ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മസാജോഗ് ഗ്രാമപഞ്ചായത്ത് സർപഞ്ച് (ഗ്രാമത്തലവൻ) സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ട മുൻ സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ ഭാര്യ അശ്വനി ദേശമുഖിന് പരാജയം. 92 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥി സ്വരൂപാനന്ദ് ദേശ്മുഖ് തെരഞ്ഞെടുപ്പിൽ വിജയിച്ചു.
2024 ഡിസംബർ ഒൻപതിന് അന്നത്തെ സർപഞ്ചായിരുന്ന സന്തോഷ് ദേശ്മുഖ് ക്രൂരമായി കൊല്ലപ്പെട്ടതിനെതുടർന്നാണ് മസാജോഗിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഹതാപതരംഗം അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് അശ്വനി ദേശ്മുഖ് മത്സരരംഗത്തിറങ്ങിയത്.
വിജയത്തിന് ശേഷം പ്രതികരിച്ച് സ്വരുപാനന്ദ ദേശ്മുഖ്, ഇത് വികസനത്തിന്റെയും പാവപ്പെട്ടവരുടെയും വിജയമാണെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം ഒൻപത് വോട്ടുകൾക്കാണ് സന്തോഷ് ദേശ്മുഖ് സ്വരുപാനന്ദിനെ പരാജയപ്പെടുത്തിയത്.
കാറ്റാടി വൈദ്യുതി നിലയുമായി ബന്ധപ്പെട്ട് തർക്കവും പ്രശ്നവുമാണ് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അന്നത്തെ മന്ത്രി ധനഞ്ജയ് മുണ്ടയുടെ അടുത്ത സഹായി വാൽമീക് കരാഡ് അറസ്റ്റിലായതോടെ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം ശ്രദ്ധനേടിയിരുന്നു.
Tags : By-election sarpanch loses murdered