കോതമംഗലം: കോതമംഗലം എംഎ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമെന്നു കോളജ് അധികൃതർ.
കോളജിലെ മൂന്നാംവർഷ വിദ്യാർഥി അരുണാചല്‍പ്രദേശ് പാപുംപരെ ജില്ലയിലെ നഹര്‍ലഗൂണ്‍ പോളോ കോളനിയില്‍ മിച്ചി ഡ്യുമയുടെ മകന് മിച്ചി മര്‍പു(20)വാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 ന് കോഴിപ്പിള്ളിയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തതിനാല്‍ ഇയര്‍ഔട്ട് ആകുമെന്ന ഭയമാണു വിദ്യാർഥിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർഥികൾ കോളജിനുമുന്നിൽ ശനിയാഴ്ച ആരംഭിച്ച പ്രതിഷേധം ഇന്നലെയും തുടർന്നതോടെ വിദ്യാർഥികളുമായി കോളജ് അധികൃതർ ചർച്ച നടത്തി.
ഇയർ ബാക്ക് പുനഃപരിശോധിക്കണം, സേ പരീക്ഷ ഫീസ് കുറയ്ക്കണം തുടങ്ങി വിദ്യാർഥികൾ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതായി ചർച്ചയ്ക്കുശേഷം പ്രിൻസിപ്പൽ ബോസ് മാത്യു, വിദ്യാർഥി പ്രതിനിധി യാസിര്‍ മുഹമ്മദ് എന്നിവർ വ്യക്തമാക്കി.
ചര്‍ച്ചയിലെ ധാരണകള്‍ അന്തിമതീരുമാനമെടുക്കേണ്ട അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരും. ആവശ്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ക്കു സാധ്യത തെളിഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ സന്നദ്ധരായത്.
പ്രിന്‍സിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അക്കാദമിക് ഡീന്‍ ഡോ. ദീപക് എല്‍ദോ ബാബു, സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രഫ. എല്‍സണ്‍ ജോണ്‍, കോളജ് യൂണിയന് അഡ്വൈസര്‍ പ്രഫ. ജോര്‍ജുകുട്ടി എസ്. മംഗലത്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിനു ചെറിയാന് എന്നിവരും മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജും ചര്‍ച്ചയില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സംഘവും കാമ്പസില്‍ നിലയുറപ്പിച്ചിരുന്നു.
മരിച്ച മിച്ചി മര്‍പുവിന്റെ ബന്ധുക്കൾ കോതമംഗലത്ത് എത്തിയിട്ടുണ്ട്. മ്യതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുകൾ ഏറ്റുവാങ്ങി നാട്ടിലക്ക് കൊണ്ടുപോകും.