കണ്ണൂർ: കോർപറേഷൻ പരിധിയിലെ എല്ലാ ഡിവിഷനുകളിലെയും സമഗ്രവികസനമാണ് ഈ ഭരണ സമിതിയുടെ ലക്ഷ്യമെന്ന് മേയർ പി. ഇന്ദിര. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ ദി പ്രസ് പരിപാടിയിൽ സംസാരിക്കയായിരുന്നു മേയർ. സമഗ്ര വികസനത്തിനായി കക്ഷിരാഷ്ട്രീയത്തിന് അതീതമായിഎല്ലാവരെയും ഉൾപ്പെടുത്തി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കും.
എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെന്ന സ്വപ്നം കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിക്കഴിഞ്ഞുവെന്നും മേയർ പറഞ്ഞു. പടന്നപ്പാലത്തെ മലിനജല സംസ്കരണ പ്ലാന്റ് മോഡൽ മറ്റ് വാർഡുകളിലേക്ക് വ്യാപിപ്പിക്കും. അജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് പുറമെ ജൈവ മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ജവഹർ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കും. തെരുവുവിളക്കുകളില്ലാത്ത കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കും. പയ്യാമ്പലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള ശ്മാശാന പദ്ധതിയുണ്ട്.
നഗരത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ അനുഭവിക്കുന്ന പ്രധാന വെല്ലുവിളി പൊതുശുചിമുറി ഇല്ലാത്തതാണ്. ഇതിന് പരിഹാരമായി രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശുചിമുറികൾ നിർമിക്കും. ഇതോടൊപ്പം പാറക്കണ്ടിയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ജനകീയ ഹോട്ടലും ആരംഭിക്കും.
എസ്ഡിപി പ്ലാന്റ് മാതൃകയിൽ കക്കൂസ് മാലിന്യ സംസ്കരണം, ഡയപ്പർ കളക്ഷൻ പദ്ധതിയും കോർപറേഷന്റെ പരിഗണനയിലുണ്ട്. തെരുവ് നായകളുടെ നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇവയ്ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പുകളും നൽകും. കോർപറേഷന്റെ വരുമാന വർധനവിനായി കൂടുതൽ സൗകര്യപ്രദങ്ങളായ വ്യാപാര സമുച്ചയങ്ങൾ നിർമിക്കുമെന്നും മേയർ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറന്പ് സ്വാഗതവും ട്രഷറർ കെ.സതീശൻ നന്ദിയും പറഞ്ഞു.