കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനായി കെപിസിസി സമാഹരിച്ച പുനരധിവാസ ഫണ്ട് തട്ടിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വർഗീസ്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനും യുഡിഎഫിനും എതിരെ രാഷ്ട്രീയ ലാഭത്തിനായി വ്യാജ സ്ക്രീൻഷോട്ടുകൾ നിർമിച്ച് പ്രചരിപ്പിച്ച അക്കൗണ്ടുകൾക്കെതിരെ കർശന നടപടി വേണമെന്ന് അവർ പരാതിയിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രി ഡിജിപിക്ക് കർശന നിർദേശം നൽകിയതായി ദീപ്തി മേരി വർഗീസ് അറിയിച്ചു. കെപിസിസി ഫണ്ട് തട്ടിച്ചെന്ന തരത്തിൽ പൂർണമായും വ്യാജമായി നിർമിച്ച സ്ക്രീൻഷോട്ടുകളാണ് ബോധപൂർവം സോഷ്യൽ മീഡിയ വഴി ചില ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്. ഇത് പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അപകീർത്തിയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
വിഷയത്തിൽ നേരത്തെ തന്നെ ഡിജിപിക്ക് പരാതി നൽകിയിരുന്നതായും, എന്നാൽ ആ അന്വേഷണം ദ്രുതഗതിയിലാക്കണമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ ആഭ്യന്തര മന്ത്രിക്ക മുന്നിൽ പുതിയ പരാതി സമർപ്പിച്ചത്. അടുത്തിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന്റെ ജനപ്രീതി തകർക്കാൻ എതിരാളികൾ ആസൂത്രണം ചെയ്ത ഡിജിറ്റൽ അജണ്ടയുടെ ഭാഗമാണിതെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.
വ്യാജ വാർത്തകളും ചിത്രങ്ങളും നിർമിച്ച് പ്രചരിപ്പിക്കുന്ന സൈബർ അക്കൗണ്ടുകൾ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.