National
ഹൈദരാബാദ്: തെലുങ്കാനയിൽ സ്ത്രീധന തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചു കൊന്നു. വിക്രബാദ് ജില്ലയിലാണ് സംഭവം. 22കാരിയായ അനുഷ ആണ് മരിച്ചത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു പരമേഷ് കുമാറു(28)മായി അനുഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സ്ത്രീധനത്തിന്റെ പേരിൽ ഇരുവരും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് വഴക്കിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ സമാധാന ചർച്ചയെ തുടർന്ന് അനുഷ, പരമേഷിനൊപ്പം മടങ്ങി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി.
പരമേഷ്, അനുഷയുടെ കഴുത്തിൽ പിടിച്ചു തള്ളുന്നതും കൈയിൽ പിടിച്ചു വലിക്കുന്നതും വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ്, മുഖത്ത് അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന മര കഷണം ഉപയോഗിച്ച് അനുഷയുടെ തലയിൽ അടിച്ചു.
സംഭവം കണ്ട അയൽവാസിയായ സ്ത്രീ പരമേഷിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതര പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
സംഭവത്തിൽ അനുഷയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
National
തഡെപള്ളി(ആന്ധ്രപ്രദേശ്): ഐഎഎസ് ഉദ്യോഗസ്ഥന്റെ 25 വയസുള്ള മകൾ വീടിനുള്ളിലെ ശുചിമുറിയിൽ ജീവനൊടുക്കി.
മാധുരി സാഹിതിബായി ആണു മരിച്ചത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽനിന്നു പുറത്താക്കിയശേഷം മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഗുണ്ടൂർ ജില്ലയിലാണു സംഭവം.
നന്ദ്യാൽ ജില്ലയിലെ രാജേഷ് നായിഡുവുമായി പ്രണയത്തിലായിരുന്നു മാധുരി. മാതാപിതാക്കളെ അറിയിക്കാതെ ഇരുവരും വിവാഹിതരായി. പിന്നീട് വീട്ടുകാർ ഇവരുടെ വിവാഹം നടത്തിക്കൊടുത്തു.മാസങ്ങൾ കഴിഞ്ഞാണ് സ്ത്രീധന പീഡനത്തെക്കുറിച്ച് യുവതി വീട്ടുകാരോടു പറയുന്നത്.
ഇതിനിടെ, മാതാപിതാക്കളുടെ ആവശ്യപ്രകാരം മാധുരി ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയായ യുവതി തല്ലിക്കൊന്നു. ഗോപാൽപൂർ ഗ്രാമത്തിലാണ് സംഭവം.
രംഗ്പുർ ഗ്രാമവാസിയായ രജനി കുമാരി(21)യാണ് കൊല്ലപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് രജനി കുമാരിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഈ വർഷം ഏപ്രിലിലാണ് സച്ചിൻ എന്ന യുവാവുമായി രജനി കുമാരിയുടെ വിവാഹം നടന്നത്. രജനിയുടെ ഭർത്താവ്, സഹോദരന്മാരായ പ്രാൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടീന എന്നിവർ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) രാഹുൽ മിതാസ് പറഞ്ഞു.
എന്നാൽ പണം നൽകാത്തതിനെ തുടർന്ന് പ്രതികൾ വെള്ളിയാഴ്ച യുവതിയെ ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ രജനി മരിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ രജനിയുടെ അമ്മ സുനിതാ ദേവി ശനിയാഴ്ച ഒഞ്ച പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രജനിയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എഎസ്പി മിതാസ് പറഞ്ഞു.
District News
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ മൃതദേഹം ഇന്ന് കുണ്ടറയിലെ കുടുംബശ്മശാനത്തിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനമാണ് മരണകാരണമെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മരണത്തിലെ ദുരൂഹത നീങ്ങാത്തതിനാൽ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്. സംഭവത്തിൽ കുണ്ടറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബായിൽ സംസ്കരിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.