എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം ഏഴാം വാർഡിലെ വോട്ടെടുപ്പ് സമാധാനപരം. 84.21 ശതമാനം പോളിംഗ്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെത്തുടർന്നാണ് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മൂന്നു ദിവസം മുന്പായിരുന്നു സ്ഥാനാർഥിയുടെ മരണം. യുഡിഎഫ് സ്ഥാനാർഥി കൊരന്പയിൽ സുബൈദ, എൽഡിഎഫ് സ്ഥാനാർഥി സബീന, എൻഡിഎ സ്ഥാനാർഥി ടി. അനിത എന്നിവരാണ് മത്സരംഗത്തുണ്ടായിരുന്നത്.
വാർഡിൽ 950 വോട്ടർമാരാണുള്ളത്. ഇതിൽ 800 പേർ വോട്ട് രേഖപ്പെടുത്തി. 363 പുരുഷ വോട്ടർമാരും 437 സ്ത്രീ വോട്ടർമാരും വോട്ട് ചെയ്തു.
കാരപ്പുറം ക്രസന്റ് യുപി സ്കൂളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയും.
മൂത്തേടത്ത് തെരഞ്ഞെടുപ്പ് നടന്ന 17 വാർഡുകളിൽ 16 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ഒരു വാർഡിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. പായിംപാടം വാർഡിൽ പഞ്ചായത്ത് വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവച്ചെങ്കിലും ജില്ലാ, ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെടുപ്പ് നടന്നിരുന്നു.
ഇതിൽ യുഡിഎഫ് സ്ഥാനാർഥികളാണ് ലീഡ് നേടിയത്. നിലന്പൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ജസ്മൽ പുതിയറക്ക് 271 വോട്ടും വഴിക്കടവ് ജില്ലാ ഡിവിഷൻ സ്ഥാനാർഥി എൻ.എ. കരീമിന് 274 വോട്ടുമാണ് പായിംപാടം വാർഡിൽ നിന്നും ലഭിച്ചത്.
Tags : nattu vishesham Paimpadam by-election