Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.
വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്റെ എൻ. നൗഷാദും യുഡിഎഫിന്റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
District News
എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം ഏഴാം വാർഡിലെ വോട്ടെടുപ്പ് സമാധാനപരം. 84.21 ശതമാനം പോളിംഗ്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെത്തുടർന്നാണ് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മൂന്നു ദിവസം മുന്പായിരുന്നു സ്ഥാനാർഥിയുടെ മരണം. യുഡിഎഫ് സ്ഥാനാർഥി കൊരന്പയിൽ സുബൈദ, എൽഡിഎഫ് സ്ഥാനാർഥി സബീന, എൻഡിഎ സ്ഥാനാർഥി ടി. അനിത എന്നിവരാണ് മത്സരംഗത്തുണ്ടായിരുന്നത്.
വാർഡിൽ 950 വോട്ടർമാരാണുള്ളത്. ഇതിൽ 800 പേർ വോട്ട് രേഖപ്പെടുത്തി. 363 പുരുഷ വോട്ടർമാരും 437 സ്ത്രീ വോട്ടർമാരും വോട്ട് ചെയ്തു.
കാരപ്പുറം ക്രസന്റ് യുപി സ്കൂളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയും.
മൂത്തേടത്ത് തെരഞ്ഞെടുപ്പ് നടന്ന 17 വാർഡുകളിൽ 16 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ഒരു വാർഡിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. പായിംപാടം വാർഡിൽ പഞ്ചായത്ത് വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവച്ചെങ്കിലും ജില്ലാ, ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെടുപ്പ് നടന്നിരുന്നു.
ഇതിൽ യുഡിഎഫ് സ്ഥാനാർഥികളാണ് ലീഡ് നേടിയത്. നിലന്പൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ജസ്മൽ പുതിയറക്ക് 271 വോട്ടും വഴിക്കടവ് ജില്ലാ ഡിവിഷൻ സ്ഥാനാർഥി എൻ.എ. കരീമിന് 274 വോട്ടുമാണ് പായിംപാടം വാർഡിൽ നിന്നും ലഭിച്ചത്.
District News
പിറവം: പാമ്പാക്കുട പഞ്ചായത്തിൽ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 81.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1,183 വോട്ടർമാരിൽ 965 പേർ വോട്ട് ചെയ്തു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
യുഡിഎഫ് സ്ഥാനാർഥിയായി ടി.പി. ജോസും, എൽഡിഎഫിന്റെ സി.ബി. രാജീവനും, എൻഡിഎയുടെ ടി.ആർ. ശ്രീകാന്തും, ഐക്യമുന്നണി സ്ഥാനാർഥിയായി കെ.എ. പാലോസുമാണ് മത്സരിച്ചത്.
കഴിഞ്ഞ മാസം ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി.എസ്. ബാബുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ 15 വാർഡുകളുള്ള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ വിജയിച്ച് യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയിട്ടുണ്ട്. ഇതിനാൽ വാർഡിലെ ഫലം ഭരണത്തെ ബാധിക്കില്ല.
എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനായില്ല
പിറവം: പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.ബി. രാജീവിന് വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം അവസാനിക്കാറായപ്പോഴാണ് രാജീവൻ എത്തിയത്. എന്നാൽ രാജീവിന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നു. ഇതേത്തുടർന്ന് പോളിംഗ് സ്റ്റേഷനിലുണ്ടായിരുന്ന യുഡിഎഫ് ഏജന്റ് വോട്ട് ചെയ്യാൻ സമ്മതിച്ചില്ല.
ഉടനെ വീട്ടിൽ പോയി തിരിച്ചറിയൽ കാർഡുമായി എത്തിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. വീണ്ടും യുഡിഎഫ് ഏജന്റ് എതിർപ്പ് അറിയിച്ചു. ചലഞ്ച് വോട്ട് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ ചലഞ്ച് വോട്ട് ചെയ്യാൻ അധികൃതരും സമ്മതിച്ചില്ല. തിരിച്ചറിയൽ കാർഡ് കൈവശം ഉണ്ടായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് എന്നായിരുന്നു സ്ഥാനാർഥിയുടെ വിശദീകരണം.