Movies
ബോളിവുഡില്‍ മാത്രമല്ല, അങ്ങു ഹോളിവുഡിലും ഇങ്ങു തെന്നിന്ത്യയില്‍ വരെ ഒട്ടേറെ ആരാധകരുള്ള നടിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
തന്റെ നിലപാടുകള്‍ തുറന്നു പറയാനും പ്രിയങ്ക മടി കാണിക്കാറില്ല. ഇപ്പോഴിതാ സിനിമയില്‍ നേരിട്ട പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. അബുദാബിയില്‍ നടന്ന ബ്രിഡ്ജ് മീഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നടി.
ഒരു വര്‍ഷം ഞാന്‍ ആറ് സിനിമകള്‍ ചെയ്തു, അതെല്ലാം തകര്‍ന്നു. അങ്ങനെയിരിക്കെ ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ മറ്റൊരാളുടെ അടുത്തേക്ക് എത്തി. ആ സമയത്ത് ഞാന്‍ ഹോളിവുഡിലേക്ക് തിരിഞ്ഞു. ഞാന്‍ ഈ പറയുന്നത് തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, മറിച്ച് അതിജീവനത്തെക്കുറിച്ചാണ്.
ഒരുപാട് ത്യാഗങ്ങളിലൂടെയാണ് താന്‍ തന്റെ കരിയര്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഫാഷന്‍ എന്ന സിനിമ റിലീസായതോടെ തന്റെ ജീവിതം മാറി മറിഞ്ഞു.
ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു. നിരന്തരമായ സമ്മര്‍ദവും കരിയര്‍ തകര്‍ച്ചയെക്കുറിച്ചുള്ള ഭയവും സിനിമാ ലോകത്തിനുള്ളില്‍ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിച്ചു.
തിരിച്ചടികളുടെ ഈ ഘട്ടം സ്വയം പുനര്‍നിര്‍മിക്കാനുള്ള പ്രേരണയായി. നിര്‍മാണത്തിലേക്ക് കടക്കുകയും ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് കൂടുതല്‍ ബോധപൂര്‍വമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്തു', -പ്രിയങ്ക വ്യക്തമാക്കി.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തുന്ന സിനിമയില്‍ വില്ലനെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് ആണ്.
Movies
ഒരു പുതിയ സിനിമയ്ക്കു നല്ല പ്രചാരം ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിന് തുല്യമാണെന്ന് തുറന്നടിച്ചു നടി യാമി ഗൗതം.
ബോളിവുഡിൽ വളർന്നുവരുന്ന സിനിമയുടെ റിലീസിന് തൊട്ടുമുമ്പുള്ള ഹൈപ്പ് സംസ്കാരത്തെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് യാമി വിമർശിച്ചത്. വിപണനതന്ത്രങ്ങളിലൂടെ സിനിമകൾക്ക് കൃത്രിമമായി ഹൈപ്പ് ഉണ്ടാക്കുന്ന രീതി അവസാനിപ്പിക്കാൻ സിനിമാ വ്യവസായത്തിലെ സഹപ്രവർത്തകരോട് അഭ്യർഥിക്കുന്നു.
എന്റെ ഭർത്താവ് ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രം റദ്ദാക്കൽ സംസ്കാരത്തിന് ഇരയാകാൻ സാധ്യതയുണ്ട്. ഒരു സിനിമയ്ക്ക് നല്ല 'ഹൈപ്പ്' ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിനു തുല്യമാണ്. ഇതു സിനിമാ വ്യവസായത്തിന്റെ ഭാവിയെ വലിയ രീതിയിൽ ബാധിക്കാൻ പോകുന്ന ഒരു പ്ലേഗ് ആണ്.
ആദിത്യ ധർ ധുരന്ധർ എന്ന സിനിമയ്ക്കായി ചെയ്ത കഠിനാധ്വാനം വളരെ വലുതാണ്. ഈ പ്രവണത വ്യവസായത്തിലെ പുതിയ "നോർമൽ" ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഈ "ട്രെൻഡ്" എന്ന രാക്ഷസൻ ഒടുവിൽ എല്ലാവരെയും ദോഷകരമായി ബാധിക്കും.
കഴിഞ്ഞ അഞ്ചു വർഷമായി യഥാർഥ വിജയവും ഉപരിപ്ലവമായ വിജയവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിൽ ആർക്കും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ല. കാരണം അവിടു്ത വ്യവസായം നിരവധി കാര്യങ്ങളിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട്. ആ വ്യവസായം പല മേഖലകളിലും ഒരുമിച്ച് നിൽക്കുന്നു. നമ്മുടെ ബഹുമാനപ്പെട്ട നിർമാതാക്കളോടും സംവിധായകരോടും നടന്മാരോടും ഈ ഘട്ടത്തിൽ തന്നെ ഈ പുഴുത്ത സംസ്കാരത്തെ അവസാനിപ്പിക്കാനും അതിനെ നിരുത്സാഹപ്പെടുത്താനും ഒരുമിച്ച് വരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
സിനിമ നിർമിക്കുന്നതിന്റെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെയും സന്തോഷത്തെ നമുക്ക് കൊല്ലരുത്, പ്രേക്ഷകർക്ക് അവരുടെ തോന്നലുകൾ തീരുമാനിക്കാൻ അവസരം നൽകണം. നമ്മുടെ വ്യവസായ പരിസ്ഥിതിയെ നാം സംരക്ഷിക്കണം- യാമി വ്യക്തമാക്കി.
യാമി ഗൗതമിന്റെആശങ്കകൾക്ക് പിന്തുണയുമായി നടൻ ഹൃത്വിക് റോഷൻ പ്രതികരിച്ചു. ഫീ ഡ്ബാക്കിലൂടെ നമ്മെ മെച്ചപ്പെടുത്താൻ യഥാർഥ അഭിപ്രായങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ. അഭിപ്രായസ്വാതന്ത്ര്യമില്ലാതെ സത്യമില്ലാതെ, അവർക്കോ നമ്മൾക്കോ എന്ത് സംതൃപ്തിയാണ് പ്രതീക്ഷിക്കാനാവുക? എന്ന് ഹൃത്വിക് റോഷൻ ചോദിച്ചു. പരമാർഥം എന്നാണ് യാമി ഇതിനോട് പ്രതികരിച്ചത്. നടി ടിസ്ക ചോപ്രയും യാമിക്ക് പിന്തുണയുമായി രംഗത്തുവന്നു.
Movies
വിവാഹമോചനത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന സമീപനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മലൈക അറോറ.
പുരുഷന്മാർ അവരേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രശംസിക്കപ്പെടുകയും എന്നാൽ അതേകാര്യം സ്ത്രീകൾ ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയാണെന്നും മലൈക പറഞ്ഞു. മുംബൈയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മലൈക അറോറ.
‘സ്ത്രീകൾ ശക്തരാകുന്നതിന്റെ പേരിൽ നിരന്തരം ജഡ്ജ് ചെയ്യപ്പെടും. ഞാൻ എന്ന സ്ത്രീയെ രൂപപ്പെടുത്തുന്നതിൽ ചില പുരുഷന്മാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഒരു പുരുഷൻ വിവാഹമോചനം നേടുകയും അവനെക്കാൾ പകുതി പ്രായമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്യുന്നത് പ്രശംസിക്കപ്പെടും.
ഇതേ കാര്യം ഒരു സ്ത്രീ ചെയ്യുമ്പോൾ, അവളെ ചോദ്യം ചെയ്യും. ‘അവൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അവൾക്ക് വിവേകമില്ലേ? എന്നൊക്കെയാകും ചോദ്യം. ഇത്തരം സ്റ്റീരിയോടൈപ്പുകൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.
മലൈക അറോറയുടെ വ്യക്തിജീവിതം നിരന്തരം വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ്. അർബാസ് ഖാനുമായുള്ള വിവാഹമോചനവും 12 വയസിന്റെ പ്രായവ്യത്യാസമുള്ള അർജുൻ കപൂറുമായുള്ള ബന്ധവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അർബാസും മലൈകയും 2017 ൽ ആണ് വേർപിരിഞ്ഞത്. ഇവർക്ക് ഒരു മകനാണുള്ളത്.
മലൈക 2016 മുതൽ അർജുൻ കപൂറുമായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു. വർഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം ഇരുവരും വേർപിരിഞ്ഞുവെന്ന് അടുത്തിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം, 2023 ഡിസംബറിൽ അർബാസ് മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ വിവാഹം കഴിച്ചു. 2025 ഒക്ടോബർ അഞ്ചിന് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു.
Movies
ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചാണ് ധർമേന്ദ്ര വിട വാങ്ങിയതെന്നും അദ്ദേഹം ഇല്ലാത്തതിന്റെ ശൂന്യത ജീവിതാവസനം വരെ നിലനിൽക്കുമെന്നും നടി ഹേമമാലിനി. ധർമേന്ദ്രക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.
‘ധരം ജി... അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, ഞങ്ങളുടെ കുട്ടികളായ ഇഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങൾക്കും ഓടിച്ചെല്ലാൻ കഴിയുന്ന വ്യക്തി, അങ്ങനെ പലതുമായിരുന്നു. വാസ്തവത്തിൽ, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു! നല്ല സമയങ്ങളിലൂടെയും ചീത്ത സമയങ്ങളിലൂടെയും ഞങ്ങൾ എപ്പോഴും കടന്നുപോയിട്ടുണ്ട്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റംകൊണ്ട് അദ്ദേഹം എന്റെ എല്ലാ കുടുംബാംഗങ്ങളുടെയും സ്നേഹത്തിന് പാത്രമായി.
ഒരു പൊതു വ്യക്തിത്വം എന്ന നിലയിൽ, കഴിവിനും പ്രശസ്തിക്കുമപ്പുറമുള്ള അദ്ദേഹത്തിന്റെ വിനയം അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിന്റേതായി നിലനിൽക്കുന്ന പ്രശസ്തിയും നേട്ടങ്ങളും എന്നെന്നേക്കുമായി നിലനിൽക്കും.
എന്റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അത് സൃഷ്ടിച്ച ശൂന്യത എന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചതിന് ശേഷം നിരവധി നല്ല നിമിഷങ്ങളുടെ എണ്ണമറ്റ ഓർമകൾ അവശേഷിപ്പിച്ച് അദ്ദേഹം പോയിരിക്കുന്നു.’ ഹേമമാലിനി കുറിച്ചു.
നവംബർ 24ന് ആണ് ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
Movies
വീട്ടിൽ ബോധരഹിതനായി വീണതിനെത്തുടർന്ന് നടൻ ഗോവിന്ദയെ മുംബൈ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് 61-കാരനായ താരം ബോധരഹിതനായി നിലത്ത് വീണത്. ഉടനെ തന്നെ ആശുപത്രിയെലത്തിച്ച താരത്തിനെ വിവിധ പരിശോധനകൾക്കായി വിധേയനാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ ഇടതുകാലിൽ വെടിയേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ അന്ന് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നു.
Movies
ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.
വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.