Kerala
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ഹൃദയം മറ്റൊരാൾക്കു പകുത്തു നൽകാൻ സന്നദ്ധത കാട്ടിയ ലത ശർമയ്ക്ക് മതമൈത്രി പുരസ്കാരം.
2015 ൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണ് അന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മാത്യു അച്ചാടനു നൽകിയത്.
ചാവറ കൾച്ചറൽ സെന്ററും കേരള ദർശനവേദിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ അന്നത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ലത ശർമയ്ക്കു പുരസ്കാരം സമർപ്പിച്ചത്.
ഹൃദയം മറ്റൊരാൾക്കു നൽകുന്നതും അതിനു സമ്മതം നൽകുന്ന കുടുംബവും നന്മയുടെ പ്രതീകമാണെന്ന് ഡോ. ജോസ് ചാക്കോ അഭിപ്രായപ്പെട്ടു. ആദ്യമായാണു ഒരു ഹൃദയം തിരുവനന്തപുരത്തുനിന്ന് വ്യോമമാർഗം കൊച്ചിയിലെത്തിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകാനും വിജയകരമാക്കാൻ സാധിച്ചതിലും അന്ന് അതിനു സമ്മതം നൽകിയ ലതാ ശർമ്മയെ നേരിൽ കാണാനും അവരെ ആദരിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരു ചരിത്രനിയോഗമാണ്. മറ്റുള്ള അനേകർക്ക് ഇതു പ്രചോദനമാണെന്നും ഡോ. പെരിയപ്പുറം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹറ, ഡോ. എം.സി. ദിലീപ് കുമാർ, കേരള ദർശനവേദി ചെയർമാൻ എ.പി. മത്തായി, കെഎസ്ആർടിസി മുൻ ഡയറക്ടർ സലിം പി. മാത്യു, ദർശനവേദി ഡയറക്ടർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി, ലത ശർമ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.
ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും.
ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
National
ലക്നോ: ലക്നോയിൽ കഴിഞ്ഞമാസം രക്തദാനക്യാന്പിൽ പങ്കെടുത്ത 19 പേർക്കു ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയവർക്കായി ഞായറാഴ്ച വീണ്ടും പരിശോധന നടത്തുമെന്ന് ലക്നോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എൻ.ബി. സിംഗ് പറഞ്ഞു. ലക്നോയിലെ മലിഹാബാദിൽ മൂന്ന് ഗ്രാമങ്ങളിലായി കഴിഞ്ഞമാസം 27 നാണ് ക്യാന്പുകൾ നടത്തിയത്.
NRI
മയാമി: ഷിക്കാഗോ സീറോമലബാര്‍ കാത്ത്ലിക് കോണ്‍ഗ്രസ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ് സമ്മാനമായി ഇടുക്കിയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ നിത്യോപയോഗ - പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള സൗജന്യ കൂപ്പണുകള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തിയ പൊതുയോഗത്തില്‍ ഇടുക്കി ജില്ല എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
Business
കൊച്ചി: ദക്ഷിണേന്ത്യൻ പരസ്യമേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ പെപ്പർ ക്രിയേറ്റീവ് അവാർഡ് ദാനത്തിന്റെ 19-ാമത് പതിപ്പ് നാളെ വൈകുന്നേരം 6.30 മുതൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും.
ഒഗിൽവി ഇന്ത്യയുടെ മുൻ വൈസ് ചെയർമാൻ സോണൽ ഡബ്രാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. ഈ വർഷത്തെ ജൂറി അംഗങ്ങളിൽ ഒരാളായ ബാങ് ഇൻ ദ് മിഡിൽ സഹസ്ഥാപകനും സിസിഒയുമായ പ്രതാപ് സുതൻ, ഒഗിൽവി ഇന്ത്യയുടെ മുൻ നാഷണൽ ക്രിയേറ്റീവ് ഡയറക്ടർ രാജീവ് റാവു എന്നിവരും പങ്കെടുക്കും.
ഏജൻസി ഓഫ് ദി ഇയർ, റീജൺ സ്പെസിഫിക് ഏജൻസി ഓഫ് ദി ഇയർ, അഡ്വർടൈസർ ഓഫ് ദി ഇയർ അവാർഡ്, സ്പെഷൽ അവാർഡുകൾ എന്നിവയുൾപ്പെടെയുള്ളവയാണ് വിതരണം ചെയ്യുന്നത്.
Business
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്കാർഡ് സംഭാവനയുമായി പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റ്. ബഫറ്റ് ബെർക്ക്ഷെയർ ഹാത്ത്വേയിലെ ആറു ബില്യണ്‍ ഡോളർ (600 കോടി രൂപ) ഗേറ്റ്സ് ഫൗണ്ടേഷനും നാല് കുടുംബ ചാരിറ്റികൾക്കും സംഭാവന ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയതിനുശേഷം അദ്ദേഹം നൽകുന്ന ഏറ്റവും വലിയ വാർഷിക സംഭാവനയാണിത്.
ഏകദേശം 12.36 മില്യണ്‍ ബെർക്ക്ഷെയർ ക്ലാസ് ബി ഓഹരികൾ സംഭാവന ചെയ്തതോടെ ബഫറ്റിന്റെ ചാരിറ്റികൾക്കുള്ള മൊത്തം സംഭാവന 60 ബില്യണ്‍ ഡോളറിലധികം ആയി.
ഗേറ്റ്സ് ഫൗണ്ടേഷന് 9.43 മില്യണ്‍ ഓഹരികളും, സൂസൻ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 943,384 ഓഹരികളും, മക്കളായ ഹൊവാർഡ്, സൂസി, പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന മൂന്ന് ചാരിറ്റികൾക്കും 660,366 ഓഹരികളും അദ്ദേഹം സംഭാവന ചെയ്തു. 94 വയസുള്ള ബഫറ്റ് 2006 മുതലാണ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയത്.
ബെർക്ക്ഷെയറിന്റെ ഓഹരികളിൽ 13.8 ശതമാനം ഇപ്പോഴും വാറൻ ബഫറ്റിന്റെ കൈവശമുണ്ട്.
ഫോബ്സ് മാസികയുടെ കണക്കനുസരിച്ച്, ഈ സംഭാവനകൾക്കു മുന്‍പ് അദ്ദേഹത്തിന്റെ 152 ബില്യണ്‍ ഡോളറായിരുന്നു. ഇത് അദ്ദേഹത്തെ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാക്കി.
പുതിയ സംഭാവനകൾക്കു ശേഷം ബഫറ്റ് സന്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തും. കഴിഞ്ഞ ജൂണിൽ അദ്ദേഹം സംഭാവന 5.3 ബില്യണ്‍ ഡോളറിന്റെയും നവംബറിൽ കുടുംബ ചാരിറ്റികൾക്ക് 1.14 ബില്യണ്‍ ഡോളർ കൂടി സംഭാവന ചെയ്തു. ജൂണിലെ സംഭാവനയെയാണ് ഇപ്പോൾ മറികടന്നത്.
സ്വത്തിന്റെ 99.5 ശതമാനവും മരണശേഷം മക്കളുടെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു കൊണ്ട് തന്റെ വില്പത്രം അദ്ദേഹം തിരുത്തി എഴുതിയത് കഴിഞ്ഞ വര്‍ഷമാണ്.
തന്റെ മരണത്തോടെ ഗേറ്റ്സ് ഫൗണ്ടേഷനുള്ള സംഭാവനകള്‍ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബഫറ്റ് കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. മക്കളായ സൂസി ബഫറ്റിന് 71 വയസും ഹോവാര്‍ഡ് ബഫറ്റിന് 70 വയസും പീറ്റര്‍ ബഫറ്റിന് 67 വയസുമാണ് ഉളളത്. വാറന്‍ ബഫറ്റിന്റെ സ്വത്ത് വിതരണം ചെയ്യാന്‍ അവര്‍ക്ക് ഒരു പതിറ്റാണ്ടോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
Charity News
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ ദീപിക വായനക്കാർ നൽകിയ സഹായത്തിന്റെ നാലാംഘട്ടം കൈമാറി. 52,000 രൂപയാണ് നാലാംഘട്ടത്തിൽ നൽകിയത്. ഇതോടെ നാല് ഘട്ടമായി 3.80 ലക്ഷം രൂപ ടെൽസണ്‍ കൈമാറി.
രാഷ്ട്രദീപിക ചീഫ് ഫിനാൻസ് മാനേജർ എം.എം. ജോർജാണ് നാലാംഘട്ട തുകയുടെ ചെക്ക് നൽകിയത്. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ടെൽസൺ ദീർഘകാലമായി വൃക്കരോഗത്തിന്റെ പിടിയിലാണ്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഗൃഹനാഥന് ലഭിച്ചിരുന്ന ഏക വരുമാനം ഉപയോഗിച്ചാണ് രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റിയിരുന്നത്.
എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്.
ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടിയിരുന്നത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. ഡിഗ്രി വിദ്യാർഥിയായ എബിന്റെയും ആറാം ക്ലാസുകാരൻ ആൽബിന്റെയും പഠനം സാമ്പത്തിക പരാതീനതകളെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു.
രോഗാവസ്ഥ മാറി കുടുംബത്തിന്റെ തണലാകണമെന്ന് ആഗ്രഹിക്കുന്ന ടെൽസണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് സുമനസുകളുടെ മുന്നിൽ കൈകൾ നീട്ടിയത്.
Charity News
എട്ടാം വയസിൽ അർബുദ ബാധിതനായി വേദനകളോട് മല്ലിടുന്ന ജെറമിയ പ്രശാന്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. ചികിത്സാ ചിലവുകൾക്കായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ ദുരിതകഥയറിഞ്ഞ് നിരവധി സുമനസുകളാണ് കൈത്താങ്ങായി മുന്നോട്ടുവന്നത്. വായനക്കാർ നൽകിയ 2.50 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് കുട്ടിയുടെ പിതാവിന് കൈമാറി. സുമനസുകളുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു.
കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് - അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ. തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്.
ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്.
പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്.
സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് ചികിത്സാ ചിലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.