District News
പിറവം: പാമ്പാക്കുട പഞ്ചായത്തിൽ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 81.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1,183 വോട്ടർമാരിൽ 965 പേർ വോട്ട് ചെയ്തു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
യുഡിഎഫ് സ്ഥാനാർഥിയായി ടി.പി. ജോസും, എൽഡിഎഫിന്റെ സി.ബി. രാജീവനും, എൻഡിഎയുടെ ടി.ആർ. ശ്രീകാന്തും, ഐക്യമുന്നണി സ്ഥാനാർഥിയായി കെ.എ. പാലോസുമാണ് മത്സരിച്ചത്.
കഴിഞ്ഞ മാസം ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി.എസ്. ബാബുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ 15 വാർഡുകളുള്ള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ വിജയിച്ച് യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയിട്ടുണ്ട്. ഇതിനാൽ വാർഡിലെ ഫലം ഭരണത്തെ ബാധിക്കില്ല.
എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനായില്ല
പിറവം: പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.ബി. രാജീവിന് വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം അവസാനിക്കാറായപ്പോഴാണ് രാജീവൻ എത്തിയത്. എന്നാൽ രാജീവിന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നു. ഇതേത്തുടർന്ന് പോളിംഗ് സ്റ്റേഷനിലുണ്ടായിരുന്ന യുഡിഎഫ് ഏജന്റ് വോട്ട് ചെയ്യാൻ സമ്മതിച്ചില്ല.
ഉടനെ വീട്ടിൽ പോയി തിരിച്ചറിയൽ കാർഡുമായി എത്തിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. വീണ്ടും യുഡിഎഫ് ഏജന്റ് എതിർപ്പ് അറിയിച്ചു. ചലഞ്ച് വോട്ട് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ ചലഞ്ച് വോട്ട് ചെയ്യാൻ അധികൃതരും സമ്മതിച്ചില്ല. തിരിച്ചറിയൽ കാർഡ് കൈവശം ഉണ്ടായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് എന്നായിരുന്നു സ്ഥാനാർഥിയുടെ വിശദീകരണം.