International
വത്തിക്കാൻ സിറ്റി: തുടരുന്ന ഭീകരാക്രമണങ്ങൾക്കിടയിൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുമുന്നിൽ വിവരിച്ച് നൈജീരിയൻ മെത്രാന്മാർ.
ആദ്ലിമ്ന സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ മെത്രാന്മാർ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ നിലവിലുള്ള അവസ്ഥ വിശദീകരിച്ചു.
നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ ആശങ്കാജനകമാണെന്ന് കർദിനാൾ പീറ്റർ ഒക്പലെകെ പറഞ്ഞു. ഫെഡറൽ ഭരണഘടനയിൽ നൈജീരിയൻ ക്രൈസ്തവര്‍ വിവേചനം നേരിടുന്നുവെന്ന് ഒവേരിയിലെ ആർച്ച് ബിഷപ് ലൂഷ്യയസ് ഇവെജുരു ഉഗോർജിയും ചൂണ്ടിക്കാട്ടി.
ഭരണഘടന പരിശോധിക്കുമ്പോൾ, അത് ഇസ്ലാമിന് അനുകൂലമായി ഒരു വശത്തേക്ക് മാറിയിരിക്കുന്നത് കാണാൻ കഴിയും. ക്രൈസ്തവർ പലപ്പോഴും ഒഴിവാക്കപ്പെടുന്നു.
ഫുലാനി തീവ്രവാദികള്‍ നിരവധി സമൂഹങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മയോ നടപടിയെടുക്കാൻ തയാറാകാത്തതോ കാരണം ഈ തീവ്രവാദ ഗ്രൂപ്പുകൾ അഴിഞ്ഞാടുകയാണെന്നും ആർച്ച്ബിഷപ് ലൂഷ്യയസ് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ജനങ്ങളുടെ നിലവിളി മാർപാപ്പയ്ക്കു മുന്നില്‍ അവതരിപ്പിക്കാനും രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽനിന്നുള്ള തെറ്റായ വിവരണങ്ങളെ ചെറുക്കാനുമുള്ള അവസരമായാണ് നൈജീരിയൻ ബിഷപ്പുമാർ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
തങ്ങളുടെ സന്ദർശനം ലെയോ മാർപാപ്പയുമായുള്ള പുത്രബന്ധത്തിന്റെ പ്രകടനമാണെന്നും തങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിശ്വാസം മാർപാപ്പയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനുള്ള അവസരമാണെന്നും നൈജീരിയൻ ബിഷപ്പുമാർ പറഞ്ഞു.
ലോകത്തു ക്രൈസ്തവർക്കെതിരേ നടക്കുന്ന കൊലപാതകങ്ങളുടെ 72ശതമാനവും നൈജീരിയയിലാണെന്നാണ് ഓപ്പൺ ഡോർസിന്റെ 2026ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
International
വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനും യുദ്ധക്കെടുതി നേരിടുന്ന കുടുംബങ്ങൾക്കും വേണ്ടിയും പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
തിരുക്കുടുംബത്തിന്റെ തിരുനാൾദിനത്തിൽ ത്രികാല ജപപ്രാർഥനയ്ക്കിടെ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന്റെ മൂല്യങ്ങൾ പരിപോഷിപ്പിക്കാനും ക്രൈസ്തവ കുടുംബങ്ങളിലെ സ്നേഹത്തിന്റെ ജ്വാല സംരക്ഷിക്കാനും മാർപാപ്പ ആവശ്യപ്പെട്ടു.
ത്രികാല ജപപ്രാർഥനയ്ക്കുശേഷം വിവിധ ഇറ്റാലിയൻ ഇടവകകളിൽനിന്നുള്ള തീർഥാടകരെ മാർപാപ്പ ആശീർവദിച്ചു.
International
വത്തിക്കാൻ സിറ്റി: സമാധാനമെന്നത് കൂട്ടുത്തരവാദിത്വമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ക്രിസ്മസ് ദിനത്തിൽ ഊർബി എത്ത്ഓർബി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലബനൻ, പലസ്തീൻ, ഇസ്രയേൽ, സിറിയ എന്നീ രാജ്യങ്ങളിൽ നീതിയും സമാധാനവും സ്ഥിരതയും ഉണ്ടാകാൻ മാർപാപ്പ പ്രാർഥിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ സത്യസന്ധവും പരസ്പരബഹുമാനത്തിലുള്ളതുമായ ചർച്ചയ്ക്ക് മാർപാപ്പ ആഹ്വാനം ചെയ്തു.
“ലോകമെന്പാടും തുടരുന്ന, പ്രത്യേകിച്ച് അവഗണിക്കപ്പെട്ട യുദ്ധങ്ങളുടെ ഇരകൾക്കുവേണ്ടിയും അനീതിയും അസ്ഥിരതയും മതപീഡനവും ഭീകരവാദവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുവേണ്ടിയും ബെത്ലേഹമിലെ ശിശുവിൽനിന്ന് സമാധാനവും ആശ്വാസവും നമുക്ക് അപേക്ഷിക്കാം” -മാർപാപ്പ പറഞ്ഞു.
സുഡാൻ, സൗത്ത് സുഡാൻ, മാലി, ബുർക്കിന ഫാസോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലും ലോകത്തെ മറ്റിടങ്ങളിലും യുദ്ധത്തിനും സംഘർഷത്തിനും ഇരകളായവരോട് മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഹെയ്ത്തി, മ്യാൻമർ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങൾക്കുവേണ്ടിയും അദ്ദേഹം പ്രാർഥിച്ചു. തായ് ലാൻഡും കംബോഡിയയും തമ്മിൽ പൗരാണിക കാലം മുതലുള്ള സൗഹൃദം പുനഃസ്ഥാപിക്കാനും മാർപാപ്പ പ്രാർഥിച്ചു.
"ഏവർക്കും സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ്! ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും വാഴട്ടെ''എന്ന ആശംസയും പ്രഭാഷണത്തിന്റെ അവസാനം ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, അറബ്, ചൈനീസ്, ലാറ്റിൻ ഭാഷകളിൽ മാർപാപ്പ നേർന്നു.