ന്യൂഡൽഹി: വിവാഹിതരാകാതെ ഉഭയകക്ഷി സമ്മതപ്രകാരം സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്പോൾ (ലിവിംഗ് ടുഗതർ) സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുരുഷനെതിരേ സ്ത്രീധന നിരോധ നിയമപ്രകാരം കേസെടുക്കാൻ സാധിക്കുമോയെന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ ഭാര്യക്കു മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരമോ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമോ സ്ത്രീധന പീഡനത്തിനെതിരേ പരാതി നൽകാൻ സാധിക്കൂ. എന്നാൽ ലിവിംഗ് ടുഗതർ ബന്ധങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിനോടു പ്രതികരണം തേടിയ സുപ്രീംകോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടു കോടതിയെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷക നീന നരിമാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
ലിവ് ഇൻ പങ്കാളി സമർപ്പിച്ച പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കുറ്റവിചാരണ ആരംഭിച്ചതു ചോദ്യം ചെയ്ത് കർണാടക സ്വദേശിയായ ഡോക്ടർ സമർപ്പിച്ച ഹർജിയാണ് വിഷയത്തിന് അടിസ്ഥാനം.
Tags : Supreme Court dowry complaint living unmarried