്‍ ഏറെ നേരം തെരഞ്ഞെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീടിന് പിറകിലുള്ള കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും സഹോദരിമാരും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ഷിജു കൃഷ്ണനെ കാണാതായത്. താഴ്ച കൂടുതലുള്ള കിണറ്റില്‍ വെള്ളം കുറവായിരുന്നു.
ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Kerala
തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് വിദ്യാർഥി രണ്ടാം നിലയിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: കാർ ഇടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയ്യപ്പഭക്തർക്ക് മർദനമേറ്റെന്ന് പരാതി. പത്തനംതിട്ട കോന്നി പൂവൻപാറയിൽ ഞായറാഴ്ച രാത്രി ഏഴിനുണ്ടായ സംഭവത്തിൽ തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അയ്യപ്പഭക്തർക്കാണ് മർദനമേറ്റത്.
തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമീപത്തുണ്ടായ കടയിലെ ജീവനക്കാർ അപകടം ചോദ്യം ചെയ്ത് തീർഥാടകരെ മർദിച്ചുവെന്നാണ് പരാതി.
മർദനത്തിൽ പരിക്കേറ്റ അയ്യപ്പഭക്തർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. വർക്കല പാപനാശത്തുണ്ടായ സംഭവത്തിൽ സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് അതിജീവിത പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമത്തിലൂടെ വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യത്തെ പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. 16 ദിവസത്തിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്.
National
ഷിംല: ഹിമാചൽ പ്രദേശിലെ സർക്കാർ കോളജിൽ റാഗിംഗിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 26 നാണ് 19 കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്.
മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന വീഡിയോയും പെൺകുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചതായും പ്രഫ.അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും വിദ്യാർഥി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മർദനത്തെയും പീഡനത്തെയും തുടർന്ന് ഒന്നിലധികം ആശുപത്രികളിൽ പെൺകുട്ടി ചികിത്സ തേടിയിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ 26ന് മരണം സംഭവിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ നാലു വയസുകാരൻ മരിച്ച സംഭവം കൊലപാതകം. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് അമ്മയുടെ സുഹൃത്തായ തൻബീർ ആലം പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം.
ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിൽവച്ച് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ മൊഴി നൽകി. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തൻബീറിന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
പത്തനംതിട്ട: മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പോലീസിൽ പരാതി നൽകി.
മാലിന്യ കൂമ്പാരത്തിന് സമീപമാണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത്. അതേസമയം ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് മലയാലപ്പുഴ പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് മരിച്ചത്. കേസിൽ മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലത്താണ് അറസ്റ്റിലായത്. മുന്നി ബീഗത്തെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
അനക്കമില്ലെന്നു പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് സൂചന.
Kerala
പാലക്കാട്: ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് - തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 11 നായിരുന്നു സംഭവം.
കളിച്ചുകൊണ്ട് വീടിന് പുറത്തുനിൽക്കുകയായിരുന്ന സുഹാനെ അൽപ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു. കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ മുറ്റത്തുനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചു.
ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഡോഗ് സ്ക്വാഡ് മണം പിടിച്ച് വീടിനു സമീപത്തെ കുളത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ കുളത്തിൽ പരിശോധ നടത്തുകയാണ്. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് കുട്ടി ധരിച്ചിരുന്നത്.
Kerala
ഇടുക്കി: പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇരട്ട സഹോദരങ്ങളെ പോലീസ് തെരയുന്നു. ഇടുക്കി നെടുങ്കണ്ടം ബോജൻ കമ്പനിയിലുണ്ടായ സംഭവത്തിൽ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുരുകേശന്റെ അനുജൻ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി നെടുങ്കണ്ടത്താണ് താമസിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു. കിഷൻ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്,
കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Kerala
കൊച്ചി: ദിലീപിന്റെ ആലുവയിലെ വീട്ടിൽ മാധ്യമപ്രവർത്തകർ അനധികൃതമായി ഡ്രോൺ പറത്തിയെന്ന് ആരോപിച്ച് സഹോദരി പോലീസിൽ പരാതി നൽകി. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസമായിരുന്നു സംഭവം.
ദിലീപ് വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതു തങ്ങളുടെ സ്വകാര്യത ലംഘിച്ചെന്ന് എസ്.ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ എട്ടിന് ആലുവയിലെ പത്മസരോവരം എന്ന ദിലീപിന്റെ വസതിയിൽ അനധികൃതമായി ചിലർ ഡ്രോൺ പറത്തിയിരുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
Kerala
പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളി രാം നാരായണനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. എസ്സി, എസ്ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തെന്ന് ഡിജിപി പറഞ്ഞു. പട്ടാപ്പകൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകൾ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം.
കുടുംബത്തിന് അധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്സി, എസ്ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്. ആൾക്കൂട്ട കൊലപാതകത്തിൽ പോലീസിന് തുടക്കത്തിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തമാണ്.
Kerala
കൊല്ലം: പോലീസ് സ്റ്റേഷനിൽക്കയറി കൊലവിള നടത്തിയ സിപിഎം നേതാവ് ഉൾപ്പടെ പത്തുപേർക്കെതിരെ കേസെടുത്തു. കൊല്ലം കോർപറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാണിച്ചത്.
എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ പ്രകടനം. തുടർന്ന് ഇയാൾ സ്റ്റേഷന്റെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചിരുന്നു.
തുടർന്ന് ബൈക്ക് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. മതിയായ രേഖകൾ പോലുമില്ലാതിരുന്ന ബൈക്ക് വിട്ടു നൽകണമെന്ന് സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എസ്ഐ ഇതിന് വഴങ്ങാതിരുന്നതാണ് നേതാവിനെ ചൊടിപ്പിച്ചത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് കേസ്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സിപിഎം നേതാക്കൾ തയാറായില്ല.
Kerala
പാലക്കാട്: കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയിൽ പാലക്കാട് പുതുശേരിയിലുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജനാണ് അറസ്റ്റിലായത്.
കാരളിന് ഉപയോഗിച്ചിരുന്ന ബാന്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർക്കു പരിക്കേറ്റിരുന്നു. പ്രതി അശ്വിൻ രാജിനെതിരെ ഉടൻ കോടതിയിൽ ഹാജരാക്കും.
Kerala
കാസര്‍ഗോഡ്: വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കരിന്തളം സ്വദേശി ലക്ഷ്മി (80) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ്. ഇതിന് പുറമേ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു.
അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ മൊഴി നൽകി.
പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിലാണ് ഗോവർദ്ധൻ മൊഴി നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും പ്രായശ്ചിത്തമായി അന്നദാനം നടത്തിയെന്നുമാണ് ഗോവർദ്ധന്റെ മൊഴി നൽകി.
അതേസമയം കേസിന്റെ രേഖകൾ ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. എഫ്ഐആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവ ഇഡിക്ക് കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടത്.
Kerala
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
നവംബർ 27ന് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കഴിഞ്ഞ എട്ടിനാണ് പോലീസ് കേസെടുത്തത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ്.
സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു.
Kerala
തൃശൂര്‍: വാളയാറിൽ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ ശരീരത്തിൽ 40ലധികം മുറിവുകള്‍. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.
റാം നാരായണന്റെ തലയിലും ശരീരത്തിലുമേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറം വടികൊണ്ട് അടിച്ചു പൊളിച്ചു. ശരീരത്തിൽ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും പാടുകളുണ്ട്.
തലയിൽ രക്തസ്രാവം ഉണ്ടായി. മണിക്കൂറുകള്‍ നീണ്ട കൊടും ക്രൂരതക്കൊടുവിലാണ് അതിഥി തൊഴിലാളി കൊല്ലപ്പെട്ടതെന്നും പോലീസിനു വിവരം ലഭിച്ചു. കേസിൽ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്.
നേരത്തേ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശിപാർശ നൽകി എന്നതാണ് എൻ. വാസുവിനെതിരായ കേസ്.
സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.
ഏഴാം പ്രതിയാണ് കെ.എസ്.ബൈജു. 2019ൽ മഹസർ തയാറാക്കുന്ന സമയത്തും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ.
Kerala
കൊച്ചി: ദിലീപിനെതിരെ സംസാരിച്ചതിന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെതിരെ ഇനി സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. ആ പരാതിയിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭീഷണി സന്ദേശമെത്തിയ ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഗർഭിണിയായ യുവതിക്ക് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ എസ്എച്ച്ഓയ്ക്കെതിരെ നടപടി. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു.
ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇയാൾ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ബുധനാഴ്ച തീരുമാനമെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നടപടിയെടുത്തത്.
പ്രതാപചന്ദ്രൻ മര്‍ദിച്ചെന്ന പരാതിയുയമായി ഒരു സ്വിഗി ജീവനക്കാരനും നേരത്തെ രംഗത്തുവന്നിരുന്നു.
Kerala
കൊച്ചി: യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 29ന് ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Kerala
തലശേരി: പാനൂർ പാറാട്ട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനം തകർക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാൾ ഉയർത്തി ഭീഷണി ഉയർത്തുകയും ചെയ്ത സംഘത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ കർണാടകയിലെ ഒളിയിടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തു.
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ പാറാട്ടെ വടിവാൾ പ്രയോഗം നടത്തിയ പാറാട്ട് മൊട്ടേമ്മൽ ശരത്ത് (29), കുങ്കിച്ചീന്റവിട അതുൽ (32), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (25), പട്ടർ വലിയത്ത് ശ്രീജിൻ (24), ശ്രുതിലയത്തിൽ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂർ ബോഘാടിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കർണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങൾ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തിനിടെയാണു പാറാട്ട് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതി ശരത്ത് വാളുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും ഗൃഹനാഥനു നേരെ വാളുയർത്തുകയും ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു.
സംഭവത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ജീവൻ (30), റനീഷ് (31), ശ്രീജു (30), സച്ചിൻ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണു സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
പാറാട്ടെ അക്രമത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുക്കുകയും പ്രതികൾക്കായി റെയ്ഡ് നടത്തുകയും ചെയ്തു.
Kerala
കണ്ണൂർ: പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ ഇടതു കൈപ്പത്തിയാണ് ചിതറിപ്പോയത്.
ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്. പടക്കം പൊട്ടി കൈപ്പത്തി തകർന്നുവെന്നാണ് കൂടെയുള്ളവർ ആശുപത്രിയിൽ അറിയിച്ചത്.
തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു അഞ്ചു കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കോൺഗ്രസ് ഓഫീസ് തകർത്ത കേസിലടക്കം നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ. സ്ഫോടനം ഉണ്ടായ സ്ഥലത്ത് ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തി. തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ബോംബ് സ്ഫോടനമുണ്ടായത്. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കുകയാണെന്ന് പോലീസ് റിപ്പോർട്ടുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. പരാതിക്കാരി മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ട്.
ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ടെന്നും പോലീസ് പറയുന്നു. കേസില്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്.
വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതി മുഖ്യമന്ത്രി പോലീസിന് കൈമാറുകയായിരുന്നു.
Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ കണ്ണൂർ പാനൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറിയ ഇവർ വടിവാളു വീശുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേമയം രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പോലീസ് പറഞ്ഞു.
Kerala
ഒറ്റപ്പാലം: മണ്ണുമാന്തി യന്ത്രത്തിനു തീയിട്ട സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കണ്ണിയംപുറം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രം തീയിട്ട് നശിപ്പിച്ച തൂത്തുക്കുടി സ്വദേശി ഇസക്കിരാജി (24)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയാണ് അറസ്റ്റിലായ ഇസക്കിരാജ. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററും ഇസക്കിരാജും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വാഹനം കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 7.30ഓടെയാണ് കണ്ണിയംപുറം തോടിന് സമീപം ഹിറ്റാച്ചി തീപിടിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിൽ രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ 30നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
Kerala
കാസർഗോഡ് : തദ്ദേശതെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം നാടൻ ബോംബ് കണ്ടെത്തി. കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാർഥി കെ. പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്.
നായ കടിച്ച് ഒരു ബോംബ് പൊട്ടിയതോടെയാണ് വീടിനു സമീപത്ത് ബോംബുള്ള കാര്യം പുറത്തറിഞ്ഞത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശ്രമം നടത്തുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.
ബോംബ് കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ അന്തരിച്ച സിപിഎം നേതാവ് ബിജോൻ മുഖോപാധ്യായയുടെ കുടുംബവീട്ടിൽനിന്നു തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അശോക്നഗറിനടുത്ത് കല്യാൺഗഡിലെ ഏഴാം വാർഡിലുള്ള പഴയ വീട് പൊളിച്ചുമാറ്റി മണ്ണ് നീക്കുന്നതിനിടെയാണു തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
ഇപ്പോൾ മകളുടെ ഉടമസ്ഥതയിലുള്ള വീട് പൊളിച്ചുമാറ്റി പുതിയ വീടിനായി മണ്ണ് കുഴിക്കുന്നതിനിടെ ആദ്യം രണ്ട് തലയോട്ടികളാണു ലഭിച്ചത്. കുഴിക്കൽ തുടർന്നതോടെ കൂടുതൽ അസ്ഥികൂടങ്ങൾ ലഭിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. അസ്ഥികൂടങ്ങൾക്ക് വളരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽനിന്നു ലഭിക്കുന്ന വിവരമെന്ന് പോലീസ് പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം ഫോറൻസിക് പരിശോധനയിലൂടെയേ വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേർത്തു. ബെഡ് റൂമിന്റെ ഭാഗത്തുനിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം മുതൽ ബിജോൻ മുഖോപാധ്യായയും കുടുംബവും ഇവിടെ താമസിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മരണത്തോടെ 2013മുതൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു വെന്നും തൊട്ടടുത്തു താമസിക്കുന്ന ബന്ധു ആഷിഷ് മുഖർജിയും ഭാര്യ മൗസമി മുഖർജിയും പറഞ്ഞു.
പിന്നീട് വീടും സ്ഥലവും മകളുടെ പേരിലായി. മകൾ ഇടയ്ക്ക് ഇവിടെവന്നു താമസിക്കാറുണ്ടായിരുന്നുവെന്നും പഴയ വീട് പൊളിച്ചുമാറ്റി പുതിയതു നിർമിക്കാൻ കരാർ നൽകുകയായിരുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരമുഖമെന്ന് തൃണമൂൽ എംഎൽഎ
അധകാരത്തിലിരിക്കെ സിപിഎം ബംഗാളിൽ നടത്തിയ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരമുഖമാണ് തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം വ്യക്തമാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ നാരായണ ഗോസ്വാമി ആരോപിച്ചു. ഒരു നാൾ അശോക് നഗറിനെയും ഹൗറയെയും വിറപ്പിച്ച നേതാവായിരുന്നു ബിജൻ മുഖർജി.
1980കളിൽ അവരുടെ ഗുണ്ടാസംഘം നിരവധി കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കി. മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടി. ഈ അസ്ഥികൂടങ്ങൾ അതിന്റെ തെളിവാണെന്ന് നാരായണ ഗോസ്വാമി പറഞ്ഞു. പ്രദേശത്തെ ഒരു വാട്ടർ ടാങ്കിൽനിന്ന് 2002ൽ അജ്ഞാതമൃതദേഹം കണ്ടെത്തിയിരുന്നുവെന്നും ഗോസ്വാമി പറഞ്ഞു.
2002ലും സമാന സംഭവം
ബംഗാളിലെ മറ്റൊരു സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഷാന്താ ഘോഷിന്റെ വെസ്റ്റ് മിഡ്നാപ്പുർ ജില്ലയിലെ വീട്ടിൽനിന്ന് 2002 ജൂണിൽ മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയതിനു പിന്നാലെ2011 ഓഗസ്റ്റിൽ ഘോഷിനെയും ഭാര്യയും പോലീസ് അറസ്റ്റ് ചെയ്തു.
കണ്ടെത്തിയ ഏഴ് അസ്ഥികൂടങ്ങളിലൊന്ന് തൃണമൂൽ പ്രവർത്തകനായിരുന്ന അജയ് അചാര്യയുടേതായിരുന്നു. 2002 സെപ്റ്റംബർ മുതൽ കാണാതായ അജയ് ആചാര്യയുടേതാണു അസ്ഥികൂടങ്ങളെന്ന് പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലും തെളിഞ്ഞു.
2012 ഫെബ്രുവരി മൂന്നിന് സുഷാന്താ ഘോഷിന് സുപ്രീംകോടതി ജാമ്യം നൽകി. സ്വന്തം ജില്ലയായ പടിഞ്ഞാറൻ മിഡ്നാപ്പുരിലേക്കും പ്രതിനിധീകരിക്കുന്ന ഗാർബെത മണ്ഡലത്തിലേക്കും പോകരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
സുപ്രീംകോടതിയിൽനിന്ന് ഇളവ് നേടി 2020ലാണ് ഇദ്ദേഹത്തിനു സ്വന്തം മണ്ഡലത്തിൽ എത്താനായത്. ഇദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദ്. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം. തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ല. പരാതിക്കാരിയോട് മാപ്പ് പറയാൻ തയാറാണ്. താൻ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളാണ്. കേസിനെ നിയമപരമായി നേരിടുമെന്നും പി.ടി.കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് നടന്ന ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ് പരാതിക്കാരി.
കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. തുടർന്ന് മുഖ്യമന്ത്രി പോലീസിന് പരാതി കൈമാറി. പോലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പിതാവിന്റെ ക്രൂരമര്‍ദനം സഹിക്കാനാവാതെ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു.
സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. പലതവണ പോലീസിലടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലും പിതാവ് മർദിച്ചതോടെയാണ് കുട്ടി ക്ലീനിംഗ് ലോഷൻ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പിന്നാലെ പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മൂന്നു കേസുകൾ നിലവിലുണ്ടെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.
Kerala
ആലപ്പുഴ: അമ്മയെ മർദിച്ചു കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) കൊല്ലപ്പെട്ട സംഭവത്തിൽ ഏക മകൻ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയാണെന്ന് പറഞ്ഞ് വഴക്കുണ്ടാവുമായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ കൃഷ്ണദാസ് കനകമ്മയെ മർദിച്ചിരുന്നു.
തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാവേലിക്കര നഗരസഭയിലെ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ.
Kerala
എടക്കര: ഹണി ട്രാപ്പ് ഭീഷണിയെ തുടര്‍ന്ന് യുവ വ്യവസായി ജീവനൊടുക്കിയ കേസില്‍ നാലാം പ്രതി അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ സിന്ധുനിവാസിൽ സാബുവിനെയാണ് എടക്കര പോലീസും ഡാന്‍സാഫ് സംഘവും അറസ്റ്റ് ചെയ്തത്.
ചുങ്കത്തറ പള്ളിക്കുത്ത് കാവാലംകോട് സ്വദേശിയും ഡല്‍ഹിയില്‍ വ്യവസായിയുമായിരുന്ന തോണ്ടുകളത്തില്‍ രതീഷ് (42) ജീവനൊടുക്കിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മൂത്തേടം കല്‍ക്കുളത്തുള്ള സഹോദരിയുടെ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
പോലീസ് വീട്ടിൽ നടത്തിയ തെരച്ചിലിൽ കട്ടിലിനടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഇടപ്പലം സിന്ധു (41), ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (മണിക്കുട്ടന് ,38), കാക്കനാട്ടുപറമ്പില്‍ മഹേഷ് (25) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ രതീഷ് കഴിഞ്ഞ ജൂണ്‍11നാണ് പള്ളിക്കുത്തിലെ വീട്ടില്‍ ജീവനൊടുക്കിയത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്.
തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികള്‍ അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ സിന്ധു പലതവണ രതീഷില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു.
പണം തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘം ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്. 2024 നവംബര്‍ ഒന്നിന് നാട്ടിലെത്തിയ രതീഷിനെ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി. സിന്ധുവിന്റെ വീട്ടിലെത്തിയ രതീഷിനെ പ്രതികള്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു.
കൂടുതല്‍ പണം ആവശ്യപ്പെടുകയും കിട്ടാതായപ്പോള്‍ നഗ്ന വീഡിയോകള്‍ പകര്‍ത്തുകയും രതീഷിന്റെ ഭാര്യക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായ രതീഷ് ജൂണ്‍ 11ന് ജീവനൊടുക്കുകയായിരുന്നു.
Kerala
മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കഴിഞ്ഞ ഒന്നിന് നിലമ്പൂരിൽ നടന്ന സംഭവത്തിൽ കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്.
ബാറിൽ നിന്ന് മദ്യം വാങ്ങി പോകുകയായിരുന്ന മൂന്ന് പേർ വീടിന് മുന്നിൽ ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാർ ചോദ്യം ചെയ്തതോടെ ഇവര്‍ ഗേറ്റ് തുറന്ന് വീടിന്റെ മുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും മറ്റു രണ്ടു കാറുകൾ കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Kerala
കണ്ണൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേഴ്സൺ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ കേസിലെ പ്രതി പിടിയിൽ. പറശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
മന്ത്രിയുടെ അഡീഷണനൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ഒരു ഹോട്ടൽ ജീവനക്കാരൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ രക്ഷപ്പെടാൻ സാഹിച്ചെന്ന് ആരോപിച്ച് പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബംഗളൂരുവിൽ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവർ സഞ്ചരിച്ച അമേയ്സ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസിൽ പ്രതി ചേർത്തെങ്കിലും എസ്ഐടി ഇവരെ വിട്ടയച്ചു.
വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഫസലിന്റെ സഹോദരിയാണ് ഡിജിപിക്ക് പരാതി നൽകിയത്.
Kerala
തിരുവനന്തപുരം: കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിലടിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ റവന്യൂ ജില്ലാ കലോത്സവത്തിനിടെ പരിചമുട്ട് മത്സര ഫലം വന്നതിനു പിന്നാലെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു.
ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ വേദിയിൽ നന്ദിയോട് എസ്കെവിഎച്ച്എസ്എസിലെ വിദ്യാർഥികളെ മറ്റൊരു സ്കൂളിലെ പരിശീലകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. കസേര കൊണ്ട് തലയ്ക്കടിയേറ്റ ദേവദത്തൻ എന്ന വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
Kerala
തൃശൂർ: അതിർത്തി തർക്കത്തിനിടെ തലയ്ക്കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. തൃശൂർ നെടുപുഴയിലുണ്ടായ സംഭവത്തിൽ വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്.
കോൾപാടത്തെ അതിർത്തി തർക്കത്തിനിടെ അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയായ ഗണേഷ് റിമാൻഡിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
പെരിന്തൽമണ്ണ : മാനസിക വെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ആത്മീയ ചികിത്സകൻ അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടംപള്ളിക്കുന്ന് ചോല മുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിൽവച്ച് കഴിഞ്ഞ മാർച്ചിലായിരുന്നു പീഡനം. തുടർന്ന് സുഹൃത്തിനോട് ഈകാര്യം കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പാലക്കാട് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രതി സമാന കൃത്യം ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.