കോട്ടയം: യുവതലമുറയെ കേരളത്തിൽത്തന്നെ നിൽക്കാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനവും ജീവിതസാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
എവിടെ എന്തു പഠിക്കണമെന്നത് അവരവരുടെ തീരുമാനമാണെങ്കിൽപോലും അവരെ ഇവിടെ നിൽക്കാൻ ആകർഷിക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും ജീവിത സാഹചര്യങ്ങളും ഒരുക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനായി പല തലങ്ങളിൽ ചർച്ച നടത്തി സാധ്യമായ ഇടപെടലുകൾ നടത്തും.
◄ എന്തൊക്കെ മാറ്റങ്ങളുണ്ടാകണം?
കാലവും ലോകവും മാറുന്നതനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന കാര്യം. തൊഴിലധിഷ്ഠിത സൗകര്യങ്ങളും കോഴ്സുകളും തുടങ്ങണം. നിലവിലുള്ള സ്ഥാപനങ്ങളെ ശക്തീകരിക്കണം. ഒപ്പം ആധുനികീകരിക്കണം. വിദേശരാജ്യങ്ങളിൽനിന്നും വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ പറ്റുന്ന ഇക്കോ സിസ്റ്റം നടപ്പാക്കണം. ഇതിന് മുൻഗണന നൽകും.
അതിവേഗത്തിലാണ് കാലത്തിന്റെ മാറ്റവും വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും. ആ മാറ്റത്തിന്റെ മുഖം നമ്മുടെ സിസ്റ്റത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
◄ സർക്കാരിന് എന്തു ചെയ്യാനാകും?
പരമാവധി സൗകര്യമായ ഇൻഫ്രാസ്ട്രക്ചറും മാനവശേഷിയുമുണ്ട്. മികച്ച അധ്യാപകരും അനധ്യാപകരുമുണ്ട്. ഇവിടെ നിലവാരം ഉറപ്പാക്കപ്പെടണം. അക്കാദമിക് ക്വാളിറ്റി ഇനിയുമേറെ ഇംപ്രൂവ് ചെയ്യണം. കൂടുതൽ മികച്ച ഫാക്കൽറ്റിയെ കണ്ടെത്തണം. ഇതിനായി നമ്മുടെ സിസ്റ്റം അടിമുടി മാറണം.
◄ കാലഹരണപ്പെട്ട കോഴ്സുകൾ?
കോഴ്സുകളുടെ രീതിയും ഭാവവും ഇവിടെയും വിദേശത്തും മാറിവരികയാണ്. പരന്പാരാഗതമായി ഡിമാന്ഡുണ്ടായിരുന്ന കോഴ്സുകളോടു പോലും ഇക്കാലത്തെ വിദ്യാർഥികൾ താത്പര്യം കാണിക്കുന്നില്ല.ചില കോഴ്സുകൾക്ക് നിരവധി കോളജുകളിൽ അനേകം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അതേ കോളജിൽതന്നെ പുതുതായി തുടങ്ങിയ കോഴ്സുകളിൽ വിദ്യാർഥികളുണ്ട്.
◄ ഓട്ടോണമസ് കോളജുകളുടെ സാധ്യത?
അക്കാദമിക് ഓട്ടോണമി കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ മാറ്റങ്ങൾ പൂർണമായും കൊണ്ടുവരാൻ സാധിച്ചെന്നു വരില്ല. നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങളെ ശക്തീകരിക്കും.
അതിനർഥം അവരെ കയറൂരി വിടുക എന്നതല്ല. സർക്കാർ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടാകും. നമ്മുടെ സർവകലാശാലകളെയും കലാലയങ്ങളെയും യുദ്ധക്കളമാക്കി മാറ്റുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല.
വിദേശ സർവകലാശാലകളുടെ കാര്യത്തിൽ നയപരമായ തീരുമാനമുണ്ടാകണം. ഞാൻ കേരളത്തിലും പുറത്തും പഠിച്ച വ്യക്തിയാണ് ഇതിന്റെ എക്സ്പോഷർ എനിക്ക് കൃതമായി അറിയാം.
◄ വിദ്യാഭ്യാസരംഗത്തെ ക്രൈസ്തവ സംഭാവന?
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ ക്രൈസ്തവ സഭകൾക്ക് സാധിച്ചിട്ടുണ്ട്. ഞാൻ ക്രൈസ്തവ സഭാ സ്ഥാപനങ്ങളിലാണ് പഠിച്ചുവളർന്നത്.
ഇതര സമുദായ മാനേജുമെന്റുകളും നല്ല രീതിയിൽ സംഭാവനകൾ നൽകുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാ തരത്തിലും സഹായസഹകരണവും പിന്തുണയും ഉറപ്പാക്കുകയാണ് സർക്കാർ നയം.
◄ ഉപരിപഠനത്തിന് സഹായം?
യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന ഇന്ദിരാ ഗാരന്റിയിൽ ഒന്ന് കോളജ് വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ഫെലോഷിപ്പാണ്. അതിനെക്കുറിച്ചുള്ള പഠനം നടത്തുകയാണ്.
അവർക്ക് ഇൻസെന്റീവ് എന്ന നിലയിലാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ഒത്തിരിയേറെ പേറ്റന്റുകൾ നമ്മുടെ വിദ്യാർഥികൾ സ്വന്തമാക്കിയിട്ടുണ്ട്. അത് നമ്മുടെ നാടിന്റെ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഗവണ്മെന്റ് ഗൗരവമായി ചിന്തിക്കുന്നുണ്ട്. നഴ്സിംഗ് മേഖലയിൽ കേരളത്തിൽ പഠിക്കാൻ വേണ്ടത്ര സൗകര്യം ഒരുക്കുക എന്നതാണ് പ്രധാനപ്പെട്ടത്.