International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ഉത്തരവ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ ഈ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കൻ സേനയ്ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതിനെത്തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. അന്താരാഷ്ട്ര കപ്പൽ പാതയിലൂടെ സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കണമെന്നതായിരുന്നു അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിബന്ധന.
District News
ഇളംദേശം: കൊന്തലാപ്പള്ളി പാടശേഖരത്തിലേക്ക് വയല്‍ ഉഴുതുമറിക്കാന്‍ ട്രാക്ടര്‍ ഇറങ്ങുന്ന വഴിയില്‍ കുളം കുഴിച്ച് റിംഗ് ഇറക്കി വഴി തടസപ്പെടുത്തിയതായി പരാതി. ഇതോടെ കൃഷി ചെയ്യുന്നതിനായി പാടശേഖരത്തിലേക്ക് ട്രാക്ടര്‍ ഇറക്കാന്‍ വഴിയില്ലാതായ കര്‍ഷകര്‍ ദുരിതത്തിലായി. പതിനഞ്ചിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയുടെ അരികിലായിട്ടാണ് കുളം കുഴിച്ചത്.
ഒട്ടേറെ വിദ്യാര്‍ഥികളും സ്കൂളില്‍ ഇതുവഴി പോകുന്നുണ്ട്. കുട്ടികളുടെ കാല് തെറ്റിയാല്‍ കുളത്തില്‍ വീഴുന്ന സ്ഥിതിയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വഴിയിലാണ് കുളം കുഴിച്ചത്.
വെള്ളിയാമറ്റം കൃഷി ഓഫീസറും പഞ്ചായത്തംഗവും പോലീസും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെ ഏക്കര്‍ കണക്കിനുള്ള കൊന്താല പള്ളി പാടശേഖരം തരിശായി പോകുന്ന അവസ്ഥയാണെന്ന് പാടശേഖരസമിതി അംഗങ്ങള്‍ പറഞ്ഞു. നവകേരള സദസില്‍ ഉള്‍പ്പെടെ നേരത്തേ വഴി തടസപ്പെടുത്തുന്നതാ യി പരാതി നല്‍കിയിരുന്നതാണ്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം വഴിയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളം കുഴിച്ചത്. ഇതിനെതിരേ ആര്‍ഡിഒക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പാടശേഖരസമിതി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.
മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.