National
മംഗളൂരു: രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെ യുഎസിൽ നിന്ന് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരുവിലെത്തി.
ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് പുറപ്പെട്ട പിക്സിസ് പയനിയർ എന്ന ചരക്ക് കപ്പലാണ് ഞായറാഴ്ച രാവിലെ ന്യൂ മാംഗളൂർ തുറമുഖത്ത് എത്തിയത്. തുറമുഖ അതോറിറ്റിയുടെ ഡെയ്ലി വെസൽ പൊസിഷൻ അനുസരിച്ച്, സിംഗപ്പൂർ പതാകയുള്ള ടാങ്കർ രാവിലെ ആറോടെ 13-ാം നമ്പർ ബെർത്തിൽ നങ്കൂരമിട്ടു. ഫെബ്രുവരി 14നാണ് യുഎസിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ തുറമുഖത്ത് ഏജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിലേക്ക് 16,714 ടൺ എൽപിജി ഡിസ്ചാർജ് ചെയ്യും. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുൻഗണനാ വിഭാഗങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയർന്നു.
അതേസമയം, റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും മംഗലാപുരത്ത് എത്തി. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനായില്ല. സിംഗിൾ പോയിന്റ് മൂറിംഗ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗളൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എംആർപിഎൽ) എത്തിക്കും.
മാർച്ച് 18 ന്, ഏകദേശം 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി വന്ന ജഗ് ലാഡ്കി ക്രൂഡ് ഓയിൽ ടാങ്കർ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ഇതിനുപുറമെ, വാദിനാർ തുറമുഖത്തേക്ക് ഏകദേശം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാ ദേവി എന്ന കപ്പലും 93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് എന്ന കപ്പലും മുന്ദ്രയിൽ നങ്കൂരമിട്ടിരുന്നു.
National
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണടാങ്കര്‍ ഇന്ത്യയിലെത്തി.
സൗദി അറേബ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുമായി ലൈബീരിയന്‍ കപ്പലായ ഷെന്‍ലോംഗ് ആണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടത്.
ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച പുലര്‍ച്ചെയോ കപ്പല്‍ ഹോര്‍മുസ് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് നിന്നു പുറപ്പെട്ട കപ്പലില്‍ 135,335 മെട്രിക് ടണ്‍ അസംസ്കൃത എണ്ണയാണുള്ളത്.
Editorial
കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിനോടു പറഞ്ഞത്, കേരളം ആവർത്തിക്കുന്നു; തകർന്ന കപ്പലിനെക്കുറിച്ചുള്ള സത്യം ജനങ്ങളോടു പറയണം.
രണ്ടാഴ്ചയ്ക്കിടെ രണ്ടു കപ്പലുകളാണ് കേരളതീരത്തു തകർന്ന് കണ്ടെയ്നറുകൾ മുങ്ങിയത്. ഇന്നലെ തീപിടിച്ച കപ്പലിൽനിന്നു കടലിലേക്കു വീണത് എന്തൊക്കെയാണ്? എന്താണു പൊട്ടിത്തെറിച്ചത്? അത് കടലിനെയും മത്സ്യസമ്പത്തിനെയും പരിസ്ഥിതിയെയും ജനങ്ങളെയും എങ്ങനെ ബാധിക്കും? കാര്യങ്ങൾ ജനം അറിയണം.
മറ്റൊരു കാര്യം, ഇൻഷ്വറൻസ് കമ്പനിയിൽനിന്നു നഷ്ടപരിഹാരം വാങ്ങി സർക്കാർ ഒതുക്കേണ്ട കേസല്ലിത്. അപകടത്തിന്റെ കാരണം, കപ്പൽ കമ്പനികളുടെ സുരക്ഷാവീഴ്ച, ഭാവിയിലുണ്ടാകാവുന്ന പാരിസ്ഥിതികവും നിയമപരവുമായ പ്രതിസന്ധികൾ തുടങ്ങിയ കാര്യങ്ങൾ പുറത്തു വരണമെങ്കിൽ ക്രിമിനൽ കേസ് എടുക്കണം. കപ്പലിലോ കരയ്ക്കോ കള്ളനുണ്ടാകരുത്.
മേയ് 25നാണ് എംഎസ്സി എൽസ-3 എന്ന കപ്പൽ കൊച്ചി തീരത്തു മുങ്ങിയത്. അതിന്റെ ആഘാതങ്ങൾ പരിഹരി ക്കുന്നതിനു മുമ്പാണ് ഇന്നലെ കോഴിക്കോടിനടുത്ത് കപ്പലിനു തീപിടിച്ചത്. കൊളംബോയിൽനിന്നു മുംബൈക്കു പോയ, സിംഗപ്പുരിൽ രജിസ്റ്റർ ചെയ്ത എംവി വാൻഹായ് 503 കണ്ടെയ്നർ കപ്പലിലാണ് തീപിടിത്തം.
ബേപ്പൂർ തുറമുഖത്തിനു 129 കിലോമീറ്റർ അകലെ ഇന്നലെ രാവിലെ ഒമ്പതരയോടെ അഗ്നിബാധയുണ്ടായി. 22 ജീ വനക്കാരിൽ 18 പേർ രക്ഷപ്പെട്ടെന്നാണ് വിവരം. കപ്പലിലെ കണ്ടെയ്നറുകളിൽ ഒന്നു പൊട്ടിത്തെറിച്ചെന്നും വീണ്ടും പൊട്ടിത്തെറികളുണ്ടായേക്കാമെന്നു മുന്നറിയിപ്പുമുണ്ട്.
തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും സുരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. 20 വർഷം പഴക്കമുള്ള കപ്പലിലെ 650 കണ്ടെയ്നറുകളിൽ എത്രയാണ് തീപിടിക്കുന്നതും അപകടകരവുമെന്ന് കൃത്യമായ വിവരമില്ല.
അടുത്തടുത്ത് രണ്ടു കപ്പലുകൾക്കു തീപിടിച്ചത് കേരളത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിനു പ്രധാന കാരണം, രണ്ടാഴ്ച മുമ്പ് കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ-3 കപ്പലിൻ്റെ കാര്യത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല എന്നതാണ്.
കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് ജനങ്ങളോടു പറയണമെന്നു ഹൈക്കോടതിക്കു നിർദേശിക്കേണ്ടിയും വന്നു. കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ അറിയിക്കണമെന്നുമാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
എന്തുകൊണ്ടാണ്, സർക്കാർ വിവരങ്ങൾ പുറത്തു വിടാൻ മടിക്കുന്നത് എന്ന സംശയം നിലനിൽക്കുമ്പോഴാണ് കപ്പൽ കമ്പനിയെ കേസിൽനിന്ന് ഒഴിവാക്കാൻ നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീർഘകാല പ്രത്യാഘാതങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും കുരുക്കുകൾ ഉണ്ടായിട്ടും കേസെടുക്കാതെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള നീക്കം.
മേയ് 29ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ഒരു സ്കൂട്ടർ അപകടം ഉണ്ടായാൽപോലും കേസെടുത്ത ശേഷം ഇൻഷ്വറൻസ് പരിരക്ഷ ആവശ്യപ്പെടുന്നതാണ് നിയമാനുസൃത നടപടി.
ഇൻഷ്വറൻസ് കമ്പനി ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന തർക്കങ്ങൾക്ക് നിയമ പരിരക്ഷ നൽകാൻ ആ കേസും എഫ്ഐആറുമൊക്കെ നിർണായകമാണ്. അങ്ങനെയിരിക്കെ, കോടികളുടെ നഷ്ടപരിഹാരം ലഭിക്കേണ്ട കപ്പൽ അപകടത്തിൽ ഒന്നും വേണ്ടെന്നു പറയുന്നത് ദുരൂഹതയാണ്. എംഎസ്സി കമ്പനി വിഴിഞ്ഞം തുറമുഖത്തിൻ്റെ വലിയ ഇടപാടുകാരോ ഉന്നത സ്വാധീനമുള്ളവരോ ആകാം. പക്ഷേ, നിയമം ബാധകമാകണം.
2012 ഫെബ്രുവരിയിൽ നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടു മത്സ്യത്തൊഴിലാളികളെ എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിലെ ജീവനക്കാർ വെടിവച്ചു കൊന്ന സംഭവം സുപ്രീംകോടതി വരെയെത്തുകയും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്ന നിലയിലെത്തുകയും ചെയ്തതാണ്.
എൽസ്-3യുടെ കാര്യത്തിൽ അത്തരമൊരു കുറ്റകൃത്യമില്ലെങ്കിലും നാളെ എന്താണു സംഭവിക്കുക എന്നു പറയാനാവില്ല. കേസെടുക്കാത്തതിൽ ഇപ്പോൾ നിശബ്ദത പാലിക്കുന്ന ഇൻഷ്വറൻസ് കമ്പനി നാളെ കോടതിയിൽ അതു ചോദ്യം ചെയ്യാനുമിടയുണ്ട്. കടൽജലത്തിനും മത്സ്യസമ്പത്തിനുമൊക്കെ ഉണ്ടായിട്ടുള്ള നഷ്ടമൊന്നും കണക്കാക്കിയിട്ടുമില്ല.
ഇതിലെല്ലാമുപരി, എംഎസ്സി എൽസ-3യ്ക്കു നിയമവിരുദ്ധ പരിരക്ഷ കൊടുത്താൽ, ഇന്നലെ മുങ്ങിയ എംവി വാൻഹായ് 503യും അതേ ഒഴിവ് ആവശ്യപ്പെടും. സർക്കാർ രണ്ടു കാര്യങ്ങൾ ഉറപ്പാക്കണം; കേസെടുക്കണം, ജനങ്ങളോടു കാര്യങ്ങൾ പറയണം.
വിഴിഞ്ഞം അന്തർദേശീയ തുറമുഖം പ്രവർത്തനം ആരംഭിച്ചതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയുണ്ട്. സർക്കാർ ചരിത്രപരമായ മറ്റൊരു മണ്ടത്തരത്തിലേക്കു കാര്യങ്ങളെത്തിക്കരുത്.